Wednesday, November 18, 2020 10:33 PM IST
വിദേശ വ്യാപാരരംഗങ്ങളിൽ ഇന്ത്യ കൂടുതൽ ചുരുങ്ങുകയും ചൈന മുന്നേറുകയും ചെയ്യുന്നതിനുള്ള മറ്റൊരുവേദിയായി മാറുകയാണ് റീജണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ് (ആർസിഇപി) കരാർ. ഈ കരാറിൽ ഒപ്പിടാതെ ഒഴിഞ്ഞുമാറിയത് ഇന്ത്യക്കു ഗുണകരമായിത്തോന്നുന്നില്ല. കരാറിന്റെ ഫലമായി ഉടലെടുത്തേക്കാവുന്ന സാമ്പത്തിക സമവാക്യങ്ങൾ ഇന്ത്യയെ കൂടതൽ ദോഷകരമായി ബാധിക്കാനാണ് സാധ്യത. ചൈനയെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്ന നയം ഇന്ത്യയെ ഒരിടത്തും കൊണ്ടെത്തിക്കുന്നില്ല. കോവിഡിനെയും അതീജീവിച്ച് ലോകരാഷ്ട്രങ്ങളെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരികയാണ് ചൈന. അടുത്തകാലത്ത് തക്കസമയത്ത് ട്രംപ് ഭരണകൂടവുമായി ചില ഉടമ്പടികളിൽ ഒപ്പിട്ടതുകൊണ്ട് ഇന്ത്യൻ അതിർത്തിയിലെ ചൈനയുടെ കടന്നുകയറ്റത്തെ താത്കാലികമായി പ്രതിരോധിക്കാൻ സാധിച്ചിട്ടുണ്ട്.
ഏഷ്യ-പസഫിക് മേഖലയിലെ പത്ത് ആസിയാൻ രാജ്യങ്ങൾ (ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം) തമ്മിലുള്ള അഞ്ച് സ്വതന്ത്ര വ്യാപാര കരാറാണ് ആർസിഇപി കരാർ. അവരുടെ എഫ്ടിഎ പങ്കാളികളിൽ ഓസ്ട്രേലിയ, ചൈന, ജപ്പാൻ, ന്യൂസിലാൻഡ്, ദക്ഷിണ കൊറിയ തുടങ്ങിയ 15 അംഗരാജ്യങ്ങൾ ചേരുമ്പോൾ ലോക ജനസംഖ്യയുടെയും ആഗോള ജിഡിപിയുടെയും 30 ശതമാനം ഉൾക്കൊള്ളുന്ന വലിയ വ്യാപാര വിഭാഗമായി മാറുന്നു. 2020 നവംബർ 15 ന് വിയറ്റ്നാം ആതിഥേ യത്വം വഹിച്ച വെർച്വൽ ആസിയാൻ ഉച്ചകോടിയിൽ ഇത് ഒപ്പുവച്ചു, ഇത് അംഗരാജ്യങ്ങൾ അംഗീകരിച്ചതിനുശേഷം രണ്ട് വർഷത്തിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മേഖലയിൽ ആർസിഇപി ആദ്യത്തെ സ്വതന്ത്ര വ്യാപാര കരാറാണ്. ഏഷ്യയിലെ ഏറ്റവും വലിയ നാല് സമ്പദ്വ്യവസ്ഥകളിൽ മൂന്നെണ്ണമായ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയ്ക്കിടയിൽ ചൈനയെ ഉൾപ്പെടുത്തുന്ന ആദ്യത്തെ ബഹുരാഷ്ട്ര സ്വതന്ത്ര വ്യാപാര കരാറുമാണിത്. കോവിഡ് 19 മഹാമാരിക്കിടയിൽ ഈ കരാർ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും “സാമ്പത്തിക ഗുരുത്വാകർഷണ കേന്ദ്രം ഏഷ്യയിലേക്ക് വലിച്ചിടാനും” സഹായിക്കുമെന്നാണ് പല നിരീക്ഷകരും വിലയിരുത്തുന്നത്.
ലോകത്തിലെ ഏറ്റവും വലിയ വ്യാപാര കൂട്ടായ്മയിൽ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവയുമായി പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ 10 ആസിയാൻ രാജ്യങ്ങൾ ഒപ്പുവച്ചപ്പോൾ ഇന്ത്യ വിട്ടുനിന്നതിന്റെ പ്രധാന കാരണം ഇന്ത്യയുടെ വ്യാപാര കമ്മി കുത്തനെ ഉയരുമെന്നതായിരിക്കും. കരാറിലെ പങ്കാളിത്ത രാജ്യങ്ങൾക്കു കുറഞ്ഞ ഇറക്കുമതി ചുങ്കം മുഖേന വൻ വിദേശ വ്യാപാരം കൈവരിക്കാമായിരുന്ന ഒരു നല്ല സാധ്യത, മറ്റു രാജ്യങ്ങൾ മുതലാക്കാൻ വിരുതു കാട്ടിയപ്പോൾ, പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോകുന്ന ലാഘവത്തോടെയാണ് ഇന്ത്യ കൈവിട്ടുകളഞ്ഞത്.
ഇന്ത്യയുടെ ന്യായങ്ങൾ പലതാണ്. ഈ ഉടമ്പടിയുടെ ഭാഗമായാൽ, ഇറക്കുമതിയുടെ 80 ശതമാനം തീരുവ കുറച്ചുകഴിഞ്ഞ ചൈനീസ് ചരക്കുകൾ ആഭ്യന്തര വിപണിയിൽ കുമിഞ്ഞുകൂടുമെന്നാണ് ഇന്ത്യയുടെ പ്രാഥമിക ആശങ്ക. തീരുവ കുറയ്ക്കുന്നത് ഇന്ത്യയുടെ വ്യാപാര കമ്മി വർധിപ്പിക്കും. രാജ്യത്തിന്റെ പ്രധാന മേഖലയായ ജോലി സേവനങ്ങൾക്കായി ഇന്ത്യൻ തൊഴിലാളികളുടെ ഒഴുക്ക് അനുവദിക്കുന്നതിൽ ഗ്രൂപ്പിംഗിന് സ്വീകാര്യതയില്ലെന്നായിരുന്നു മറ്റൊരു പരാതി. ഇത് ഇന്ത്യൻ കാർഷിക, ക്ഷീര മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയെത്തുടർന്ന് ആഭ്യന്തര എതിർപ്പും ഉയർന്നിരുന്നു.
ഈ ഇടപാടിൽനിന്ന് പടിയിറങ്ങുന്നതു കൊണ്ട് ഇന്ത്യക്ക് ചില ഭൗമ-സാമ്പത്തിക പ്രശ്നങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാമെങ്കിലും ഭൗമ-രാഷ്ട്രീയ പ്രശ്നങ്ങൾ അവശേഷിക്കുന്നു. ഏഷ്യ-പസഫിക് മേഖലയിലെ ചൈനയുടെ സ്വാധീനം ആർസിഇപി ഉറപ്പിക്കും. ആർസിഇപിക്ക് എതിരായി ഒബാമ ഭരണത്തിൻ കീഴിലുള്ള 10 രാജ്യങ്ങളുമായി യുഎസ് വളർത്തിയ ട്രാൻസ്-പസഫിക് പങ്കാളിത്തം ട്രംപ് ഭരണത്തിൻ കീഴിൽ ഉപേക്ഷിക്കപ്പെട്ടു. ചൈനയ്ക്കെതിരായി യുഎസിന്റെയും ഇന്ത്യയുടെയും കൂടെയുണ്ടായിരുന്ന ഓസ്ട്രേലിയയും ജപ്പാനും ഇപ്പോൾ ആർസിഇപിയുടെ ഭാഗമാണ്.
ചൈനീസ് സാമഗ്രികൾ ലോകമെമ്പാടും കുറഞ്ഞ വിലയിൽ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു . ഓൺലൈനിൽ പോലും അവർ നടത്തുന്ന കുതിച്ചുകയറ്റം അസൂയാവഹമാണ്. ഇന്ത്യയില്ലെങ്കിലും ചൈനയ്ക്കു മുന്നേറാൻ ഈ കരാർ സഹായിക്കും. ഇന്ത്യ വിട്ടുനിന്നാൽ ചൈനയ്ക്കു കൂടുതൽ മെച്ചമാവുകയേ ഉള്ളൂവെന്ന് ഓർക്കണം . അവരോട് സ്പർധ കാട്ടി നമുക്ക് ലഭിക്കാവുന്ന വിദേശ വ്യാപാരങ്ങൾ വേണ്ടെന്നു വച്ചാൽ ആർക്കാണു നഷ്ടം ?
എന്നിരുന്നാലും, ഇന്ത്യയുടെ അഭാവം ചൈന ഒഴികെയുള്ള ആർസിഇപി രാജ്യങ്ങൾക്കും ഹിതകരമല്ല. കാരണം ഇത് മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായിരിക്കും; ഒരു വലിയ വിപണിയും. ചൈനയ്ക്ക് വൻ വ്യാപാരക്കുതിപ്പിനും വഴി തുറന്നിരിക്കുന്നു. നിരവധി ഭൗമ-സാമ്പത്തിക, ഭൗമ-പൊളിറ്റിക്കൽ പ്രശ്നങ്ങൾ ഉൾപ്പെട്ട ഈ ഇടപെടൽ വരുംദിനങ്ങളെ കൂടുതൽ സംഭവ ബഹുലമാക്കാൻ പര്യാപ്തമാണ്.
240 കോടി ജനങ്ങളെയും ആഗോള ജിഡിപിയുടെ 30 ശതമാനത്തെയും ഉൾക്കൊള്ളുന്ന കരാർ ചൈന കേന്ദ്രീകരിച്ചാണ് മുന്നേറാൻ പോകുന്നത്. ഈ ഉടമ്പടിയുടെ പ്രായോജകരായ രാജ്യങ്ങൾക്ക് വളരെ കുറഞ്ഞ തീരുവകളിൽ വ്യാപാരം നടത്താനും ഏകീകൃത നയങ്ങളുമായി പ്രവർത്തിക്കാനും വിശാലമായ സാദ്ധ്യതകൾ ഉണ്ട്. 2012 ൽ കരാർ ആരംഭിക്കുന്നതിനുള്ള ചർച്ചകളുടെ ഭാഗമായിരുന്ന ഇന്ത്യ, 2019 ൽ അതിൽനിന്നു പുറത്തുകടന്നു, തങ്ങളുടെ ആശങ്കകൾ പരിഹരിക്കപ്പെടുന്നില്ലെന്ന് പ്രസ്താവിച്ചു. ഇന്ത്യ ആഗ്രഹിക്കുന്നുവെങ്കിൽ വീണ്ടും ചേരുന്നതിന് ആർസിഇപി ഒരു ജാലകം തുറന്നുവച്ചിട്ടുണ്ട്. ഇന്ത്യയുടെ വിദേശ വ്യാപാര നയതന്ത്രങ്ങളിൽ ഒരു പുനർഅവലോകനം അത്യന്താപേക്ഷിതമാണ്.
പ്രതികരണം / ഡോ. മാത്യു ജോയിസ്, ലാസ് വേഗസ്