ആദിവാസി യുവതി മൂന്നു കുഞ്ഞുങ്ങളെ പ്രസവിച്ചു; രണ്ടു പേര്‍ മരിച്ചു
Thursday, September 3, 2015 12:55 AM IST
മാനന്തവാടി: പ്രസവ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയച്ച ആദിവാസിയുവതി ആംബുലന്‍സിലും ആശുപത്രിയിലുമായി മൂന്നു കുഞ്ഞുങ്ങളെ പ്രസവിച്ചു. രണ്ടു കുഞ്ഞുങ്ങള്‍ മരിച്ചു. ഒരു കുഞ്ഞ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

വാളാട് എടത്തന കുറിച്യ കോളനിയിലെ കൃഷ്ണന്റെ ഭാര്യ അനിതയെന്ന 27കാരിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേ രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ക്കും ഒരു പെണ്‍കുഞ്ഞിനും ജന്മം നല്‍കിയത്. കലശലായ വേദനയെത്തുടര്‍ന്ന് ഇന്നലെ രാവിലെ ആറരയോടെയാണ് അനിതയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ ഡ്യൂട്ടി ഡോക്ടര്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആശുപത്രിയില്‍നിന്നു തന്നെ ആംബുലന്‍സ് തരപ്പെടുത്തി നല്‍കുകയുംചെയ്തു. യാത്രാമധ്യേ അസഹ്യമായ പ്രസവവേദനയെത്തുടര്‍ന്ന് അനിതയെ പനമരം സിഎച്ച്എസ് സിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് അനിത ആദ്യം ആണ്‍കുഞ്ഞിനു ജന്മം നല്‍കി. അനിതയുടെ നില വഷളായതിനെത്തുടര്‍ന്നു പനമരത്തുനിന്നു സിഎച്ച്എസ്സിയിലെ നഴ്സിന്റെ സഹായത്തോടെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടു പോവുകയായിരുന്നു.


കല്‍പ്പറ്റയിലേക്കുള്ള യാത്രാമധ്യേ പച്ചിലക്കാട് വച്ച് അനിത ആംബുലന്‍സില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കി. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ അനിത ഒരു ആണ്‍കുഞ്ഞിനും കൂടി ജന്മം നല്‍കി. ഈ കുഞ്ഞും പെണ്‍കുഞ്ഞുമാണ് മരിച്ചത്. ആദ്യ കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അനിതയുടെ ആരോഗ്യനിലയ്ക്കു കുഴപ്പമില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.