ആത്മനിർഭരമാകട്ടെ ഇന്ത്യ
Thursday, August 28, 2025 12:00 AM IST
ബ്രിട്ടീഷ് സാമ്രാജ്യത്വം നമ്മെ പലതും പഠിപ്പിച്ചു. 190 വർഷത്തെ ബ്രിട്ടീഷ് ആധിപത്യത്തിനിടെ ഹിംസയും അഹിംസയും സഹനവും നിസഹകരണവും അടിയും തിരിച്ചടിയും ചോരയും തടവറയും കണ്ടു. ചതി, വഞ്ചന, നാണംകെട്ട ഒറ്റൽ എന്നിവയ്ക്കെല്ലാം മീതേയായിരുന്നു ഒരു ജനതയുടെ ഇച്ഛാശക്തി. അവർക്കു വഴികാട്ടിയായി ഗാന്ധിജി എന്ന മഹാമേരു. ജവഹർലാൽ നെഹ്റു തൊട്ട് കരുത്തിന്റെ പര്യായമായ അനേകം നേതാക്കൾ. ‘ക്വിറ്റ് ഇന്ത്യ’ എന്ന ഗർജനത്തിൽ പൊടിഞ്ഞ സാമ്രാജ്യത്വം കൈമാറിയ ഇന്ത്യ വൻകൊള്ളയുടെ അവശേഷിപ്പായിരുന്നു. അവിടന്നാണ് ലോകത്തെ അഞ്ചാമത്തെ വലിയ സന്പദ്വ്യവസ്ഥയായി ഇന്ത്യ ഇന്ന് തലയുയർത്തിപ്പിടിച്ചു നിൽക്കുന്നത്.
ആ ഇന്ത്യയെയാണ്, ആ ജനതയെയാണ് ഡോണൾഡ് ട്രംപ് എന്നൊരു ‘ഭ്രമചിത്ത’നായ അമേരിക്കൻ ഭരണാധികാരി താരിഫിന്റെയും അധിക താരിഫിന്റെയും ഉമ്മാക്കി കാണിച്ച് പേടിപ്പിക്കുന്നത്. ട്രംപിന്റെ പഠിപ്പിൽ ‘സ്വരാജ്’ എന്നൊരു വാക്ക് ഉണ്ടാകാനിടയില്ല. കേട്ടിട്ടുണ്ടെങ്കിൽതന്നെ അദ്ദേഹത്തിനതു മനസിലാകാനിടയില്ല. എല്ലാം കൈയിലൊതുക്കാൻ വെപ്രാളപ്പെടുന്ന ‘വല്യേട്ടൻ’ ഹുങ്കിന് ‘അർധനഗ്നനായ ഫക്കീറി’നെ ഉൾക്കൊള്ളണമെങ്കിൽ അനേക ജന്മങ്ങൾ ഇനിയും വേണ്ടിവരും.
അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന തീരുവയ്ക്ക് തിരിച്ചടിയായി ആദ്യം 25 ശതമാനം പരസ്പര തീരുവ. പിന്നെ, റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള പിഴച്ചുങ്കം 25 ശതമാനം. അങ്ങനെ ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ അമേരിക്ക ചുമത്തുന്ന ആകെ തീരുവ 50 ശതമാനമായി. ചില ഉത്പന്നങ്ങളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും വാർഷിക ജിഡിപിയിൽ 0.6 മുതൽ 0.8 ശതമാനം വരെ ഇടിവാണ് ഈ തീരുവ മൂലം കണക്കാക്കുന്നത്. അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ 8,700 കോടി ഡോളറിന്റെ കയറ്റുമതിയുടെ പകുതിയിലേറെയും അധികതീരുവയ്ക്കു കീഴിൽ ഞെരിഞ്ഞമരുമെന്നാണ് സാന്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ കീഴടങ്ങാനല്ല, പൊരുതാനാണ് ഇന്ത്യയുടെ തീരുമാനം. പ്രാദേശിക വിപണിയെ ഉണർത്തി വന്പൻ തീരുവയെ നേരിടാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. ഇതത്ര എളുപ്പമല്ലെങ്കിലും കൂട്ടായ ശ്രമം അനുകൂലഫലം ഉണ്ടാക്കുമെന്നാണു പ്രതീക്ഷ. ഇതിന്റെകൂടി ഭാഗമായാണ് സർക്കാർ ജിഎസ്ടി ഇളവുകളും പരിഷ്കാരങ്ങളും പ്രഖ്യാപിച്ചത്. നവരാത്രി ആഘോഷം തുടങ്ങുംമുന്പ് ഇതു നടപ്പാക്കാനാണ് നീക്കം. രാജ്യത്തെ വലിയ ഷോപ്പിംഗ് സീസണാണ് നവരാത്രി കാലം. സെപ്റ്റംബർ ഇരുപതോടെ ജിഎസ്ടി പരിഷ്കാരത്തിന്റെ നടപടികൾ പൂർത്തിയാകുമെന്നാണു കരുതുന്നത്. ആഗോള ആശയക്കുഴപ്പത്തിനിടയിൽ സ്വയംപര്യാപ്ത ഇന്ത്യ എന്ന ആശയമാണ് ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നത്.
റഷ്യയിൽനിന്ന് എണ്ണയും വാതകവും വാങ്ങുന്നതിനാണ് അധികതീരുവ എന്നു പറയുന്പോഴും, അമേരിക്കയുടെ ഇരട്ടത്താപ്പ് കാണാതെ പോകരുത്. ഊർജരംഗത്ത് റഷ്യയുമായി വലിയ വ്യാപാരം നടത്തുന്ന ചൈനയ്ക്കോ യൂറോപ്പിനോ എതിരേ ട്രംപ് ഇത്തരം ശിക്ഷാനടപടികൾ സ്വീകരിച്ചിട്ടില്ല. അമേരിക്കതന്നെ അവരുടെ വ്യവസായങ്ങൾക്കായി യുറേനിയം ഹെക്സാഫ്ലൂറൈഡ്, പല്ലേഡിയം, മറ്റു രാസവസ്തുക്കൾ എന്നിവ റഷ്യയിൽനിന്നു വാങ്ങുന്ന വൈരുധ്യവുമുണ്ട്.
വിപണി വൈവിധ്യവത്കരണമാണ് മറ്റൊരു സാധ്യത. കോൺഗ്രസ് നേതാവ് ശശി തരൂർ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. റഷ്യയുമായുള്ള വ്യാപാരം തുറന്ന വിപണിയിലാണെന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യൂറോപ്പ്, ജപ്പാൻ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള കയറ്റുമതി സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കേണ്ടതുണ്ട്. അതുപോലെ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറുകളുള്ള രാജ്യങ്ങളിലേക്കും ശ്രദ്ധ പതിപ്പിക്കണം.
ഉത്പന്നങ്ങളുടെ ഗുണമേന്മ നിലനിർത്തുകയെന്നത് ഈ സന്ദർഭത്തിൽ വളരെ പ്രധാനമാണ്. പ്രാദേശിക വിപണിയെ കൂടുതലായി ഉന്നംവയ്ക്കുന്പോൾ ഗുണനിലവാരം കുറയാനുള്ള പ്രവണതയുണ്ടാകും. കാരണം യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ ഗുണനിലവാര നിയന്ത്രണങ്ങൾ ഇവിടെയുണ്ടാകില്ല. അങ്ങനെ വരുന്പോൾ, സാഹചര്യം മാറിവരുന്പോൾ അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ ഡിമാൻഡ് കുറയാനിടയാകും.
എന്തായാലും, വ്യാപാരമാർഗങ്ങളിലെ വൈവിധ്യമാണ് മുന്നിലുള്ള വഴി. റഷ്യയിൽനിന്നുള്ള ക്രൂഡ് ഓയിൽ വാങ്ങുന്നത് ജൂലൈയിൽ നിർത്തിവച്ചതായിരുന്നു. അത് പുനരാരംഭിക്കുകയാണ്. നിരവധി ഇന്ത്യൻ റിഫൈനറികൾ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലേക്കായി ഓർഡറുകൾ നൽകിക്കഴിഞ്ഞു. 2030ഓടെ റഷ്യയുമായുള്ള വ്യാപാരം ഇരട്ടിയാക്കാൻ ഇന്ത്യ ഉദ്ദേശിക്കുന്നുണ്ട്. അധികതീരുവയുടെ ആഘാതത്തിൽനിന്ന് സംരക്ഷിക്കാൻ ആവശ്യമായ പണലഭ്യത ഉറപ്പാക്കുന്നതിൽ റിസർവ് ബാങ്ക് പിന്നോട്ട് പോകില്ലെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയും ഉറപ്പുനൽകിയിട്ടുണ്ട്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ ഗതിവിഗതികളിലുണ്ടാകുന്ന മാറ്റം അധികതീരുവകൾക്കു പിന്നിലെ കാരണം ഇല്ലാതാക്കാനുള്ള സാധ്യതയും കരുതിയിരിക്കണം. അപ്പോൾ അമേരിക്കയുമായി വീണ്ടും വ്യാപാരചർച്ചകൾക്കു സാധ്യതയുണ്ട്.
എന്തായാലും, ആഭ്യന്തര വാണിജ്യ ആവശ്യം വികസിപ്പിക്കാനുള്ള അവസരമാണിത്. ശക്തമായ, പുതിയ പ്രാദേശികവ്യാപാര മാർഗങ്ങൾ കണ്ടെത്താനുള്ള വഴിയാണ് ട്രംപ് തുറന്നുതന്നിരിക്കുന്നത്. സ്വാതന്ത്ര്യസമരകാലത്ത് ജനങ്ങളുടെ ദുരവസ്ഥയും ആവശ്യങ്ങളും സ്വാതന്ത്ര്യവാഞ്ഛയും മാത്രമായിരുന്നു നേതാക്കൾക്കു മുന്നിലുണ്ടായിരുന്ന സമ്മർദം. എന്നാലിന്ന്, ആഗോള രാഷ്ട്രീയ ഞാണിൻമേൽകളിയുടെയും കോർപറേറ്റ് ബകന്മാരുടെ ആക്രാന്തങ്ങളുടെയും അധികസമ്മർദം സർക്കാരിനുമേലുണ്ട്. ഈ സാഹചര്യത്തെ ഇച്ഛാശക്തിയോടെ നേരിട്ടാൽ ഇന്ത്യക്ക് തല ഉയർത്തിപ്പിടിച്ചുതന്നെ നില്ക്കാനാകും.
“പ്രാദേശിക ഉത്പന്നങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുക” എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ശരിയായ വഴിയിൽ മുന്നേറാൻ ഇടയാകട്ടെ. ആത്മനിർഭർ ഭാരത്, ഗ്രാമസ്വരാജ് എന്നിവ വെറും വാക്കുകൾ മാത്രമാകാതെ അർഥപൂർണമാകട്ടെ എന്നും പ്രത്യാശിക്കാം.