Sunday, November 22, 2020 11:22 PM IST
പ്രതികരണം / ഡോ. ഡെയ്സൻ പാണേങ്ങാടൻ
സ്വാശ്രയ സമരകാലത്ത് ഏറെ പഴി കേട്ടതാണ് കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്വാശ്രയ മെഡിക്കൽ, എൻജിനിയറിംഗ് കോളജുകൾ. കേരളത്തിൽ, വിദ്യാഭ്യാസം ഒരു വ്യവസായ സാധ്യത കൂടിയായി വളർന്ന 2000 - 2010 കാലഘട്ടത്തിൽ, സ്വാശ്രയമേഖലയിലേക്കുള്ള വിവിധ ക്രൈസ്തവ സഭകളുടെ കടന്നുവരവ് സൃഷ്ടിച്ച പുകിലുകളൊന്നും ആരും മറന്നിട്ടുമില്ല. സമര കോലാഹലങ്ങൾക്കിടയിൽ യാഥാർഥ്യങ്ങൾ കേൾക്കാതെ പോയി.
കേരളത്തിനു പുറത്ത് യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത വിവിധ സ്ഥാപനങ്ങളിൽ നമ്മുടെ വിദ്യാർഥികൾ വഞ്ചിക്കപ്പെട്ടിരുന്ന കാലഘട്ടത്തിലാണ്, ചുരുങ്ങിയ ചെലവിൽ മികച്ച വിദ്യാഭ്യാസമെന്ന കാഴ്ചപ്പാടുമായി വിവിധ ക്രൈസ്തവ സഭകളുടെ സ്ഥാപനങ്ങൾ പ്രവർത്തന ക്ഷമമായത്. ഇക്കാലയളവിലുടനീളം ഈ കാഴ്ചപ്പാട് മുറുകെ പിടിച്ചിരുന്നുവെങ്കിലും, വിമർശകരുടെ കൂരമ്പുകൾക്കിടയിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ടവയായിരുന്നു ക്രൈസ്തവ സഭകളുടെ പല സ്ഥാപനങ്ങളും, പ്രത്യേകിച്ച് മെഡിക്കൽ കോളജുകൾ.
എന്നാൽ ഈ വർഷം മെഡിക്കൽ ബിരുദത്തിനുള്ള സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് ഘടന സംബന്ധിച്ച് സംസ്ഥാന പ്രവേശന കമ്മീഷണറുടെ ഉത്തരവ് വന്നശേഷം വിമർശകരെയൊന്നും കാണാനില്ല. പല സ്വാശ്രയ കോളജ് മാനേജ്മെന്റുകളും വലിയ തുക നിശ്ചയിച്ചപ്പോൾ ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷന്റെ കീഴിലുള്ള നാല് മെഡിക്കൽ കോളജുകൾ കുറഞ്ഞ തുകയാണ് നിശ്ചയിച്ചത്. ഒരു മെഡിക്കൽ വിദ്യാർഥിയുടെ ഒരു വർഷത്തെ വിദ്യാഭ്യാസ ചെലവ് 11 ലക്ഷത്തോളം രൂപ വരുമെന്ന് സർക്കാർ ഏജൻസി തന്നെ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിലാണ് അസോസിയേഷന്റെ കീഴിലുള്ള കോളജുകൾ താരതമ്യേനെ കുറഞ്ഞ ഫീസായ 7,65,000 രൂപ നിശ്ചയിച്ച് മാതൃകയായത്.
മക്കളുടെ മെഡിക്കൽ ബിരുദം സ്വപ്നം കാണുകയും എന്നാൽ കോവിഡ് സാമ്പത്തിക പ്രതിസന്ധിയിലുഴലുകയും ചെയ്യുന്ന രക്ഷിതാക്കൾക്ക് സ്വാശയ മേഖലയിലെ തികച്ചും ന്യായമായ ഫീസിൽ പഠിക്കാനുള്ള അവസരം, ക്രിസ്ത്യൻ മെഡിക്കൽ കോളജ് മാനേജ്മെന്റ് അസോസിയേഷന്റെ കീഴിലുള്ള കേരളത്തിലെ നാല് മെഡിക്കൽ കോളജുകളിലുണ്ട്. പ്രതിവർഷം 7,65,000 എന്നത് ചെറിയ സംഖ്യയെന്നൊന്നും അവകാശപ്പെടുന്നില്ല. എന്നാൽ മറ്റുള്ളവർ നിശ്ചയിച്ചിട്ടുള്ള തുകയുമായി തട്ടിച്ചുനോക്കുമ്പോൾ മൂന്നു ലക്ഷം മുതൽ 13 ലക്ഷം രൂപയുടെവരെ അന്തരമുണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ ഇതിനകം തന്നെ നീണ്ടു പോയ മെഡിക്കൽ പ്രവേശന നടപടികൾ, ഫീസ് നിർണയിത്തിലുടക്കി നിൽക്കുമായിരുന്ന സാഹചര്യത്തിൽ അസോസിയേഷന്റെ ഈ തീരുമാനം പ്രശംസാവഹമെന്ന് പറയാതെ വയ്യ. പലവർഷങ്ങളിലും മെഡിക്കൽ പ്രവേശനത്തിന്റെ അവസാന സമയത്ത് ഉണ്ടാകാറുള്ള അനിശ്ചിതത്വം ഒഴിവാക്കാൻ അസോസിയേഷന്റെ നിലപാടുകൊണ്ട് സാധിക്കുകയും ചെയ്തു. വിദ്യാഭ്യാസം, കേവലമൊരു വ്യവസായം മാത്രമായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ സ്വാശ്രയ മേഖലയിലും മിതമായ ഫീസ് സൗകര്യത്തിൽ വിദ്യാർഥികൾക്ക് പഠിക്കാനവസരം നൽകുകയെന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള സമീപനത്തിന്റെ തുടർച്ചകൂടിയാണിത്.