Thursday, November 19, 2020 11:51 PM IST
കോവിഡ് അതിജീവനം കേരള മോഡൽ-2 / റെജി ജോസഫ്
ചൈനയിലെ വുഹാനിൽ കോവിഡ് റിപ്പോർട്ട് ചെയ്ത ഘട്ടത്തിൽ വിസ്മയകാഴ്ചയായിരുന്നു കോവിഡ് രോഗികൾക്ക് ഭക്ഷണമെത്തിക്കുന്ന റോബട്ടുകൾ. പിപിഇ കിറ്റ് ധരിച്ചും അകലം പാലിച്ചും രോഗികൾക്കു ചികിത്സ നൽകിയിരുന്ന സാഹചര്യത്തിലാണു ചൈനീസ് റോബട്ടുകളുടെ സേവനവൈവിധ്യം. കേരളത്തിനുമാകാം സ്വന്തം റോബട്ടുകളെന്ന തീരുമാനത്തിൽ ഒരു നിര മലയാളികൾ റോബോട്ടുകളെ വികസിപ്പിച്ചു.
എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡിലുള്ള കർമി-ബോട്ട് എന്ന റോബട്ട് പകർച്ചവ്യാധികളെ നേരിടുന്നതിൽ മാതൃകയും സാധ്യതയുമാണ്. കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിലുള്ള മേക്കർ വില്ലേജിലെ അസിമോവ് റോബട്ടിക്സ് വികസിപ്പിച്ച കർമി റോബട്ടിന് 25 കിലോ വരെ ഭാരവുമായി സെക്കൻഡിൽ ഒരു മീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാനാകും.
രോഗികൾക്കു ഭക്ഷണവും മരുന്നും വെള്ളവും എത്തിക്കുക, രോഗി ഉപയോഗിച്ച വസ്തുക്കൾ അൾട്രാവയലറ്റ് പ്രകാശത്തിൽ അണുവിമുക്തമാക്കി തിരികെ എത്തിക്കുക, രോഗികളുമായി ഡോക്ടർക്ക് ടെലി - മെഡിസിൻ കോളിനു സൗകര്യമൊരുക്കുക തുടങ്ങിയവയൊക്കെ സ്വയംനിയന്ത്രിത കർമി റോബട്ട് ചെയ്യുന്നു. ഇത്തരത്തിൽ ആരോഗ്യപ്രവർത്തകർക്കു രോഗികളുമായി നേരിട്ടുള്ള സന്പർക്കം കുറയ്ക്കാനും പിപിഇ കിറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്താനും സാധിച്ചതായി അസിമോവ് റോബോട്ടിക്സ് സിഇഒ പി. ജയകൃഷ്ണൻ പറഞ്ഞു.
ജോലികൾ കൃത്യതയോടെ പൂർത്തിയാക്കിയശേഷം സ്വയം ശുചീകരിക്കാനുള്ള നിർദേശവും റോബട്ട് തന്നെ ചുമതലക്കാരനു നൽകും. സിനിമാ താരങ്ങളായ മോഹൻലാലും മേജർ രവിയും നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷനാണ് കർമി റോബട്ടിനെ മെഡിക്കൽ കോളജിനു കൈമാറിയത്.
ബംഗളൂരുവിലെ നാരായണ ഹൃദയാലയ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിക്കുള്ളിലെ വിവിധ ജോലികൾ ചെയ്യാൻ കുട്ടി ആംബുലൻസിനു സമാനമായ റോബട്ടിനെ അസിമോവ് വികസിപ്പിച്ചു. ഡോക്ടർക്കും നഴ്സിനും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കുട്ടി ആംബുലൻസുകൾ സൗജന്യമായി സേവനം ചെയ്തു കൊടുക്കും. റോബട്ടിക് ആംബുലൻസിനെ പ്രത്യേക കോളിൽ വിളിച്ചുവരുത്തി നിശ്ചിത ആപ്ലിക്കേഷനിലൂടെ വിവിധ ജോലികൾ ഏൽപ്പിക്കാനുമാകും.
കുറിപ്പടിപ്രകാരം ഫാർമസിയിൽനിന്ന് മരുന്നു ശേഖരിക്കുക, പരിശോധനാ സാന്പിളുകളുമായി ലബോറട്ടറിയിൽ പോയി വരിക, ഓപ്പറേഷൻ തിയറ്ററിലേക്ക് സാമഗ്രികൾ എത്തിക്കുക തുടങ്ങിയ സേവനങ്ങളുമായി മിനി ആംബുലൻസുകളുടെ ഒരു ശൃംഖല വികസിപ്പിച്ചു. തീവ്രപരിചരണവിഭാഗത്തിൽ ജീവനക്കാരുടെ തിരക്കു കുറയ്ക്കാനാനും രോഗിക്ക് അണുബാധയ്ക്കുള്ള സാഹചര്യം കുറയ്ക്കാനും ഇതു സാധിക്കും.
അസിമോവ് പോലീസ് ആസ്ഥാനത്തെ ഫ്രണ്ട് ഓഫീസ് ജോലികൾ നിർവഹിക്കാൻ നൽകിയ കേരള പോലീസ് റോബട്ടിനെ കോവിഡ് സംബന്ധമായ അധികജോലികളും ഏൽപ്പിക്കാനുള്ള ആലോചനയിലാണ് ജയകൃഷ്ണൻ.
പോലീസ് സൈബർ ഡോം കേന്ദ്രത്തിൽ സന്ദർശകപാസ് വിതരണം, സംശയങ്ങൾക്ക് മറുപടി നൽകൽ തുടങ്ങിയ സേവനങ്ങൾ ഈ റോബട്ട് ചെയ്യുന്നു. ഉയർന്ന ഉദ്യോഗസ്ഥരെ ഫേസ് റെകഗ്നിഷനിലൂടെ തിരിച്ചറിഞ്ഞ് സല്യൂട്ട് ചെയ്യും. സിവിൽ പോലീസ് ഓഫീസർമാർക്കും സന്ദർശകർക്കും നമസ്തേ പറയും. പോലീസ് സ്റ്റേഷനുകളുടെയും പോലീസ് ഓഫീസർമാരുടെയും ഫോണ് നന്പർ ഉൾപ്പെടെ വിവരങ്ങളും നൽകും.
കോവിഡിന്റെ തുടക്കത്തിൽ കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സിലേക്ക് രണ്ടു റോബട്ടുകളെ അസിമോവ് നിയോഗിച്ചിരുന്നു. വരുന്നവരെയൊക്കെ യന്ത്രസുന്ദരി അണുനശീകരണ ലായനിയും ടിഷ്യു പേപ്പറും മാസ്കും നൽകി സ്വീകരിക്കും. വലതു കൈ ഉയർത്തി താപനില പരിശോധനയും ഇടതുകൈ ഉയർത്തി സാനിറ്റേഷൻ സ്പ്രയിംഗും ഒരേസമയം നിർവഹിക്കാനും ഇതിനു സാധിക്കും. മാസ്ക് ധരിക്കാതെ വരുന്നവരെയും മാസ്ക് ശരിയായി ധരിക്കാത്തവരെയും കണ്ടെത്തും. ആളകലം പാലിച്ചില്ലെങ്കിൽ അവിടെയും ഇടപെടും. അശ്രദ്ധയോടെ മുഖത്തും മാസ്കിലും സ്പർശിക്കുന്നവരെ അക്കാര്യം ബോധവത്കരിക്കും.
ലോകാരോഗ്യ സംഘടനയുടെ കോവിഡ് മുൻകരുതൽ വീഡിയോ കാണിക്കുന്നതിനൊപ്പം കോവിഡ് സംശയ നിവാരണവും നൽകും. അസിമോവ് വികസിപ്പിച്ച ഒരു റോബട്ട് ഇസാഫ് ബാങ്കിന്റെ മണ്ണൂത്തി ഓഫീസിൽ ഫ്രണ്ട് ഓഫീസ് ജോലി ചെയ്യുന്നുണ്ട്.
സാംക്രമിക രോഗങ്ങൾ വരാനുള്ള സാധ്യത മുൻപേ തിരിച്ചറിയാൻ സഹായിക്കുന്ന ചെറിയ യന്ത്രം അസിമോവ് വികസിപ്പിക്കുകയാണ്. ആരോഗ്യസ്ഥിതി തുടർച്ചയായി നിരീക്ഷിച്ചശേഷം സ്ഥിരമായി ഇടപെടുന്നവരുടെ രോഗസാധ്യത പ്രവചിക്കാൻ സാധിക്കുന്ന ചെലവുകുറഞ്ഞ യന്ത്രത്തിന്റെ നിർമിതിയിലാണ് ജയകൃഷ്ണനും അസിമോവിലെ സഹപ്രവർത്തകരും. നാരായണ ഹൃദയാലയ ചെയർമാനും, ആഗോളപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. ദേവീപ്രസാദ് ഷെട്ടിയാണ് മെഡിക്കൽ രംഗത്തെ ഇത്തരം സാധ്യതകളിലേക്ക് അസിമോവിന് മാർഗനിർദേശം നൽകുന്നത്.
ഝാൻസിയും വനോറയും
കൊച്ചിയിലെ എയ്സ്റ്റർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ച ഝാൻസി എന്ന റോബട്ട് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സേവനം ചെയ്യുന്നു. ആരോഗ്യ പ്രവർത്തകർക്ക് വെർച്വൽ വീഡിയോ സഹായത്തോടെ രോഗികളുമായി ആശയവിനിമയം നടത്തുക, ഭക്ഷണം, മരുന്ന്, വസ്ത്രങ്ങൾ തുടങ്ങിയവ എത്തിക്കുക, വൈറസുകളുടെ ഡിഎൻഎ വിഘടിപ്പിച്ച് അണുവിമുക്തമാക്കുക തുടങ്ങിയ ജോലികൾ ഝാൻസി ചെയ്യും.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കോവിഡ് വാർഡിൽ അണുനശീകരണം നടത്തുകയാണ് വനോറ റോബട്ട്. 30 കിലോ ഭാരവും ഒരു മീറ്റർ ഉയരവും ഇതിനുണ്ട്. റിമോട്ട് കണ്ട്രോൾ സംവിധാനത്തിൽ പ്രവർത്തിക്കുന്ന വനോറയ്ക്ക് അഞ്ചു മിനിട്ടിനുള്ളിൽ 140 ചതുരശ്ര അടി സ്ഥലം അണുവിമുക്തമാക്കാൻ സാധിക്കും. ഐസോലേഷൻ വാർഡിൽ കഴിയുന്നവർക്ക് ഭക്ഷണവുമെത്തിക്കാനും ഈ റോബട്ടിനു സാധിക്കും.
വിമൽജ്യോതിയുടെ നൈറ്റിംഗേൽ-19
കോഴിക്കോട് മെഡിക്കൽ കോളജ്, പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ്, കണ്ണൂർ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് സെന്റർ, തലശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ചെന്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജ് അധ്യാപകരും വിദ്യാർഥികളും ചേർന്നു വികസിപ്പിച്ച നൈറ്റിംഗേൽ-19 റോബട്ട് മികച്ച സേവനമാണു നിർവഹിക്കുന്നത്. ഭക്ഷണം, മരുന്നുവിതരണം എന്നിവ മാത്രമല്ല, ഡിസ്പ്ലേയിലൂടെ ജീവനക്കാരെയും ബന്ധുക്കളെയും കണ്ട് രോഗിക്കു സംസാരിക്കുകയും ചെയ്യാം.
മാനസികവും ശാരീരികവുമായ ക്ലേശങ്ങളിൽ കഴിയുന്ന രോഗിക്ക് ഉറ്റവരെ വീഡിയോയിൽ കണ്ടു സംസാരിക്കാനുള്ള സാഹചര്യം നൈറ്റിംഗേൽ റോബട്ട് നൽകുന്നു. തുടർച്ചയായ നാല് ആഴ്ചകളിലെ പരിശോധനയിലും കോവിഡ് പോസിറ്റീവായി തുടർന്ന രോഗികൾ അഞ്ചരക്കണ്ടി കോവിഡ് സെന്ററിലുണ്ടായിരുന്നു. ഇവരുടെ മാനസിക സമ്മർദം കുറയ്ക്കാൻ വിവിധ കേന്ദ്രങ്ങളിലുള്ള നിരവധി കൗണ്സലർമാരുടെ സഹായം ഉറപ്പാക്കി ആശ്വാസം പകരാൻ നൈറ്റിംഗേൽ വീഡിയോകോൾ സംവിധാനം നേട്ടമായി. ആരോഗ്യമന്ത്രി കെ.കെ. ശൈലജ തിരുവനന്തപുരത്തുനിന്ന് അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ സെന്ററിലെ രോഗികൾക്ക് വീഡിയോയിലൂടെ ആശ്വാസവും ധൈര്യവും നൽകി.
ഒരേസമയം 15 പേർക്കുള്ള ഭക്ഷണവും വെള്ളവും അല്ലെങ്കിൽ 25 കിലോഗ്രാം വരെ ഭാരം വഹിക്കാവുന്ന റോബട്ടിനെ റിമോട്ടിലൂടെ ഒരു കിലോമീറ്റർ ദൂരെ നിന്നു നിയന്ത്രിക്കാം. വീഡിയോ സിസ്റ്റം വഴി ആരോഗ്യപ്രവർത്തകരുമായി രോഗികൾക്കും ബന്ധുക്കൾക്കും ആശയവിനിമയം നടത്താം. ഓരോ ജോലിക്കു ശേഷവും റോബട്ടിനെ അണുവിമുക്തമാക്കിയശേഷമാണ് അടുത്ത ജോലിയിൽ നിയോഗിക്കുക.
അണുനശീകരണത്തിന് പുതിയ കണ്ടെത്തലുകൾ
കോവിഡ് 19 സ്ത്രീശക്തി ദേശീയ ചലഞ്ചിൽ കൊച്ചിയിലെ തന്മാത്ര ഇന്നവേഷൻ പ്രൈവറ്റ് ലിമിറ്റഡ് മികവ് തെളിയിച്ചു. ഇവർ വികസിപ്പിച്ച ആന്റി മൈക്രോബിയൽ ലായനി തുണിയിൽ സ്പ്രേ ചെയ്ത് ഉണക്കിയെടുത്താൽ വൈറസിനെ പ്രതിരോധിക്കുന്ന മാസ്കായി ഉപയോഗിക്കാം. ഈ കണ്ടെത്തലിന് ആറു ലക്ഷം രൂപയുടെ പുരസ്കാരം തന്മാത്രയ്ക്കു ലഭിച്ചു. 70 ശതമാനം ആൽക്കഹോൾ അടങ്ങിയ ലായനി 99.9 ശതമാനം വൈറസുകളെ നശിപ്പിക്കുന്നതായി തെളിഞ്ഞു.
രാജ്യത്തിന്റെ വികസനത്തിൽ ജനകീയപങ്കാളിത്തം ഒരുക്കാൻ കേന്ദ്രസർക്കാർ രൂപീകരിച്ച വേദിയായ മൈ ജിഒവിയും ഐക്യരാഷ്ട്രസഭയുടെ യുഎൻ വിമണും സംയുക്തമായാണ് സ്ത്രീശക്തി ചലഞ്ച് സംഘടിപ്പിച്ചത്.
കോവിഡ് വ്യാപനം തടയാനും രോഗകാരികളായ സൂക്ഷ്മാണുക്കളെ നശിപ്പിക്കാനും സഹായകരമായ അൾട്രാവയലറ്റ് അണുനശീകരണ സംവിധാനം കൊച്ചി ഐബിസ് മെഡിക്കൽ എക്യുപ്മെന്റ് ആൻഡ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ചതും മറ്റൊരു നേട്ടമായി. ലബോറട്ടറികൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, ഉപകരണങ്ങൾ എന്നിവയും മുറികളും അണുവിമുക്തമാക്കാൻ ഇതിനു സാധിക്കും. വൈറസുകളുടെയും ബാക്ടീരിയകളുടെയും ഡിഎൻഎയും ആർഎൻഎയും നിർജീവമാക്കും.
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ക്രിബ്സ് ബയോനെസ്റ്റ് യൂണിറ്റ് നടത്തിയ പരിശോധനയിൽ അൾട്രാവയലറ്റ് ലൈറ്റ് അണുനാശിനി ഉപകരണങ്ങൾ 99.9 ശതമാനം വരെ വൈറസിനെയും ബാക്ടീരിയകളെയും നശിപ്പിക്കുന്നതായി കണ്ടെത്തി.
വനോറ റോബട്ട്സ് സർവീസസ് ചുരുങ്ങിയ ചെലവിൽ അതിവേഗത്തിൽ അൾട്രാവയലറ്റ് അണുനശീകരണം നടത്താൻ ഉപകരിക്കുന്ന ടവർ നിർമിച്ചു. മുറിയിൽ ഘടിപ്പിക്കാവുന്ന അൾട്രാവയലറ്റ് ടവറുകളിൽനിന്ന് പുറപ്പെടുന്ന ടൈപ്പ് സി അൾട്രാവയലറ്റ് രശ്മികളാണ് പ്രതലങ്ങളിൽ പറ്റിപ്പിടിച്ച ബാക്ടീരിയകളെയും കൊറോണ വൈറസുകളെയും നശിപ്പിക്കുന്നത്.
(തുടരും)