പുനലൂർ : മലങ്കര കത്തോലിക്ക തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ പുനലൂർ വൈദിക ജില്ലയിലെ പുനലൂർ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ദൈവാലയത്തിലെ മദ്ബഹയുടെ കൂദാശ 20 ന് നടക്കും. രാവിലെ 9.30ന് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് മെത്രാപ്പോലിത്ത കൂദാശ നിർവഹിക്കും.
പുനലൂർ രൂപതാ ബിഷപ് റവ.ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ, മാത്യുസ് മാർ പോളികാർപ്പസ് എന്നിവർ സഹകാർമികത്വം വഹിക്കും .
1956 ൽ ബനഡിക്ട് മാർ ഗ്രിഗോറിയോസിന്റെ കാലത്ത് ആരംഭിച്ച ദൈവാലയത്തിന് സ്ഥലം കണ്ടെത്തി തുടക്കം കുറിച്ചത് വലിയവീട്ടിൽ അലക്സാണ്ടർ കോർ എപ്പിസ്കോപ്പയാണ്. 2023 മുതൽ ഇടവക വികാരിയായി ഫാ.ഡോ. ജോൺ സി.സി ചാർജെടുത്തതോടെ മദ്ബഹയുടെ നവീകരണം പൂർത്തിയാക്കുകയായിരുന്നു.
പ്രമുഖ സ്കൂളായ പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രിൻസിപ്പലും ദീപികയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ.ഡോ.ജോൺ സിസിയുടെ ആത്മാർഥമായ പരിശ്രമമാണ് മദ്ബഹയുടെ നിർമാണം പൂർത്തിയാക്കാൻ സഹായകരമായത്.
1956 നു ശേഷമെത്തിയ വൈദികരുടെ സ്തുത്യർഹമായ പ്രവർത്തനങ്ങളും ദൈവാലയത്തിന് കരുത്തേകി. കൂദാശാകർമ്മത്തിനായി വിപുലമായ കമ്മിറ്റികളും രൂപീകരിച്ചു. ഡോ. അനു ജോർജ്, റെജി പൊന്നാര, സഹോദരങ്ങളായ ഷാജി, ഷൈജു, ഫ്രാൻസിസ്, സിസ്റ്റർ ക്ലാര, ബോസ് , ബോബൻ, തങ്കച്ചൻ, രാജു, ലിജു, കുഞ്ഞുമോൾ, റാണി , ജ്യോതി, മേബിൾ, എലിസബത്ത് എന്നിവരടങ്ങുന്ന കമ്മിറ്റികൾ സജീവമായി പ്രവർത്തിച്ചു വരുന്നു.
കൂദാശാകർമത്തിനു ശേഷം മാർ ക്ലീമിസ് മെത്രാപ്പോലിത്തയുടെ നേതൃത്വത്തിൽ കൃതജ്ഞതാ സമ്മേളനം നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12ന് സ്നേഹവിരുന്നോടെ ചടങ്ങുകൾ സമാപിക്കും.