Wednesday, April 21, 2021 11:33 PM IST
ഇന്ത്യൻ ബാങ്കിംഗ് മേഖലയിലെ പുനഃസംഘടനയുടെ പിതാവ് എന്നാണ് കഴിഞ്ഞദിവസം അന്തരിച്ച എം. നരസിംഹം അറിയപ്പെടുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പതിമൂന്നാമത്തെ ഗവർണറായിരുന്നു അദ്ദേഹം. റിസർവ് ബാങ്ക് ഉദ്യോഗസ്ഥരിൽനിന്ന് നാളിതുവരെ ഗവർണറായി അവരോധിക്കപ്പെട്ട ഏക വ്യക്തിയും നരസിംഹമാണ്. ആന്ധ്രയിലെ ഗുണ്ടൂർ ജില്ലയിലായിരുന്നു ജനനം. റിസർവ് ബാങ്ക് ഗവർണറായി 1977 മേയ് രണ്ടു മുതൽ നവംബർ 30 വരെ സേവനം ചെയ്തു. ബാങ്കിംഗ് മേഖലയിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള രണ്ടു കമ്മിറ്റികളുടെ നേതൃത്വം ഇദ്ദേഹമാണ് വഹിച്ചത്.
ഒന്നാം നരസിംഹം കമ്മിറ്റി
1969, 1980 വർഷങ്ങളിൽ നടപ്പിലാക്കിയ ദേശസാത്കരണത്തിനു ശേഷം പൊതുമേഖലാ ബാങ്കുകൾ നേരിട്ട കാര്യക്ഷമതക്കുറവും ലാഭക്കുറവും ഈ മേഖലയെ പിന്നോട്ടടിക്കുന്നതിനൊപ്പം ആഗോളവത്കരണവും സ്വകാര്യ വത്കരണവും ഉദാരവത്കരണവും നേരിടാനുള്ള പ്രാപ്തിക്കുറവും പ്രായോഗികതലത്തിൽ ചർച്ചയായി. ഇത്തരം പ്രശ്നങ്ങൾ ആരോഗ്യപരമായി നേരിട്ട് ഉണർവും വളർച്ചയും നൽകാൻ ഡോ. മൻമോഹൻസിംഗ് ആണ് 1991ൽ നരസിംഹം ചെയർമാനായി കമ്മിറ്റി രൂപീകരിച്ചത്.
പ്രധാന നിർദേശങ്ങൾ
സുപ്രധാന നിർദേശങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത് നാല് അധികാര ശ്രേണിയിലുള്ള ബാങ്കിംഗ് ഘടനയാണ് . ഇതിൽ സ്റ്റേറ്റ് ബാങ്കുകളും, മൂന്നോ നാലോ വലിയ ബാങ്കുകളും, കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന ഗ്രാമീണ ബാങ്കുകളും ആണുള്ളത്. ചെറിയ ബാങ്കുകൾ കൂടിച്ചേർന്ന് വലിയ ഘടനയിലേക്കു മാറുന്ന പ്രക്രിയ നാം കഴിഞ്ഞവർഷം വരെ കണ്ടു.
വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിനായി അർധ-സ്വയംഭരണ സ്ഥാപനത്തിന്റെ തുടക്കം നിർദേശങ്ങളിൽ മറ്റൊന്നാണ്. കാഷ് റിസർവ് റേഷ്യൊ(സിആർആർ), സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യൊ(എസ്എൽആർ) എന്നീ നിരക്കുകളുടെ കുറവ് സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കിയ മാറ്റം ചെറുതല്ല. (1991 ൽ എസ്എൽആർ 38.5 ശതമാനമായിരുന്നത് 2021 ൽ 18 ശതമാനവും സിആർആർ 15 ശതമാനത്തിൽനിന്ന് 3.5 ശതമാനവുമായി).
ആഗോള തലത്തിൽ ബാങ്കിംഗ് നിയന്ത്രണങ്ങൾ കോ-ഓർഡിനേറ്റ് ചെയ്ത ബെയ്സിൽ മാനദണ്ഡങ്ങൾ ഇന്ത്യയിൽ സ്വീകരിക്കുന്നതിനു മുമ്പുതന്നെ ‘മൂലധന പര്യാപ്ത നയം’ എട്ട് ശതമാനം ആയിരിക്കണം എന്ന് നരസിംഹം കമ്മിറ്റി ശിപാർശ ചെയ്തു. ബാങ്ക് ലൈസൻസിംഗ് നയം പിൻവലിക്കൽ, ആസ്തികളുടെ ശരിയായ വർഗീകരണം, സാമ്പത്തിക സ്ഥാപനങ്ങളുടെ പൂർണമായ കണക്കു വെളിപ്പെടുത്തൽ, പലിശ നിരക്കുകളുടെ നിയന്ത്രണം നീക്കൽ തുടങ്ങിയ നിർദേശങ്ങളെല്ലാം ഇന്ന് നമുക്ക് സുപരിചിതമായ വാക്കുകളായി മാറി. ഐഡിബിഐയുടെ നേരിട്ടുള്ള വായ്പകൾക്ക് മറ്റൊരു രീതി സ്വീകരിക്കാനുള്ള നിർദേശം, സാമ്പത്തിക സ്ഥാപനങ്ങളിൽ ആരോഗ്യപരമായ മത്സരത്തിനുള്ള പദ്ധതികൾ, ആസ്തി പുനർ നിർമാണ ഫണ്ട് കണ്ടെത്തൽ തുടങ്ങിയവയും നരസിംഹം കമ്മിറ്റി നിർദേശങ്ങളാണ്.
നടപ്പിലാക്കിയ നിർദേശങ്ങൾ
മേൽനോട്ടത്തിനായി ഒരു വകുപ്പുതന്നെ സ്ഥാപിച്ചായിരുന്നു റിസർവ് ബാങ്ക് കമ്മിറ്റി നിർദേശങ്ങളെ വരവേറ്റത്. നിഷ്ക്രിയ ആസ്തികൾക്ക് 100 ശതമാനം കരുതൽ, അതിനായി 10,000 കോടിയുടെ നീക്കിയിരിപ്പ്, മൂലധന പര്യാപ്തത എട്ട് ശതമാനമായി നിർണയിച്ചു, (പൊതുമേഖലാ ബാങ്കുകൾ 1996-ൽ ഇത് നേടിയെടുത്തു), വിപണി അധിഷ്ഠിത പലിശ 1992 ൽ നടപ്പിലാക്കി, ഇവയെല്ലാം നടപ്പിലാക്കിയതിൽ ചിലതുമാത്രം. കടം തിരിച്ചുപിടിക്കാൻ ആറു പ്രത്യേക ട്രിബ്യൂണലുകൾ, സ്വകാര്യമേഖലയുടെ വരവ്, വിദേശ സ്ഥാപന നിക്ഷേപം, തുടങ്ങിയവയാണ് പ്രധാനം.
രണ്ടാം നരസിംഹം കമ്മിറ്റി
ധനമന്ത്രി പി. ചിദംബരം 1997 ൽ നരസിംഹത്തെ അധ്യക്ഷനാക്കി ഒരു കമ്മിറ്റിയെ കൂടി നിയമിച്ചു. ശക്തമായി പ്രവർത്തിക്കുന്ന ബാങ്കുകളുടെ ലയനം, രാജ്യത്തെ ‘കടം സൃഷ്ടിക്കൽ’ വർധിപ്പിക്കും എന്നുള്ള ആശയം ഇന്ന് ശരിവച്ചു വരുമ്പോൾത്തന്നെ, തൊഴിലാളികളുടെ മേലുള്ള അതി സമ്മർദം ഈ മേഖലയിൽ പല പ്രശ്നങ്ങൾക്കും വഴിവയ്ക്കുന്നു. നിഷ്ക്രിയ ആസ്തി കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കുറഞ്ഞ കാലത്തേക്കുള്ള വായ്പകളുടെ പ്രോത്സാഹനം ഇന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിയാൽ കൂടുതൽ വിലക്കുറവ് നൽകുന്ന നിലയിൽ എത്തി നിൽക്കുന്നു. ബാങ്ക് ഉടമകൾക്ക് വിവിധ വ്യവസായ വൈശിഷ്ട്യമുള്ളവരുമായി കൈകോർക്കാനുള്ള അവസരം വേണമെന്ന് അദ്ദേഹം നിർദേശിച്ചു. സാങ്കേതിക വിദ്യയുടെ ഉപയോഗം, തൊഴിലാളി പരിശീലനം എന്നിവയും അദ്ദേഹത്തിന്റെ നിർദേശങ്ങൾതന്നെ. ബാങ്കുകളുടെ മൂലധന പര്യാപ്തത ഇന്ന് ഒൻപതു ശതമാനത്തിൽ എത്തിനിൽക്കുമ്പോഴാണ് റിസർവ് ബാങ്കിന്റെ മുൻ ഗവർണറുടെ ആസൂത്രണത്തിന്റെ മികവ് വെളിവാകുന്നത്.
നടപ്പിലാക്കാത്തവ
1991 ലെ യും 1998 ലെ യും പല നിർദേശങ്ങളും നടപ്പിലാക്കിത്തുടങ്ങിയെന്നുള്ള വസ്തുത നിലനിൽക്കെത്തന്നെ, ഇതിന്റെ പൂർണവഴിയോ പാതിവഴിയോ ഇനിയും പിന്നിട്ടിട്ടില്ല. ഈ ഗണത്തിൽ പ്രധാനമായത് ആർബിഐ നിയമത്തിന്റെയും ബാങ്കിംഗ് റെഗുലേഷൻ നിയമത്തിന്റെയും ദേശസാത്കരണ നിയമത്തിന്റെയും ഭേദഗതിയാണ്. അക്കാലത്ത് ബാങ്കിംഗ് സ്ഥാപനങ്ങളെ നിയന്ത്രിച്ചിരുന്ന രണ്ട് അധികാരികളായിരുന്നു ധനമന്ത്രാലയത്തിന്റെ ബാങ്കിംഗ് ഡിവിഷനും റിസർവ് ബാങ്കും. ബാങ്കിംഗ് മേഖലയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള അധികാരം റിസർവ് ബാങ്കിന് മാത്രമായിരിക്കണമെന്ന് കമ്മിറ്റി ശിപാർശ ചെയ്തു. ഈ വഴിക്ക് സഞ്ചരിച്ചുതുടങ്ങിയ കേന്ദ്ര ബാങ്ക് അടുത്തകാലത്തായി ഗതിമാറ്റത്തിന് വഴിപ്പെട്ടുതുടങ്ങിയിട്ടുണ്ട്. സർഫാസി ആക്ട് നടപ്പിലാക്കിയത് അദ്ദേഹത്തിന്റെ നിർദേശങ്ങളുടെ ഫലമായാണ്.
നിക്ഷേപകരുടെ സംരക്ഷണത്തിനുള്ള അടിത്തറ രൂപപ്പെട്ടത് നരസിംഹം കമ്മിറ്റി നിർദേശങ്ങളെ തുടർന്നാണ്. പല ശിപാർശകളും ശരിയായി നടപ്പാക്കാത്തതും വ്യത്യസ്തതയ്ക്കിടയിൽ യോജിപ്പിന്റെ അഭാവവും പല തട്ടിപ്പുകൾക്കും കാരണമായിട്ടുണ്ട്. അതിനാലാണ് വർധിച്ചുവരുന്ന കിട്ടാക്കടങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ ബാങ്കിംഗ് മേഖല സർക്കാരിനും റിസർവ് ബാങ്കിനും മേൽ സമ്മർദം ചെലുത്തുന്നത്. മത്സരത്തിന് പാകമാകത്ത മത്സരാർഥികളെ വലിയ മത്സരത്തിലേക്കുവിട്ടു എന്നുള്ള വിമർശനവും അദ്ദേഹത്തോടൊപ്പമുണ്ട്.
നിലനിൽക്കുന്ന കാലമത്രയും പരിശീലനം മാത്രംമതി എന്നുചിന്തിക്കുന്ന ഇന്ത്യൻ സംവിധാനങ്ങളോട് അദ്ദേഹം പറയാതെ പറഞ്ഞത് ‘ഉണരൂ അലസതവെടിയൂ’ എന്നാവണം . ഇന്ത്യയെക്കുറിച്ചു ചിന്തിക്കുമ്പോൾ കാലത്തിനുമുമ്പേയും ലോകത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ കാലത്തിനൊപ്പവും സഞ്ചരിച്ച പ്രതിഭാധനനായിരുന്നു അദ്ദേഹം.
ജയിംസ് വി. ജോർജ്
(കൊച്ചി തേവര സേക്രഡ് ഹാർട്ട് കോളജ് കൊമോഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്
ലേഖകൻ)