Friday, October 23, 2020 12:03 AM IST
ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ‘ഫ്രാൻചെസ്കോ’ എന്ന ഡോക്യുമെന്ററിയിൽ മാർപാപ്പയുടെ അഭിപ്രായമെന്ന നിലയിൽ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ സത്യാവസ്ഥ മനസിലാക്കുന്നത് ഉചിതമായിരിക്കും. മലയാളത്തിലെ ചില പത്രങ്ങളും ഇതിന്റെ സത്യാവസ്ഥ മനസിലാക്കാതെയാണ് ഈ വാർത്തയ്ക്ക് പ്രാധാന്യം നല്കിയത്. സ്പാനിഷ് ഭാഷയിൽ മാർപാപ്പ പറഞ്ഞ വാക്കുകൾ ഇപ്രകാരമാണ്: “സ്വവർഗ ആഭിമുഖ്യമുള്ള ഓരോ വ്യക്തിക്കും കുടുംബത്തിൽ ജീവിക്കാനുള്ള അവകാശമുണ്ട്. അവർ ദൈവത്തിന്റെ മക്കളാണ്. അവരെ കുടുംബത്തിൽ നിന്നു പുറത്താക്കുകയോ ജീവിതം ദുരിതപൂർണമാക്കുകയോ ചെയ്യരുത്. നമുക്ക് ആവശ്യം പരസ്പരമുള്ള സഹവർത്തിത്വം സാധ്യമാക്കുന്ന സിവിൽ നിയമമാണ്. അപ്രകാരം അവർക്കുള്ള അവകാശം നൈയാമികമായി സാധ്യമാക്കണം’’.
സഹവർത്തിത്വത്തെ ((co-existence) സൂചിപ്പിക്കുന്ന സ്പാനിഷ് ഭാഷയിലെ convivencia civil എന്ന പ്രയോഗത്തെ സ്വവർഗവിവാഹത്തിന്റെ ധ്വനിയുള്ള ഒത്തുചേരൽ (civil union) എന്ന ദുർവ്യാഖ്യാനം നല്കി മാധ്യമങ്ങൾ മാർപാപ്പയുടെ അഭിപ്രായത്തെ വളച്ചൊടിക്കുകയാണു ചെയ്തത്. സ്വവർഗ ലൈംഗികതയെക്കുറിച്ചു കത്തോലിക്കാ സഭ നാളിതുവരെ നല്കിയ പ്രബോധനങ്ങൾക്കു വിരുദ്ധമായി ഒന്നും മാർപാപ്പ അഭിപ്രായപ്പെടുന്നില്ല.
സ്വവർഗ ലൈംഗികതയെ അനുകൂലിക്കുന്ന കോടതിവിധികളുടെയും രാജ്യാന്തര നിയമങ്ങളുടെയും ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇതിന്റെ ശരിതെറ്റുകളെക്കുറിച്ചുള്ള ആശയക്കുഴപ്പം ഇന്നു പൊതുസമൂഹത്തിൽ ഉടലെടുത്തിട്ടുണ്ട്. എന്നാൽ, വിശുദ്ധ ഗ്രന്ഥം, സഭാപാരന്പര്യം, സഭാപിതാക്കന്മാരുടെ പ്രബോധനം, സഭാ രേഖകൾ, കൂദാശാ ജീവിതം എന്നിവയുടെ അടിസ്ഥാനത്തിൽ കത്തോലിക്കാസഭയുടെ ധാർമികപ്രബോധനം ഇതു തെറ്റാണെന്നു പഠിപ്പിക്കുന്നു. ഇതിനെക്കുറിച്ചു പല രേഖകളും കാലാകാലങ്ങളിൽ സഭ പുറപ്പെടുവിച്ചിട്ടുണ്ട്. ആ രേഖകളുടെ പ്രധാന ആശയങ്ങളെ ഇപ്രകാരം സംഗ്രഹിക്കാം.
1. സ്വവർഗ ലൈംഗികത ഗൗരവമായ തിന്മയാണ് (ഉല്പ 19:1-11 ; ലേവ്യ 18:22 ; 20:13 ; റോമ 1:22-27; 1 കോറി 6:9-10 ; 1 തിമോ 1: 9-10). 2. സ്വാഭാവിക ധാർമിക നിയമത്തിന് എതിരാണ്. മനുഷ്യ സ്വഭാവത്തിൽ ധാർമികമായി എന്താണു ശരി, എന്താണു തെറ്റ് എന്നത് മനുഷ്യ സത്തയിൽനിന്നും യുക്തിയിൽനിന്നും മനസിലാക്കാൻ സാധിക്കും.
3. മനുഷ്യന്റെ സത്ത അല്ലെങ്കിൽ ശരീരത്തിന്റെ ഘടന നോക്കിയാൽതന്നെ മനസിലാകും സ്ത്രീ-പുരുഷ ലൈംഗിക അവയവങ്ങൾ പരസ്പര പൂരകങ്ങളാണെന്ന്. പുരുഷനും പുരുഷനും അഥവാ സ്ത്രീയും സ്ത്രീയുമായുള്ള ബന്ധം അസ്വാഭാവികമാണ്.
4. ജീവദായകം, സ്നേഹദായകം എന്നീ രണ്ട് അടിസ്ഥാന മാനങ്ങളാണു ലൈംഗികതയ്ക്കുള്ളത്. അവ സ്വവർഗ ലൈംഗികതയിൽ സന്നിഹിതമല്ല. ജീവദായകം എന്ന അർഥത്തിൽ നോക്കുന്പോൾ സ്വവർഗ ബന്ധത്തിലേർപ്പെടുന്നവർക്കു പുതിയ ജീവനു ജന്മം നല്കാനുള്ള സ്വാഭാവിക സാധ്യതയില്ല. കൂടാതെ സ്വവർഗ ലൈംഗികതയിൽ ശാരീരിക സ്നേഹത്തിനു മുൻതൂക്കം കൊടുക്കുന്നതുകൊണ്ടു ദൈവസ്നേഹത്തിൽ അധിഷ്ഠിതമായ സ്നേഹത്തിനും സ്ഥാനമില്ല. സ്ത്രീയും പുരുഷനുമാണ് വിവാഹബന്ധത്തിൽ ഏർപ്പെടേണ്ടതെന്നും അതു പരസ്പര പൂരകങ്ങളാണെന്നുമുള്ള കത്തോലിക്കാ സഭയുടെ പ്രബോധനം എല്ലാ മതങ്ങളും സംസ്കാരങ്ങളും സ്വീകരിക്കുന്നതാണ്. അതിന്റെ നിയത ലക്ഷ്യങ്ങളും അവിഭാജ്യ ഘടകങ്ങളും ഹനിക്കപ്പെടരുത്. വിവാഹ ജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും ജീവശാസ്ത്രപരമായ അർഥത്തെയും നരവംശപരമായ അർഥത്തെയും സ്വവർഗ ലൈംഗികത വെല്ലുവിളിക്കുന്നു. കുഞ്ഞുങ്ങളുടെ സമഗ്രമായ വളർച്ചയ്ക്കു മാതാപിതാക്കളുടെ പരിചരണം അത്യാവശ്യമാണ്. കുഞ്ഞുങ്ങളുടെ വൈകാരികവളർച്ചയെ ഇതു ഗൗരവമായി ബാധിക്കും. ഇങ്ങനെ നോക്കുന്പോൾ കുഞ്ഞുങ്ങളുടെ അവകാശങ്ങൾക്കും താത്പര്യങ്ങൾക്കും സ്വവർഗവിവാഹം തടസമാണ്. 2014 ൽ റോമിൽ നടന്ന മതാന്തര സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പ ഇപ്രകാരം പറഞ്ഞു: “കുടുംബമാണ് സഹവർത്തിത്വത്തിന്റെ അടിസ്ഥാനം അമ്മയും അപ്പനുമുള്ള കുടുംബത്തിൽ, അവരുടെ പരിചരണത്തിൽ വളർന്നുവരാനുള്ള അവകാശം എല്ലാ കുഞ്ഞുങ്ങൾക്കും ഉണ്ട്’’.
സ്വവർഗ സ്വഭാവമുള്ള വ്യക്തികളെ ബഹുമാനിക്കുന്നതു സ്വവർഗ ലൈംഗിക ബന്ധത്തെയോ സ്വവർഗ വിവാഹത്തെയോ അംഗീകരിച്ചുകൊണ്ടാവരുത്. സ്വവർഗ ലൈംഗികത ഗൗരവമായ തിന്മയാണെന്നു കത്തോലിക്കാ സഭ പറയുന്പോഴും ഇത്തരം വ്യത്യസ്ത ലൈംഗികാഭിമുഖ്യമുള്ളവരെ സഭ പരിമിതിയില്ലാതെ സ്നേഹിക്കുന്നു. കാരണം ദൈവം എല്ലാവരെയും സ്നേഹിക്കുന്നു (ഗലാ 3:26-28). അവരെ തുല്യ മഹത്വമുള്ള വ്യക്തികളായി പരിഗണിക്കാനും ബഹുമാനിക്കാനും നമുക്കു സാധിക്കണം (ലൈംഗിക ധാർമികതയെക്കുറിച്ചുള്ള വിശ്വാസ തിരുസംഘത്തിന്റെ 1975 ലെ രേഖ, നന്പർ 8). അവർക്കും അവരുടേതായ ആവശ്യങ്ങളും അവകാശങ്ങളുമുണ്ട്. ലൈംഗിക വ്യത്യസ്തതയുടെ പേരിൽ വിവേചനം ഉണ്ടാകാൻ പാടില്ല. കൂടാതെ ദൈവത്തിന്റെ വിടുതൽ നല്കുന്ന കൃപയോടുള്ള ആഴമായ സഹകരണത്തിലൂടെ മാത്രമേ ഒരു വ്യക്തിക്കു തന്റെ സ്വവർഗ ലൈംഗിക ചോദനയുടെ ബലഹീനതയിൽനിന്നു പുറത്തുകടക്കാൻ സാധിക്കുകയുള്ളൂ (സ്വവർഗാഭിമുഖ്യമുള്ള വ്യക്തികളുടെ അജപാലനത്തെക്കുറിച്ചുള്ള വിശ്വാസ തിരുസംഘത്തിന്റെ 1986ലെ രേഖ, നമ്പർ 11).
ചുരുക്കത്തിൽ, സ്വവർഗ ലൈംഗികതയെക്കുറിച്ചു കത്തോലിക്കാസഭയുടെ നൂറ്റാണ്ടുകളായുള്ള പ്രബോധനത്തിന്റെ വെളിച്ചത്തിൽ വിലയിരുത്തുന്പോൾ ഫ്രാൻസിസ് മാർപാപ്പ പുതിയ കാര്യങ്ങളൊന്നും പഠിപ്പിക്കുന്നില്ലെന്നു മാത്രമല്ല, പരന്പരാഗതമായ പ്രബോധനത്തിൽ നിന്നുവ്യതിചലിക്കുന്നുമില്ല. കാരണം സ്വവർഗ പ്രവൃത്തികളും വിവാഹവും ധാർമികമായി തെറ്റാണെന്നു സഭ പഠിപ്പിക്കുന്പോഴും ഈ വ്യക്തികളോടു കരുണയിലധിഷ്ഠിതമായ ഒരു അജപാലന നയമാണ് സഭ അവലംബിക്കുന്നത്. സഭയുടെ ധാർമിക പ്രബോധനവും കരുണാർദ്രമായ അജപാലനാഭിമുഖ്യവും തമ്മിലുള്ള വ്യത്യാസം മനസിലാക്കിയാൽ മാത്രമേ മാർപാപ്പയുടെ അഭിപ്രായത്തിന്റെ പൊരുൾ നമുക്കു വ്യക്തമാവുകയുള്ളൂ.
കത്തോലിക്കാസഭ ഒരു പ്രബോധനം നടത്തുന്നതിനു നിയതമായ മാർഗങ്ങളാണു നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നത്. ഒരു ഡോക്യുമെന്ററി ഫിലിമിൽ സാന്ദർഭികമായി പരിശുദ്ധ പിതാവ് പറയുന്ന വാക്കുകൾ സഭാ പ്രബോധനത്തിൽനിന്നുള്ള വ്യതിചലനമായി വ്യാഖ്യാനിക്കാൻ സാധ്യമല്ല. ബിബിസി ഇന്നലെ നൽകിയ വാർത്താ വിശകലനത്തിൽ സഭാ പ്രബോധനത്തിൽ മാറ്റം വരുത്താനുള്ള സൂചനയൊന്നും ഈ വാക്കുകളിൽ ഇല്ല എന്നാണു പ്രസ്താവിച്ചത്. ബ്യൂണസ് ഐറിസിൽ ആർച്ച് ബിഷപ് ആയിരുന്നപ്പോൾ ഫ്രാൻസിസ് മാർപാപ്പ സ്വവർഗ വിവാഹത്തിന്റെ ശക്തനായ എതിരാളി ആയിരുന്നു. സാധാരണ വിവാഹവും സ്വവർഗാനുരാഗികളുടെ വിവാഹവും താരതമ്യം ചെയ്യുന്നത് ഒരു അധഃപതനമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സ്വവർഗവിവാഹത്തിൽ ഏർപ്പെടുന്നവർ കുട്ടികളെ ദത്തെടുക്കുന്നത് അദ്ദേഹം അംഗീകരിക്കുന്നില്ല.
സ്വവർഗ വിവാഹത്തെപ്പറ്റി മാർപാപ്പ ഇന്റർവ്യുവിൽ ഒന്നും പറയുന്നില്ല എന്നതാണു വാസ്തവം. സഭാ പ്രബോധനങ്ങളെ തിരുത്താനോ പുതിയവ നൽകാനോ ഉള്ള വേദി ഒരു ഇന്റർവ്യൂ അല്ല എന്നു ചുരുക്കം.
സ്വവർഗ ലൈംഗികാഭിമുഖ്യത്തെ സഭ പാപമായിട്ടല്ല, ക്രമരാഹിത്യമായിട്ടാണു കാണുന്നത്. സ്വാഭാവിക ലൈംഗികതയിൽ എന്നപോലെ സ്വവർഗ ലൈംഗികതയിലും ക്രമരഹിതമായ പ്രവൃത്തികൾ ഉണ്ടാകാതെ സൂക്ഷിക്കേണ്ടതാണ്. ക്രമരഹിതമായ ലൈംഗികാഭിമുഖ്യമുള്ളവരും ദൈവമക്കളാണ്. അവരെ അക്കാരണത്താൽ പാപികൾ എന്നു മുദ്രകുത്താൻ പാടില്ല. അവരും മാന്യതയും ബഹുമാനവും അർഹിക്കുന്നവരാണ്.
2014 മാർച്ചിൽ ഫ്രാൻസിസ് മാർപാപ്പ ഇറ്റാലിയൻ ദിനപത്രമായ കൊറിയേറെ ദെല്ല സേറായ്ക്ക് അനുദിച്ച അഭിമുഖത്തിനുശേഷവും സ്വവർഗാനുരാഗികളുടെ “ബന്ധം’’ ചർച്ചാ വിഷയമായി. തുടർന്ന് പരിശുദ്ധ പിതാവ് അർഥശങ്കയ്ക്ക് ഇടയില്ലാതെ പറഞ്ഞു: “വിവാഹം നടക്കുന്നത് ഒരു പുരുഷനും സ്ത്രീയും തമ്മിലാണ്. രാഷ്ട്രങ്ങൾ ആളുകൾ ഒന്നിച്ചു താമസിക്കുന്നതിനെ പല കാരണങ്ങളാൽ ക്രമപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്... ഇപ്രകാരമുള്ള ബന്ധങ്ങളെ എങ്ങനെ കൃത്യമായി നിർവചിക്കാമെന്ന് എനിക്കറിഞ്ഞുകൂടാ. വ്യത്യസ്ത കേസുകൾ പരിഗണിച്ച്, ഓരോന്നും പ്രത്യേകം വിലയിരുത്തണം’’.
സ്വവർഗാനുരാഗികളുടെ ബന്ധത്തെ ന്യായീകരിക്കുന്നതിനു പകരം വിവാഹത്തിലെ സ്ത്രീ-പുരുഷ പങ്കാളിത്തത്തെ അദ്ദേഹം അടിവരയിട്ട് ഉറപ്പിക്കുകയാണു ചെയ്തത്.
ഡോ. സ്കറിയ കന്യാകോണിൽ
(ലേഖകൻ വടവാതൂർ സെമിനാരി റെക്ടറും മോറൽ തിയോളജി പ്രഫസറുമാണ്.)