ജിഷ വധക്കേസിൽ നവംബർ രണ്ടിനു വിചാരണ തുടങ്ങും
ജിഷ വധക്കേസിൽ നവംബർ രണ്ടിനു വിചാരണ തുടങ്ങും
Friday, September 30, 2016 12:30 PM IST
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിൽ നവംബർ രണ്ടിനു വിചാരണ ആരംഭിക്കും. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതി അമീറുൽ ഇസ്ലാമിനെതിരേ കുറ്റം ചുമത്തിയതിനു പിന്നാലെ വിചാരണ നടപടിക്കായി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എൻ. അനിൽകുമാർ കേസ് മാറ്റി.

വീട്ടിൽ അതിക്രമിച്ചു കടന്ന പ്രതി ജിഷയെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയെന്നാണു കോടതി ചുമത്തിയ പ്രധാനകുറ്റം. ഇതു കൂടാതെ വീടിനുള്ളിൽ അന്യായമായി തടഞ്ഞുവയ്ക്കൽ, പീഡനം, തെളിവ് നശിപ്പിക്കൽ, പട്ടികജാതി പീഡനനിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ എന്നിവയാണു പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്.

പ്രതിക്കു മലയാളം അറിയാത്തതിനാൽ അതിർത്തി രക്ഷാസേനയിലെ ഡെപ്യൂട്ടി കമൻഡാന്റ് കെ. പ്രസാദിനെ ദ്വിഭാഷിയാക്കിയാണു കോടതി വിചാരണ നടപടി തുടങ്ങിയത്. കോടതി മുമ്പാകെ സത്യപ്രതിജ്‌ഞ ചെയ്തശേഷം പ്രസാദ് ഹിന്ദിയിൽ കോടതി നടപടി പ്രതിയെ അറിയിച്ചു. ആരോപിക്കപ്പെട്ട മുഴുവൻ കുറ്റവും പ്രതി നിഷേധിച്ചതിനെത്തുടർന്നു കോടതി വിചാരണക്കായി കേസ് മാറ്റുകയായിരുന്നു. നവംബർ രണ്ടിന് ഒന്നും രണ്ടും സാക്ഷികളെയാവും വിസ്തരിക്കുക.


അവധി ദിവസങ്ങൾ ഒഴിവാക്കി തുടർച്ചയായി ഷെഡ്യുൾ ചെയ്തിരിക്കുന്ന വിചാരണ നടപടികൾ 2017 ജനുവരി 23 വരെ നീണ്ടുനിൽക്കും. ജിഷ പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടിയാണെന്നു പ്രതിക്ക് അറിയാത്തതിനാൽ ഈ വകുപ്പുകൾ നിലനിൽക്കില്ലെന്നും ഇതൊഴിവാക്കണമെന്നും പ്രതിഭാഗം കോടതിയോട് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.