Monday, May 3, 2021 12:21 AM IST
ഇന്ത്യയും ലോകവും കീഴടക്കിയെന്നോ കീഴടക്കുമെന്നോ ഉള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമിതവിശ്വാസത്തിനേറ്റ തിരിച്ചടിയാണു പശ്ചിമബംഗാൾ, കേരളം, തമിഴ്നാട് തെരഞ്ഞെടുപ്പു ഫലം. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കാര്യമായി മുറിവേറ്റ മോദിയുടെ പ്രതിച്ഛായയിൽ മുളകുപൊടി വീണതുപോലെയായി മൂന്നു പ്രധാന സംസ്ഥാനങ്ങളിലെ കനത്ത തോൽവി.
ഇന്ത്യൻ വോട്ടർമാരിലെ മതേതര, ജനാധിപത്യമനസ് വീണ്ടും അരക്കിട്ടുറപ്പിക്കുന്നതു കൂടിയാണ് അഞ്ചു സംസ്ഥാനങ്ങളിലെ ജനവിധി. ഭരണഘടനാ സ്ഥാപനങ്ങളെ പോലും നോക്കുകുത്തിയാക്കിയും കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ചും ഭരണം കൈക്കലാക്കാമെന്ന അതിമോഹം എല്ലായിടത്തും വിലപ്പോകില്ല.
കേന്ദ്രത്തിലും പ്രധാന സംസ്ഥാനങ്ങളിലും സർക്കാരുണ്ടാക്കിയും കോർപറേറ്റ് ശക്തികളുടെ സഹായത്തോടെയും 50 വർഷത്തേക്ക് ഇന്ത്യ ഭരിക്കാമെന്ന ബിജെപിയുടെയും ആർഎസ്എസിന്റെയും അതിമോഹം അത്രയെളുപ്പമാകില്ല. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ആർഎസ്എസ് അജൻഡയ്ക്കും കൂടുതൽ തടസങ്ങളുണ്ടാകും.
കേരളത്തിലും ആസാമിലും ബംഗാളിലും പുതുച്ചേരിയിലും തോറ്റന്പിയ കോണ്‍ഗ്രസിനും രാഹുൽ ഗാന്ധിക്കും പക്ഷേ മോദിയേക്കാൾ ക്ഷീണമായി. കേരളത്തിൽ ചരിത്രവിജയം നേടിയപ്പോഴും ത്രിപുരയ്ക്കു പിന്നാലെ പശ്ചിമബംഗാളിലും തകർന്നടിഞ്ഞ സിപിഎമ്മിനു കൊച്ചുകേരളം മാത്രമാകും ശേഷിച്ച തുരുത്തെന്നു തീർച്ചയാക്കി.
ജനം ഉണർന്നാൽ മോദിയും വീഴും
വഷളായ കോവിഡ് പ്രതിസന്ധിയിൽ പ്രാണവായു കിട്ടാതെ മരിച്ചവർ, കൊടുംവേനലിലേക്കു കടക്കുന്പോഴും ഡൽഹിയിൽ സഹനസമരം തുടരുന്ന കർഷകർ, പലതരത്തിലുള്ള വിവേചനങ്ങളിൽ ആശങ്ക വളരുന്ന ന്യൂനപക്ഷങ്ങൾ, ദളിതർ തുടങ്ങിയവർ മോദിയുടെ പ്രതിച്ഛായയിൽ വീഴ്ത്തിയ വലിയ വിള്ളൽ കൂടുതൽ തുറന്നുകാട്ടാൻ തെരഞ്ഞെടുപ്പുഫലം കാരണമാകും. പൗരത്വ ഭേദഗതി, ജമ്മു കാഷ്മീരിന്റെ വിഭജനം തുടങ്ങി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ചു മുതലെടുക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങൾ എക്കാലവും ജയിക്കില്ലെന്ന സന്ദേശവും കാണാനാകും.
പ്രളയകാലത്തും കോവിഡ് മഹാമാരിയിലും മുന്നിൽ നിന്നു നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയെ ജനം വാരിപ്പുണർന്നതും കാണാതെപോകില്ല. സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളുടെ കണ്ണീരൊപ്പുന്ന ഭരണാധികാരികൾക്കും നാടിന്റെ വികസനം ഉറപ്പാക്കുന്നവർക്കും വോട്ടർമാരുടെ സ്നേഹം തിരിച്ചുകിട്ടും. ഓക്സിജനും മരുന്നും ആശുപത്രി കിടക്കകളും വെന്റിലേറ്ററും കിട്ടാതെയും തെരുവോരങ്ങളിൽ വരെ നിരത്തിയിട്ട് ചിതയെരിച്ച മൃതശരീരങ്ങളുമെല്ലാം ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണംകെടുത്തിയ മോദിയുടെ വീഴ്ചകളും വോട്ടർമാരെ സ്വാധീനിച്ചിരിക്കും.
പാവപ്പെട്ടവർ, തൊഴിലാളികൾ, കർഷകർ, സാധാരണക്കാർ, ദുർബല വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ തുടങ്ങിയവർക്ക് ജീവിക്കാനുള്ള വരുമാനവും ദുരിതങ്ങളിൽ ആശ്വാസവും പ്രതീക്ഷയും നൽകുന്നവരെയാണു ജനം തുണയ്ക്കുകയെതാണ് ഇന്നലെത്ത ജനവിധിയുടെ പൊരുൾ. കോർപറേറ്റ് കുത്തകകളുടെ സന്പത്ത് കൂട്ടുകയും സാധാരണക്കാരുടെയും കർഷകരുടെയും ജീവിതം ദുഃസഹമാക്കുകയും ചെയ്തതിന്റെ തിരിച്ചടികൂടിയാണിത്. വർഗീയത എക്കാലത്തും എവിടെയും വിലപ്പോകില്ലെന്നും ഇന്ത്യൻ ജനതയുടെ ഹൃദയം മതേതരമാണെന്ന തിരിച്ചറിവിനും വോട്ടർമാരുടെ നിലപാട് കാരണമാകും.
കൂടുതൽ ക്ഷീണിച്ച് കോണ്‍ഗ്രസ്
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും രാഷ്ട്രീയ, നയ പരിപാടികളിലും സന്പൂർണ അഴിച്ചുപണി അനിവാര്യമാണെന്നു കേരളം, ആസാം സംസ്ഥാനങ്ങളിലെ വൻതകർച്ച ബോധ്യപ്പെടുത്തും. ആരോഗ്യപ്രശ്നങ്ങളുള്ള സോണിയ ഗാന്ധിയും ഇപ്പോഴും മടിച്ചുനിൽക്കുന്ന രാഹുൽ ഗാന്ധിയും ഇരുവരെയും ചുറ്റിപ്പറ്റിയുള്ള ഏതാനും നേതാക്കളുടെ കോക്കസും ഗ്രൂപ്പുകളിക്കാരും ചേർന്നു കോണ്‍ഗ്രസിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടാതിരിക്കാൻ വലിയ മാറ്റങ്ങൾ കൂടിയേ തീരൂ.
മത്സ്യത്തൊഴിലാളികളുടെ കൂടെ കടലിൽ ചാടിയാൽ പോരാ, രാഷ്ട്രീയം ശരിയായി കളിക്കാനാണു രാഹുൽ ശ്രമിക്കേണ്ടത്. രാഹുലും പ്രിയങ്കയും വലിയ തരംഗമായെന്നു കേരളത്തിലെ കോണ്‍ഗ്രസുകാർ അവകാശപ്പെട്ട തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വലിയ തോൽവിയിലെ സൂചന നേതൃത്വം മനസിലാക്കുമോയെന്നതാണു പ്രധാനം.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച ശേഷവും പാർട്ടിയുടെ തലപ്പത്ത് ഉത്തരവാദിത്വവും പദവിയും ഇല്ലാതെ തുടർന്നതു രാഷ്ട്രീയ ധാർമികതയ്ക്കു ചേരില്ലെന്നാണു വോട്ടർമാർ നൽകിയ സന്ദേശം. വല്ലപ്പോഴും മുന്നിലെത്തി മുങ്ങുന്നവരേക്കാൾ പിണറായി വിജയനെ പോലെ മുന്നിൽ നിന്നു പടനയിക്കുന്ന ക്യാപ്റ്റനെയാണു കോണ്‍ഗ്രസിനു വേണ്ടത്.
കോണ്‍ഗ്രസിന്റെ തുടരുന്ന തളർച്ചയിൽ ആസാമിലും പുതുച്ചേരിയിലും ബിജെപിക്കു കിട്ടിയ ആശ്വാസം ദേശീയ രാഷ്ട്രീയത്തിൽ കാര്യമായ വ്യത്യാസം ഉണ്ടാക്കില്ല. വർഗീയതയും പണക്കൊഴുപ്പും അധികാരവും കൈപ്പിടിയിലൊതുക്കിയ തന്നെ എതിർക്കാൻ ഇനിയാരുമില്ലെന്ന മോദി-അമിത് ഷാ കൂട്ടുകെട്ടിനു സാധാരണ വോട്ടർമാർ നൽകിയ ഷോക്ക് ട്രീറ്റ്മെന്റാകും ബംഗാളും കേരളവും തമിഴ്നാടും.
മമത, സ്റ്റാലിൻ, വിജയൻ സൂപ്പർ
ബിജെപിയുടെ വലിയ സന്നാഹങ്ങളെയും മറികടന്നു തുടർച്ചയായ മൂന്നാം തവണയും വൻവിജയം ആവർത്തിച്ച മമത ബാനർജിയും കേരളത്തിലെ ചരിത്രവിജയം ആവർത്തിച്ചു ഭരണത്തുടർച്ച നേടിയ പിണറായി വിജയനും തമിഴ്നാട്ടിൽ തിളങ്ങുന്ന ജയത്തോടെ ഭരണത്തിലേറുന്ന എം.കെ. സ്റ്റാലിനും ആണ് ഇന്നലത്തെ തെരഞ്ഞെടുപ്പു ഫലത്തിലെ സൂപ്പർ, ഡ്യൂപ്പർ, മെഗാ താരങ്ങൾ.
ഭരണത്തുടർച്ച മാത്രമല്ല, ചരിത്ര ഭൂരിപക്ഷംകൂടിയാണ് പിണറായി വിജയന് കേരളജനത സമ്മാനിച്ചത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ചുളുവിൽ വിജയം കൈക്കലാക്കാനുള്ള ബിജെപിയുടെ ശ്രമത്തിനു കനത്ത പ്രഹരമാണു കിട്ടിയത്. 35 സീറ്റു കിട്ടിയാൽ കേരളം ഭരിക്കുമെന്നു വീന്പു പറഞ്ഞ ബിജെപിക്കു കേരളത്തിൽ ഉണ്ടായിരുന്ന അക്കൗണ്ട ു കൂടി ജനം പൂട്ടിച്ചു. ഒ. രാജഗോപാലിന്റെ മികവിൽ നേടിയ നേമത്തും ഇ. ശ്രീധരന്റെ മികവിൽ ജയിക്കാമെന്നു മോഹിച്ച പാലക്കാട്ടും പക്ഷേ ബിജെപിയെ കൈവിട്ടതിൽ കേരളജനതയുടെ ഉറച്ച മതേതരമനസ് പ്രകടമാണ്.
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം രാഷ്ട്രീയപ്രശ്നമാക്കിയവർക്കും യുഡിഎഫിലെ പ്രബല കക്ഷിയായിരുന്ന കേരള കോണ്‍ഗ്രസ്-എമ്മിനെ പുറത്താക്കിയതും മുസ്ലിംലീഗിന്റെ അമിത സ്വാധീനവും കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടികളുമെല്ലാം യുഡിഎഫിന്റെ ചിറകരിച്ചതിൽ മുന്പിലുണ്ടാകും. എൽഡിഎഫിന്റെ ശക്തി കൂടിയതിനോടൊപ്പം യുഡിഎഫിലെ ദൗർബല്യങ്ങളും പിണറായിക്കു സ്വപ്നവിജയം സമ്മാനിച്ചു.
തമിഴ്നാട്ടിൽ പ്രതീക്ഷിച്ച വിജയമാണ് ഡിഎംകെ മുന്നണിയും സ്റ്റാലിനും നേടിയത്. കലൈഞ്ജർ കരുണാനിധിയുടെ മകന്റെ കുതിപ്പു തടയാൻ ജയലളിത ഇല്ലാത്ത അണ്ണാ ഡിഎംകെയ്ക്ക് ഇനിയുമേറെ കാലം കാത്തിരിക്കേണ്ടിവന്നേക്കാം. മുഖ്യമന്ത്രിയായാൽ സ്റ്റാലിൻ കൂടുതൽ കരുത്തനാകുമെന്നതിലും സംശയിക്കാനില്ല.
അഗ്നിജ്വാലയായി മമത
സാങ്കേതികമായി നന്ദിഗ്രാമിൽ തോറ്റെങ്കിലും പശ്ചിമ ബംഗാളിൽ സൂപ്പർ വിജയം ആവർത്തിച്ച തൃണമൂൽ കോണ്‍ഗ്രസും മുഖ്യമന്ത്രി മമത ബാനർജിയും ഇന്ത്യൻ രാഷ്ട്രീയത്തിലെ സ്ത്രീ കരുത്തിന്റെ പ്രതീകമായി. ഏതൊരു വന്പനെയും തകർക്കാനായി അഗ്നിപോലെ ജ്വലിച്ചുയരാൻ സ്ത്രീകൾക്കു ശേഷിയുണ്ടെന്നതിനു തെളിവാണ് ബംഗാളിലെ മമതയുടെ കാലിടറാത്ത തേരോട്ടം.
ബിഎസ്പി നേതാവ് മായാവതിയും കേന്ദ്ര ധനമന്ത്രിയും ബിജെപി നേതാവുമായ നിർമല സീതാരാമനും അടക്കമുള്ളവർ മമതയെ അഭിനന്ദിച്ചതു പോലും മമതയ്ക്കു മധുരമായി. ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ കൂട്ടായ്മയുടെ പുതിയ പ്രതീക്ഷ കൂടിയാണു മമത. മമതയും ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനും പിണറായി വിജയനും ആകും ഇനി പ്രതിപക്ഷത്തിന്റെ ശക്തിയും പ്രതീക്ഷയും.
ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ബിജെപി പക്ഷത്തേക്കു തിരിച്ചുപോയതും പൊതുസ്വീകാര്യതയുള്ള സജീവ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഭാവവും സിപിഎമ്മിന്റെ ബംഗാളിലെയും ത്രിപുരയിലെയും തകർച്ചയും പ്രതിപക്ഷ നേതൃത്വത്തിൽ വരുത്തിയ വിടവു നികത്താൻ ഇനി മമതയ്ക്കു കഴിയുമോയെന്നാണ് അറിയേണ്ടത്. യുപിയിലെ മുലായം സിംഗിന്റെ പ്രായാധിക്യവും മായാവതിയുടെ പ്രഭാവം കുറഞ്ഞതുമെല്ലാം പ്രതിപക്ഷ കരുത്തിൽ ചോർച്ചയുണ്ടാക്കി.
ജോർജ് കള്ളിവയലിൽ