Saturday, November 7, 2020 11:47 PM IST
അനന്തപുരി / ദ്വിജൻ
നേതാക്കന്മാർ എത്ര തള്ളിപ്പറഞ്ഞാലും സിപിഎം സഖാക്കൾക്ക് അങ്ങനെ വെറുതെ മറക്കാനോ കൈവിടാനോ ആവാത്തയാളാണു ബിനീഷ് എന്ന് ഇപ്പോഴാവും കോടിയേരി ബാലകൃഷ്ണനുപോലും മനസിലാകുന്നത്? ബിനീഷ് തെറ്റുകാരനാണെങ്കിൽ അവനെ തൂക്കിക്കൊല്ലട്ടെ എന്നുവരെ പറഞ്ഞ് അച്ഛൻ കോടിയേരി കൈകഴുകിക്കഴിഞ്ഞു. മക്കളുണ്ടാക്കുന്ന പൊല്ലാപ്പുകൾ മൂലം ഇത്രയേറെ സഹിക്കേണ്ടി വന്ന ഒരച്ഛൻ സമകാലീന കേരള രാഷ്ട്രീയത്തിൽ ഉണ്ടാവില്ല. മൂത്തമകൻ ബിനോയിയുടെ കോടികളുടെ വിദേശകടം ഒറ്റ ദിവസം കൊണ്ട് അപ്രത്യക്ഷമായത്, ജീവാനാംശത്തിനായുള്ള ബിഹാറി യുവതിയുടെയും കുഞ്ഞിന്റെയും പരാതി- എല്ലാം ഒന്നടങ്ങി വന്നപ്പോഴാണു ബിനീഷിന്റെ ലഹരിമരുന്ന് വിവാദം.
കോണ്ഗ്രസിനെക്കാൾ ആവേശത്തോടെ ബിജെപിക്കാരും കോടിയേരിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ദേശീയ തലത്തിൽ കോണ്ഗ്രസും സിപിഎമ്മും ഒന്നിച്ചുനീങ്ങാൻ തീരുമാനിച്ചതോടെ ഇനി കമ്യൂണിസ്റ്റുകളെ നേരിടേണ്ടതു തങ്ങളുടെ മാത്രം വിളിയായിട്ടാവും അവർ കരുതുക. നാടു ഭരിക്കുന്ന പാർട്ടിയുടെ പ്രമുഖ മന്ത്രി അമിത് ഷായുടെ മകൻ ജയ്ഷായുടെ സ്വത്ത് 200 മടങ്ങിനപ്പുറം വളരുന്നതിൽ അപാകത കാണാത്തവരാണു ബിജെപിക്കാർ എന്ന് ഓർക്കുക. ഇതാണു രാഷ്ട്രീയക്കാരുടെ ധാർമികതയുടെ പൊരുൾ!
സിപിഎമ്മിലെ സൗമ്യമായി പെരുമാറുന്ന നേതാവാണു കോടിയേരി. കക്ഷിബന്ധങ്ങൾക്കപ്പുറം അദ്ദേഹം സൗഹൃദം സൂക്ഷിക്കുന്നു. എതിരാളികളെ വല്ലാതെ കടന്നാക്രമിക്കാറില്ല. ഉമ്മൻ ചാണ്ടി സർക്കാരിന്റെ തുടക്കക്കാലത്ത് മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് അന്വേഷണം വേണം എന്ന കോടതിവിധി വന്നപ്പോൾ മുഖ്യമന്ത്രിയുടെ രാജിചോദിക്കാതെ അദ്ദേഹം വിജിലൻസ് വകുപ്പ് ഒഴിയണം എന്ന ആവശ്യം ഉന്നയിച്ചു പ്രതിപക്ഷത്തെ നിരായുധരാക്കിയതുപോലുള്ള പ്രവൃത്തികൾ പോലും ചെയ്തിട്ടുണ്ട്. ഇത്തരം സൗഹൃദങ്ങൾ നമ്മെ വല്ലാതെ അന്പരപ്പിക്കുന്നു. കൊല്ലത്തെ കശുവണ്ടി കച്ചവടത്തിൽ 500 കോടിയുടെ അഴിമതി നടന്നതായി പല അന്വേഷണ സംഘങ്ങൾ കണ്ടെത്തിയിട്ടും പ്രതിയായ ഐഎൻടിയുസി നേതാവ് ചന്ദ്രശേഖരനെ രക്ഷിക്കണമെന്ന കർശന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്ഗ്രസ് നേതാവ് രമേശിന്റെ സ്വന്തം ആളാണു ചന്ദ്രശേഖരൻ. അന്പരപ്പിക്കുന്ന പ്രതിപക്ഷ സ്നേഹം!
രോഗബാധിതനായ കോടിയേരി ഇപ്പോൾ വഹിക്കുന്നത് വല്ലാത്ത കുരിശാണ്. അദ്ദേഹം സംസ്ഥാന സെക്രട്ടറി പദവി രാജിവയ്ക്കണമെന്നാണ് എതിരാളികളുടെ ആവശ്യം. ഇനി അതുണ്ടായാൽ തന്നെ പോളിറ്റ് ബ്യൂറോ അംഗമായ കോടിയേരിയുടെ മക്കൾക്കു ലഭിക്കുന്ന സംരക്ഷണം ഇല്ലാതാകുമോ?
തെളിവുണ്ടെങ്കിൽ മകനെ തൂക്കിക്കൊല്ലട്ടെ എന്നു പറയുന്നതിനപ്പുറം എങ്ങനെയാണ് അച്ഛനു മകനെ തള്ളിപ്പറയാനുവുക എന്നു ചാനലുകളിൽ എത്തുന്ന ന്യായീകരണക്കാർക്കു ചോദിക്കാം. എങ്കിലും ഈ മക്കളുടെ വരുമാന സ്രോതസുകളെക്കുറിച്ച് അദ്ദേഹം അന്വേഷിക്കുകയെങ്കിലും ചെയ്തിട്ടുണ്ടോ എന്ന സംശയം ആർക്കും ഉണ്ടാവും. വിവാദങ്ങളിൽ പെട്ട മക്കളെ ചില കേസുകളിലെങ്കിലും രക്ഷിക്കാൻ കോടിയേരിയും പങ്കുവഹിച്ചതായി വാർത്തകൾ വരുന്നുണ്ട്. ഏതച്ഛനും സ്വാഭാവികമായി ചെയ്യുന്ന പ്രവൃത്തി. കോടിയേരിക്കു പാർട്ടി ഫ്ളാറ്റ് ഉണ്ടെങ്കിലും അദ്ദേഹം മകനൊപ്പമായിരുന്നു താമസം. അടുത്തയിടെ പാർട്ടി നടത്തിയ സമരത്തിൽ കോടിയേരിമാർ വീട്ടിലിരുന്നു സമരം ചെയ്യുന്നതിന്റെ ചിത്രങ്ങൾ ചാനലുകളിലും പത്രങ്ങളിലുമൊക്കെ വന്നതാണ്. അച്ഛനു രോഗം കൂടിയപ്പോഴാണു തങ്ങളുടെ കൂടെ താമസത്തിന് കൊണ്ടുവന്നതെന്നും ബിനീഷ് ബംഗളുരുവിനു തിരിച്ചപ്പോഴാണ് അച്ഛൻ ഫ്ളാറ്റിലേക്ക് മടങ്ങിയത് എന്നുമാണു ബിനീഷിന്റെ ഭാര്യ ചാനലിൽ പറഞ്ഞത്.
മന്ത്രിപുത്രന്മാർ
മുഖ്യമന്ത്രിയും മന്ത്രിമാരും നേതാക്കന്മാരും ഒക്കെയായ അച്ഛന്മാരുടെ മക്കളെക്കുറിച്ച് കാന്പുള്ളതും ഇല്ലാത്തതുമായ എത്രയോ കഥകൾ കേട്ടിട്ടുണ്ട്. സിപിഎം മുഖ്യമന്ത്രിമാരിൽ ഏറ്റവും സഹൃദയനായിരുന്ന നായനാരുടെ മകൻ കൃഷ്ണകുമാർ, ആദർശം കടിച്ചരച്ചു പറയുന്ന വി.എസ്. അച്യുതാനന്ദന്റെ മകൻ അരുണ് കുമാർ, പിണറായിയുടെ മകൾ വീണ, ലീഡർ കരുണാകരന്റെ മകൻ മുരളി, ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ, കെ.എം. മാണിയുടെ മകൻ ജോസ്, ബാലകൃഷ്ണപിള്ളയുടെ മകൻ ഗണേഷ്, പി.സി. ജോർജിന്റെ മകൻ ഷോണ്, ജയരാജന്റെ മകൻ, പി.കെ. ശ്രീമതിയുടെ മകൻ, കാനം രാജേന്ദ്രന്റെ മകൻ- ഇങ്ങനെ എത്രയോ പേരെക്കുറിച്ച് കഥകൾ പ്രചരിച്ചു! എം.എം. ലോറൻസിന്റെ മക്കൾ ബിജെപിയിലേക്കു രക്ഷപ്പെടുകയാണ്.
ഇവരിലാരിലും ആരോപിക്കപ്പെടാത്ത മയക്കുമരുന്നു കച്ചവടവുമായിട്ടാണ് ബിനീഷ് ഇപ്പോൾ ബന്ധപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇ.ഡിയുടെ കൈയിൽ ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് അവകാശവാദം. ഇ.ഡി ഉദ്യാഗസ്ഥർ നാട്ടിലാകെ പരതുകയാണ്. മിക്ക സ്ഥാപനങ്ങളും ബിനീഷിന്റെ കൂട്ടുകാരുടെതു തന്നെ. ബിനീഷ് ഡോണും ബോസും ഒന്നുമല്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറയുന്നുണ്ടെങ്കിലും അതങ്ങു വിശ്വസിക്കാൻ പലർക്കുമാവുന്നില്ല.
ബിനീഷിന്റെ തലസ്ഥാനത്തെ വീട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുകാർ റെയ്ഡ് ചെയപ്പോൾ വെറും സഖാക്കളല്ല, വലിയ പദവികൾ വഹിക്കുന്ന സഖാക്കൾ കാണിച്ച കളികൾ കണ്ടവർക്കെല്ലാം ഒരു കാര്യം വ്യക്തമായി. ബിനീഷ് ചെറിയ മീനൊന്നും അല്ല. റെയ്ഡ് അറിഞ്ഞ് എത്തിയവരിൽ അത്ഭുതപ്പെടുത്തിയതു ബാലാവകാശ കമ്മീഷനാണ്. ഇ.ഡിയുടെ റെയ്ഡ് കാരണം ബിനീഷിന്റെ മകൾക്കു രാത്രി ഉറങ്ങാനായില്ലെന്ന് അറിഞ്ഞ ബാലാവകാശ കമ്മീഷൻ മരുതുകുഴിയിലെ വീട്ടിലെത്തി. മുല്ലപ്പള്ളി പരിഹസിച്ചതുപോലെ പിലാത്തായിലെ പീഡനക്കേസിൽ പോലും കാണാത്ത സങ്കടത്തോടെ ആയിരുന്നു വരവ്. ചാനലുകാർ ഉണ്ടായിരുന്നതു കൊണ്ട് എല്ലാവരും എല്ലാം കണ്ടു.
ഇതെല്ലാം ഉണ്ടാകാമെന്നു മനസിലാക്കിയാണ് ഇ.ഡി വന്നതെന്നു വ്യക്തം. ബാലാവകാശ കമ്മീഷനു ഗേറ്റിനകത്തു കടക്കാനായില്ല. വീടിനു ചുറ്റും കേന്ദ്രസേനയുടെ വ്യൂഹം കാവലുണ്ടായിരുന്നു. കുഞ്ഞിനെ കാണണം എന്നു കമ്മീഷൻ ശാഠ്യം പിടിച്ചപ്പോൾ ബിനീഷിന്റെ ഭാര്യാമാതാവ് കുഞ്ഞുമായി പുറത്തേക്കുവന്നു. ഇ.ഡിയുടെ പരിശോധന മൂലം കുഞ്ഞിനു രാത്രി ഉറങ്ങാനായില്ല എന്നു മുത്തശി പരാതി പറഞ്ഞു. സംഭവത്തെക്കുറിച്ച് കേസെടുത്ത് അന്വേഷിക്കാൻ സിറ്റി പോലീസ് കമ്മീഷണറോട് നിർദേശിച്ച് ബാലാവകാശ കമ്മീഷനു മടങ്ങേണ്ടിവന്നു.
അടുത്തതു കേരള പോലീസിന്റെ വീര്യ (വിധേയത്വ) പ്രകടനമായിരുന്നു. ഇ.ഡി അതിക്രമം കാണിക്കുന്നുവെന്നു ബിനീഷിന്റെ ഭാര്യാപിതാവ് പരാതി കൊടുത്തെന്നാണു പറയുന്നത്. അതുകേട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള കേരള പോലീസും മരുതുകുഴിയിലെത്തി. അവർക്കും പക്ഷേ അകത്തുകടക്കാനായില്ല. സായുധരായ കേന്ദ്രസേന വീടിനു ചുറ്റും ഉണ്ടായിരുന്നു! റെയ്ഡ് കഴിഞ്ഞു മടങ്ങിയ സംഘത്തെ പോലീസുകാർ തടഞ്ഞു. ഇതെല്ലാം ഇ.ഡി എങ്ങനെയാവുമോ ഇനി കൈകാര്യം ചെയ്യുക?
പൂച്ചയും എലിയും കളി
മുഖ്യമന്ത്രി പിണറായി വളരെ സൂക്ഷിച്ചാണു പ്രതികരിച്ചത്. അന്വേഷണം നടക്കട്ടെ, തെളിവുകൾ കണ്ടെത്തട്ടെ, വീട്ടുകാർക്ക് പരാതി ഉണ്ടെങ്കിൽ പരിശോധിക്കാം എന്നെല്ലാമാണു പിണറായി പറയുന്നത്. കേന്ദ്ര ഏജൻസികളുടെ മുഖ്യമന്ത്രി പിണറായിയോടുള്ള സമീപനവും കൗതുകകരമാണ്. അദ്ദേഹത്തിനെതിരെ സുപ്രീം കോടതിയിലുള്ള ലാവ്ലിൻ കേസിൽ തെളിവുകൊടുക്കാൻ ഇത്ര കാലമായിട്ടും സിബിഐക്ക് ആവുന്നില്ല. അടുത്തകാലത്തുതന്നെ മൂന്നു തവണ കേസ് മാറ്റി. പൂച്ച എലിയെ കളിപ്പിക്കുന്നതുപോലെ സിബിഐ മുഖ്യമന്ത്രിയെ ഇട്ടു തട്ടുകയാണെന്നും അല്ല സുപ്രീം കോടതിതന്നെ കേസ് തള്ളാനുള്ള കളം ഒരുക്കുകയാണെന്നും വ്യാഖ്യാനമുണ്ട്.
മുഖ്യമന്ത്രിക്കു കേന്ദ്ര ഏജൻസികളെ അങ്ങനെ തള്ളാനാവുന്നില്ല. ബിനിഷിനെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നു തുറന്നു പറയാൻ ന്യായീകരണക്കാർക്കും സാധിക്കുന്നില്ല
പോരാടുന്ന സർക്കാർ
ഈ ദുരന്തങ്ങളുടെ നടുവിൽ നിന്നും സർക്കാർ പ്രതിരോധത്തിനും ആക്രമണത്തിനും ഒരുപോലെ കരുക്കൾ നീക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കറിനൊപ്പം പാർട്ടിയുടെ സ്വന്തം ആളായ രവീന്ദ്രൻ കൂടി ഇഡിയുടെ നോട്ടപ്പുള്ളിയായതു ചങ്കിടിപ്പ് കൂട്ടുന്നു. രവീന്ദ്രന്റെ കോവിഡ് എത്രകാലം നീളുമോ? പ്രതിരോധിക്കാൻ ബാലാവകാശ കമ്മീഷൻ, നിയമസഭയുടെ എത്തിക്സ് കമ്മിറ്റി, വനിതാ കമ്മീഷൻ തുടങ്ങിയവരെല്ലാം രംഗത്തിറങ്ങി. കോടിയേരിയുടെ കുടുംബം ഇ.ഡി തകർക്കുന്നു എന്ന ബിനീഷിന്റെ അമ്മയുടെ പരാതിയിൽ ആരാവുമോ നടപടി ആരംഭിക്കുക?
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വല്ലാതെ സഹായിച്ച അബ്കാരി മുതലാളിയും വിവാദനായികയും പ്രത്യക്ഷപ്പെട്ടു. അവരെക്കുറിച്ചു മുല്ലപ്പള്ളി നടത്തിയ പദപ്രയോഗത്തിനു വനിതാ കമ്മീഷൻ എത്ര വേഗത്തിലാണു ചാടി കേസെടുത്തത്. രമ്യ ഹരിദാസിനെക്കുറിച്ച് ഇടതുമുന്നണി കണ്വീനർ നടത്തിയ പരാമർശത്തിലടക്കം കമ്മീഷൻ എടുത്ത സമീപനങ്ങൾ ഓർത്തുപോകുന്നു. ബാർകോഴ കേസിലും സോളാർ കേസിലും എല്ലാം പുതിയ നടപടികൾ വരുന്നു. ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരെ കേസാവുകയാണ്. മാധ്യമങ്ങൾ ആഘോഷിക്കുന്നില്ലെങ്കിലും ലീഗിലെ പല നേതാക്കളും ഇ.ഡിയുടെ പിടിയിലാണ്. സ്വർണക്കള്ളക്കടത്തു കേസും എത്തുന്നത് ആ പ്രദേശത്താണ്.
നല്ല തീരുമാനങ്ങൾ
സാന്പത്തിക സംവരണം പോലെ ജനപിന്തുണ കൂട്ടുന്ന നല്ല തീരുമാനങ്ങളും വരുന്നു. സംവരണ സമുദായങ്ങളുടെ ഒരു ആനുകൂല്യവും നഷ്ടപ്പെടാതെയാണു പുതിയ ആനുകൂല്യം. സംവരണവിരുദ്ധ സമരത്തിന് ആഹ്വാനം ചെയ്ത ലീഗുകാരോട് ഇന്ത്യയിൽ മുസ്ലിമുകൾക്കു പിന്നാക്ക സമുദായമായി സംവരണം ലഭിക്കുന്ന അപൂർവ സംസ്ഥാനമാണു കേരളം എന്ന കാര്യം ഓർമിപ്പിക്കാൻ പിണറായി ധൈര്യം കാണിച്ചു. അതോടെ സമസ്തയുടെ ഇ.കെ. വിഭാഗം സാന്പത്തിക സംവരണത്തിനെതിരെ സമരം വേണ്ട എന്നു തീരുമാനിച്ചു. സംവരണം കിട്ടിയ സമൂഹങ്ങൾക്കു സമാന സമൂഹങ്ങളോടുള്ള സഹതാപമില്ലായ്മ ക്രൂരമായി ശക്തിപ്പെടുകയാണ്.
തെക്കൻ കേരളത്തിലെ നാടാർ സമുദായത്തിലെ കഥ ഇങ്ങനെ: ഇവർക്കുള്ള സംവരണം ഹിന്ദു, സിഎസ്ഐ, ലത്തീൻ കത്തോലിക്ക നാടാർമാർക്കു കിട്ടും. എന്നാൽ, മലങ്കരക്കാരായ നാടാർമാർക്കു കിട്ടുന്നില്ല. തമിഴ്നാട്ടിൽ മലങ്കര നാടാർമാർക്കു സംവരണം കിട്ടുകയും ചെയ്യും. ലത്തീൻ ക്രിസ്ത്യാനികളുടെ ആശങ്കയെക്കുറിച്ച് ആർച്ച്ബിഷപ് ഡോ. സൂസപാക്യവുമായി ചർച്ചനടത്തി. സുറിയാനി കത്തോലിക്കരുടെ പ്രശ്നങ്ങൾ സംബന്ധിച്ച് ചങ്ങനാശേരി മെത്രാപ്പോലീത്തയും മെത്രാന്മാരും കൊടുത്ത നിവേദനത്തിലെ ആവശ്യം അനുസരിച്ചും ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മീഷനെ നിയോഗിച്ചു. അധ്യാപക നിയമനം ശരിയാക്കി. തുന്പ ബഹിരാകാശ കേന്ദ്രത്തിനായി സ്ഥലം വിട്ടുകൊടുത്ത പള്ളിയുടെ പുതിയ സ്ഥലത്തിന്റെ പട്ടയം 62 വർഷത്തിനുശേഷം ശരിയാക്കി. ഇടുക്കിയിലെ കർഷകനു പട്ടയ ഭൂമിയിലെ മരം മുറിക്കാൻ അനുമതിയായി.
അർണാബ് ഗോസ്വാമി
അർണാബ് ഗോസ്വാമിയുടെ അറസ്റ്റ് മാധ്യമസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാകുമോ? മാധ്യമ പ്രവർത്തകർ നടത്തുന്ന വഞ്ചനയ്ക്കും ഭീകരപ്രവർത്തനത്തിനും മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിരക്ഷകൾ നൽകേണ്ടതുണ്ടോ? അർണാബിന്റെ റിപ്പബ്ലിക് ടിവിക്കെതിരേ വന്ന പരാതി അന്വേഷിക്കാൻ മഹാരാഷ്ട്രയിലെ അന്നത്തെ ബിജെപി സർക്കാർ കൂട്ടാക്കിയില്ല, കേസ് എഴുതിത്തള്ളി. ഇപ്പോൾ സർക്കാർ മാറി. കേസിനു ജീവൻ വച്ചു. അർണാബ് ജയിലിലുമായി.
ബിജെപിക്കുവേണ്ടി എന്തും പറയുന്ന അർണാബിനെ രക്ഷിക്കാൻ കേന്ദ്രസർക്കാരിനുപോലും സാധിക്കാതെ വന്നിരിക്കുന്നു. അർണാബ് ജയിലിലാണ്. താൻ ഒരിക്കലും കിടക്കേണ്ടി വരില്ല എന്ന് അദ്ദേഹം കരുതിയ ഇടത്ത്. ആനപ്പുറത്തിരിക്കുന്നവരെല്ലാം ഓർക്കുന്നതു കൊള്ളാം. സ്വയം ശപിക്കുന്നുണ്ടാവണം.