Friday, January 15, 2021 1:58 AM IST
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 4 / ജസ്റ്റീസ് ഏബ്രഹാം മാത്യു
ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ സാഹചര്യം, സിബിഐ തെളിയിക്കാൻ ശ്രമിച്ചതും വിധിയിൽ മൂന്നാംപ്രതി കന്യാസ്ത്രീക്കെതിരെ അടിസ്ഥാനമാക്കിയിട്ടുള്ളതും. അത് ഇതാണ്: സിബിഐ അറസ്റ്റു ചെയ്യുന്നതിനു തൊട്ടുമുന്പ് (2008-ൽ) അവർ കന്യാചർമം വച്ചുപിടിപ്പിച്ചതായി തെളിവിൽ തെളിഞ്ഞുനിൽക്കുന്നു. ഈ വിധി മാത്രം വായിച്ചപ്പോൾ എനിക്കും തോന്നി തീയില്ലാതെ പുകയുണ്ടാവുകയില്ലല്ലോ എന്ന്. അതാണ് ഈ കണ്ടെത്തലിന്റെ പ്രാധാന്യം.
ഒന്നാമതായി ഇത് എങ്ങനെ അഭയയുടെ മരണവുമായി കന്യാസ്ത്രീക്കു ബന്ധമുണ്ടെന്നു സ്ഥാപിക്കാൻ ഉതകും? ഉതകില്ല.
മൂന്നാംപ്രതിയുടെ അറസ്റ്റിനുശേഷം അവരെ കന്യാത്വ പരിശോധനയ്ക്കു വിധേയയാക്കി. ഇതു കാടത്തം മാത്രമല്ല, ധാർമികമായും നിയമപരമായും തെറ്റുമാണ്. ഭരണഘടന അനുവദിക്കുന്നതല്ല; സ്ത്രീയെ അപമാനിക്കലാണ്. എന്നിട്ടും സിബിഐ അതു ചെയ്തു.
അതു ചെയ്തത് ആലപ്പുഴ മെഡിക്കൽ കോളജിലെ അന്നത്തെ ഫോറൻസിക് സയൻസ് വിദഗ്ധയായിരുന്ന ഡോ. രമയും (pw 29) ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക കരുണാകരനും (pw19) ആയിരുന്നു. അവരുടെ രണ്ടു റിപ്പോർട്ടുകൾ (p48 ഉം p80ഉം) കോടതി തെളിവിന്റെ ഭാഗമാക്കി. ഈ ഡോക്ടർമാരുടെ മൊഴിയിലും റിപ്പോർട്ടിലും മൂന്നാം പ്രതിയിൽ കന്യാചർമം ഉള്ളതായി പറഞ്ഞിട്ടുണ്ട്. അതു സിബിഐയും സമ്മതിക്കുന്നു. അപ്പോൾ അതു വച്ചുപിടിപ്പിച്ചെന്നു സിബിഐ തെളിയിച്ചില്ലെങ്കിൽ അവർ ഇപ്പോഴും കന്യകയാണെന്നർഥം. സിബിഐ അതു തെളിയിച്ചോ, വിധിയിൽ പറയുന്നതുപോലെ? നോക്കാം.
ഒരു പരിശോധന, രണ്ടു റിപ്പോർട്ട്
കന്യാത്വ പരിശോധന സംബന്ധിച്ചു ഡോക്ടർമാർ രണ്ടു റിപ്പോർട്ട് ഹാജരാക്കി. ഇവ p48 ഉം p80 ഉം ആയി കോടതി അക്കമിട്ടു. p48-ൽ കൃത്യമായി പറയുന്നു മൂന്നാം പ്രതിയെ പരിശോധിച്ചത് 25-ാം തീയതി എന്ന്. ഡോക്ടർമാർ ഒപ്പിടുന്നിടത്തു തീയതി വച്ചിട്ടില്ല. p48-ലെ തീയതിയും 25 ആണ്. പക്ഷേ, ഒപ്പിനടുത്ത് 26 എന്ന തീയതി രണ്ടുപേരും വച്ചിരുന്നു. ഡോക്ടർ രമ പറഞ്ഞു കന്യാസ്ത്രീയെ 25-ഉം 26-ഉം തീയതികളിൽ പരിശോധിച്ചുവെന്ന്. ഇതു കളവാണ്.
രണ്ടു റിപ്പോർട്ടുകളിലും 25-ാം തീയതി മാത്രം പരിശോധിച്ചതായേ കാണുന്നുള്ളു. ഡോക്ടർ ലളിതാംബിക പറഞ്ഞത് 26-ാം തീയതി റിപ്പോർട്ട് കൊടുത്തു എന്നു മാത്രമാണ്. എന്തിന് രണ്ടു റിപ്പോർട്ട് തയാറാക്കി, ഒരു പ്രാവശ്യത്തെ പരിശോധനയ്ക്ക്? കാരണമുണ്ട്.
ആദ്യ റിപ്പോർട്ടിൽ (p48) കന്യാചർമം അതുപോലെ കാണുന്നു എന്നു രേഖപ്പെടുത്തിയിരുന്നു. സിബിഐ ആവശ്യപ്പെട്ടതിന്റെ ഉത്തരം അതിൽ ഉണ്ട്. പിന്നെ എന്തുകൊണ്ട് 26-ാം തീയതിവച്ച് മറ്റൊരെണ്ണം കൊടുത്തു? അതിലാണ് മൂന്നാംപ്രതിയിൽ കണ്ട ഉണങ്ങിയ പാട് ഉണ്ടായത് ശസ്ത്രക്രിയമൂലം ആയിരുന്നേക്കാം എന്ന അഭിപ്രായമുള്ളത്. ആദ്യ റിപ്പോർട്ടിന്റെ അപകടം മനസിലാക്കിയ സിബിഐ, ഡോക്ടർമാരെക്കൊണ്ടു രണ്ടാമത്തേത് എഴുതിച്ചുവാങ്ങി എന്നുള്ള പ്രതിഭാഗം വാദം തള്ളിക്കളയാനാവില്ല. ഇതൊന്നും കോടതി പരിശോധിച്ചതേയില്ല.
പരിശോധനയിൽ കന്യാസ്ത്രീയിൽ മുറിവിന്റെ ഒരു ഉണങ്ങിയ പാട് കണ്ടുവെന്നു ഡോക്ടർമാർ തെളിവുകൊടുത്തതിന്റെ അടിസ്ഥാനത്തിൽ അത് എന്തുകൊണ്ട് ഉണ്ടാവാമെന്നു ഡോ. ലളിതാംബികയോടു ക്രോസ് വിസ്താരത്തിൽ ചോദിച്ചപ്പോഴുണ്ടായ മറുപടി പല കാരണങ്ങൾ കൊണ്ടുമാവാം എന്നാണ്. നഖക്ഷതം കൊണ്ടുപോലും അത് ഉണ്ടാവാം എന്നതു ഡോക്ടർ നിഷേധിച്ചില്ല (പേജ് നാല്). അതു ശസ്ത്രക്രിയ കൊണ്ടാണോ എന്നറിയില്ല എന്നായിരുന്നു അവരുടെ അഭിപ്രായമെന്ന് ആദ്യത്തെ റിപ്പോർട്ടിൽ (p80) നിന്നു കാണാം.
പ്രതിയെ കുടുക്കാൻ ചെയ്തതോ?
സർജറി എന്നതിനു മുന്പ് ഒരു ചോദ്യചിഹ്നം ഇട്ടിരിക്കുന്നു. ഇതുസംബന്ധിച്ച് ഡോ. രമയുടെ മൊഴിയുമുണ്ട്. എന്നിട്ടും അതു ശസ്ത്രക്രിയകൊണ്ട് ആയിരുന്നോ എന്നും അതുമൂലം ലൈംഗികബന്ധം പുലർത്തിയിട്ടുണ്ടോ എന്നും പറയാനാവില്ലെന്ന് എഴുതാൻ കാരണം എന്ത്? ഡോ. രമ പറഞ്ഞു, മുറിവുണങ്ങിയ പാട് നൽകുന്ന സൂചന കന്യാസ്ത്രീ ലൈംഗിക ബന്ധം നടത്തി എന്നതാണെന്ന്. വിഡ്ഢിത്തം പറയുന്നതിന് അതിരുവേണ്ടേ? ഇത് അവരുടെ തന്നെ അഭിപ്രായത്തിനു വിരുദ്ധമാണ്. ശസ്ത്രക്രിയ നടത്തിയിരുന്നോ എന്ന് ആരും ചോദിക്കാതെ ഈ ഡോക്ടർമാർ എങ്ങനെ അതെഴുതാൻ ഇടയായി?
കന്യാചർമം പുനർസൃഷ്ടിക്കുന്ന ശസ്ത്രക്രിയ എന്നു റിപ്പോർട്ടിൽ പറഞ്ഞിട്ടില്ലെന്നു പറഞ്ഞു രക്ഷപ്പെടാൻ അവർക്കു സാധിക്കില്ല. ലൈംഗികബന്ധം പുലർത്തിയോ എന്നു പറയുന്നതിനുള്ള തടസമായി നില്ക്കുന്നത് ഒരു ശസ്ത്രക്രിയ നടത്തി കന്യാചർമം ഉണ്ടാക്കിയതാണെന്ന ധ്വനിയാണ് ഇവരുടെ അഭിപ്രായം നൽകുന്നത്. ഒരു ശസ്ത്രക്രിയ നടത്തിയോ എന്നു പോലും പറയാൻ സാധിക്കാത്ത ഇവർ എന്തിനിങ്ങനെ എഴുതി? പ്രതിയെ കുടുക്കാൻ മനഃപൂർവം ചെയ്തതാണെന്നു വിചാരിച്ചാൽ തെറ്റുപറയാൻ പറ്റുമോ?
ഇതു തൊഴിൽധർമം അല്ല. കന്യാസ്ത്രീയിൽ കണ്ടതെന്നു പറയുന്ന പാട് പുതിയതാണോ പഴയതാണോ എന്നു രേഖപ്പെടുത്തിയിട്ടില്ല. ഇത് അസാധാരണമാണ്. സാധാരണ ഡോക്ടർമാർ അങ്ങനെ പറയും. പാട് കണ്ടാൽ അതു പറയാൻ സാധിക്കും എന്നു ഡോ. രമ പറഞ്ഞു. എന്നിട്ടും എന്തുകൊണ്ടവർ പറഞ്ഞില്ല? റിപ്പോർട്ടിലെ വിവരണം വച്ച് അത് ഇനി പറയാനാവില്ലെന്ന് അവർ സമ്മതിച്ചു. എന്നിട്ടും അവർ ശസ്ത്രക്രിയ ചെയ്തത് സിബിഐ അവരെ അറസ്റ്റു ചെയ്തതിനു തൊട്ടുമുന്പാണെന്ന് ഒരടിസ്ഥാനവുമില്ലാതെ വിധിയിൽ എഴുതിച്ചേർത്തു (ഖണ്ഡിക 224).
അവർ ഹൈമനോപ്ലാസ്റ്റി വിദഗ്ധരല്ല
ഇന്ത്യൻ തെളിവുനിയമമനുസരിച്ച് ഒരു വിദഗ്ധനുമാത്രമേ കോടതിയിൽ അഭിപ്രായം പറയാൻ അനുവാദമുള്ളൂ. അത് ഏതെങ്കിലും വിഷയത്തിലല്ല, പ്രതിപാദ്യവിഷയത്തിലായിരിക്കണം. ഡോ. രമയും ഡോ. ലളിതാംബിക കരുണാകരനും ഹൈമനോപ്ലാസ്റ്റിയിൽ വിദഗ്ധരാണോ? ഡോ. രമ കോടതിയിൽ പറഞ്ഞു ശസ്ത്രക്രിയയുടെ പേരുപോലും പറയാൻ പറ്റില്ലെന്ന് (പേജ് 31). എന്നിട്ടും അവർ റിപ്പോർട്ടിൽ ഒപ്പിട്ടുകൊടുത്തു. ഡോ. ലളിതാംബിക മൊഴി നൽകി ഈ വിഷയം മെഡിക്കൽ കോളജിൽ പഠിപ്പിക്കുന്നില്ലെന്നും അവർ ഈ ശസ്ത്രക്രിയ ചെയ്തിട്ടില്ലെന്നും (പേജ് 37). പ്ലാസ്റ്റിക് സർജന്മാരാണ് ഇതു ചെയ്യുന്നത്.
അങ്ങനെ തങ്ങൾ വിദഗ്ധരല്ലെന്ന് അവർ തന്നെ സമ്മതിക്കുന്ന കാര്യത്തിൽ അവർ എന്തുകൊണ്ടു പ്രതിക്കു ദോഷകരവും അപമാനകരവുമായ അഭിപ്രായം എഴുതിക്കൊടുത്തു? എന്തു തൊഴിൽ ധർമമാണിത്? ഡോ. ലളിതാംബിക കൃത്യമായി ഒരു കാര്യം പറഞ്ഞു, മൂന്നാം പ്രതി ഹൈമനോപ്ലാസ്റ്റി നടത്തിയെന്നു തങ്ങൾ കൃത്യമായി പറഞ്ഞിട്ടില്ലെന്ന്. ഇതൊന്നും വകവയ്ക്കാതെ കോടതി വിധിയിലെഴുതി, “മൂന്നാം പ്രതി ഹൈമനോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയെന്നു വ്യക്തമാണെന്ന്’’!
ഒരു നുള്ള് തെളിവുപോലുമില്ലാതെയാണു മൂന്നാം പ്രതി കന്യാസ്ത്രീയെ ശിക്ഷിച്ചത്.
ക്രോസ് വിസ്താരം നടത്തിയില്ലായിരുന്നെങ്കിൽ പോലും അടയ്ക്കാ രാജുവിന്റെ മൊഴി പ്രതിഭാഗത്തിന് എതിരായിരുന്നില്ല. അടയ്ക്കാ രാജു തുടക്കം മുതൽ സിബിഐയുടെ കേസിനു വിരുദ്ധമായാണു മൊഴി നൽകിയത്, പ്രോസിക്യൂട്ടർക്കു മനസിലായില്ലെങ്കിലും. സിബിഐയുടെ എല്ലാ സാക്ഷികളെയും പ്രഗത്ഭനായ അഭിഭാഷകൻ അഡ്വ. രാമൻപിള്ളയും സമർഥനായ അഭിഭാഷകൻ അഡ്വ. ജോസുംകൂടി നിലംപരിശാക്കി. എന്നിട്ടും വിധിയിൽ പറഞ്ഞിട്ടുള്ളത് സാക്ഷികളുടെ വിശ്വാസ്യതയെ കുലുക്കാൻ പോലും പറ്റിയില്ലെന്ന്.
മാധ്യമങ്ങളിലൂടെ തേജോവധം
അവസാനമായി, സിബിഐ ചെയ്തതെന്താണെന്ന് അറിയാമോ? പ്രതികളെയും തങ്ങൾക്ക് അനുകൂലമല്ലാത്തവരെയും മുൻ അന്വേഷണ ഉദ്യോഗസ്ഥരെയും കേസുമായി ഒരു ബന്ധവുമില്ലെങ്കിലും സിബിഐയുടെ നിലപാടിനെ പിന്തുണയ്ക്കാത്തവരെയും മാധ്യമങ്ങളിലൂടെയും സാക്ഷികളിൽ കൂടിയും തേജോവധം ചെയ്യുകയും അവഹേളിക്കുകയുമാണ്.
കേരളത്തിലെ ഷെർലക് ഹോംസ് എന്നു മുൻ പോലീസ് മേധാവി ജേക്കബ് പുന്നൂസ് വിശേഷിപ്പിച്ച അതിപ്രഗത്ഭനും നിർഭയനുമായിരുന്ന അന്തരിച്ച ഫോറൻസിക് വിദഗ്ധൻ ഡോ. ഉമാദത്തനെ ഡോ. കന്തസ്വാമി സാക്ഷിക്കൂട്ടിൽ തേജോവധം ചെയ്തു. ഈ കേസുമായി ഒരു ബന്ധവുമില്ലാത്ത ഡോ. ജയിംസ് വടക്കുംചേരി, നാർക്കോ പരിശോധനയുടെ സാധുതയെ ചോദ്യം ചെയ്ത് പത്രത്തിൽ ലേഖനം എഴുതിയതുകൊണ്ട് അദ്ദേഹം ഒന്നാം പ്രതിയിൽ നിന്ന് 40 ലക്ഷം രൂപ വാങ്ങിയിട്ടാണ് ലേഖനം എഴുതിയതെന്ന് സാക്ഷി വേണുഗോപാലനിലൂടെ രേഖയിലാക്കി.
കൂടാതെ എല്ലാ വൈദികരും മോശക്കാരാണെന്ന് ഒന്നാം പ്രതി പറഞ്ഞതായി ഈ സാക്ഷിയിലൂടെ തെളിവിന്റെ ഭാഗമാക്കി. മൂന്നാംപ്രതി കന്യാസ്ത്രീ കളങ്കിതയാണെന്നു സ്വയം പ്രഖ്യാപിച്ചതായി ഡോ. രമയുടെയും ഡോ. ലളിതാംബികയുടെയും റിപ്പോർട്ടിലൂടെ കോടതിയുടെ പ്രമാണത്തിന്റെ ഭാഗമാക്കി. അങ്ങനെ പലതും ചെയ്തു സിബിഐ സംതൃപ്തിയടഞ്ഞു. മുൻ അന്വേഷണ ഉദ്യോഗസ്ഥരെയെല്ലാം തെമ്മാടികളെന്നു വിളിച്ച് വിധിന്യായത്തിൽ അവർക്ക്- ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും- അപമാനം വരുത്തി.
സത്യം ജയിക്കട്ടെ.
(അവസാനിച്ചു)