ഭയന്നിട്ടോ, അതോ ചട്ടുകമോ?
Thursday, July 31, 2025 12:00 AM IST
വർഗീയശക്തികളുടെ അഴിഞ്ഞാട്ടം അതിന്റെ എല്ലാ അതിർവരമ്പുകളും ഭേദിക്കുന്നുവെന്നും ഇനിയും കാഴ്ചക്കാരായി തുടരരുതെന്നും ഭരണാധികാരികളെയും ഓർമിപ്പിക്കുന്നു. സമാധാനകാംക്ഷികളായ, രാജ്യസ്നേഹികളായ, രാഷ്ട്രനിർമാണത്തിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ക്രൈസ്തവരെ വേട്ടയാടിയും ഭയപ്പെടുത്തിയും നിശബ്ദരാക്കാമെന്നത് ഇന്നത്തെ ലോകക്രമത്തിൽ അത്ര എളുപ്പമാകില്ല.
ജാമ്യത്തിനുപോലും അർഹതയില്ലാതാക്കി ദുർഗ് സെൻട്രൽ ജയിലിൽ അടച്ചിരിക്കുന്ന രണ്ട് ആർദ്രഹൃദയങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കേന്ദ്രത്തിലും ഛത്തീസ്ഗഡിലും ഭരണത്തിനു നേതൃത്വം നൽകുന്ന ബിജെപിയോടു ഞങ്ങൾ പറയുന്നു; രാജ്യത്ത് ക്രൈസ്തവവേട്ടയ്ക്കു നിങ്ങൾ നൽകുന്ന പിന്തുണ ഹീനവും മനുഷ്യത്വരഹിതവും ഭരണഘടനാവിരുദ്ധവുമാണ്. നിങ്ങളെ നിയന്ത്രിക്കുന്നവരുടെ വികൃതമുഖം ലോകം മുഴുവൻ കാണുന്നുണ്ട്.
വർഗീയവിഷം വമിപ്പിച്ച് സത്യവും നീതിയും കുഴിച്ചുമൂടാൻ കയറൂരി വിട്ടിരിക്കുന്നവരെ എത്രയും പെട്ടെന്നു തളയ്ക്കുക. ഒരു കുടുംബത്തിന്റെ പട്ടിണിയകറ്റാൻ, അവർക്കൊരു വരുമാനമാർഗം തെളിക്കാൻ മനുഷ്യത്വത്തിന്റെ പേരിൽ പരിശ്രമിച്ച രണ്ടു കന്യാസ്ത്രീമാരുടെ മുഖമടിച്ചു പൊളിക്കുമെന്ന് ആക്രോശിക്കുന്ന ബജ്രംഗ്ദൾ നേതാവിനെ നിങ്ങൾക്കു ഭയമാണോ, അതോ അവർ നിങ്ങളുടെ ചട്ടുകമാണോ?
ഛത്തീസ്ഗഡിൽ ബിജെപി നേതാവ് വിഷ്ണുദേവ് സായിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ നിയന്ത്രിക്കുന്നത് ബജ്രംഗ്ദളാണെന്നു വരുന്നത് രാജ്യത്തിനുതന്നെ അപമാനകരമാണ്. കന്യാസ്ത്രീമാരിൽ ബജ്രംഗ്ദൾ ആരോപിച്ച നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും തെളിയിക്കുന്നതിനാവശ്യമായ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടാണോ അവരെ നിങ്ങൾ കൊടുംകുറ്റവാളികളാക്കി ജയിലിലടച്ചിരിക്കുന്നതും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ അന്വേഷണത്തിന് ഏൽപ്പിച്ചുകൊടുക്കാൻ പദ്ധതിയിടുന്നതും? ഛത്തീസ്ഗഡിൽ നിയമപാലനം പോലീസിന്റെയല്ല, ബജ്രംഗ്ദളിന്റെ ഉത്തരവാദിത്വമാണെന്നു തെളിയിക്കുന്നതാണ് കന്യാസ്ത്രീകൾക്കു നേരേ ഉണ്ടായിരിക്കുന്ന അതിക്രമം. ഇന്നലെ കോടതി പരിസരത്ത് തമ്പടിച്ചു പ്രകോപനം സൃഷ്ടിക്കാൻ ബജ്രംഗ്ദൾ പ്രവർത്തകർക്ക് അവസരവും പിന്തുണയും നൽകിയ പോലീസിന്റെ ദൈന്യത ഇക്കാര്യം അടിവരയിടുന്നതായി. ജാമ്യാപേക്ഷയെ എതിർത്ത സർക്കാർ അഭിഭാഷകന്റെ വാദവും ബജ്രംഗ്ദളിന്റെ ഇംഗിതത്തിനു വഴങ്ങുന്നതായി.
ലോകത്തെവിടെയെങ്കിലും ഹൈന്ദവ ക്ഷേത്രങ്ങൾക്കു നേരേ അതിക്രമമുണ്ടായാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ ശക്തമായി അപലപിക്കാറുണ്ടല്ലോ. എന്നാൽ, ഛത്തീസ്ഗഡ് സംഭവം പാർലമെന്റിൽ ചർച്ചചെയ്യാൻ പോലും സർക്കാർ അനുവദിക്കുന്നില്ല. അതുപോലെതന്നെ, കുംഭമേളയിലും വിവിധ ഹൈന്ദവ മഠങ്ങളിലും മറ്റു മതസ്ഥരായ അനേകം വിദേശീയരെത്തി പാർക്കുകയും പ്രാർഥിക്കുകയും ആചാരാനുഷ്ഠാനങ്ങളിൽ പങ്കാളികളാകുകയും ചെയ്യുന്നതിനെ ആരും എതിർത്തുകാണുന്നില്ല. പല രാജ്യങ്ങളിലും ഹൈന്ദവ സന്യാസിമാരടക്കം മതപ്രചാരണം നടത്തുകയും നിരവധിപ്പേരെ ഹൈന്ദവ വിശ്വാസികളാക്കുകയും ചെയ്യുന്നുണ്ട്.
ഹിന്ദുമതത്തിലേക്ക് ആരെങ്കിലും ആകർഷിക്കപ്പെടുന്നതിനെ മതപരിവർത്തനമെന്ന് ആരും വിളിക്കുന്നില്ല. എന്തേ, മതപരിവർത്തനത്തിന് ഒറ്റ നിർവചനമേ ഉള്ളോ? ക്രൈസ്തവമതത്തിന്റെ ഉത്ഭവം മുതൽ ഭാരതത്തിൽ ക്രൈസ്തവരുണ്ടെന്ന സത്യം നിങ്ങൾക്കറിയാത്തതാണോ? ഈ രാജ്യത്തെ ജനസംഖ്യയിൽ ക്രൈസ്തവർ എത്ര ന്യൂനപക്ഷമാണെന്നും അവരുടെ വളർച്ച ഒരിക്കലും ക്രമരഹിതമായി കൂടിയിട്ടില്ലെന്നും നിങ്ങളുടെ പക്കൽ കണക്കുകളില്ലേ? അതൊന്നും പരിഗണിക്കാതെ ക്രൈസ്തവർ വ്യാപകമായി നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന വ്യാജ ആരോപണത്തിന് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ബിജെപി സർക്കാരുകൾ അവസരമൊരുക്കുന്നത് എന്തിനുവേണ്ടിയാണ്?
സംഘപരിവാർ ശക്തികൾ രാജ്യത്തെവിടെയും ക്രൈസ്തവരെ പീഡിപ്പിക്കുന്നില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ചുകാട്ടി ബിജെപിയെ അപകീർത്തിപ്പെടുത്തുകയാണെന്നും ആണയിടുന്ന കേരളത്തിലെ ബിജെപി നേതാക്കൾ ഛത്തീസ്ഗഡിൽ നടന്ന ക്രൂരമായ ക്രൈസ്തവവേട്ടയെ ഇനിയും ന്യായീകരിക്കാൻ തുനിയരുത്. മലയാളികളായ കേന്ദ്രമന്ത്രിമാർക്കും ഛത്തീസ്ഗഡിലേക്ക് കുതിച്ചെത്തിയ ബിജെപി നേതാക്കൾക്കും സത്യം ഏറെക്കുറെ മനസിലായി എന്നത് പൊതുജനം തിരിച്ചറിഞ്ഞിട്ടുണ്ട്. നിങ്ങളുടെ മനക്കോട്ടയൊന്നും ബജരംഗ്ദളിന് പ്രശ്നമല്ല. അവരെ നിലയ്ക്കു നിർത്താൻ നിങ്ങളുടെ മേലാളന്മാർക്കൊട്ടു താത്പര്യവുമില്ല. അവർ ഒരിക്കലും അരുതെന്നു പറയുകയുമില്ല.
പീഡനങ്ങളും അടിച്ചമർത്തലുകളും യാതനകളും ക്രൈസ്തവസഭയ്ക്കു പുത്തരിയല്ലെന്ന് ഒരിക്കൽകൂടി ബജ്രംഗ്ദളിനെയും കൂട്ടാളികളെയും ഓർമിപ്പിക്കട്ടെ. രണ്ടു കന്യാസ്ത്രീമാരെ ജയിലിലടച്ചാൽ തളരുന്നതല്ല ക്രൈസ്തവ വിശ്വാസവും പ്രേഷിതചൈതന്യവും. പ്രിയ സഹോദരിമാരേ, നിങ്ങൾക്കു പിന്തുണയുമായി പതിനായിരങ്ങൾ ജയിലിനു പുറത്തുണ്ട്. ലക്ഷക്കണക്കിനു ഹൃദയങ്ങൾ നിങ്ങൾക്കായി പ്രാർഥിക്കുന്നുണ്ട്. സത്യം ജയിക്കുകതന്നെ ചെയ്യും. നിങ്ങളുടെ സഹനങ്ങൾ അനേകർക്കു പ്രചോദനമാകും.
വർഗീയശക്തികളുടെ അഴിഞ്ഞാട്ടം അതിന്റെ എല്ലാ അതിർവരമ്പുകളും ഭേദിക്കുന്നുവെന്നും ഇനിയും കാഴ്ചക്കാരായി തുടരരുതെന്നും ഭരണാധികാരികളെയും ഓർമിപ്പിക്കുന്നു. നിങ്ങളിൽപ്പെട്ട എത്രയോ പേർ വിദ്യനേടി അറിവു സമ്പാദിച്ച് നേതാക്കളായത് ക്രൈസ്തവ മിഷണറിമാർ വിയർപ്പൊഴുക്കി പടുത്തുയർത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയാണെന്ന യാഥാർഥ്യമെങ്കിലും ഓർത്താൽ ഈ അതിക്രമങ്ങൾക്ക് കൂട്ടുനിൽക്കാൻ കഴിയുമോ? സമാധാനകാംക്ഷികളായ, രാജ്യസ്നേഹികളായ, രാഷ്ട്രനിർമാണത്തിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ക്രൈസ്തവരെ വേട്ടയാടിയും ഭയപ്പെടുത്തിയും നിശബ്ദരാക്കാമെന്നത് ഇന്നത്തെ ലോകക്രമത്തിൽ അത്ര എളുപ്പമാകില്ല എന്നുകൂടി വിനയപൂർവം ചൂണ്ടിക്കാട്ടട്ടെ.