കാര്‍ഷികരംഗത്തു സ്വയംപര്യാപ്തത കൈവരിക്കാനാകും: മന്ത്രി ശിവകുമാര്‍
കാര്‍ഷികരംഗത്തു സ്വയംപര്യാപ്തത കൈവരിക്കാനാകും: മന്ത്രി ശിവകുമാര്‍
Thursday, October 23, 2014 12:17 AM IST
തിരുവനന്തപുരം: കാര്‍ഷികരംഗത്തു സ്വയംപര്യപ്തത കൈവരിക്കാന്‍ കേരളത്തിനു കഴിയുമെന്നു മന്ത്രി വി. എസ്. ശിവകുമാര്‍. കാര്‍ഷികമേഖലയിലേക്കു കൂടുതല്‍പേര്‍ കടന്നുവരണമെന്നും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതി മാറണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള സംസ്ഥാനഹോര്‍ട്ടികോര്‍പ് എംപ്ളോയിസ് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആവശ്യമായ കാര്‍ഷിക ഉത്പന്നങ്ങള്‍ ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയും. ഹോര്‍ട്ടികോര്‍പ്പ് പോലുള്ള സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ മാതൃകാപരമായ വഴി കാണിക്കാന്‍ സാധിക്കും.

അന്യസംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കു വരുന്ന പച്ചക്കറികളില്‍ വന്‍തോതില്‍ കീടനാശിനി പ്രയോഗം നടത്തുന്നതു ശ്രദ്ധയില്‍പെടുകയും കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാലിതു പൂര്‍ണമായി നിയന്ത്രിക്കാന്‍ നമുക്കു സാധിക്കില്ല. ഇതിനുള്ള മറുപടി ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്നതാണ്. അതിലൂടെ വിപ്ളവകരമായ മാറ്റം വരുത്താനും വിഷവിമുക്ത പച്ചക്കറികേരളത്തില്‍തന്നെ ഉത്പാദിപ്പിക്കാനും കഴിയുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.


പ്ളസ്ടു പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ യൂണിയന്‍ അംഗങ്ങളുടെ മക്കള്‍ക്കുള്ള കാഷ് അവാര്‍ഡ് മന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ ഐഎന്‍ടിയുസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി ആര്‍ പ്രതാപന്‍ അധ്യക്ഷത വഹിച്ചു.

കെപിസിസി ജനറല്‍ സെക്രട്ടറി ടി. ശരത്ചന്ദ്ര പ്രസാദ്, ഹോര്‍ട്ടികോര്‍പ് ചെയര്‍മാന്‍ ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി, ഹോര്‍ട്ടികോര്‍പ് യൂണിയന്‍ പ്രസിഡന്റ് കെ.എസ്. അനില്‍, ഡിസിസി സെക്രട്ടറി എം. എസ്. സുരേന്ദ്രന്‍, കള്ളിക്കാട് രാജേന്ദ്രന്‍, അനില്‍ പേട്ട, ഗോപാലകൃഷ്ണന്‍ നായര്‍, എല്‍ സുഗുണന്‍, എസ്. എസ് .രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.