സ്ഫോടന പരമ്പരകളും യെമന്‍ കലാപവും: സൌദിയിലേക്കുള്ള വീസകള്‍ക്കും നിയന്ത്രണം
Wednesday, May 27, 2015 12:17 AM IST
കൊണ്േടാട്ടി: യെമനിലും സൌദിഅറേബ്യയിലെ അതിര്‍ത്തിയിലും നടക്കുന്ന ആഭ്യന്തരകലാപവും സ്ഫോടനങ്ങളും മുന്‍നിര്‍ത്തി സൌദി അറേബ്യയിലേക്കുളള ഉംറ വീസ, വിസിറ്റിംഗ് വീസ, കമ്പനികളിലേക്കുളള റിക്രൂട്ട്മെന്റ് തുടങ്ങിയവക്ക് നിയന്ത്രണം. ഒരുമാസമായി ഉംറ വീസകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ട്.

ഒരു മാസത്തേക്കുളള ഉംറ വീസ സ്റ്റാമ്പിംഗ് നിലച്ചിരിക്കുകയാണ്. നേരത്തെ സ്റാമ്പിംഗ് നടത്തിയവരാണ് നിലവില്‍ ഉംറ തീര്‍ഥാടനത്തിന് പോകുന്നത്. സൌദിയിലേക്കുളള വിസിറ്റിംഗ് വീസകളിലും നിയന്ത്രണമേര്‍പ്പെടുത്തി. ഒരു മാസത്തേക്ക് വിസിറ്റിംഗിന് ലഭിച്ചിരുന്ന അനുമതി ഏഴു ദിവസമാക്കി ചുരുക്കി. മാത്രവുമല്ല വിസിറ്റിംഗ് വീസ ഒരുമാസം കഴിഞ്ഞാല്‍ സൌദിയില്‍ നിന്നു തന്നെ മൂന്നു മാസത്തേക്ക് നീട്ടാമായിരുന്നു. ഇതും നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. നിയന്ത്രണം വന്നതോടെ വിസിറ്റിഗ് വീസയില്‍ സൌദിയിലേക്കു പോകുന്നവരുടെ ഒഴുക്ക് നിലച്ചു. കമ്പനികളിലേക്കുളള തൊഴിലാളികളുടെ റിക്രൂട്ട്മെന്റും മന്ദഗതിയിലാണ്. കമ്പനികള്‍ റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികളോട് യാത്ര വൈകുമെന്ന അറിയിപ്പാണ് കമ്പനികളില്‍ നിന്ന് ലഭിക്കുന്നത്. ഒരറിയിപ്പുണ്ടാകുന്നതു വരെ യാത്രയുണ്ടാകില്ലെന്ന നിര്‍ദേശമാണുളളത്.

യെമനില്‍ ആഭ്യന്തരകലാപം രൂക്ഷമായതും സൌദി അതിര്‍ത്തിയില്‍ തുടര്‍ച്ചയായി സ്ഫോടനങ്ങളുണ്ടാകുന്നതും മുന്‍നിര്‍ത്തിയാണ് വീസകള്‍ക്ക് നിയന്ത്രണം വന്നത്. കൂടുതല്‍ പേരെ ഒഴിപ്പിക്കേണ്ടി വരാതിരിക്കാനാണ് വീസകളില്‍ സൌദി നിയന്ത്രണം കൊണ്ടുവന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.