ബാംഗളൂര്‍: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസവും പിന്നിട്ടതോടെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ ഏകദേശചിത്രം വ്യക്തമായി. സൂക്ഷ്മപരിശോധന പൂര്‍ത്തിയായതോടെ 224 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരുള്‍പ്പെടെ 3,692 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്െടന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അനില്‍കുമാര്‍ ത്ധാ അറിയിച്ചു. ഇതില്‍ 1892 പേരും സ്വതന്ത്രരാണ്. 3,945 സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി ഇരട്ട പത്രികകളുള്‍പ്പെടെ മൊത്തം ലഭിച്ചത് 5,837 പത്രികകളാണ്. എന്നാല്‍, ഇരട്ട പത്രികകളെല്ലാം തള്ളി. സൂക്ഷ്മപരിശോധനയില്‍ 253 സ്ഥാനാര്‍ഥികളുടെ പത്രികകളും തള്ളി. മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികളുടെ വ്യക്തമായ കണക്ക് ഇന്നു രാവിലെ മാത്രമെ ലഭിക്കൂവെന്നും തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിച്ചു. 95ഓളം മണ്ഡലങ്ങളില്‍ 16ല്‍ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്െടന്നും ഇതുമൂലം ഓരോ ബൂത്തിലും അധിക ബാലറ്റ് യൂണിറ്റുകള്‍ സജ്ജമാക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 4,36,14,195 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍നിന്നായി വോട്ടര്‍മാര്‍ക്കു നല്‍കാനായി എത്തിച്ച ഒന്‍പതു കോടി രൂപയും കുന്താപുരത്തുനിന്ന് ഒരു കിലോ ഹെറോയിനും പിടികൂടിയതായി തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിച്ചു.

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക നാളെ

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക നാളെ ബാംഗളൂരിലെ പാര്‍ട്ടിയാസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ പുറത്തിറക്കുമെന്നും ഇതോടെ രണ്ടാംഘട്ട പ്രചാരണത്തിനു തുടക്കമാകുമെന്നും മുതിര്‍ന്ന നേതാവ് ഐവാന്‍ ഡിസൂസ മംഗലാപുരത്ത് അറിയിച്ചു. വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെന്നും ജനങ്ങളില്‍നിന്നും വന്‍ സ്വീകാര്യതയാണു പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കു ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ പ്രകടനപത്രിക കഴിഞ്ഞ തെരഞ്ഞെടുപ്പിലേതുതന്നെയാണെന്നും നേതാക്കളുടെ ഫോട്ടോ മാത്രം മാറിയെന്നതാണു പ്രത്യേകതയെന്നും ഐവാന്‍ ഡിസൂസ കളിയാക്കി. ദക്ഷിണകന്നഡ, ഉഡുപ്പി ജില്ലകളിലെ പാര്‍ട്ടിസ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥം പാര്‍ട്ടിയധ്യക്ഷ സോണിയാഗാന്ധി 25ന് മംഗലാപുരം നെഹ്റുമൈതാനിയില്‍ നടക്കുന്ന പ്രചാരണറാലിയെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയാകാനില്ലെന്ന് ഓസ്കര്‍ ഫെര്‍ണാണ്ടസ്

മുഖ്യമന്ത്രിസ്ഥാനാര്‍ഥികളില്‍ താനുമുണ്െടന്ന ആരോപണം എഐസിസി ജനറല്‍ സെക്രട്ടറി ഓസ്കര്‍ ഫെര്‍ണാണ്ടസ് നിഷേധിച്ചു. താന്‍ മുഖ്യമന്ത്രിയാകാന്‍ ജനിച്ചയാളല്ലെന്നും മുഖ്യമന്ത്രിയാകുന്നയാള്‍ക്കു ചില അധിക കഴിവുകള്‍ വേണമെന്നും എന്നാല്‍, തനിക്ക് ആ കഴിവുകളില്ലെന്നും കോണ്‍ഗ്രസിനെ അധികാരത്തിലേറ്റുകയെന്നതാണു തന്റെ പ്രഥമലക്ഷ്യമെന്നും ഓസ്കര്‍ ഫെര്‍ണാണ്ടസ് ബാംഗളൂരില്‍ പറഞ്ഞു. പല സീറ്റുകളിലും വിമതര്‍ ഭീഷണി സൃഷ്ടിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് വിമതരുമായി ചര്‍ച്ചകള്‍ നടത്തിവരുകയാണെന്നും ഇവര്‍ പിന്മാറുമെന്ന് ഉറപ്പുണ്െടന്നും ഓസ്കര്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. വിശ്വസ്തര്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ മുതിര്‍ന്ന നേതാവ് എസ്.എം.കൃഷ്ണയ്ക്കു കടുത്ത പ്രതിഷേധമുണ്െടന്ന വാര്‍ത്ത നിഷേധിച്ച ഓസ്കര്‍ ഫെര്‍ണാണ്ടസ്, പാര്‍ട്ടിക്കുവേണ്ടി എസ്.എം. കൃഷ്ണ സംസ്ഥാനവ്യാപകമായി പ്രചാരണം നടത്തുമെന്നും അറിയിച്ചു.

മുഖ്യമന്ത്രിയാകാനില്ലെന്ന് ഓസ്കര്‍ ഫെര്‍ണാണ്ടസ്


മുഖ്യമന്ത്രിസ്ഥാനാര്‍ഥികളില്‍ താനുമുണ്െടന്ന ആരോപണം എഐസിസി ജനറല്‍സെക്രട്ടറി ഓസ്കര്‍ ഫെര്‍ണാണ്ടസ് നിഷേധിച്ചു. താന്‍ മുഖ്യമന്ത്രിയാകാന്‍ ജനിച്ചയാളല്ലെന്നും മുഖ്യമന്ത്രിയാകുന്നയാള്‍ക്കു ചില അധിക കഴിവുകള്‍ വേണമെന്നും എന്നാല്‍, തനിക്ക് ആ കഴിവുകളില്ലെന്നും കോണ്‍ഗ്രസിനെ അധികാരത്തിലേറ്റുകയെന്നതാണു തന്റെ പ്രഥമലക്ഷ്യമെന്നും ഓസ്കര്‍ ഫെര്‍ണാണ്ടസ് ബാംഗളൂരില്‍ പറഞ്ഞു. പല സീറ്റുകളിലും വിമതര്‍ ഭീഷണി സൃഷ്ടിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിനു വിമതരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ഇവര്‍ പിന്മാറുമെന്ന് ഉറപ്പുണ്െടന്നും ഓസ്കര്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. വിശ്വസ്തര്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ മുതിര്‍ന്ന നേതാവ് എസ്.എം.കൃഷ്ണയ്ക്കു കടുത്ത പ്രതിഷേധമുണ്െടന്ന വാര്‍ത്ത നിഷേധിച്ച ഓസ്കര്‍ ഫെര്‍ണാണ്ടസ്, പാര്‍ട്ടിയ്ക്കുവേണ്ടി എസ്.എം.കൃഷ്ണ സംസ്ഥാനവ്യാപകമായി പ്രചാരണം നടത്തുമെന്നും അറിയിച്ചു.

പ്രചാരണരംഗത്തു പതിവ് ആവേശമില്ല

തെരഞ്ഞെടുപ്പു കമ്മീഷന്‍ കര്‍ശന നിയന്ത്രണങ്ങളുമായി രംഗത്തിറങ്ങിയതോടെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ പതിവ് ആവേശമില്ല. സംസ്ഥാന അതിര്‍ത്തികളിലുള്‍പ്പെടെ ഏതാനും ദിവസമായി കര്‍ശന വാഹനപരിശോധനയാണു നടക്കുന്നത്. പണവും മദ്യവും കടത്തുന്നതു തടയുന്നതിന്റെ ഭാഗമായാണ് ഇത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വന്‍തോതില്‍ മദ്യവും പണവും നല്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സ്ഥാനാര്‍ഥികള്‍ ശ്രമിച്ചിരുന്നു.

10,000 രൂപ വരെ വോട്ടര്‍മാര്‍ക്കു നല്‍കിയ സ്ഥാനാര്‍ഥികളേറെയാണ്. എന്നാല്‍, ഇത്തവണ അതൊന്നും നടക്കാന്‍ പോകുന്നില്ലെന്നാണു റിപ്പോര്‍ട്ടുകള്‍. മൈക്കുപ്രചാരണത്തിനും നിയന്ത്രണമുള്ളതിനാല്‍ സ്ഥാനാര്‍ഥികളെല്ലാം ഇപ്പോള്‍ വീടുകള്‍ കയറിയിറങ്ങി വോട്ടര്‍മാരെ നേരില്‍ക്കണ്ടു വോട്ടു ചോദിക്കുകയാണ്. ഇതാദ്യമായാണു സ്ഥാനാര്‍ഥികള്‍ ഗൃഹസന്ദര്‍ശനം നടത്തുന്നതെന്നു വോട്ടര്‍മാര്‍ പറയുന്നു.

കേന്ദ്രനേതാക്കളായ എല്‍.കെ. അഡ്വാനി, രാജ്നാഥ്സിംഗ്, സുഷമസ്വരാജ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പുറാലികള്‍ക്ക് ഇന്നു തുടക്കമാകും. എന്നാല്‍, പാര്‍ട്ടിയുടെ ഗ്ളാമര്‍താരം നരേന്ദ്രമോഡി പ്രചാരണത്തിനെത്തുമോയെന്ന കാര്യത്തില്‍ ഇനിയും തീര്‍ച്ചയായിട്ടില്ല. വിജയസാധ്യതകളുള്ള രണ്ടു ഡസന്‍ മണ്ഡലങ്ങളുടെ ലിസ്റ് അയച്ചുതരാന്‍ മോഡി ആവശ്യപ്പെട്ടതായും ഇതില്‍ തെരഞ്ഞെടുക്കപ്പെട്ട ഏതാനും മണ്ഡലങ്ങളില്‍ പ്രചാരണം നടത്താനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്.

കേന്ദ്രനേതാക്കള്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസിന്റെ പ്രചാരണറാലികള്‍ക്കു ചൊവ്വാഴ്ച തുടക്കമാകും. അന്നേദിവസം പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി റായ്ച്ചൂര്‍, ബിജാപുര്‍ ജില്ലകളില്‍ റാലികളില്‍ പങ്കെടുക്കും. 26ന് കോലാര്‍, തുംകൂര്‍, ഹാവേരി ജില്ലകളിലും മേയ് ഒന്നിന് മാണ്ഡ്യ, ഹാസന്‍, ഷിമോഗ ജില്ലകളിലും രാഹുല്‍ പ്രചാരണറാലികളില്‍ പങ്കെടുക്കും.

25ന് എത്തുന്ന പാര്‍ട്ടിയധ്യക്ഷ സോണിയഗാന്ധി അന്നേദിവസം ചിക്കമഗളൂരിലും മംഗലാപുരത്തും റാലികളെ അഭിസംബോധന ചെയ്യും. 30ന് ഗുല്‍ബര്‍ഗ, ബെല്‍ഗാം എന്നിവിടങ്ങളിലും മേയ് രണ്ടിനു മൈസൂര്‍, ബാംഗളൂര്‍ എന്നിവിടങ്ങളിലും സോണിയ പ്രചാരണം നടത്തും.

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് 29ന് ഹൂബ്ളി-ധാര്‍വാഡിലും ബാംഗളൂരിലും പ്രചാരണറാലികളില്‍ പങ്കെടുക്കും.