Monday, January 18, 2021 12:05 AM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
കാലാവധി അവസാനിക്കാറായിരിക്കുന്ന ഒരു സർക്കാർ സാധാരണയായി ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുക. അല്ലെങ്കിൽ സർക്കാരിന്റെ ദൈനംദിന ചെലവുകൾ നടത്തിക്കൊണ്ടുപോകുന്നതിനായി വോട്ട് ഓൺ അക്കൗണ്ടുവഴി അനുമതി തേടുന്നു. സന്പൂർണ ബജറ്റ് അവതരണം ജനങ്ങൾ തെരഞ്ഞെടുക്കുന്ന അടുത്ത സർക്കാരിനായി നീക്കിവയ്ക്കുന്നു. പുതിയ സാന്പത്തികവർഷം ആരംഭിക്കുന്പോൾ സർക്കാരിന് ഒരു പൈസയെങ്കിലും ചെലവഴിക്കണമെങ്കിൽ വോട്ട് ഓൺ അക്കൗണ്ട് ആവശ്യമാണ്. പൊതുഖജനാവിൽനിന്നു പണം ചെലവഴിക്കാൻ വോട്ട് ഓൺ അക്കൗണ്ട് സർക്കാരിനെ അധികാരപ്പെടുത്തുന്നതാണ്. അതിനു പ്രത്യേക ചർച്ചകളുടെ ആവശ്യമില്ല. പുതിയ സർക്കാർ അധികാരമേറ്റ് സന്പൂർണ ബജറ്റ് അവതരിപ്പിച്ചു ചർച്ചചെയ്തു പാസാക്കുന്നതുവരെയുള്ള ഇടക്കാലത്ത് സർക്കാരിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും വോട്ട് ഓൺ അക്കൗണ്ട് സഹായിക്കുന്നു.
എല്ലാവർക്കും സമ്മാനം
അടുത്തകാലത്തായി ചില സർക്കാരുകൾ, പാർട്ടി നയങ്ങൾക്കുപോലും വിരുദ്ധമായി കാലാവധി അവസാനിക്കാറാകുന്പോൾ സന്പൂർണ ബജറ്റ് അവതരിപ്പിക്കുന്നു. ജനങ്ങളെ മികച്ച രീതിയിൽ സേവിക്കുന്നതിനും അവരുടെ ജീവിതരീതി മെച്ചപ്പെടുത്തുന്നതിനും വികസനം വിഭാവനം ചെയ്യുന്നതിനും ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും തൊഴിൽ നൽകുന്നതിനും സാന്പത്തികാവസ്ഥ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിന്റെ സർവതോമുഖമായ വളർച്ചയ്ക്കുമുള്ള പദ്ധതി എന്നതിനെക്കാൾ ഒരു രാഷ്ട്രീയ രേഖയായി മാറ്റിക്കൊണ്ടാണു തെരഞ്ഞെടുപ്പിനു വിളിപ്പാടകലെ ബജറ്റ് അവതരിപ്പിക്കുന്നത്. എന്നാൽ ഇപ്പോൾ കാലാവധിയവസാനിക്കുന്ന സർക്കാരിന്റെ തെരഞ്ഞെടുപ്പു പ്രകടനപത്രികയായി ബജറ്റിനെ തരംതാഴ്ത്തുന്നതായാണ് കാണാൻ കഴിയുന്നത്.
അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിക്കുന്നതിനുള്ള ആദ്യപടിയായി ബജറ്റിനെ അവർ കാണുന്നു. അത്തരം ബജറ്റുകൾ എല്ലാവർക്കും സൗജന്യ സമ്മാനങ്ങളുമായി എത്തുന്ന ക്രിസ്മസ് സാന്താക്ലോസിന്റെ ബാഗുപോലെയായി മാറുന്നു. അവിടെ തീർച്ചയായും ഒരു വ്യത്യാസമുണ്ട്; ഒരു ബജറ്റിന്റെ ചട്ടക്കൂടിനുള്ളിൽനിന്നാണു സാന്താക്ലോസ് നല്ലകാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, ഒരു വോട്ട് ഓൺ അക്കൗണ്ട് ഒരു തെരഞ്ഞെടുപ്പു പ്രകടനപത്രികയാകുന്പോൾ സംസ്ഥാന ഖജനാവിന്റെ പരിമിതികളെക്കുറിച്ചു ശ്രദ്ധയില്ലാതെ എല്ലാ വീട്ടുകാർക്കും എണ്ണമറ്റ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ശരിയാണ്, നല്ല രാഷ്ട്രീയം മോശം സാന്പത്തികശാസ്ത്രവും മോശം സാന്പത്തികശാസ്ത്രം നല്ല രാഷ്ട്രീയവുമാണ്.
പ്രകടനപത്രികയായി ബജറ്റ്
വോട്ടർമാർക്കു മുന്പിൽ നല്ല അക്കൗണ്ടിന്റെ അവതരണമായി വോട്ട് ഓൺ അക്കൗണ്ട് മാറുന്നു. തെരഞ്ഞെടുപ്പു പടിവാതിൽക്കൽ എത്തിനിൽക്കുന്പോൾ പ്രഖ്യാപിക്കപ്പെടുന്ന ശന്പളവർധനവ്, ക്ഷേമപെൻഷനുകൾ, വീടുകൾ തുടങ്ങിയ പാരിതോഷികങ്ങൾ ഭരണത്തിലിരിക്കുന്ന സർക്കാരിന്റെ ശോഭയുള്ളതും മനോഹരവുമായ ചിത്രം വീടുകളിലേക്ക് എളുപ്പത്തിൽ എത്തിക്കുന്നതിന് സഹായിക്കുന്നു. അതു ജനങ്ങളുടെ വീടുകളിലേക്കു മാത്രമല്ല, അവരുടെ മനസിലേക്കും കടന്നുചെല്ലുന്നു.
ഇതുവഴി പ്രകടനപത്രിക ഒരു തുടർ ഉപകരണമാക്കിമാറ്റാനും പാർട്ടി സംവിധാനങ്ങൾക്കു സുഗമവും സന്തോഷകരവുമായ സ്വീകരണം ലഭ്യമാക്കാനും കഴിയുന്നു. ബജറ്റ് ക്ലിക്ക് ചെയ്യപ്പെടുകയും സർക്കാർ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്താൽ ചില ധനമന്ത്രിമാർ പൊതുജനത്തിന്റെ ഓർമശക്തി കുറവാണെന്നും അവർ എല്ലാം പെട്ടെന്നു മറക്കുമെന്നുമുള്ള പഴയ കാഴ്ചപ്പാടിൽ വിശ്വാസമർപ്പിക്കുന്നു. ബജറ്റ് നിർദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ചില മാധ്യമ വിമർശനങ്ങളും നിയമസഭയിൽ ചില ഒച്ചപ്പാടുകളും ഉണ്ടായേക്കാം. ബജറ്റിൽ കൂടുതൽ ഭാവനാത്മകവും ആകർഷകവുമായ സൗജന്യങ്ങൾ വാഗ്ദാനംചെയ്യുന്നു. ഒരുപക്ഷേ, പ്രകടനപത്രികകളെ ചില സംസ്ഥാന സർക്കാരുകൾ നന്നായി പരിഗണിക്കുന്നു. പ്രകടനപത്രികകളിലെ വാഗ്ദാനങ്ങൾ നടപ്പാക്കാൻ മന്ത്രിതല സമിതികളെയും മറ്റ് ഉത്തരവാദിത്വപ്പെട്ടവരെയും ചുമതലപ്പെടുത്തുന്നു. എന്നിരുന്നാലും സന്പൂർണമായി നടപ്പാക്കൽ അപൂർവമാണ്.
ഭാരം പിൻഗാമിക്ക്
സ്ഥിരമായി കേരളത്തിൽ സംഭവിക്കുന്നത് ഇലക്ഷനിൽ പ്രതിപക്ഷത്തായിരുന്നവർ തെരഞ്ഞെടുക്കപ്പെടുന്നു എന്നതാണ്. അധികാരത്തിലിരുന്ന എല്ലാ സർക്കാരുകളെയും കേരളം ഇതുവരെ വോട്ടുചെയ്തു മാറ്റിയിട്ടുണ്ട്. ഇപ്പോഴത്തെ ഭരണപക്ഷവും പുതിയ ബജറ്റിലൂടെ വോട്ടർമാരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്പോഴും ഇതുവരെ പ്രഖ്യാപിച്ച ക്ഷേമപദ്ധതികളും സൗജന്യങ്ങളും സ്വീകരിക്കപ്പെടുന്നുണ്ട്. ഇവയ്ക്കെല്ലാമുള്ള പണം കണ്ടെത്താനുള്ള ഭാരം പിൻഗാമിയുടെ ചുമലിലാണ് ചെന്നെത്തുന്നത്. ധനമന്ത്രി തോമസ് ഐസക്കിന്റെ ഇപ്പോഴത്തെ ബജറ്റവതരണത്തിനുശേഷം ചില മുതിർന്ന പ്രതിപക്ഷ നേതാക്കൾ ആരോപിച്ചത് അടുത്ത സർക്കാരിന് 50,000 കോടി രൂപയെങ്കിലും വായ്പാഭാരം സൃഷ്ടിക്കുമെന്നാണ്.
മറ്റൊരു പ്രധാനകാര്യം പിണറായി സർക്കാർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാലും നിലവിലെ ബജറ്റ് നിർദേശങ്ങളിൽ മാറ്റങ്ങൾ ആവശ്യമായി വന്നേക്കാമെന്നതാണ്. വാസ്തവത്തിൽ മറ്റൊരു ബജറ്റുതന്നെയുണ്ടാകാം. ഇന്ത്യൻ സന്പദ്വ്യവസ്ഥയിൽ ചില പച്ചപ്പുകൾ കാണുന്നുണ്ട്.
കേന്ദ്ര ധനമന്ത്രി അടുത്തയാഴ്ച അവസാനത്തോടെ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്രബജറ്റിൽ നിരവധി പരിഷ്കരണ പാക്കേജുകളും നികുതിയിലും നയങ്ങളിലുമുള്ള മാറ്റങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. ഇതിന്റെയെല്ലാം അനന്തരഫലം കേരളത്തിനും ഉണ്ടാകുമെന്നുറപ്പാണ്. പുതിയ അമേരിക്കൻ പ്രസിഡന്റിന്റെ നയങ്ങളും പ്രസിഡന്റ് ട്രംപിന്റേതിൽനിന്നു വ്യത്യസ്തമായിരിക്കും. ഇത് ഇന്ത്യയിലും സ്വാധീനം ചെലുത്തിയേക്കാം. ഗൾഫിൽനിന്നുള്ള മലയാളികളുടെ തിരിച്ചുവരവ്, മൂന്നുമാസത്തിനുശേഷം കോവിഡ് -19 ന്റെ സ്വഭാവം, തൊഴിൽമേഖലയിലും വിപണിയിലും അതിന്റെ പ്രത്യാഘാതങ്ങൾ തുടങ്ങിയവയും ചെറുതോ വലുതോ ആയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ചുരുക്കത്തിൽ, അത്തരം മാറ്റങ്ങളെ നേരിടാൻ മറ്റൊരു ബജറ്റ് രൂപപ്പെടുത്തുമെന്നു പ്രതീക്ഷിക്കണം. വാസ്തവത്തിൽ മാറിയ സാഹചര്യത്തിൽ നിലവിലെ ബജറ്റ് നിർദേശങ്ങൾ പുനപരിശോധിക്കാൻ സംസ്ഥാന ധനമന്ത്രി നിർബന്ധിതനാകും. ധനമന്ത്രി കടുംപിടിത്തം തുടർന്നാലും സാഹചര്യങ്ങളുടെ സമ്മർദഫലമായി സപ്ലിമെന്ററി ബജറ്റ് ഒഴിവാക്കാനാവില്ല.
അക്ഷയപാത്രം വേണം
എല്ലാറ്റിനുമുപരിയായി, കുമിഞ്ഞുകൂടിയ കടത്തിന്റെ മുതലും പലിശയും തിരിച്ചടയ്ക്കുന്നതിനും ശമ്പള കമ്മീഷൻ ശിപാർശകൾ നടപ്പിലാക്കുന്നതിനും ആവശ്യമായ പണം കണ്ടെത്തേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ, മികച്ച ഭാവനയ്ക്കും സമർഥമായ ധനകാര്യ മാനേജ്മെന്റിനും പേരെടുത്തിട്ടുള്ള ഡോ. തോമസ് ഐസക് കുറഞ്ഞത് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബോർഡ് എന്ന കിഫ്ബിയെ ബജറ്റിൽ നിർദേശിച്ചിരിക്കുന്ന പദ്ധതികൾക്കെല്ലാം ഫണ്ട് ലക്ഷ്യമാക്കുന്ന സങ്കേതമാക്കി മാറ്റണം. ബജറ്റ് നിർദേശങ്ങൾ മികച്ചതാണെന്നതിൽ തർക്കമില്ല. വാസ്തവത്തിൽ, കൂടുതൽ ക്ഷേമപദ്ധതികൾ അർഹിക്കുന്ന കേരളീയർക്ക് ധാരാളം കാര്യങ്ങൾ ആവശ്യമാണ്. പ്രത്യേകിച്ചും, എല്ലാവർക്കും നല്ല ശമ്പളമുള്ള ജോലികൾ. ചുരുക്കത്തിൽ, ഡോ. ഐസക്കിന്റെ എല്ലാ സ്വപ്നങ്ങളും നടപ്പാക്കാൻ കേരളത്തിന് പരിധിയില്ലാത്ത പണം നൽകുന്ന ഒരു അക്ഷയ പത്രം ആവശ്യമാണ്. ഫണ്ട് ലഭ്യമല്ലെങ്കിൽ നിർദേശിച്ച മിക്ക പദ്ധതികളും സ്കീമുകളും നടപ്പിലാക്കാൻ കഴിയില്ല.
അദ്ദേഹത്തിന്റെ മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ച നിരവധിയായ നൂതനവും അനിവാര്യവുമായ പദ്ധതികൾ നടപ്പാക്കാത്തതിന്റെ പേരിലാണ് ധനമന്ത്രി അറിയപ്പെടുന്നതെങ്കിലും, പൊതുജനങ്ങളുടെ ഓർമശക്തിയെക്കുറിച്ചുള്ള പഴഞ്ചൊല്ലിന്റെ മറവിൽ തടിതപ്പുകയാണ്. എന്നാൽ എല്ലായ്പ്പോഴും ജനങ്ങൾ ഇതനുവദിച്ചു കൊടുക്കണമെന്നില്ല. കേരളീയരുടെ ആവശ്യങ്ങളും സംസ്ഥാനം നേരിടുന്ന പ്രതിസന്ധികളും നീറുന്ന പ്രശ്നങ്ങളും ഡോ. ഐസക്ക് മനസിലാക്കിയിട്ടുണ്ട് എന്നതിൽ സംശയമില്ല. ആർക്കും അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാൻ കഴിയില്ല.
ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിയുമോ എന്നതാണ് ചോദ്യം. അതു കാത്തിരിന്നു കാണണം. ആകർഷകമായ ക്ഷേമ നടപടികൾ പ്രഖ്യാപിക്കുകയും പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നതുകൊണ്ടുമാത്രം അർഥമില്ല. ഒരു നേതാവിന് തന്റെ പദ്ധതികൾ നടപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയുണ്ടാകണം. ഒരു നേതാവ് സ്വപ്ന വ്യാപാരിയാകരുത്. അദ്ദേഹം തന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കണം. അത് അത്ര എളുപ്പമുള്ള കാര്യമല്ല.
അതെന്തായാലും, യാഥാർഥ്യങ്ങൾ കണക്കിലെടുക്കുമ്പോൾ ബജറ്റ് നിർദേശങ്ങൾ നിരർഥകമാണ്, പ്രത്യേകിച്ചും വിശ്വസനീയവും ഉറപ്പുള്ളതുമായ വിഭവസമാഹരണത്തിന്റെ പിൻബലമില്ലാത്തപ്പോൾ. വിഭവസമാഹരണത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. സമാഹരിച്ച കടങ്ങൾ തിരിച്ചടയ്ക്കാനുള്ള പദ്ധതിയും ഇല്ല. നിലവിൽ അദ്ദേഹത്തിന്റെ ബജറ്റ് ഏറ്റവും മികച്ച ഒരു കരട് തെരഞ്ഞെടുപ്പ് പ്രകടന പത്രികയാണ് - ഒരു രാഷ്ട്രീയ രേഖയാണ്, വികസനത്തിനുള്ള സാമ്പത്തിക ഉപകരണമല്ല.