കുരിശിന്റെ വഴിക്ക് അനുമതി നല്കാത്തതിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോണ്ഗ്രസ്
1542973
Wednesday, April 16, 2025 6:43 AM IST
തിരുവന്തപുരം: ഡൽഹി അതിരൂപതയുടെ ആഭിമുഖ്യത്തിൽ പതിറ്റാണ്ടുകളായി നടത്തിവന്നിരുന്ന നഗരം ചുറ്റിയുള്ള "വേ ഓഫ് ദ ക്രോസ്’ ആചരണത്തിന് അനുമതി നിഷേധിച്ച സർക്കാർ നടപടിയിൽ കത്തോലിക്കാ കോണ്ഗ്രസ് ഉത്ക്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി.
വിവിധ ജനസമൂഹങ്ങൾ സമാധാനത്തിലും സഹവർത്തിത്വത്തിലും ജീവിക്കുന്ന രാജ്യതലസ്ഥാനത്ത് സമാധാനത്തിലും ശാന്തിയിലും ക്രൈസ്തവർ നടത്തുന്ന ഈ ചടങ്ങിന് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അനുമതി നല്കാതിരുന്നതിനു ന്യായീകരണമില്ല. ഭരണഘടന ഉറപ്പു നല്കുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടേയും ശക്തമായ ലംഘനമാണ് ഇക്കാര്യത്തിൽ നടന്നത്.
ചത്തീസ്ഡഗിൽ കത്തോലിക്കാ നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ബിൻസി ജോസഫിനെതിരേ മതപരിവർത്തന നിയമത്തിലെ വകുപ്പുകൾ വ്യാജമായി ആരോപിച്ചു കോളജിനെതിരേ വിഎച്ച്പി, ബജ്രംഗദൾ സംഘടനകൾ നടത്തുന്ന സമരത്തേയും സിസ്റ്ററിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള സർക്കാർ നീക്കത്തേയും കത്തോലിക്കാ കോണ്ഗ്രസ് അപലപിച്ചു.
കത്തോലിക്കാ കോണ്ഗ്രസ് ഫൊറോനാ പ്രസിഡന്റ് വി.സി. വിൽസന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചങ്ങനാശേരി അതിരൂപതാ വികാരി ജനറാൾ ഫാ. സോണി തെക്കേക്കര, ഡയറക്ടർ ഫാ. ബിബിൻ കാക്കപ്പറന്പിൽ, ഗ്ലോബൽ സെക്രട്ടറി ജേക്കബ് നിക്കോളാസ്, അതിരൂപതാ സെക്രട്ടറി എൻ.എ ഒൗസേപ്പ്, ഫൊറോനാ ജനറൽ സെക്രട്ടറി ജിനോദ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.