Wednesday, November 18, 2020 12:08 AM IST
എല്ലാവരും സഹോദരർ എന്ന ചാക്രികലേഖനത്തിന്റെ ഒരു മുഖ്യ പ്രമേയം കുടിയേറ്റക്കാർ (പ്രവാസികൾ) ആണ്. ചാക്രിക ലേഖനത്തിന്റെ രണ്ടാം അധ്യായത്തിലും നാലാം അധ്യായത്തിലുമായിട്ടാണ് കുടിയേറ്റക്കാരുടെ പ്രസക്തിയും പ്രശ്നങ്ങളും ഫ്രാൻസിസ് മാർപാപ്പ ചർച്ച ചെയ്യുന്നത്. കേരളത്തെപ്പോലെ ഒരു സംസ്ഥാനവും ഇന്ത്യയെപ്പോലുള്ളൊരു രാജ്യവും കുടിയേറ്റത്തിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.
വൻതോതിൽ നമ്മുടെ നാട്ടിൽനിന്ന് കുടിയേറ്റങ്ങൾ നടക്കുന്നതുകൊണ്ടാണ് ഇവിടെ സാന്പത്തികവളർച്ച ലഭിച്ചത് എന്നകാര്യത്തിൽ ആർക്കും തർക്കമില്ല. വിദ്യാഭ്യാസത്തിനുവേണ്ടിയും ഉന്നത ജോലിക്കുവേണ്ടിയും രാജ്യം വിട്ടു വിദേശത്തേക്കു പോകുന്നവരുണ്ട്. അവർ അവിടെ സംരക്ഷിതരുമാണ്. ഇവിടെ കുടിയേറ്റക്കാർ എന്നു പറയുന്നതിലൂടെ സാധാരണ കുടുംബങ്ങളിൽനിന്ന് ജോലിതേടി ഗൾഫ് രാജ്യങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും പോകുന്നവരെയാണ് ഉദ്ദേശിക്കുന്നത്.
കുടിയേറ്റത്തിന്റെ ഏറെ മഹിമകൾ മാർപാപ്പ എടുത്തുകാണിക്കുന്പോഴും അതിന്റെ പോരായ്മകൾ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. “അനാവശ്യമായ കുടിയേറ്റങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണ്. ജന്മസ്ഥലത്ത് താമസിക്കുന്നതിനുള്ള അവരുടെ അവകാശം ഒരിക്കലും നിഷേധിക്കരുത്’’ (38). “എല്ലാവർക്കും ഇഷ്ടം സ്വന്തം നാടാണ്. ജന്മസ്ഥലത്തുനിന്നു പറിച്ചുമാറ്റപ്പെടുന്നതിന്റെ വേദനയും സാംസ്കാരികവും മതപരവുമായ നഷ്ടപ്പെടലുകളും ഛിന്നഭിന്നമാകുന്ന സാമൂഹികാടിത്തറയും കുടിയേറ്റക്കാരനെ നിരന്തരം വേട്ടയാടുന്നു’’ (38).
സാന്പത്തികസംവരണവും കുടിയേറ്റവും
ഇപ്പോൾ നമ്മുടെ നാട്ടിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാന്പത്തികസംവരണം (ഇഡബ്ല്യുഎസ് സംവരണം) വേണ്ട രീതിയിൽ മനസിലാക്കി ജനങ്ങളെ ബോധവാന്മാരാക്കിയാൽ അമിതവും അനിയന്ത്രിതവുമായ കുടിയേറ്റം കുറയ്ക്കാൻ കഴിയും. എല്ലാവരും അന്വേഷിക്കുന്നതു ജോലിയാണ്. സർക്കാർ ജോലിയിലൂടെ കിട്ടുന്ന വേതനംകൊണ്ട് സ്വന്തം നാട്ടിൽത്തന്നെ മാന്യമായി ജീവിക്കാം. അങ്ങനെയായാൽ കുടിയേറ്റം വൻതോതിൽ കുറയും. മതപരവും ഭാഷാപരവും മാനസികവും സാംസ്കാരികവുമായ ഒരുപിടി പ്രതിസന്ധികളിൽനിന്നു രക്ഷപ്പെടാനും കഴിയും. തന്നെയുമല്ല നമ്മുടെ നാട്ടിൽനിന്ന് ബുദ്ധിയും ആരോഗ്യവും പ്രാപ്തിയുമുള്ള യുവജനങ്ങളുടെ ഒരു വൻ ഒഴുക്കു തടയാൻ സാധിക്കും. കുടിയേറ്റക്കാരുടെ എണ്ണം കൂടിവരുന്പോൾ മാതൃരാജ്യം ബലഹീനമാകുന്നു. സ്വന്തം നാടിന്റെ നിർമിതിയിൽ യുവാക്കളുടെ സംഭാവനകൾ ലഭ്യമല്ലാതാവുകയും ചെയ്യുന്നു.
സാന്പത്തിക സംവരണത്തിന്റെ അർഥതലങ്ങൾ
103-ാം ഭരണഘടനാ ഭേദഗതിയിലൂടെ സർക്കാർ ജോലികളിലേക്കും ഉന്നത വിദ്യഭ്യാസ അഡ്മിഷൻ മേഖലയിലേക്കും സംവരണേതര വിഭാഗത്തിലെ പാവപ്പെട്ടവർക്ക് 10% സീറ്റ് റിസർവ് ചെയ്തിരിക്കുകയാണ്. ഇതാണ് ഇഡബ്ല്യുഎസ് റിസർവേഷൻ. ഈ റിസർവേഷൻ നിലവിലുള്ള 50% റിസർവേഷനു പുറമെയാണ്. എസ്സി (പട്ടികജാതി) 15%, എസ്ടി(പട്ടികവർഗം) 7.5%, ബാക്കി 27.5% ഒബിസി, ഒഇസി ഉൾപ്പെടെയുളള മറ്റു വിഭാഗങ്ങൾക്കും. 50% ത്തിൽ കൂടുതൽ റിസർവേഷൻ പാടില്ല എന്നാണു കോടതിവിധി. പക്ഷേ മുന്നാക്ക സമുദായങ്ങളിൽതന്നെ വളരെപേർ സാന്പത്തിക പിന്നാക്കാവസ്ഥയിലുണ്ട്. ഇതു പരിഗണിച്ചാണു കേന്ദ്രസർക്കാർ 10 ശതമാനം സംവരണം ഏർപ്പെടുത്തിയത്.
പുതിയ റിസർവേഷൻ അതിവിശാലമായ ഒരു വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്. 149 ഹിന്ദു വിഭാഗങ്ങളെയും 19 ക്രിസ്ത്യൻ വിഭാഗങ്ങളെയും ജാതി മത രഹിതരെയുംകൂടി ഒരുമിച്ച് പരിഗണിച്ചാണ് ഇഡബ്ല്യുഎസ് നടപ്പിലാക്കുന്നത്. സാമൂഹിക അനീതി അനുഭവിക്കുന്നതും പിന്നാക്കാവസ്ഥയും പരിഗണിച്ചാണ് സംവരണം നല്കുന്നത്. പിന്നാക്കാവസ്ഥയിൽ നിൽക്കുന്നവരെ സാമൂഹികാകലം കുറച്ചു സമത്വത്തിലേക്കു വളർത്താൻവേണ്ടിയാണിത്. നിലവിലുള്ള 50 ശതമാനം റിസർവേഷൻ അതേപടി നിലനിർത്തിക്കൊണ്ടാണ് 10 ശതമാനം മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കു നൽകുന്നത്.
സംവരണം എന്ന ആശയത്തിനുതന്നെ വ്യത്യാസങ്ങൾ വന്നു
ഇഡബ്ല്യുഎസ് വന്നതോടെ പുതിയ ഒരു ഉണർവും ഉന്മേഷവും രാജ്യമൊട്ടാകെ ഉണ്ടായി. വലിയ ഒരു പറ്റം ആളുകൾ സംവരണപരിധിയിൽ വരുകയാണ്. ഒരവസരത്തിൽ സുറിയാനി ക്രൈസ്തവർ സംവരണം വേണ്ട എന്നു പറഞ്ഞു മാറിനിന്നവരാണ്. തങ്ങളുടെ സമുദായത്തിൽപ്പെട്ടവരെ സംരക്ഷിക്കാൻ തങ്ങൾക്കു കഴിയുമെന്ന ചിന്തയുടെ ഭാഗമായിരുന്നു അത്. ഞങ്ങൾ റിസർവേഷൻ വിഭാഗത്തിൽപ്പെട്ടവരല്ല എന്ന ദുരഭിമാനത്തിന്റെ ഭാഗംകൂടിയാണത്. പക്ഷേ അവർക്ക് റിസർവേഷനിലേക്ക് പോകേണ്ടിവന്നിരിക്കുന്നു. നാളിതുവരെ യാതൊരു സംവരണവും ലഭിക്കാത്തവരാണ് സുറിയാനി ക്രൈസ്തവർ.
ന്യൂനപക്ഷാവകാശങ്ങൾ ഭരണഘടന മതന്യൂനപക്ഷങ്ങൾക്കു നൽകിയിരിക്കുന്ന പരിരക്ഷയാണ്. ഇത് ആനുകൂല്യമല്ല, അവകാശമാണ്. എണ്ണം കുറവായതിനാൽ മാത്രമല്ല, ജനാധിപത്യവും സെക്കുലറിസവും സംസ്കാരവും ഭാഷയുമൊക്കെ സംരക്ഷിക്കപ്പെടേണ്ടതിനാണിത് നൽകിയിരിക്കുന്നത്. പ്രധാനമായും മതന്യൂനപക്ഷങ്ങൾ വിദ്യാഭ്യാസ സ്ഥാപനത്തിലൂടെയാണ് ഈ ലക്ഷ്യം സാധ്യമാക്കുന്നത്. ഇതു വ്യക്തികൾക്ക് എന്നതിനെക്കാൾ സമൂഹത്തിനുള്ള അവകാശമാണ്. ന്യൂനപക്ഷസമൂഹത്തെയാണ് ഇവിടെ സംരക്ഷിക്കുന്നത്. ന്യൂനപക്ഷാവകാശം ന്യൂനപക്ഷങ്ങളുടെ സമഗ്രവളർച്ചയെ ലക്ഷ്യം വച്ചാണ്.
റിസർവേഷൻ വേണ്ട എന്നു പറഞ്ഞിരുന്ന നാളുകളിൽ ഈ സമൂഹങ്ങൾക്ക് ആഴമായ സമുദായബോധമുണ്ടായിരുന്നു, കെട്ടുറപ്പുണ്ടായിരുന്നു, രാഷ്ട്രീയബലമുണ്ടായിരുന്നു, കാർഷിക മേഖലയിലൂടെ സാന്പത്തിക നേട്ടവും ഉണ്ടാക്കിയിരുന്നു അംഗസംഖ്യാബലമുണ്ടായിരുന്നു, സാന്പത്തികഭദ്രത കച്ചവടത്തിലൂടെയും ഉറപ്പാക്കിയിരുന്നു. വിദ്യാഭ്യാസയോഗ്യത ഉള്ളവരും ഉണ്ടായിരുന്നു. കാർഷിക മേഖലയിലെ വിഭവങ്ങൾ വിറ്റാൽ സർക്കാർ ജോലിയിൽനിന്ന് കിട്ടുന്നതിനെക്കാൾ പണം കിട്ടുമെന്നറിയാമായിരുന്നു. പിന്നീട്, മേൽപ്പറഞ്ഞ മേഖലകളിലൊക്കെ പരാജയങ്ങളും ബലഹീനതകളും സംഭവിച്ചു. സമസ്ത മേഖലകളിലും വ്യക്തിതാത്പര്യങ്ങൾ ഉടലെടുത്തപ്പോൾ സമുദായം ഛിന്നഭിന്നമായിത്തുടങ്ങി. എല്ലാവരും ഒരുപോലെ വളർന്നില്ല, അല്ലെങ്കിൽ വളർത്തിയില്ല. വലിയ ഒരു പറ്റംപേർ താഴേക്കിടയിൽ ഉണ്ട്.
ഒബിസി സംവരണം വന്നപ്പോൾ
നേരത്തേ റിസർവേഷനെക്കുറിച്ചുണ്ടായിരുന്ന “റിസർവേഷൻ’’ ഇപ്പോഴില്ല. പണ്ട് സംവരണം എസ്സി, എസ്ടി വിഭാഗങ്ങൾക്കു മാത്രമായിരുന്നു. പിന്നീടാണ് ഒബിസിക്കാർക്ക് സംവരണം നല്കിയത്. അതോടെ സംവരണത്തിൽ വലിയ വ്യത്യാസങ്ങൾ വന്നു. ഒബിസി വിഭാഗത്തിന് അവസരങ്ങൾ വർധിച്ചു. ഈ ചിന്തയാണ് ഇന്ന് ഇഡബ്ല്യുഎസ്ലേക്ക് സർക്കാരിനെ നയിച്ചത്. ന്യൂനപക്ഷ പദവി ഇല്ലാത്തതും ഒബിസി പദവി നിലനില്കുന്നതുമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമാണ് 10% ഇഡബ്ല്യുഎസ് റിസർവേഷൻ ബാധകമാകുന്നത്.
കാർഷിക മേഖലയും സംവരണവും
ഇന്ത്യ അടിസ്ഥാനപരമായി കാർഷിക മേഖലയാണ്. ‘ജയ് കിസാൻ’ എല്ലാ ഭാരതീയരുടെയും ഉളളിലുണ്ട്. കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ കർഷകരാണ്. പക്ഷേ പതിറ്റാണ്ടുകളായി ഈ മേഖലയിൽ വലിയ ഇടിവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നു കാർഷിക വരുമാനം വളരെ കുറവാണ്. ചെറിയ കൃഷിഭൂമികളുണ്ടെങ്കിലും കർഷകർ അതിന്റെ ഉടമകളാണെന്നു പറയാനാവില്ല. കാരണം പല കാർഷിക നിയമങ്ങളും കൃഷിക്കാർക്ക് എതിരാണ്. ഇഷ്ടമുള്ള കൃഷി ചെയ്യാനുള്ള അവകാശം കർഷകർക്കില്ല. കൃഷി ആദായകരമാക്കാനുള്ള സഹായങ്ങൾ കർഷകർക്ക് സർക്കാർ അനുവദിക്കുന്നില്ല. സംവരണവും കാർഷിക സഹായവും ഒത്തുപോകണം.
സാമൂഹ്യ ക്ഷേമപ്രവർത്തനങ്ങൾ സാമൂഹിക വളർച്ചയുടെ ആത്മാവാണ്
സമുദായസമുദ്ധാരണത്തിന് സർക്കാർ വച്ചുനീട്ടുന്ന ആനുകൂല്യങ്ങൾ മാത്രം നോക്കിയിരുന്നാൽ പോരാ, പല പ്രായോഗിക മാർഗങ്ങൾക്കൂടി ഈ സംവരണം അനുഭവിക്കുന്ന കൂട്ടത്തിൽ സമുദായങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്. ഉദാ: 10 ഏക്കറിൽ കൂടുതൽ സ്ഥലമുള്ള സഭാകേന്ദ്രങ്ങളും ആരാധനാലയങ്ങളും മറ്റു സ്ഥാപനങ്ങളും എല്ലാ വ്യക്തികളും അവരുടെ പത്തോ അതിൽ കൂടുതലോ ഏക്കർ സ്ഥലത്തിൽനിന്ന് പത്തുസെന്റെങ്കിലും ദാനം ചെയ്യാൻ തയാറായാൽ വലിയ വിപ്ലവം കേരളത്തിൽ സംജാതമാക്കാൻ കഴിയും. ഇത് ഒരു വെല്ലുവിളിയായിട്ടെടുക്കണം. എത്രയോ സമുദായാംഗങ്ങൾ 10 ഏക്കറിൽ കൂടുതൽ സ്ഥലം ഉള്ളവരാണ്. രൂപതകൾ എത്രയോ വലിയ കടബാധ്യതകളോടെയാണ് പൊതുജനങ്ങൾക്കുവേണ്ടിയുള്ള സ്ഥാപനങ്ങൾ നടത്തുന്നത്. 10% സംവരണാനുകൂല്യങ്ങൾ ലഭിച്ച സമുദായങ്ങളിൽ അതിലെ മുന്നാക്കക്കാർ ധീരമായ നിലപാടുകൾ സ്വീകരിക്കണം. സംവരണാനുകൂല്യങ്ങൾ സംലഭ്യമാകുന്നതോടൊപ്പം സാമൂഹികക്ഷേമപ്രവർത്തനങ്ങളും അതേപോലെ തുടർന്നുകൊണ്ടിരിക്കണം. ഡിസിഎംഎസ് സഹോദരങ്ങളുടെ കാര്യത്തിലും ശക്തമായ നിലപാടുകൾ എടുക്കണം. അവർ നേരിട്ട് ഇഡബ്ല്യുഎസിനോട് ബന്ധപ്പെട്ടല്ല നില്കുന്നത്. ആദിമസഭയിൽ ആവശ്യക്കാരില്ലായിരുന്നു. സന്പത്തുള്ളവരെല്ലാം ഇല്ലാത്തവർക്ക് നൽകിക്കൊണ്ടിരുന്നു. സഭ ഒരു നൂറ്റാണ്ടായി നല്കിക്കൊണ്ടിരിക്കുന്ന സാമൂഹികചാക്രികലേഖനങ്ങൾ നിരന്തരമായി ഉൾക്കൊള്ളാതിരിക്കുകയും അവഗണിക്കുകയും ചെയ്യുന്നതുകൊണ്ടുകൂടിയാണ് സാന്പത്തികസംവരണത്തിലേക്കു കടക്കേണ്ടിവരുന്നത്. അതുകൊണ്ട് സംവരണം നൽകുന്ന താക്കീതുകളും മറക്കരുത്.
സാന്പത്തിക പിന്നാക്കാവസ്ഥ രേഖാമൂലം നിർണയിക്കുക അത്ര എളുപ്പമല്ല. പട്ടിക ജാതിയോ, പട്ടിക വർഗമോ, സാമൂഹികമോ, വിദ്യാഭ്യാസപരമോ ആയ അവസ്ഥയോ ഒക്കെ തട്ടിമാറ്റിക്കൊണ്ട് സംവരണത്തിന്റെ അടിസ്ഥാനപരമായ മറ്റൊരു കാഴ്ചപ്പാടിലേക്ക് രാജ്യം മാറിക്കഴിഞ്ഞു. ഇഡബ്ല്യുഎസ് നടപ്പിലാക്കുന്നതിനോടൊപ്പം സമത്വവും സാമൂഹ്യനീതിയും ഉറപ്പാക്കണം. റിസർവേഷൻ ദാരിദ്ര്യനിർമാർജന പ്രവർത്തനം മാത്രമല്ല, ഇഡബ്ല്യുഎസ് റിസർവേഷൻ പണം നല്കലുമല്ല, പ്രത്യുത അവസരം നല്കലാണ്. ഉദ്യോഗത്തിൽ ന്യായമായ പ്രാതിനിധ്യം കിട്ടാത്തവർക്ക് അത് നല്കി ഉറപ്പുവരുത്തുന്ന പ്രക്രിയയാണിത്. സാന്പത്തിക പിന്നാക്കാവസ്ഥ പൂർണമായും രേഖാമൂലം വ്യക്തമാക്കപ്പെടുന്പോഴാണ് ഇഡബ്ല്യുഎസ് അർഥമുള്ളതാവുന്നത്.
പ്രത്യക്ഷത്തിൽത്തന്നെ വ്യക്തമാക്കപ്പെടേണ്ട പിന്നാക്കാവസ്ഥയെ നാം മറച്ചുവയ്ക്കരുത്. വിവേകപൂർവകവും നിരന്തരവുമായ പരിശ്രമംവഴി മാത്രമെ ഈ വിഭാഗത്തെ വേണ്ട രീതിയിൽ കണ്ടെത്തി സർക്കാരിന്റെ ശ്രദ്ധയിലേക്കു കൊണ്ടുവരാൻ കഴിയൂ. സാമൂഹ്യ ക്ഷേമ പദ്ധതികൾകൊണ്ട് പരിഹരിക്കാൻ പറ്റാത്തവിധം സാന്പത്തിക പ്രതിസന്ധികൾ തലമുറകളിലേക്ക് കൈമാറ്റം ചെയ്തുകൊണ്ടിരിക്കുന്നു എന്ന സത്യമാണ് ഇഡബ്ല്യുഎസിലേക്ക് നയിച്ചത്. മുന്നാക്ക സമുദായങ്ങളിൽപ്പെട്ട വൻഭൂരിപക്ഷം ജനങ്ങളും അനുഭവിക്കുന്ന അതിസങ്കീർണമായ ഒരു പ്രശ്നമാണിത്. അതുകൊണ്ട് സംവരണത്തിന്റെ പരന്പരാഗത മാനദണ്ഡങ്ങളെ മറികടക്കാൻ കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും നിർബന്ധിക്കപ്പെട്ടു.
ഈ മേഖലയിലേക്ക് വ്യക്തവും കൃത്യവുമായ പഠനങ്ങൾ ഇനിയും നടത്തണം. തീവ്രപരിശ്രമത്തിലൂടെ ഇഡബ്ല്യുഎസ്കാരെ കണ്ടെത്തണം. ഏറ്റവും അർഹിക്കുന്നവരിലേക്ക് നീങ്ങണം. പരമാവധി ആളുകളെ ചേർക്കണം. അല്ലാത്തപക്ഷം സംവരണക്കാർ ഒരു പ്രത്യേക ഗ്രൂപ്പായി മാറിനിൽക്കും. സംവരണത്തിലൂടെ സമുദായ ബലപ്പെടുത്തലാണ് ആത്യന്തികമായി ലക്ഷ്യം വയ്ക്കേണ്ടത്. ഈ രാജ്യത്തുകൂടി ഇഴഞ്ഞും ഇരന്നും നടക്കേണ്ടവരല്ല സാന്പത്തികമോ ജാതീയമോ ആയ തരത്തിലുളള പിന്നാക്കക്കാർ. അന്തസായി നടക്കാൻ എല്ലാവരും ചേർന്നു പരിശ്രമിക്കണം.
ഒരു രാജ്യത്തെ പൗരന്മാർക്ക് തുല്യനീതിയും തുല്യ അവസരങ്ങളും ലഭിക്കുന്പോഴാണ് ക്ഷേമരാഷ്ട്രം സാധ്യമാവുക. അതിനു സഹായിക്കുന്ന ക്രമീകരണമാണ് ന്യൂനപക്ഷാവകാശങ്ങളും സംവരണ തത്വങ്ങളും. ഇതിൽ രണ്ടിലും പെടാത്ത ഒരു വലിയ വിഭാഗം ജനങ്ങളുണ്ടായിരുന്നു. അവരാണു മുന്നാക്കക്കാരിലെ പിന്നാക്കക്കാർ. സാന്പത്തികമായ പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് അവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. സംവരണം വെറും ദാരിദ്ര്യനിർമാർജന പദ്ധതിയല്ല. അതു വെറും സാന്പത്തിക സഹായവുമല്ല. സ്വയം വളരുന്നതിന് അവസരങ്ങൾ ഉറപ്പാക്കുന്ന പദ്ധതിയാണത്.
സർക്കാരിനു കീഴിൽ കൂടുതൽ തൊഴിലവസരങ്ങളുണ്ടാകുന്പോൾ കുടിയേറ്റങ്ങൾ കുറയും. ധിഷണാശേഷിയും പ്രതിഭാസന്പത്തുമുള്ള യുവജനങ്ങൾ രാഷ്ട്ര നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമാകും. ചുരുക്കത്തിൽ കുടിയേറ്റവും സംവരണവും കാർഷികവൃത്തിയുമെല്ലാം പരസ്പര പൂരക യാഥാർഥ്യങ്ങളാണ്.
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്