Saturday, January 9, 2021 11:55 PM IST
നാളികേരത്തിന്റെ പരുക്കൻ പുറന്തോടിനുള്ളിൽ മധുരക്കാന്പ് സൂക്ഷിച്ചിരിക്കുന്നതുപോലെയാണ് ചില മനുഷ്യരുടെ സുകൃതങ്ങൾ ദൈവം ഒളിപ്പിച്ചു വയ്ക്കുന്നത്. എറണാകുളം അതിരൂപതയെ 37 വർഷം നയിച്ച മാർ അഗസ്റ്റിൻ കണ്ടത്തിൽ പിതാവിനെ ഓർക്കുന്പോൾ മനസിലെത്തുന്ന ആദ്യവിചാരമിതാണ്. കാർക്കശ്യക്കാരനെന്നു പൊതുവേ വിലയിരുത്തപ്പെടുന്ന, ഒരു കുറിയ മനുഷ്യൻ. എന്നാൽ കേരളത്തിലെ സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ഇത്ര അഗാധമായ അടയാളങ്ങൾ അവശേഷിപ്പിച്ചു കടന്നുപോയ മറ്റൊരു ആചാര്യനില്ല.
എറണാകുളം ‘അതിരൂപതയുടെ ശില്പ വര്യൻ’ എന്ന് പിൻഗാമിയായ കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ വിശേഷിപ്പിച്ച മഹാനായ ഈ ആത്മീയാചാര്യൻ ഓർമയായിട്ട് ഇന്ന് 65 വർഷം തികയുകയാണ്. എറണാകുളം അതിരൂപതയുടെ ഈ പ്രഥമ മെത്രാപ്പോലീത്ത, സീറോമലബാർ സഭയുടെ മാത്രമല്ല, ഭാരതത്തിലെ തന്നെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്തയാണ്. എങ്കിലും ആ മഹത്വത്തിന് ഉതകുംവിധം അദ്ദേഹം ഓർമിക്കപ്പെടുകയോ ആദരിക്കപ്പെടുകയോ ചെയ്യുന്നുണ്ടോയെന്നു സംശയമാണ്.
രണ്ടാം വത്തിക്കാൻ കൗണ്സിലിനു മുന്പായിരുന്നു പിതാവിന്റെ കാലം. എന്നിട്ടും കൗണ്സിൽ നിർദേശിക്കുന്ന പല കാര്യങ്ങളും പിതാവ് അതിന്റെ പൂർണതയിൽ നിറവേറ്റാൻ ശ്രമിച്ചു എന്നറിയുന്പാഴാണ് എത്ര ദീർഘ ദർശിത്വമുള്ള മനുഷ്യനായിരുന്നു കണ്ടത്തിൽ പിതാവ് എന്ന് നമ്മൾ തിരിച്ചറിയുക. മെത്രാന്റെ ഉത്തരവാദിത്വങ്ങളെ സുവിശേഷങ്ങളിൽ നിന്നാണ് അദ്ദേഹം കണ്ടെടുത്തത്. പ്രത്യേകിച്ച് വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും ലേഖനങ്ങളിൽ നിന്ന്.
എറണാകുളം ജില്ലയിലെ വൈക്കത്തിനടുത്ത് ചെന്പ് എന്ന ഗ്രാമത്തിൽ 1874 ഓഗസ്റ്റ് 25-ന് ജനിച്ച മാർ അഗസ്റ്റിൻ കണ്ടത്തിൽ 1901 -ലാണ് വൈദികനായത്. 1911 -ൽ മാർ ളൂയിസ് പഴേപറന്പിൽ മെത്രാന്റെ സഹായമെത്രാനായി. അന്ന് അദ്ദേഹത്തിന് 37 വയസ്. 1919 -ൽ മാർ ളൂയിസ് പഴേപറന്പിലിന്റെ മരണത്തോടെ വികാരിയാത്തിന്റെ ഒൗദ്യോഗിക ചുമതല ഏറ്റെടുത്തു. തുടർന്ന് 1923 -ൽ 11-ാം പീയൂസ് മാർപാപ്പ സീറോ മലബാർ ഹയരാർക്കി സ്ഥാപിച്ചതോടെ എറണാകുളത്തെ അതിരൂപതയായി ഉയർത്തുകയും കണ്ടത്തിൽ പിതാവിനെ അതിന്റെ ആദ്യത്തെ മെത്രാപ്പോലീത്തയായി അവരോധിക്കുകയും ചെയ്തു. 1956 ജനുവരി പത്തിന് 81 -ാം വയസിൽ മരണമടയുന്പോൾ സീറോ മലബാർ സഭയെ ഏറ്റവും ദീർഘകാലം നയിച്ച ഇടയനായിത്തീരുകയും ചെയ്തു.
സുവിശേഷ പ്രഘോഷണമാണ് മെത്രാന്റെ പ്രധാന ചുമതല എന്നറിയാമായിരുന്ന പിതാവ് 30 പേരടങ്ങുന്ന വേദപ്രചാരസംഘം സ്ഥാപിച്ച് അവരെ ഇടവകകളിലേക്ക് അയച്ചു. അച്ചടി മാധ്യമങ്ങളായിരുന്നു മറ്റൊരുപാധി. 1921ൽ ‘എറണാകുളം മിസം’ ആരംഭിച്ച് ഇടയലേഖനങ്ങൾ വഴി തന്റെ പ്രബോധനങ്ങൾ ജനങ്ങളിലെത്തിച്ചു. കൂടാതെ സാമൂഹിക വിഷയങ്ങൾ ക്രൈസ്തവോചിതമായി എങ്ങനെ നേരിടണമെന്നു പഠിപ്പിക്കുവാൻ സത്യദീപം, മലബാർ മെയിൽ എന്നിവയുമാരംഭിച്ചു. കണ്ടത്തിൽ പിതാവിന്റെ നിർദേശമനുസരിച്ചാണ് ബഹുമാനപ്പെട്ട ജോസഫ് മാവുങ്കലച്ചൻ മാതൃസംഘവും അമ്മമാസികയും ആരംഭിക്കുന്നത്. പിതാവിന്റെ കാലഘട്ടത്തിൽത്തന്നെയാണ് സിഎംഐ സന്ന്യാസ സമൂഹം കുടുംബദീപം മാസിക ആരംഭിക്കുന്നതും.
വൈദികരുടെ വിശുദ്ധജീവിതമാണ് സഭയെ നിലനിർത്തുന്നതെന്ന് ആവർത്തിച്ചു പറഞ്ഞിരുന്ന അദ്ദേഹം വൈദികരുടെ പരിശീലനത്തിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു. വൈദികർക്ക് വാർഷികധ്യാനം നിർബന്ധമാക്കിയ പിതാവ് ആ അവസരം അവരോട് വ്യക്തിപരമായ അടുപ്പം പുലർത്തുന്നതിനുള്ള അവസരമാക്കുകയും ചെയ്തു. ചെറുപ്പക്കാരായ വൈദികർക്ക് ധാർമികവിഷയങ്ങളെക്കുറിച്ച് വർഷംതോറും പരീക്ഷ നടത്തി. തെറ്റുകൾ തിരുത്തി. ഓരോ ഇടവകയിലും ചെയ്യേണ്ട കാര്യങ്ങൾ അക്കമിട്ട് നിർദേശം നല്കി.
ഫൊറോന വികാരിമാർ തങ്ങൾക്കു കീഴിലുള്ള ഇടവകകൾ സന്ദർശിച്ച് വളരെ വിശദമായ റിപ്പോർട്ട് നല്കണമെന്ന വ്യവസ്ഥ വച്ചു. അതിന് ദീർഘമായൊരു ചോദ്യാവലിയും തയ്യറാക്കി നല്കി. അൾത്താര വിരികൾ മുതൽ തിരിക്കാലുകൾവരെ സൂക്ഷ്മമായി പരിശോധിക്കുവാനുള്ള ആ ചോദ്യാവലി വായിച്ചാൽ നമ്മൾ അന്പരന്നു പോകും. തന്റെ കാർക്കശ്യം ഇത്തിരി കൂടിപ്പോയെന്നോ, ആരെങ്കിലും അതുവഴി വേദനിച്ചെന്നോ തോന്നിയാൽ ഒരു മടിയും കൂടാതെ അന്നുതന്നെ അവരോട് മാപ്പു ചോദിക്കാനുള്ള വിനയവും അദ്ദേഹം കാണിച്ചിരുന്നു.
ദളിതരും പാവപ്പെട്ടവരും ഏറെ അവഗണിക്കപ്പെട്ടിരുന്ന ആ കാലത്ത് അവരുടെ ഉന്നമനത്തിനുവേണ്ടി ആരംഭിച്ച സംഘമാണ് സാധുജന സംരക്ഷണ സമിതി. അതിന്റെ ചുവടു പിടിച്ചാണ് ദളിത് കത്തോലിക്കരുടെ ക്ഷേമത്തിനായി പദ്ധതികൾ ആവിഷ്ക്കരിക്കപ്പെട്ടത്. സീറോ മലങ്കര സഭയുടെ പുനരൈക്യം, മലബാർ കുടിയേറ്റക്കാർക്കായി തലശേരി രൂപതയുടെ സ്ഥാപനം, സീറോ മലബാർ സഭയുടെ അതിർത്തികളുടെ വികസനം മുതലായ വിഷയങ്ങളിൽ അദ്ദേഹം ക്രാന്തദർശിത്വത്തോടെ പ്രവർത്തിച്ചു.
മനുഷ്യന്റെ സമഗ്രമായ വളർച്ചയെ അദ്ദേഹം എന്തുമാത്രം ഗൗരവത്തിലെടുത്തിരുന്നു എന്നതിന്റെ തെളിവുകളാണ് പിതാവിന്റെ കാലത്ത് ആരംഭിച്ച 61 പുതിയ പള്ളികൾ, 30 കുരിശു പള്ളികൾ, മൂന്നു കോളജുകൾ, 30 ഹൈസ്കൂളുകൾ, 71 മഠങ്ങൾ, ഏഴ് ആശുപത്രികൾ എന്നിവ. എറണാകുളം ലിസി ആശുപത്രി, അങ്കമാലി ലിറ്റിൽ ഫ്ളവർ, മൂവാറ്റുപുഴ നിർമല കോളജ് എന്നിവ എടുത്തു പറയേണ്ടതാണ്. കേരളത്തിലെ മാർത്തോമ്മാ നസ്രാണികളുടെ ചരിത്രത്തിൽ അവിസ്മരണീയ സ്ഥാനം നേടിയ പിതാവിന്റെ ഓർമ്മ നമ്മെ കൂടുതൽ പ്രവർത്തനനിരതരാക്കട്ടെ.
സിസ്റ്റർ ശോഭ സിഎസ്എൻ
(അമ്മ മാസികയുടെ ചീഫ് എഡിറ്ററാണ് ലേഖിക)