മേലുകാവിലെ ഗൂര്ഖാഭായ്
ജിബിൻ കുര്യൻ
Monday, June 2, 2025 3:19 PM IST
മോഹൻലാൽ-ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് എന്ന സിനിമയിലെ "ഗൂര്‍ഖ' മോഹൻലാലിന്റെ നിത്യഹരിത കഥാപാത്രങ്ങളിലൊന്നാണ്. ഗൂർഖയെ കാണുന്പോൾ നമ്മുടെയൊക്കെ മനസിൽ ചിലപ്പോൾ ആ ഗൂർഖയെ ഓർമവരും.
ജില്ലയുടെ മലയോര മേഖലയായ മേലുകാവിലുമുണ്ട് ഒരു ഗൂര്‍ഖ, നേപ്പാള്‍ സ്വദേശി. നരേഷ് എന്നാണു പേര്. മോഷ്ടാക്കളില്‍നിന്നു സംരക്ഷണം തേടി മേലുകാവ് മര്‍ച്ചന്റ്സ് അസോസിയേഷനും പ്രദേശത്തെ റെസിഡന്റ്സ് അസോസിയേഷനും ചേര്‍ന്നാണ് ഗൂര്‍ഖയെ നിയമിച്ചത്. അടുത്തനാളില്‍ മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചതോടെയാണ് അസോസിയേഷന് ഇങ്ങനെയൊരു പരീക്ഷണം നടത്തിയത്.
ചാലമറ്റം മുതല്‍ മേലുകാവ് ടൗണ്‍വരെയും പാണ്ടിയാന്മാവ്, കുരിശുങ്കല്‍, കോളജ് തുടങ്ങിയ സ്ഥലങ്ങളിലാണ് നരേഷ് ഭായിയുടെ ഏരിയ. രാത്രി 11മുതല്‍ പുലര്‍ച്ചെ നാലു വരെയാണ് ഡ്യൂട്ടി. കാക്കി പാന്റും ഷര്‍ട്ടും തലയില്‍ തൊപ്പിയുമാണ് വേഷം കൈയില്‍ ലാത്തിയും ടോര്‍ച്ചുമുണ്ട്. രാത്രിയില്‍ തനിക്കു നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലൂടെ നരേഷ് ഭായി പട്രോളിംഗ് നടത്തും.
സംശയം തോന്നുന്ന ആളുകളെ ചോദ്യം ചെയ്യും. ഗൗരവമേറിയ വിഷയമാണെങ്കില്‍ മേലുകാവു പോലീസുമായി ബന്ധപ്പെടും. 20 വര്‍ഷമായി കേരളത്തിലെ വിവിധ പ്രദേശങ്ങളിലും സ്ഥാപനങ്ങളിലും ജോലി ചെയ്ത് നരേഷ് ഭായി ഒരു വര്‍ഷമായി മേലുകാവിലെത്തിയിട്ട്. ടൗണിലെ ചെറിയ മുറിയിലാണ് താമസം. അമ്മയും ഭാര്യയും രണ്ടു മക്കളും നേപ്പാളില്‍ തന്നെയാണ്.
വര്‍ഷത്തില്‍ ഒരു മാസം നാട്ടിൽ പോകും. ബാക്കിയുള്ള സമയം മുഴുവന്‍ ഇവിടെയുണ്ട്. ചുരുങ്ങിയ കാലത്തിനുള്ളില്‍ മേലുകാവ് പോലീസിനും ടൗണിലെ വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും കൊച്ചു കുട്ടികള്‍ക്കു വരെ നരേഷ് ഭായിയായി മാറി കഴിഞ്ഞു.
മലയാളം നല്ലതുപോലെ സംസാരിക്കും. കൊച്ചി ഉള്‍പ്പെടെയുള്ള വലിയ നഗരങ്ങളില്‍ പണ്ട് സുരക്ഷാമേഖലകളില്‍ ശക്തമായ സേവനം ചെയ്തവരാണ് നേപ്പാൾ ഗൂര്‍ഖകള്‍.