Sunday, November 15, 2020 12:27 AM IST
1959 നവംബർ 20ൽ ഐക്യരാഷ്ട്രസഭ കുട്ടികളുടെ അവകാശ പ്രഖ്യാപനം നടത്തി. 1989 നവംബർ 20ന് യു.എൻ.സി.ആർ.സി ( ദി യുണൈറ്റഡ് നേഷൻസ് കൺവൻഷൻ ഓൺ ദി റൈറ്റ്സ് ഓഫ് ദി ചൈൽഡ് ) വിളിച്ചുകൂട്ടുകയും അന്നുമുതൽ കുട്ടികളുടെ അവകാശ ഉടമ്പടി നിലവിൽ വരുകയും ചെയ്തു. അന്നുമുതൽ, നവംബർ 20 വിശ്വ ശിശുദിനം ആയി ആചരിക്കുന്നു.
കുട്ടികളുടെ അവകാശ ഉടമ്പടിയിൽ, കുട്ടികളുമായി ബന്ധപ്പെട്ട 54 ആർട്ടിക്കിൾ ആണുള്ളത്. ഇവ പ്രധാനമായും നാലെണ്ണമായി ക്രോഡീകരിച്ചിരിക്കുന്നു.
1. അതിജീവനത്തിനുള്ള അവകാശം 2. സംരക്ഷണത്തിനുള്ള അവകാശം 3. വികസനത്തിനുള്ള അവകാശം 4. പങ്കാളിത്തത്തിനുള്ള അവകാശം. ഈ അവകാശാധിഷ്ഠിത ഉടമ്പടിപ്രകാരം എല്ലാ കുട്ടികൾക്കും എല്ലാവിധ അവകാശങ്ങളും ലഭ്യമാക്കാൻ ഏവർക്കും കടമയും ഉത്തരവാദിത്വവുമുണ്ട്. സുരക്ഷിതബാല്യം കുട്ടികളുടെ അവകാശമാണ്.
ഈ ഉടമ്പടിപ്രകാരം ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി നിരവധി പ്രവർത്തനങ്ങളും പദ്ധതികളും ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നു. ഓരോ സർക്കാരും ഭരണഘടനാധിഷ്ഠിതമായ കുട്ടികളുടെ അവകാശങ്ങൾ നടപ്പാക്കുന്നതിനും പരമാവധി ശ്രമിച്ചുവരുന്നു. ഇതുവരെ ഇവിടെയുണ്ടായിരുന്ന നിയമങ്ങൾ അവലോകനം ചെയ്തും അന്താരാഷ് ട്ര നിയമങ്ങളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടും ഇന്ത്യയിലും 2000 ൽ സമഗ്രമായ ബാലനിയമം ഉണ്ടായി. 2015ൽ ഇതു പുതുക്കുകയും ചെയ്തു. ഇതുവഴി നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾ, ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികൾ എന്നിങ്ങനെ പ്രധാനമായും രണ്ടായി തിരിച്ച് അവരുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും ആവശ്യമായവ എല്ലാം ഏർപ്പെടുത്തിയിരിക്കുന്നു. ലൈംഗികാതിക്രമങ്ങളിൽ നിന്നു കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമവും (പോക്സോ ആക്ട് 2012) പാസാക്കി.
അഞ്ചു വയസു മുതൽ 14 വയസ് വരെയുള്ള 1.013 കോടി കുട്ടികൾ ബാലവേല ചെയ്യുന്നു. ഇത് 5-18 വയസ് എന്ന കണക്കിൽ 3.3 കോടിയായി വർധിച്ചു. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യത്ത് ഏകദേശം 150 കുട്ടികളെ ഒരു ദിവസം അവരുടെ സ്ഥലത്തു നിന്നു കാണാതാകുന്നുണ്ട്. കുട്ടികളുടെ സുരക്ഷിതത്വം കുറയുകയും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഓരോ ദിവസവും വർധിച്ചുവരുകയും ചെയ്യുന്നു. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ അഞ്ചു മടങ്ങു വർധനയാണുണ്ടായത്.
ആരോഗ്യ, വിദ്യാഭ്യാസ വളർച്ചാ മേഖലകളിൽ, കേരളം ഇന്ത്യയിൽ ഏറെ മുന്നിലാണ്. എന്നാൽ, കേരളത്തിലെ കുടുംബങ്ങളിലെ മാതാപിതാക്കളുടെ പ്രശ്നങ്ങൾ, വർധിച്ചുവരുന്ന വിവാഹമോചനം, മുതിർന്നവരുടെ മദ്യ ഉപയോഗം ഇവ ഇന്ന് കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്നു. കുട്ടികളിലെ ലഹരി ഉപയോഗവും കുറ്റവാളികളാകുന്ന കുട്ടികളുടെ എണ്ണവും വർധിക്കുന്നു.
കോവിഡിന്റെ പരിണതഫലം കൂടുതലും അനുഭവിക്കാൻ പോകുന്നതു കുട്ടികളാണ്. അവരുടെ അതിജീവനം തന്നെ വലിയ പ്രതിസന്ധിയായിക്കഴിഞ്ഞു. വിദ്യാഭ്യാസ- ആരോഗ്യ മേഖലയിലും ഇതു പ്രതിഫലിച്ചു. ദാരിദ്ര്യം കൂടുകയും പോഷകാഹാരം, പ്രതിരോധ മരുന്നുകളുടെ ഉപയോഗം ഇവയിൽ തടസങ്ങൾ വന്നുചേരുകയും ചെയ്തു. കുട്ടികളുടെ ഓൺലൈൻ പഠനം കാര്യക്ഷമമല്ലെന്നു മാത്രമല്ല പഠനമേഖല വിടുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും ചെയ്യുന്നു. ഇന്റർനെറ്റ് സൗകര്യങ്ങളുടെ അപര്യാപ്തത പഠനമേഖലയെ ബാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ ഉപയോഗം കുട്ടികളിൽ പുതിയ ഒരു ജീവിതശൈലി രൂപപ്പെടുത്തി.
ഇന്നത്തെ കുട്ടികൾ അവരുടെ കടമകളേക്കാൾ, അവകാശങ്ങളെക്കുറിച്ച ബോധവാന്മാരായി. എന്നാൽ, അവകാശങ്ങളും കടമകളും ഒന്നിച്ചു പോകുമ്പോളാണ് യഥാർഥ വളർച്ചയും സമഗ്രതയും കൈവരുന്നത്. രാജ്യത്തിന്റെ സാമ്പത്തികവളർച്ചയ്ക്കനുസൃതമായുള്ള ഉന്നമനത്തിലേക്കു കുട്ടികളുടെ വളർച്ച ഇന്നു സാധ്യമാകുന്നില്ല. ശാരീരിക- ബൗദ്ധിക വളർച്ച പോലെതന്നെ അനുഭവസമ്പത്തുള്ള മനഃശാസ്ത്ര കൗൺസിലർമാരുടെ സഹായത്തോടെ മാനസികവളർച്ചയ്ക്ക് ആവശ്യമായതുകൂടി ചെയ്യുമ്പോൾ കുട്ടികളിലൂടെ രാജ്യം വലിയ പുരോഗതിയിൽ എത്തിച്ചേരുമെന്നതിൽ സംശയമില്ല.
ഡോ. ജോസ് ആന്റണി , പടിഞ്ഞാറേപ്പറമ്പിൽ സിഎംഐ
(കുമളി വൊസാർഡ് ഡയറക്ടറാണു ലേഖകൻ. 22 വർഷമായി കുട്ടികളുടെ മേഖലയിൽ പ്രവർത്തിക്കുന്നു)