Friday, January 8, 2021 11:15 PM IST
കേന്ദ്രം കൊണ്ടുവന്ന കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി അതിർത്തിയിൽ പഞ്ചാബിലെയും ഹരിയാനയിലെയും ലക്ഷക്കണക്കിനു കർഷകർ ഒരുമാസത്തിലേറെയായി സമരം ചെയ്യുന്നു.
സമരത്തിനാധാരമായ പ്രധാന കാരണങ്ങൾ
നിലവിൽ കർഷകർക്കു ലഭിക്കുന്ന മിനിമം സപ്പോർട്ട് പ്രൈസ് എന്ന താങ്ങുവില പുതിയ നിയമംമൂലം ഇല്ലാതാകും. കർഷകരിൽനിന്നു താങ്ങുവിലയ്ക്ക് കാർഷിക ഉത്പന്നങ്ങൾ വാങ്ങുന്ന സംസ്ഥാന സർക്കാർ സംവിധാനമായ എപിഎംസി മാർക്കറ്റുകൾ ഇല്ലാതാകും. പകരം അംബാനി, അദാനി തുടങ്ങിയ കുത്തകകൾ കാർഷികവിപണി കൈയടക്കും. അവർ പറയുന്ന വിലയ്ക്ക് കർഷകർ ഉത്പന്നങ്ങൾ വിൽക്കേണ്ടിവരും. കരാർ കൃഷിയിലൂടെ കർഷകരുടെ കൃഷിഭൂമി വൻകിട കോർപറേറ്റുകളുടെ കൈയിലെത്തും.
ഡൽഹി അതിർത്തിയിൽ സമരം നടത്തുന്നതു പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരാണെങ്കിലും ദേശീയതലത്തിൽ ആയിരക്കണക്കിനു കർഷകസംഘടനകൾ ഡൽഹി സമരത്തിനു പിന്തുണ നൽകുന്നു. കേരളത്തിൽ എല്ലാ ദിവസവും നിരവധി കർഷകധർണയും സമരങ്ങളും നടക്കുന്നു. അതിന്റെ വാർത്തകൾ സമരത്തിനു നേതൃത്വം നൽകിയ നേതാക്കളുടെ പേരു സഹിതം എല്ലാ ദിനപത്രങ്ങളിലും വരുന്നു. ഇത്തരം കുത്തിയിരിപ്പു സമരങ്ങളോടെ കേരളത്തിലെ കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടുവെന്ന് നേതാക്കൾ വിലയിരുത്തുന്നു. സമരത്തിലൂടെ കേന്ദ്രസർക്കാരിനെ മുട്ടുകുത്തിക്കുമെന്ന് കർഷക നേതാക്കളും ഉറച്ച നിലപാടെടുത്തിരിക്കുന്നു.
താങ്ങുവിലയും സംഭരണവും
താങ്ങുവില, താങ്ങുവിലയിൽ സംഭരണം എന്നിവയാണ് ഈ സമരത്തിലെ കേന്ദ്രബിന്ദുക്കൾ. കമ്മീഷൻ ഫോർ അഗ്രിക്കൾച്ചറൽ കോസ്റ്റ്സ് ആൻഡ് പ്രൈസസ് (സിഎസിപി)എന്ന കേന്ദ്രസർക്കാർ സ്ഥാപനം കാലാകാലങ്ങളിൽ നിശ്ചയിക്കുന്നതാണ് താങ്ങുവില. രാജ്യത്ത് ആയിരക്കണക്കിനു കാർഷികോത്പന്നങ്ങളുണ്ടെങ്കിലും താങ്ങുവില നിശ്ചയിച്ചിരിക്കുന്നത് 23 വിളകൾക്കു മാത്രം. രാജ്യത്തെ മൊത്തം കർഷകരിൽ 10 ശതമാനം പേരുടെ ഉത്പന്നങ്ങൾപോലും താങ്ങുവില സംരക്ഷണത്തിൽ പെട്ടിട്ടില്ല. 90 ശതമാനം കർഷകർക്കും അവരുടെ ഉത്പന്നങ്ങൾക്കു താങ്ങുവില ഇല്ല എന്നു വ്യക്തം.
ഇനി താങ്ങുവില നിശ്ചയിച്ചിട്ടെന്തു കാര്യം. ആരെങ്കിലും താങ്ങുവിലയിൽ കാർഷികോത്പന്നങ്ങൾ സംഭരിക്കണം. അങ്ങനെ സംഭരിച്ചാലേ കർഷകർക്കു താങ്ങുവില കിട്ടൂ. താങ്ങുവിലയിലും മണ്ഡിവഴിയുള്ള കുത്തകസംഭരണ വിഷയത്തിലും രണ്ടു കാര്യങ്ങൾ ഏറെ പ്രസക്തം. ആരും ചൂണ്ടിക്കാണിക്കാൻ ധൈര്യപ്പെടാത്ത വലിയ രഹസ്യം. അത് ഗോതന്പ് കർഷകർക്കു നിശ്ചയിച്ചിരിക്കുന്ന താങ്ങുവിലയും പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നും കേന്ദ്രസർക്കാർ സ്ഥാപനമായ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ സംഭരിക്കുന്ന ഗോതന്പിന്റെയും അരിയുടെയും കണക്കുമാണ്.
ഗോതന്പിന് സിഎസിപി നിശ്ചയിച്ച ഉത്പാദനച്ചെലവ് ഒരു ക്വിന്റലിന് 797 രൂപയാണെങ്കിൽ താങ്ങുവില 1625 രൂപയാണ്. ഉത്പാദനച്ചെലവിന്റെ 104 ശതമാനം അധികം. അതായത്, ഗോതന്പ് കൃഷിയിൽ ലാഭം 100 ശതമാനം. എന്നാൽ റാഗിയുടെ ഉത്പാദനച്ചെലവ് 1733 രൂപയാണെങ്കിൽ താങ്ങുവില 1725 രൂപ മാത്രം. ഉത്പാദനച്ചെലവുപോലുമില്ല. ജോവറിന്റെ കാര്യത്തിൽ ഉത്പാദനച്ചെലവ് 1501 രൂപയാണെങ്കിൽ താങ്ങുവില 1625 രൂപ മാത്രം. ലാഭം 8.3 ശതമാനം. എണ്ണക്കുരുവിന്റെ ലാഭം 25 ശതമാനമാണ്.
ഇനി ഫുഡ് കോർപറേഷന്റെ സംഭരണക്കണക്കുകൾ പഠിക്കുക. രാജ്യത്തെ ഗോതന്പ് ഉത്പാദനത്തിന്റെ 12 ശതമാനം മാത്രമാണ് പഞ്ചാബിൽ. എന്നാൽ ഫുഡ് കോർപറേഷൻ രാജ്യത്തൊട്ടാകെ സംഭരിക്കുന്ന ഗോതന്പിന്റെ 38 ശതമാനം പഞ്ചാബിൽനിന്നാണെന്നു മനസിലാക്കുന്പോൾ പഞ്ചാബിലെ ഗോതന്പ് രാഷ്ട്രീയം വ്യക്തം. മറ്റു സംസ്ഥാനങ്ങളിലൊക്കെ നാമമാത്രമായിട്ടാണ് ഫുഡ് കോർപറേഷൻ ഗോതന്പ് സംഭരിക്കുന്നത്. ഡൽഹിയിലെ സമരത്തിന്റെ പങ്കാളിത്തത്തിന്റെയും പഞ്ചാബ്, ഹരിയാന ഭൂരിപക്ഷത്തിന്റെയും കാരണം മറ്റൊന്നല്ല.
കേരളത്തിലെ കപ്പയും ഏത്തപ്പഴവും
നഗരവാസികളെ ഏറെ സ്വാധീനിക്കുന്ന വിളയല്ല കപ്പ. എന്നാൽ ഏത്തപ്പഴത്തിന്റെ സ്ഥിതി അതല്ല. ഇന്നലെ എനിക്ക് എന്റെ വീട്ടുമുറ്റത്ത് ഏത്തപ്പഴം കിട്ടി. തൊടുപുഴയിൽനിന്നു വാഹനത്തിൽ കൊണ്ടുവന്ന ഒന്നാന്തരം ഏത്തപ്പഴത്തിന് നൽകിയത് ഒരു കിലോയ്ക്ക് 20 രൂപ. 100 രൂപയ്ക്ക് അഞ്ചു കിലോ. രണ്ടുമാസം മുന്പ് 40 രൂപയായിരുന്നു വില. പച്ചക്കായ്ക്ക് രണ്ടുമാസം മുന്പ് വില കിലോയ്ക്ക് 25 രൂപയായിരുന്നത് 12 രൂപയായി കുറഞ്ഞു. എന്താണ് കേരളത്തിലെ കപ്പയുടെയും ഏത്തപ്പഴത്തിന്റെയും സ്ഥിതി എന്നറിയേണ്ടേ?
കേരളത്തിൽ പ്രതിവർഷം 4086 കോടി രൂപയുടെ കപ്പയും. 2089 കോടി രൂപയുടെ ഏത്തയ്ക്കയും ഉത്പാദിപ്പിക്കുന്നു. കേരളത്തിൽ കൂടുതൽ കപ്പകൃഷിയുള്ള ജില്ലകൾ തിരുവനന്തപുരം (4,75,442 ടൺ), കൊല്ലം (4,50,759 ടൺ), കോട്ടയം (2,59,501 ടൺ), ഇടുക്കി (2,42,395 ടൺ), പത്തനംതിട്ട (2,09,528 ടൺ), എറണാകുളം (2,01,365 ടൺ) എന്നിവയാണ്. കേരളത്തിൽ കൂടുതൽ ഏത്തവാഴകൃഷിയുള്ള ജില്ലകൾ പാലക്കാട് (1,02,812 ടൺ), വയനാട് (74,562 ടൺ), മലപ്പുറം (40,494 ടൺ), എറണാകുളം (35,129 ടൺ), ഇടുക്കി (29,605 ടൺ), കോട്ടയം (29,188 ടൺ).
താങ്ങുവില എന്ന എംഎസ്പി നടപ്പാക്കിക്കിട്ടാൻ പ്രത്യേക നിയമസഭാ സമ്മേളനം നടത്തിയ സംസ്ഥാനമാണ് കേരളം. രാജ്യത്ത് ആദ്യമായി പച്ചക്കറികൾക്ക് താങ്ങുവില നിശ്ചയിച്ചതും 2020 സെപ്റ്റംബറിൽ കേരളത്തിലായിരുന്നു. ഡൽഹിയിലെ സമരക്കാരുടെ ആവശ്യങ്ങളിലൊന്ന് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിക്കണമെന്നതാണ്. സ്വാമിനാഥൻ കമ്മീഷന്റെ ശിപാർശയോ, ഉത്പാദനച്ചെലവിന്റെ 50 ശതമാനം കൂട്ടി താങ്ങുവില നിശ്ചയിക്കണമെന്നതും.
സ്വാമിനാഥൻ പറഞ്ഞതാണ് ശരി എന്നു പറയുന്നവർ താങ്ങുവില നിശ്ചയിച്ചപ്പോൾ ഉത്പാദനച്ചെലവിന്റെ 50 ശതമാനം കൂട്ടി താങ്ങുവില നിശ്ചയിച്ചിരുന്നെങ്കിൽ കപ്പയുടെ താങ്ങുവില 14.52 രൂപയും ഏത്തക്കായ്ക്ക് 37.63 രൂപയും വയനാടൻ ഏത്തക്കായ്ക്ക് 35.94 രൂപയും ആയിരിക്കണം.
37.63 രൂപ കർഷകനു കിട്ടേണ്ട ഏത്തക്കുലയാണ് 20 രൂപയ്ക്കു മാർക്കറ്റിൽ വിൽക്കുന്നത്. 14.52 രൂപ താങ്ങുവിലയുള്ള പച്ചക്കപ്പ 12 രൂപയ്ക്കും വിൽക്കുന്നു. എവിടെ താങ്ങുവില?
ഇനി ഡൽഹിയിലെ സമരത്തെ പിന്തുണയ്ക്കുന്ന നമ്മൾ എന്തു ചെയ്യണം? പച്ചക്കപ്പ 14.52 രൂപയ്ക്കു സംഭരിക്കണം. ഏത്തക്കുല 37.63 രൂപയ്ക്ക് സംഭരിക്കണം. ആരു സംഭരിക്കും? ഇനി സംഭരിച്ചിട്ട് സംഭരണക്കാർ എന്തുചെയ്യും?
232,50,07,000 കിലോ പച്ചക്കപ്പയും 42,90,60,000 കിലോ ഏത്തക്കുലയും സംഭരിക്കേണ്ടിവരും. 232.5 കോടി കിലോ കപ്പയും 42.9 കോടി കിലോ ഏത്തക്കുലയും താങ്ങുവിലയ്ക്ക് സംഭരിച്ചാൽ എന്തു സംഭവിക്കും? അടുത്തദിവസം കുഴിച്ചുമൂടേണ്ടിവരും. എന്നാൽ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റിയാൽ പ്രതിസന്ധി മറികടക്കാം. പച്ചക്കപ്പ സംസ്കരിച്ച് ഉണക്കുകപ്പ എന്ന വാട്ടുകപ്പ ആക്കിയാൽ കേടുകൂടാതെ ഉപയോഗിക്കാം. മൂന്നു കിലോ പച്ചക്കപ്പയിൽനിന്ന് ഒരുകിലോ ഉണക്കക്കപ്പയേ കിട്ടൂ. പച്ചക്കപ്പ ശാസ്ത്രീയമായി വാട്ടി ഉണക്കുന്നതിന് ഒരുകിലോ പച്ചക്കപ്പയ്ക്കു ചെലവ് 15 രൂപയാകും. ഒരു കിലോ പച്ചക്കപ്പയ്ക്ക് 15 രൂപ താങ്ങുവില നൽകി സംഭരിച്ച് വാട്ടുകപ്പയാക്കുമ്പോൾ കിലോയ്ക്ക് വില 90 രൂപ. റേഷൻകാർഡുകാർക്ക് നൽകുന്ന കിറ്റിൽ എന്നാൽ ഒരു കിലോ ഉണക്കക്കപ്പ സംസ്ഥാന സർക്കാരിനു നൽകിക്കൂടേ? ഏതാണ്ട് 80 ലക്ഷം കിലോ ഉപയോഗിക്കാനാകും. ഇത്തരത്തിൽ ഏത്തക്കായും ഉണക്കിപ്പൊടിച്ചോ മറ്റു രീതിയിൽ സംസ്കരിച്ചോ ഉപയോഗിക്കാനുള്ള സംരംഭങ്ങളാണ് ഉണ്ടാകേണ്ടത്.
എന്നാൽ ഇതൊന്നും ചിന്തിക്കാൻ ആരുമില്ല. അതിലൊക്കെ എത്രയോ എളുപ്പമാണ് ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരുദിവസം നമ്മുടെ നാട്ടിൽ ഉപവാസം ഇരിക്കുന്നത്. കർഷകർ സ്വന്തമായി സംഘടിച്ച് മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കിയാൽ പിടിച്ചുനിൽക്കാം. അല്ലാതെ ഐക്യദാർഢ്യസമരങ്ങളല്ല പരിഹാരം.
ജയിംസ് വടക്കൻ