Thursday, November 19, 2020 11:52 PM IST
അതീവ സൂക്ഷ്മതയോടെ സംഘടിപ്പിക്കപ്പെട്ട നീറ്റ് പരീക്ഷയുടെ ഫലപ്രഖ്യാപനത്തിനുശേഷം താരതമ്യേന ഉയർന്ന റാങ്ക് ലഭിച്ചവർ മെഡിക്കൽ പ്രഫഷണൽ കോഴ്സിൽ തങ്ങളുടെ കോഴ്സും കോളജും എന്തായിരിക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ്. അതിനിടെ സ്വാശ്രയ മെഡിക്കൽ ഫീസ് പ്രതിവർഷം പതിനൊന്നും ഇരുപത്തിരണ്ടും ലക്ഷത്തിനിടയിലായിരിക്കുമെന്ന വാർത്ത പുറത്തുവന്നത്. ഇതു കണ്ട് വിദ്യാർഥികൾ ഞെട്ടിയിരിക്കുക യാണ്. തങ്ങൾക്ക് അടയ്ക്കേണ്ടിവരുന്ന ഫീസ് നേരത്തേതന്നെ വിദ്യാർഥികളെ അറിയിക്കണമെന്ന ഫീസ് റെഗുലേറ്ററി കമ്മിറ്റിയുടെ നിർദേശപ്രകാരമാണു പ്രഖ്യാപനമുണ്ടായത്.
ഓരോ കോളജിന്റെയും പഠനസൗകര്യവും അതിനുള്ള ചെലവും കണക്കിലെടുത്താണു ഫീസ് സംബന്ധിച്ച നിർദേശം സമർപ്പിക്കേണ്ടതെന്നു സർക്കാരും നിലപാടെടുത്തു. ഹൈക്കോടതിയുടെ അന്തിമവിധിക്കനുസരിച്ചാണു കമ്മിറ്റി ഫീസ് നിശ്ചയിക്കുക. ഒരു പ്രത്യേക ഫീസിൽ വിദ്യാർഥികൾ പഠനമാരംഭിച്ചാലും പിന്നീടുള്ള പുനർനിർണയ ഫീസ് വർധിപ്പിക്കേണ്ടിവന്നാൽ വിദ്യാർഥികൾ ആ വർധന സ്വീകരിക്കേണ്ടിവരുമെന്നും ധാരണയായിട്ടുണ്ടായിരുന്നു.
പതിനൊന്നു മുതൽ ഇരുപത്തിരണ്ടു വരെ ലക്ഷം രൂപ ഫീസ് പ്രതിവർഷം അടയ്ക്കേണ്ടിവരുമെന്ന് അറിഞ്ഞപ്പോൾതന്നെ സർക്കാർ മെറിറ്റ് സീറ്റ് ലഭിക്കാത്തവരും എന്നാൽ ഉയർന്ന റാങ്കുള്ളവരുമായ വിദ്യാർഥികൾ വിദ്യാഭ്യാസ വായ്പ എടുത്തു പഠനം തുടരുക എന്ന സ്വപ്നം ഏതാണ്ട് ഉപേക്ഷിച്ചു. സാമാന്യം മോശമില്ലാത്ത വരുമാനമുള്ള രക്ഷാകർത്താവിനുപോലും ഇത്രയും കൂടിയ ഫീസ് നൽകി മക്കളെ പഠിപ്പിക്കുക സാധ്യമാവില്ല. ഭക്ഷണം, താമസം തുടങ്ങിയ ചെലവുകൾ വേറെയുമുണ്ടല്ലോ.
എന്നാൽ, ഇന്നലെ പത്രം വായിച്ചപ്പോൾ പലർക്കും വിശ്വസിക്കാനായില്ല. കേരളത്തിലെ നാലു ക്രിസ്ത്യൻ മെഡിക്കൽ കോളജുകൾ കുറഞ്ഞ ഫീസ് മതിയെന്ന് എടുത്ത തീരുമാനം സാധാരണക്കാരുടെ മക്കൾക്ക് പ്രതീക്ഷ നൽകുന്നതാണ്. തൃശൂർ ജൂബിലി മിഷൻ, തൃശൂർ അമല, തിരുവല്ല പുഷ്പഗിരി, കോലഞ്ചേരി ഓർത്തഡോക്സ് മെഡിക്കൽ കോളജുകൾ 7.65 ലക്ഷം രൂപ വാർഷിക ഫീസ് നിശ്ചയിച്ചത് സ്വാശ്രയമേഖലയെ എതിർക്കുന്നവരെപ്പോലും ചിന്തിപ്പിച്ചു. മറ്റുള്ളവർ ഇതിന്റെ രണ്ടോ മൂന്നോ മടങ്ങ് വാർഷിക ഫീസ് ആവശ്യപ്പെടുന്പോൾ ഈ നാലു കോളജുകൾക്ക് എങ്ങനെയാണ് ഈ ഫീസിന് മെഡിക്കൽ വിദ്യാഭ്യാസം നൽകാനാവുക? ഇതിന് ഒരേയൊരു ഉത്തരമേ നൽകാനാകൂ; ക്രിസ്ത്യൻ സാമൂഹിക പ്രതിബദ്ധത. അല്പം നഷ്ടം സഹിച്ചാണെങ്കിലും സമൂഹത്തിലെ സാധാരണക്കാരെ ഉയർത്തിക്കൊണ്ടുവരാനുള്ള ഇച്ഛാശക്തിയും ധാർമികബോധവുംതന്നെ.
ഫീസിളവു പ്രഖ്യാപിച്ച നാലു ക്രൈസ്തവ മാനേജ്മെന്റ് കോളജുകളുടെയും ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ചാൽ എത്ര ഞെരുങ്ങിയാണ് അവർ മുന്പോട്ടു പോകുന്നതെന്ന് ആർക്കും മനസിലാക്കാൻ കഴിയും. നൂറ് വിദ്യാർഥികളിൽനിന്നു ലഭിക്കുന്ന ഫീസ് ഏകദേശം ഒരു വർഷം ആറ്- ആറരക്കോടി രൂപ വരും. അങ്ങനെ അഞ്ചു ബാച്ചുകൾ ഒരേ സമയം പഠിക്കുന്പോൾ മുപ്പതോ മുപ്പത്തിരണ്ടോ കോടി രൂപയാകും. അധ്യാപകർക്കുള്ള ശന്പളവും അധ്യാപകേതര സ്റ്റാഫിനുള്ള ചെലവും കണക്കിലെടുത്താൽ അഞ്ചു മാസംകൊണ്ട് ഈ ഫണ്ട് തീർന്നുപോകും. ബാക്കി ഏഴുമാസത്തേക്കുള്ള ചെലവ് എവിടെനിന്ന്?
മെഡിക്കൽ കോളജുകളോടനുബന്ധിച്ചുള്ള ആശുപത്രിയിൽനിന്ന് ഈ പണം കണ്ടെത്തണം. നോട്ട് റദ്ദാക്കലിന്റെയും സാന്പത്തികമാന്ദ്യ ത്തിന്റെയും പ്രശ്നങ്ങൾക്കു പുറമേ കോവിഡ് രോഗബാധയുടെയും പശ്ചാത്തലത്തിൽ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവരുടെ കൈവശം പണക്കുറവ് അനുഭവപ്പെടുന്നതിനാൽ ഈ ദിശയിൽ നീക്കിയിരിപ്പൊന്നും ഉണ്ടാകുന്നില്ല. കോവിഡ് സാഹചര്യത്തിൽ ആശുപത്രികളുടെ പ്രതിദിന ചെലവും വർധിക്കുകയാണ്. കോവിഡ് രോഗികളെ ചൂഷണം ചെയ്യുന്ന കേന്ദ്രങ്ങളും ഉണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല. നല്ല സമറിയാക്കാരന്റെ മാതൃകയിൽ “നിങ്ങൾ ഇത് എന്റെ ഓർമയ്ക്കായി ചെയ്യുവിൻ’’ എന്ന യേശുവചനം ക്രൈസ്തവ ആശുപത്രികൾക്കു വിസ്മരിക്കാനാവില്ല.
ആവശ്യാനുസരണം പിന്നീട് ഫീസ് ഉചിതമായ നിലയിലേക്ക് ഉയർത്തുമെന്ന സർക്കാരിന്റെ ഉറപ്പ് നാളിതുവരെ പാലിക്കപ്പെട്ടിട്ടില്ല. ഒരു പ്രത്യേക ഫീസിൽ പഠനമാരംഭിക്കുന്ന വിദ്യാർഥികളോടു പാതിവഴിയിൽ ഫീസ് കൂട്ടിനൽകാൻ ആവശ്യപ്പെടുന്നതു ധാർമികവുമല്ലല്ലോ. ആശുപത്രികളിൽനിന്ന് ഏതെങ്കിലും വരുമാനം ലഭിക്കുന്നുണ്ടെങ്കിൽതന്നെ അതു ചികിത്സാമികവിനും നൂതന ഉപകരണങ്ങൾ വാങ്ങുന്നതിനുമാണ് ഉപയോഗിക്കേണ്ടത്. ഇതിൽനിന്ന് മെഡിക്കൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ഫണ്ട് മാറ്റുന്നതു രോഗികളോടുള്ള അനീതിയാണ്. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ പ്രതിമാസ വൈദ്യുതി ബില്ല് ശരാശരി അറുപതു ലക്ഷം രൂപയാണെന്നത് ചെലവിന്റെ ഒരു ഉദാഹരണം മാത്രം. സോളാർ സംവിധാനത്തിലേക്കുള്ള മാറ്റവും ചെലവേറിയതുതന്നെയാണല്ലോ.
ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ പഠനച്ചെലവ് ഇന്ന് ഒരു മെഡിക്കൽ കോളജിനും താങ്ങാനാകുന്നില്ല. ഒരു കോഴ്സിനു പതിനാലു ലക്ഷം ഫീസ് നൽകേണ്ടതുണ്ടെങ്കിൽ ഒരു വിദ്യാർഥിക്ക് സ്ഥാപനം പ്രതിമാസ സ്റ്റൈപ്പൻഡ് നൽകേണ്ടത് 53,000 രൂപ മുതൽ 55,000 വരെയാണ്. അവരുടെ സേവനം വാർഡുകളിൽ ഒരു പരിധിവരെ ലഭിക്കുന്നുണ്ടെന്ന കാര്യം സ്മരണീയമാണ്. രോഗനിർണയത്തിനും ചികിത്സയ്ക്കും സീനിയർ ഡോക്ടർമാർക്ക് ഇവരുടെ സഹായം നിർണായകമാണ്. എന്നാൽ, വരവും ചെലവും നോക്കിയുള്ള സമീപനമല്ല ക്രിസ്തീയ മാനേജ്മെന്റുകൾ സ്വീകരിക്കുന്നത്.
2001-2002 കാലഘട്ടത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി പ്രഫഷണൽ രംഗത്തേക്ക് സ്വകാര്യ മാനേജ്മെന്റുകളെ ക്ഷണിച്ചത്, ചില തെറ്റിദ്ധാരണകൾ മൂലമായിരിക്കാം, ചില ഗ്രൂപ്പുകാർക്കു രുചിച്ചില്ല. സർക്കാർ പ്രവർത്തനങ്ങൾക്കു ഭാരതത്തിലെ ആരോഗ്യപ്രശ്നങ്ങൾക്ക് പൂർണപരിഹാരമാകില്ല എന്ന സുചിന്തിതമായ അദ്ദേഹത്തിന്റെ ബോധ്യമാണ് സ്വാശ്രയ കോളജുകൾ ആരംഭിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പക്ഷേ, പിന്നീടു വന്ന സർക്കാർ എങ്ങനെയെങ്കിലും ഈ പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പകുതി വിദ്യാർഥികൾക്കു കേവലം 13,000 രൂപയ്ക്ക് മെഡിക്കൽ വിദ്യാഭ്യാസം നൽകണമെന്നു ശഠിച്ചു. മാനേജ്മെന്റ് വിദ്യാർഥികൾക്ക് 1,13,000 രൂപയും. ഒരു ഹൈസ്കൂൾ വിദ്യാർഥിയുടെ പഠനച്ചെലവുമായി ഇതു താരതമ്യം ചെയ്യുന്പോൾ ഈ ഉത്തരവിന്റെ ഗൂഢലക്ഷ്യം വ്യക്തമാകും.
താങ്ങാനാവാത്ത ഭാരം തലയിൽ കെട്ടിവച്ചപ്പോൾ ഈ സ്ഥാപനങ്ങൾ നിർത്തുന്നതിനെ പ്പറ്റിപ്പോലും പലരും ചിന്തിച്ചു. കാരണം ഇവിടെ അന്നു സാമൂഹികനീതി കൊലചെയ്യപ്പെടുകയായിരുന്നു. എങ്കിലും ആദ്യകാല മിഷനറിമാർ നഷ്ടം സഹിച്ചും പള്ളിക്കൂടങ്ങൾ തുടങ്ങിയതിന്റെ തുടർച്ചയാണിതെല്ലാം എന്ന ബോധ്യവും തിരിച്ചറിഞ്ഞ് പക്വമതികളായ നാനാജാതി മതസ്ഥരുടെ പിന്തുണയും അവരുടെ ഹൃദയപൂർവമായ സംഭാവനകളും കൈപ്പറ്റി മുന്പോട്ടു പോകുകയായിരുന്നു. ചില സ്വാശ്രയ കോളജുകളുടെ നിലവാരം സർക്കാർ മെഡിക്കൽ കോളജുകളേക്കാൾ ഉയർന്നു നിൽക്കുകയും ചെയ്യുന്നു. ഇതിൽ ചിലർക്ക് അസ്വസ്ഥതകൾ തോന്നുക സ്വാഭാവികം മാത്രം.
‘കച്ചവടക്കാർ’ എന്നു നിർദയം മുദ്രകുത്തി സ്ഥാപനങ്ങൾ തച്ചുടച്ചവർ ഒരു കാര്യം ചിന്തിച്ചിരുന്നെങ്കിൽ! സ്വാശ്രയ സ്ഥാപനങ്ങൾക്കു പകരം ഷോപ്പിംഗ് മാളുകളോ മറ്റു വ്യവസായങ്ങളോ സ്ഥാപിച്ചിരുന്നെങ്കിൽ അതെല്ലാം വരുമാനസ്രോതസാകുമായിരുന്നു. അങ്ങനെ ചെയ്യുന്നവരാണ് ‘കച്ചവടക്കാർ’. വിദ്യയും ആരോഗ്യരക്ഷയും ചുരുങ്ങിയ ചെലവിലും ഉയർന്ന നിലവാരത്തിലും നൽകുക എന്ന ലക്ഷ്യം മാത്രമേ ഈ പ്രസ്ഥാനത്തിന്റെ പ്രാരംഭ പ്രവർത്തകരുടെ മനസിലുണ്ടായിരുന്നുള്ളു, ഇന്നും അങ്ങനെതന്നെ. കള്ളനാണയങ്ങളെ ഒറ്റപ്പെടുത്തുകതന്നെ വേണം.
ചെന്നൈ, അഹമ്മദാബാദ് ഐഐടികളുടെ നിലവാരത്തിൽ പ്രവർത്തിക്കുന്ന പല സ്വാശ്രയസ്ഥാപനങ്ങളും ക്രൈസ്തവ സഭ നടത്തുന്നുണ്ട്. സർക്കാർ സ്ഥാപനങ്ങളെപ്പോലെ പ്രോത്സാഹനമോ സാന്പത്തികമായ ഒരു പാക്കേജോ അവയ്ക്കു ലഭിക്കുന്നില്ലെന്നു മാത്രം. സാമൂഹിക പ്രതിബദ്ധതയോടെ ഉന്നത നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളെ പ്രശംസിച്ചില്ലെങ്കിലും ഇകഴ്ത്തിക്കാണിക്കാതിരിക്കുക എന്നതല്ലേ സത്യസന്ധമായ നിലപാട്്? സർക്കാർ മെറിറ്റ് സീറ്റ് ലഭിക്കാത്തവർ, ചില സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിച്ചിട്ടും അതു വേണ്ടെന്നുവച്ച് ചില സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പഠനത്തിനെത്തുന്നത് വിദ്യാസന്പന്നരായ കേരളീയർ യാഥാർഥ്യം മനസിലാക്കുന്നതുകൊണ്ടു മാത്രമാണ്.
ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്
(ലേഖകൻ തൃശൂർ ജൂബിലി മെഡിക്കൽ കോളജ് സ്ഥാപക ഡയറക്ടറും കോഴിക്കോട് മെഡിക്കൽ കോളജിലെ 20-ാം ബാച്ച് വിദ്യാർഥിയുമാണ്)