Wednesday, October 28, 2020 12:07 AM IST
ഏതാനും ദിവസങ്ങളായി നമ്മുടെ റബർ വിപണി ഉണർന്നിരിക്കുന്നു. റബർ ഷീറ്റിന്റെ വില 150 രൂപയിൽ എത്തി. ആറു കൊല്ലത്തെ കഠിനമായ വിലത്തകർച്ച കഴിഞ്ഞ് റബർ കർഷകർക്കു നല്ലകാലം പിറക്കുകയാണോ?
സ്വതന്ത്രമായി പ്രവർത്തിക്കുന്ന വിപണിയിൽ ഉത്പന്നത്തിന്റെ ആവശ്യം, ലഭ്യത എന്നീ ഘടകങ്ങളെ ആശ്രയിച്ചു വിലനിർണയം നടക്കും. പക്ഷേ, കേരളത്തിലെ റബർ വിപണി ടയർ വ്യവസായികളുടെ പരിപൂർണമായ നിയന്ത്രണത്തിലാണ്. ആഴ്ചതോറും ടയർ കന്പനിക്കാർ ഒത്തുകൂടി അടുത്തയാഴ്ച എന്തുമാത്രം റബർ വാങ്ങണം, എന്തുവില കൊടുക്കണം എന്നു നിശ്ചയിക്കുന്നു. സ്ഥിരം ഏജന്റുമാരായ വൻകിട വ്യാപാരികൾ തങ്ങളുടെ കീഴിലുള്ള ചെറുകിട വ്യാപാരികളെ വിളിച്ച് ടയർ കന്പനിക്കാർ നിർദേശിച്ച വിലയിൽനിന്നു തങ്ങളുടെ മാർജിൻ കുറച്ച് കർഷകരിൽനിന്നു റബർ വാങ്ങിയെത്തിക്കാൻ ഏർപ്പാട് ചെയ്യുന്നു.
ഇപ്പോൾ പെട്ടെന്നു വില കൂടാൻ എന്താണു കാരണം? സ്ഥായിയായ കാരണങ്ങളൊന്നും ഇതിന്റെ പിറകിലില്ല. ഏറ്റവും അധികം റബർ ഉത്പാദിപ്പിക്കുന്ന രാജ്യമായ തായ്ലൻഡിൽ 2014ലെ കൊട്ടാര വിപ്ലവത്തിനുശേഷം സൈന്യം അധികാരം ഏറ്റെടുത്തിരുന്നു. അതുകഴിഞ്ഞ് സ്ഥിതിഗതികൾ മാറിമറിഞ്ഞെങ്കിലും ഇപ്പോഴും പ്രശ്നങ്ങളുണ്ട്. വിദ്യാർഥിപ്രക്ഷോഭം ഇപ്പോഴും നടക്കുന്നു. അതിനിടയ്ക്ക് കോവിഡ്-19 ന്റെ വരവ്. ഈ സാഹചര്യത്തിൽ ടാപ്പർമാരായ ബംഗ്ലാദേശുകാർ നാട്ടിലേക്കു മടങ്ങി. ഇതു റബർ ഉത്പാദനത്തെ ബാധിച്ചു.
മറ്റൊരു വലിയ റബർ കയറ്റുമതി രാജ്യമായ വിയറ്റ്നാമിൽ തുടർച്ചയായ മഴയായിരുന്നു വില്ലൻ! കോവിഡിന്റെ പ്രശ്നം ഇന്തോനേഷ്യയിലും ഉത്പാദനം കുറയാൻ ഇടയാക്കി. ചുരുക്കത്തിൽ വിപണിയിൽ റബർ സപ്ലൈ കുറഞ്ഞുപോയി.
അതേസമയം, ഡിമാൻഡ് വർധിച്ചു. കോവിഡ്-19 മഹാമാരിയെ ചൈന സാമാന്യം ഫലപ്രദമായി നിയന്ത്രിച്ചുകഴിഞ്ഞതോടെ അവരുടെ വ്യാവസായിക ഉത്പാദനം "മുഴുമൂച്ചോടെ' തുടങ്ങിക്കഴിഞ്ഞു. അതോടെ ചൈനയുടെ റബർ ഡിമാൻഡ് ഉയർന്നു. അങ്ങനെയാണ് ഇപ്പോഴത്തെ വിലക്കയറ്റം ഉണ്ടായത്.
ടയർ മുതലാളിമാരുടെ തന്ത്രം
വിദേശവിപണികളിൽ ഇപ്പോൾ ഷീറ്റ് റബറിന് 160 രൂപ വിലയുണ്ട്. അവിടെ ഷീറ്റ് വാങ്ങി ഇന്ത്യയിലെത്തിക്കുന്പോഴേക്ക് 210 രൂപയെങ്കിലും ചെലവാകും. അതേസമയം ഗുണനിലവാരം കുറഞ്ഞ ക്രംബ് റബറിന് അവിടെ ഇപ്പോൾ 120 രൂപ വില. അതിവിടെ എത്തിക്കുന്പോഴേക്കും മുടക്കേണ്ടിവരുന്നത് 155-160 രൂപ. നേരത്തേതന്നെ നമ്മുടെ ടയർ കന്പനിക്കാർ ഗുണനിലവാരവും വിലയും കുറഞ്ഞ ക്രംബ് റബർ ഉദ്ദേശം 90 രൂപയ്ക്കു വാങ്ങി 120 രൂപയ്ക്ക് ഇവിടെ എത്തിച്ച് സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഇതു ടയർ നിർമാണത്തിന് ഉപയോഗിക്കണമെങ്കിൽ നല്ല ഗുണനിലവാരമുള്ള ഷീറ്റ് റബർ വാങ്ങി, ഇറക്കുമതി ചെയ്ത ക്രംബ് റബറുമായി കലർത്തി, ഒന്നിച്ചരച്ച് റബർ മിശ്രിതമുണ്ടാക്കണം. അപ്പോൾ ഷീറ്റ് റബർ വാങ്ങൽ ഒഴിവാക്കാൻ സാധിക്കില്ല.
തരം കുറഞ്ഞ ക്രംബ് റബർ വാങ്ങി നാട്ടിലെത്തിക്കാൻ മുടക്കുന്ന തുകയ്ക്ക് ഇവിടെ നല്ല ഗുണനിലവാരമുള്ള ഷീറ്റ് വാങ്ങിയെടുക്കുക-ഇതാണ് അവരുടെ നയവും തന്ത്രവും. കേരളത്തിൽ രണ്ടു കൊല്ലം മുന്പ് റബർ ബോർഡ് നടത്തിയ പഠനത്തിൽ റബറിന്റെ ഉത്പാദനച്ചെലവ് 172 രൂപ എന്നു കണ്ടെത്തിയത്രേ. ഈ ഷീറ്റാണ് ടയർ കന്പനിക്കാർ കർഷകർക്ക് 125, 130 രൂപ നല്കി കരസ്ഥമാക്കിയത്. കേരള സർക്കാരിന്റെ ധനസഹായംകൂടി കണക്കിലെടുക്കുന്പോൾ രൂപ 150 കിട്ടുമല്ലോ എന്നു കരുതിയ കർഷകർ ഇവർക്ക് 125 രൂപയ്ക്കു ഷീറ്റ് നല്കുകയായിരുന്നു. അങ്ങനെ 150 രൂപ കൊടുത്ത് ടയർ വ്യവസായി കർഷകരിൽനിന്നു വാങ്ങേണ്ട റബർ ഷീറ്റ് അവർ 125 രൂപയ്ക്ക് നേടിയെടുത്തു. കേരള സർക്കാരിന്റെ കർഷകസഹായപദ്ധതിയെ അവർ ടയർ വ്യവസായി സഹായ പദ്ധതിയാക്കി മാറ്റിയെടുക്കുകയായിരുന്നു.
സാധാരണയായി കർക്കടക മാസാവസാനത്തോടെ നമ്മുടെ ഇടവപ്പാതി അവസാനിക്കും. പിന്നീടു ചിങ്ങം, കന്നി മാസങ്ങളിൽ വെയിൽ. തുലാമാസത്തിൽ തുലാവർഷം. പക്ഷേ ഇക്കൊല്ലം സംഭവിച്ചതു മറ്റൊന്ന്. കർക്കടകം കഴിഞ്ഞു ചിങ്ങത്തിലും കന്നിയിലും മഴ തുടർന്നു. ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെ തുടർച്ചയായ മഴ. സ്വാഭാവികമായും റബർ ടാപ്പിംഗ് നടന്നില്ല. അങ്ങനെ ഇവിടെയും ഷീറ്റിന്റെ ലഭ്യത കുറഞ്ഞു. ഇപ്പോഴത്തെ വിലക്കയറ്റത്തിന് ഇതും ഒരു കാരണം.
പക്ഷേ, നവംബർ-ഡിസംബർ-ജനുവരി മാസങ്ങളിൽ മഴയുണ്ടാകാനിടയില്ല. ടാപ്പിംഗ് നിർബാധം നടക്കും. കൂടുതൽ ഷീറ്റ് വിപണിയിലെത്തുന്നതോടെ ടയർ കന്പനിക്കാർ വില കുറയ്ക്കുകയും ചെയ്യും. താത്കാലികമായ ഈ ഉയർച്ച കണ്ടു നാം പ്രതീക്ഷ പുലർത്തുന്നതിൽ കാര്യമില്ല. ചൈനീസ് ടയറിന്റെ പാശ്ചാത്യവിപണികൾ ഉണരാൻ താമസമുണ്ടാകും. അങ്ങനെ വന്നാൽ റബറിനു ചൈനയിൽനിന്നുള്ള ഡിമാൻഡും നീണ്ടുനിൽക്കില്ല. ബംഗ്ലാദേശിലെ ടാപ്പർമാർ കോവിഡ് കഴിഞ്ഞ് മടങ്ങിയെത്തുന്നതോടെ തായ്ലൻഡിലെ തോട്ടങ്ങളും സജീവമാകും.
വിദേശവില കുറയാം
ചുരുക്കത്തിൽ വിദേശ വിപണിയിലെ റബർ വിലയും കുറയാനാണു സാധ്യത. നമ്മുടെ വിപണിയിലും ടയർ കന്പനികൾ ഷീറ്റിന്റെ വില 130-140 രൂപയിലേക്കു കുറച്ചുകൊണ്ടുവന്നേക്കും.
കേന്ദ്രസർക്കാരിന്റെ നിലപാടും വ്യക്തമാണ്. റബർ കർഷകരോട് അവർ പുലർത്തുന്ന ചിറ്റമ്മനയം തുടരും. ചൈനയിൽനിന്നുമുള്ള വില കുറഞ്ഞ ടയർ ഇവിടെ ഇറക്കുമതി ചെയ്യുന്നതിനെതിരേ ടയർ കന്പനികൾ പരാതിപ്പെട്ടു. ഉടൻതന്നെ ചൈനീസ് ടയറിന്റെ ഇറക്കുമതിച്ചുങ്കം ഉയർത്തി സർക്കാർ അവരെ സഹായിച്ചു.
ജർമനയിൽനിന്നും ഇറക്കുമതി ചെയ്യുന്ന കൃത്രിമ റബർ ഇവിടെ വില കുറച്ചുവിറ്റ് തങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു എന്നു കൃത്രിമ റബർ ഉത്പാദകരായ റിലയൻസും മറ്റും പരാതിപ്പെട്ടു. തൽക്ഷണം കൃത്രിമ റബറിന്റെ ഇറക്കുമതിച്ചുങ്കം ഉയർത്തി കേന്ദ്രം അവരെ സന്തുഷ്ടരാക്കി.
അതേസമയം, കഴിഞ്ഞ അഞ്ചു കൊല്ലമായി സ്വാഭാവിക റബറിന്റെ ഇറക്കുമതിയുടെ കുത്തൊഴുക്കിനെതിരേ കർഷകരും അവരെ പിന്തുണയ്ക്കുന്നവരും തുടർച്ചയായി പരാതിപ്പെടുന്നു. കേന്ദ്രസർക്കാർ അപ്രസക്തമായ ചോദ്യങ്ങൾ ഉയർത്തി നമ്മുടെ ചെറുകിട റബർ കർഷകരെ രക്ഷിക്കാൻ വേണ്ടി, സ്വാഭാവിക റബറിന്റെ ഇറക്കുമതിച്ചുങ്കം ഉയർത്താൻ തങ്ങൾ തയാറല്ലെന്നു പ്രഖ്യാപിക്കുന്നു. ഈ സ്ഥിതിക്കു മാറ്റമുണ്ടാകാത്തിടത്തോളം കാലം റബർ കർഷകർക്ക് ഒന്നും പ്രതീക്ഷിക്കാനില്ല.ടയർ കന്പനികൾ ഇവിടെ റബർവില ഇടിച്ചുതാഴ്ത്തി നിർത്തും.
റീപ്ലാന്റിംഗിനു സമയമാകുന്ന നമ്മുടെ തോട്ടങ്ങളിൽ നാലാം കൊല്ലം വരുമാനം കിട്ടുന്ന പറങ്കിമാവ്, കൊക്കോ, എണ്ണപ്പന (ഇവ മൂന്നിനും ഭൂപരിധിനിയമ ഇളവുണ്ട്) നടുക; രക്ഷപ്പെടുക.
പി.സി. സിറിയക്