രാജപാതയിലെ അറസ്റ്റ് തിരക്കഥയുടെ ഭാഗം
Monday, March 24, 2025 12:00 AM IST
മാർ ജോർജ് പുന്നക്കോട്ടിലിനെയും ഒപ്പമുള്ളവരെയും കേസിൽ കുടുക്കിയതിനെക്കുറിച്ചു പറയേണ്ടത് സർക്കാരാണ്. കാരണം, രാജപാതയിലെ വനംവകുപ്പിന്റെ കളി വലിയൊരു വനവത്കരണ തിരക്കഥയുടെ ചെറിയൊരു ഭാഗമാണ്.
ആലുവ-മൂന്നാർ രാജപാത തുറക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ജനമുന്നേറ്റ യാത്രയ്ക്ക് നേതൃത്വം കൊടുത്ത ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലടക്കം 23 പേർക്കെതിരേ കേസെടുത്തിട്ടുണ്ട് വനം വകുപ്പ്. സർക്കാർ വ്യക്തമാക്കേണ്ട ചില കാര്യങ്ങളുണ്ട്. രാജപാത വനം വകുപ്പിന്റേതാണോ? അല്ലെങ്കിൽ അവർക്കു കേസെടുക്കാൻ അധികാരമുണ്ടോ? ഈ രാജപാതയുടെ ഏതെങ്കിലും ഭാഗം വനംവകുപ്പ് കൈയേറിയിട്ടുണ്ടോ? കേരളത്തിന്റെ വികസനത്തിനും വിനോദസഞ്ചാര മേഖലയ്ക്കും കുതിപ്പേകുന്ന രാജപാതയുടെ പുനരുദ്ധാരണത്തെക്കുറിച്ച് സർക്കാരിന് എന്തെങ്കിലും പദ്ധതിയോ അഭിപ്രായമോ ഉണ്ടോ? നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. രാജപാതയെക്കുറിച്ച് അഭിപ്രായം പറയേണ്ടത് വനംവകുപ്പെന്ന നാഥനില്ലാക്കളരിയല്ല, സർക്കാരാണ്. മാർ ജോർജ് പുന്നക്കോട്ടിലിനെയും ഒപ്പമുള്ളവരെയും കേസിൽ കുടുക്കിയതിനെക്കുറിച്ചും പറയേണ്ടതു സർക്കാരാണ്. കാരണം, രാജപാതയിലെ വനംവകുപ്പിന്റെ കളി വലിയൊരു വനവത്കരണ തിരക്കഥയുടെ ചെറിയൊരു ഭാഗമാണ്.
വനം വകുപ്പ് കൈവശപ്പെടുത്തിയ ആലുവ-മൂന്നാർ രാജപാത ഗതാഗതത്തിനു തുറന്നുകൊടുക്കണമെന്ന ആവശ്യം വർഷങ്ങളായുള്ളതാണ്. ഇതിന്റെ തുടർച്ചയായിട്ടാണ് ഡീൻ കുര്യാക്കോസ് എംപിയും പ്രദേശത്തെ മറ്റു ജനപ്രതിനിധികളും ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലും നയിച്ച ജനകീയ അവകാശപ്രഖ്യാപന യാത്ര മാർച്ച് 16ന് പൂയംകുട്ടിയിൽ നടത്തിയത്. ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. വനത്തിൽ കയറുകയോ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയോ ഒന്നും ചെയ്തിട്ടില്ലെങ്കിലും കേസെടുത്തു ഭീഷണിപ്പെടുത്തിയാൽ ഈ മുന്നേറ്റം തടയാമെന്നും തങ്ങളുടെ കൈയേറ്റം മറച്ചുവയ്ക്കാമെന്നുമാണ് വനംവകുപ്പിന്റെ ദുഷ്ടലാക്ക്.
1857ൽ തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാൾ ബാലരാമവർമയുടെ ഉത്തരവോടെയാണ് ബ്രിട്ടീഷ് എൻജിനിയറായ ജോൺ മൺറോ അക്കാലത്തെ പ്രമുഖ വാണിജ്യകേന്ദ്രമായിരുന്ന ആലുവയിൽനിന്ന് മൂന്നാറിലേക്കുള്ള പാതയുടെ നിർമാണം തുടങ്ങിയത്. 1878ൽ തുറന്നുകൊടുത്തെങ്കിലും 1924ലെ പ്രളയത്തിൽ രണ്ട് കിലോമീറ്ററോളം റോഡ് ഒലിച്ചുപോയതോടെ ഗതാഗതം നിലച്ചു. പകരം പണിതതാണ് നേര്യമംഗലം വഴി മൂന്നാറിലേക്കുള്ള പാത. നിർമാതാക്കൾ മുൻകൂട്ടി കണ്ടതുപോലെ ഈ വഴിയിൽ മണ്ണിടിയുന്നതും റോഡ് ഒലിച്ചുപോകുന്നതും പതിവായി.
മൂന്നാർ, രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായതോടെ അനിയന്ത്രിതമായ തിരക്കുമുണ്ടായി. പക്ഷേ, പിഡബ്ല്യുഡി വകയായിരുന്ന രാജപാതയിലെ ഗതാഗതം പൂയംകുട്ടി മുതൽ വനംവകുപ്പ് തടഞ്ഞു. വളവും കയറ്റവും താരതമ്യേന കുറഞ്ഞതും 13 കിലോമീറ്ററോളും ദൂരം കുറഞ്ഞതുമായ രാജപാത അങ്ങനെ വനംവകുപ്പ് കൈവശപ്പെടുത്തി. രാജ്യത്തെ നിരവധി വന്യജീവി സങ്കേതങ്ങളിലൂടെ വന നിയമങ്ങൾക്ക് വിധേയമായി സർക്കാരുകൾ ഗതാഗതം അനുവദിക്കുമ്പോഴാണ് ഈ പാത തങ്ങളുടേത് അല്ലാതിരുന്നിട്ടും വനംവകുപ്പ് ഏകപക്ഷീയമായി കൊട്ടിയടച്ചത്. ഇതിനെതിരേയായിരുന്നു ജനകീയ മുന്നേറ്റം നടത്തിയത്.
വിനോദസഞ്ചാര വികസനത്തിന് കൂടുതൽ ഉണർവേകാൻ ആലുവ-മൂന്നാർ രാജപാത തുറക്കുന്നതിന് വനംവകുപ്പുമായി ചർച്ച ചെയ്ത് നടപടി വേഗത്തിലാക്കുമെന്ന് 2021ൽ ആന്റണി ജോൺ എംഎൽഎയുടെ സബ്മിഷന് മറുപടിയായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞിരുന്നു. കൊല്ലം മൂന്നു കഴിഞ്ഞെങ്കിലും മിണ്ടാട്ടമില്ല. ഏതാനും വർഷങ്ങളായി വനംവകുപ്പിന്റെ പല നീക്കങ്ങളിലും സർക്കാർ ഇടപെടാത്തതിൽ ദുരൂഹതയുണ്ട്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ, വനാതിർത്തികളിൽനിന്നെല്ലാം ജനങ്ങളെ ആട്ടിപ്പായിക്കുന്ന നിലപാടാണ് ഏതു വിഷയത്തിലും വനംവകുപ്പ് സ്വീകരിക്കുന്നതെന്നു കാണാം.
അതിന്റെ ഭാഗമായേ രാജപാത തട്ടിയെടുക്കാനുള്ള നീക്കത്തെയും കാണാനാകൂ. രാജപാത ഉൾപ്പെടെ കഴിയുന്നത്ര വഴികൾ അടയ്ക്കുന്ന നീക്കം, ഹൈറേഞ്ചിലെ ഏലമലക്കാടുകൾ വനഭൂമിയാക്കാൻ വ്യാജരേഖ തയാറാക്കിയെന്ന ആരോപണം, ബഫർസോൺ ഭൂപടത്തിലെ തെറ്റുകൾ, വനാതിർത്തികളിലെ ആദിവാസിയിതര കുടുംബങ്ങളെ പണം കൊടുത്തു മാറ്റിപ്പാർപ്പിക്കുന്ന ‘നവകിരണം’ പദ്ധതി, കാർബൺ ക്രെഡിറ്റ് പദ്ധതി, ഇടുക്കി മാങ്കുളത്ത് ഉൾപ്പെടെ മനുഷ്യ-വനംവകുപ്പ് ഉദ്യോഗസ്ഥ സംഘർഷം... ഇവയോടൊക്കെ ചേർത്തു വായിക്കേണ്ടതാണ് വന്യജീവി ആക്രമണത്തിനെതിരേയുള്ള നിഷ്ക്രിയത്വം.
അതായത്, വനംവകുപ്പിനെയും വന്യജീവികളെയും പേടിച്ച് ജനം ഒഴിഞ്ഞുകൊള്ളണം. അതിനിടെ രാജപാത വന്നാൽ നാടിനു ഗുണമുണ്ടെങ്കിലും വനംവകുപ്പിന്റെ താത്പര്യങ്ങൾക്കു ഹാനികരമാകും. വനംവകുപ്പിന്റെ നിഗൂഢനീക്കങ്ങളും സർക്കാരിന്റെ നിഷ്ക്രിയത്വവും ചേർത്തുവായിക്കേണ്ടതുണ്ട്. അല്ലെങ്കിൽ, വന്യജീവി ആക്രമണത്തിൽ ഇത്രയും മനുഷ്യർ കൊല്ലപ്പെട്ടിട്ടും ഒരു ഭരണകൂടം ഇത്ര തോൽവിയാകുമോ? മനുഷ്യർ ദിവസവും മരിച്ചുവീഴുന്പോഴും വകുപ്പിന് ഇങ്ങനെയൊരു മന്ത്രി മതിയെന്നു വയ്ക്കുമോ?
സർക്കാരിന്റെ ഒത്താശയോടെ വനംവകുപ്പ് തോൽപ്പിച്ചവരെക്കുറിച്ച് ഇതുകൂടി. വന്യജീവിശല്യം സഹിക്കാനാവാതെ ‘നവകിരണം’ പദ്ധതി പ്രകാരം വനംവകുപ്പിനു വീടും കൃഷിഭൂമിയും കൈമാറി കുടിയിറങ്ങിയ പലരും ഇന്നു വാടക വീടുകളില് കഴിയുകയാണ്. അവർ ഒഴിഞ്ഞുകൊടുത്ത വീടും പരിസരവും കാടായി. നഷ്ടപരിഹാരം കിട്ടിയിട്ടുമില്ല. ഇനി തിരിച്ചുപോകാനാവില്ല. കേരളത്തിന്റെ തീരാശാപമായി വന്യജീവി ആക്രമണം. 1972ലെ വനം-വന്യജീവി സംരക്ഷണ നിയമത്തിന്റെ നൂലാമാലകൾ അങ്ങേയറ്റം ജനവിരുദ്ധമാണ്. പക്ഷേ, വനംവകുപ്പുകാരനെ തൊട്ടപ്പോൾ വണ്ടിപ്പെരിയാറിൽ കടുവയെ ഒറ്റവെടിക്കു തീർത്തു. സ്വയരക്ഷാർഥമാണെന്നാണു പറയുന്നത്. സ്വയരക്ഷാർഥം ജനങ്ങൾക്ക് ആയുധമെടുത്ത് നാട്ടിലിറങ്ങുന്ന വന്യജീവികളെ നേരിടാമോയെന്നു ചോദിച്ചാൽ വനംവകുപ്പിന്റെയും സർക്കാരിന്റെയും പരിസ്ഥിതി അവതാരങ്ങളുടെയും വായിൽ നാക്കില്ല. അങ്ങനെ ചെയ്യുമെന്നു പറഞ്ഞ കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തിനെതിരേയും വനംവകുപ്പ് ഇറങ്ങിയിട്ടുണ്ട്.
രാജപാതയിലെ വനംവകുപ്പിന്റെ കൈയേറ്റവും ഭീഷണിയും ബിഷപ് ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുത്തതും പിഡബ്ല്യുഡിയുടെ നിശബ്ദതയും സർക്കാരിന്റെ കണ്ണുപൊത്തിക്കളിയുമൊക്കെ മേൽപറഞ്ഞ യാഥാർഥ്യങ്ങളുമായി ചേർത്തു വായിക്കേണ്ടതാണ്. വനംവകുപ്പിന്റെ സമാന്തരഭരണം സാധ്യമാകരുത്. ബിഷപ്പിനും ജനപ്രതിനിധികൾക്കുമെതിരേയുള്ള കേസ് ഒരു ജനമുന്നേറ്റത്തെ തടയാൻ പ്രാപ്തമല്ല. വനംവകുപ്പിന്റേതു താത്കാലിക നേട്ടമാകാനാണു സാധ്യത. സർക്കാരിന്റേതു ദീർഘകാല കോട്ടവും. വനാതിർത്തികളും മലയോരങ്ങളും പുകയുകയാണ്.