തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിനു ദിവസങ്ങൾ മാത്രം അവസാനിക്കെ പ്രചാരണച്ചൂടിനൊപ്പം വാക്ക്പോരും മൂർച്ഛിച്ചു. യുഡിഎഫിന്റെയും എൻഡിഎയുടേയും ദേശീയ നേതാക്കൾ ശനിയാഴ്ച്ച് തിരുവനന്തപുരം മണ്ഡലത്തിൽ പ്രചാരണത്തിനായി എത്തിയപ്പോൾ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഇന്നലെ തിരുവനന്തപുരം ആറ്റിങ്ങൽ മണ്ഡലങ്ങളിൽ പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തു.
തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ്,എൽഡിഎഫ്,എൻഡിഎ സ്ഥാനാർഥികൾ ഇന്നലെ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നേരിട്ടെത്തി വോട്ടു ചോദിക്കാനായാണ് കൂടുതൽ സമയം കണ്ടെത്തിയത്. തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ പാറശാല നിയോജക മണ്ഡലത്തിലെ പാറശാല ബ്ലോക്കിലാണ് വാഹന പര്യടനം നടത്തിയത്. അരുവിപ്പുറം ക്ഷേത്രത്തിനു മുന്നിൽ നിന്നുമാണ് പര്യടന പരിപാടി തുടക്കമിട്ടത്. അരുവിപ്പുറം ക്ഷേത്രം മഠാധിപതി സ്വാമി സാന്ദ്രാനന്ദ സരസ്വതിയെ സന്ദർശിച്ചു.
തുടർന്ന് ക്ഷേത്രത്തിൽ പ്രാർഥനകൾ നടത്തി പ്രസാദം സ്വീകരിച്ചു. കാർഷിക മേഖലയായ പാറശാല നിയോജക മണ്ഡലത്തിൽ നടന്ന പ്രചാരണ പരിപാടികളിൽ കാർഷിക വിഭവങ്ങൾ നൽകിയാണ് ജനം തരൂരിനെ സ്വീകരിച്ചത്.
മാരായമുട്ടം വടകര, മൈലാടും പാറ, ചപ്പാത്ത്, കാക്കണം, പാട്ടവിള, തൃപ്പലവൂർ, ചിത്ര വിളാകം, പുന്നകാല, മലയിൽകട, ഓണംകോട്, വഴി നീറകത്തലയിൽ ഉച്ചവരെയുള്ള പ്രചാരണം അവസാനിച്ചു. ഉച്ചകഴിഞ്ഞ് ആനക്കുന്ന്, കളിയൽ കോളനി, കടുക്കരുവിള കോളനി, നെടിയാംകോട്, കൊറ്റാമം ജംഗ്ഷൻ, കൊല്ലിയോട്, ആലന്പാറ, പരശുവയ്ക്കൽ, ഇടിച്ചക്കപ്ലാമൂട്, പവതിയാൻവിള, ആശുപത്രി ജംഗ്ഷൻ ചെറുവാരക്കോണം, കോഴിവിള, പുത്തൻ കട, സമുദായപ്പറ്റ്, കുറിച്ചിവിള വഴി രാത്രി എട്ടിന് പാറശാലയിൽ തരൂരിന്റെ പര്യടനം സമാപിച്ചു.
കോവളത്തെ പര്യടനം പൂർത്തിയാക്കി പന്ന്യൻ രവീന്ദ്രൻ
ഇടതു സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ ഇന്നലെ കോവളം നിയോജകമണ്ഡലത്തിലെ പര്യടനം പൂർത്തിയാക്കി. അവസാനഘട്ട പര്യടനം കോട്ടുകാൽപഞ്ചായത്തിലെ അവണാ കുഴിയിൽ നിന്നാണ് ആരംഭിച്ചത്. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പള്ളിച്ചൽ വിജയൻ, പി.എസ്. ഹരികുമാർ, കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് തീരദേശ മേഖലകളിലെത്തിയ സ്ഥാനാർത്ഥിക്ക് ഉജ്വല വരവേൽപ്പാണ് ലഭിച്ചത് നൽകി. രാത്രി വൈകി പര്യടനം എകെജി നഗറിൽ അവസാനിച്ചു. വിവിധ കേന്ദ്രങ്ങളിൽ അഡ്വ.ആർ.എസ്. ജയൻ ,ആദർശ് കൃഷ്ണ, കണ്ണൻ എസ് ലാൽ ശരണ് ശശാങ്കൻ, ആന്റസ് തുടങ്ങിയവർ പ്രസംഗിച്ചു.
പാറശാലയിൽ പര്യടനം നടത്തി രാജീവ് ചന്ദ്രശേഖർ
എൻഎൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ ഇന്നലത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും സ്ഥാനാർഥിപര്യടനവും പാറശാല നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചായിരുന്നു . രാവിലെ നെടുവാൻവിളയിൽ നിന്നാണ് പര്യടനത്തിന് തുടക്കമിട്ടത്.
തുടർന്ന് പുത്തൻകട, മുള്ളവിള, ഇഞ്ചിവിള, പാന്പാടി, ചിറക്കോണം, പഞ്ചായത്ത് ഓഫീസ് ധനുവച്ചപുരം, ഉദിയൻകുളങ്ങര, പെരുങ്കടവിള തുടങ്ങി വിവിധ പ്രദേശങ്ങളിലൂടെ കടന്നു പോയ പര്യടനം ഉച്ചയ്ക്ക് ആങ്കോട് ബ്ലോക്ക് നടയിൽ സമാപിച്ചു.
എല്ലായിടത്തും സ്ഥാനാർഥിയുടെ തുറന്ന വാഹനത്തെ അനുഗമിച്ച് ബൈക്ക് റാലിയും ഓട്ടോ റാലിയുമുണ്ടായിരുന്നു. ആലത്തൂർ കോഴിക്കോട് നിന്നായിരുന്നു ഉച്ച കഴിഞ്ഞുള്ള പര്യടനം പുനരാരംഭിച്ചത്. വരന്പിൻകട, ആനാവൂർ, എള്ളുവിള, നരിക്കോട്, നിലമാംമൂട്, പനയറക്കോണം, വരട്ടയം തുടങ്ങിയ ഇടങ്ങളിലൂടെ കടന്നു പോയി വണ്ടിത്തടത്ത് സമാപിച്ചു. വണ്ടിത്തടത്തു നിന്നും റോഡ് ഷോ ആരംഭിച്ചു. തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ റോഡ് ഷോയിൽ പങ്കാളികളായി.
വർക്കലയിലും ചിറയിൻകീഴിലും പര്യടനം നടത്തി വി. മുരളീധരൻ
ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥി വി. മുരളീധരൻ വർക്കലയിലും ചിറയിൻകീഴിലുമാണ് ഇന്നലെ പര്യടനം നടത്തിയത്. അങ്കിളിമുക്കിൽ അയ്യങ്കാളിയുടെയും ശ്രീനാരായണഗുരുവിന്റെയും പ്രതിമയിൽ പുഷ്പഹാരം ചാർത്തിയാണ് വി. മുരളീധരൻ ചിറയിൻകീഴ് മണ്ഡലത്തിലെ സ്ഥാനാർഥിപര്യടനം ആരംഭിച്ചത്.
ബിജെപി ജില്ലാ ട്രഷറർ ബാലമുരളി പര്യടനം ഉദ്ഘാടനം ചെയ്തു. അഴൂർ, ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തുകളിലായിരുന്നു പര്യടനം. മണ്ണാത്തി മൂല, ആനത്തലവട്ടം കോളനി, പുതുക്കരി, ശാർക്കര തുടങ്ങി 30 സ്ഥലങ്ങളിൽ സന്ദർശനം നടത്തിയാണ് മണ്ഡലത്തിലെ പരിപാടി സമാപിച്ചത്. ഉച്ചയ്ക്കുശേഷം വർക്കല മണ്ഡലത്തിലായിരുന്നു പര്യടനം. പ്ലാവഴികത്തു നിന്നും തുടങ്ങിയ പര്യടനം വർക്കല മുനിസിപ്പാലിറ്റിയിലും വെട്ടൂർ ഗ്രാമപഞ്ചായത്തിലുമായി 34 സ്ഥലങ്ങൾ സന്ദർശിച്ച് രഘുനാഥപുരത്ത് സമാപിച്ചു.
വെന്പായം ബ്ലോക്കിൽ പര്യടനം നടത്തി അടൂർ പ്രകാശ്
ആറ്റിങ്ങൽ: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തോടടുക്കുന്പോൾ അതിവേഗം പരമാവധി വോട്ടർമാരെ നേരിൽ കാണാനാണ് യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ ശ്രമം. ഇന്നലെ നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ വെന്പായം ബ്ലോക്കിലാണ് അടൂർ പ്രകാശ് പര്യടനം നടത്തിയത്.
രാവിലെ എട്ടിന് വെട്ടുറോഡ് ജംഷനിൽ നിന്നുമാരംഭിച്ച പര്യടനം സിഎംപി സംസ്ഥാന സെക്രട്ടറി സിപി ജോണ് ഉദ്ഘാടനം ചെയ്തു. ദഫ്മുട്ടും വാദ്യമേളങ്ങളും വാഹന റാലികളും വെന്പായത്ത് പര്യടനത്തിന് നിറം കൂട്ടി. വെന്പായത്ത് നിന്നുമാരംഭിച്ച് അണ്ട ൂർക്കോണം, പോത്തൻകോട്, വെന്പായം, മാണിക്കൽ പഞ്ചായത്തുകളിലൂടെ പര്യടനം കടന്നുപോയി. രാത്രി 10 മണിയോടെ പൂലന്തറയിൽ പര്യടനം അവസാനിപ്പിച്ചു.
തെരഞ്ഞെടുപ്പ് ഫാസിസ്റ്റ് നിയമവാഴ്ച്ചയ്ക്കെതിരേ: യെച്ചൂരി
ആറ്റിങ്ങൽ: രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാന് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്ന് സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
ആറ്റിങ്ങൽ മാമം ഗ്രൗണ്ടിൽ നടന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി വി .ജോയിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു സീതാറാം യെച്ചൂരി. കേന്ദ്ര സർക്കാർ ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങൾ തകർത്തു. പാർളമെന്റിനെ നോക്കുകുത്തിയാക്കി രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കുന്ന നിയമങ്ങൾ കൊണ്ടുവന്നെന്നും യെച്ചൂരി പറഞ്ഞു.
കേരളത്തിൽ കോണ്ഗ്രസിന്റെ പ്രധാന ശത്രു സിപിഐഎമ്മാണ്. എന്നാൽ ബിജെപിക്കെതിരേ നിരന്തരം പോരാടിയ പാർട്ടിയാണിതെന്നും യെച്ചൂരി വ്യക്തമാക്കി. കേരളത്തിൽ നിന്ന് ബിജെപിയുടെ ഒരു എംപി പോലും പാർലമെന്റിലേക്ക് പോകില്ല. ഇന്ത്യയുടെ സന്പത്ത് കൊള്ളയടിക്കാൻ ബിജെപി പിന്തുണ നൽകുകയാണ്. മോദി സർക്കാർ ദേശീയ സന്പദ് വ്യവസ്ഥയെ തകർക്കുന്നു.
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. വിലക്കയറ്റം കൂടികൊണ്ടിരിക്കുന്നു. സാധാരണക്കാർക്ക് ജീവിക്കാൻ കഴിയുന്നില്ല. വർഗീയതയുടെ പേരിൽ ആളുകളെ തമ്മിലടിപ്പിക്കുകയാണ് ബി ജെ പി ചെയുന്നത് -യെച്ചൂരി വ്യക്തമാക്കി. ഇലക്ടറൽ ബോണ്ടിനെ എതിർത്തത് ഇടതുപക്ഷമാണന്നും യെച്ചൂരി ഓർമിപ്പിച്ചു.
തെരഞ്ഞെടുപ്പ് മുദ്രാവാക്യം പുറത്തിറക്കി
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള തെരഞ്ഞെടുപ്പ് മുദ്രാവാക്യം പുറത്തിറക്കി.
പൂജപ്പുര മൈതാനിയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയാണ് മുദ്രാവാക്യം പുറത്തിറക്കിയത്. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, മുൻ മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, വി.കെ.പ്രശാന്ത് എംഎൽഎ, എം.വിജയകുമാർ, സി.ജയൻബാബു തുടങ്ങിയവർ പങ്കെടുത്തു.