Wednesday, October 21, 2020 11:05 PM IST
നിലനിൽപ്പിനെത്തന്നെ അപകടത്തിലാക്കുന്ന തരത്തിലുള്ള വൻ ജീവിത പ്രതിസന്ധി കാർഷികമേഖലയിൽ അതിരൂക്ഷമായി തുടരുന്നു. പുത്തൻ സാന്പത്തിക പരിഷ്കാരങ്ങളുടെ ഗുണഫലങ്ങൾ താഴെ തട്ടിലേക്ക് അരിച്ചിറങ്ങുമെന്ന വാദം (Trickle Down Theory) പൂർണമായും തെറ്റായിരുന്നു. ആഗോളീകരണ-ഉദാരവത്കരണ നയങ്ങൾ രാജ്യത്തെ സംഘടിതരുടെയും കച്ചവടക്കാരുടെയും സന്പന്നരുടെയും വരുമാനത്തിൽ വൻ വർധനവുണ്ടാക്കിയെങ്കിലും കർഷകരുടെ വാങ്ങൽശേഷി കുറഞ്ഞുകൊണ്ടിരുന്നു. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്കു ലഭിച്ചിരുന്ന വിലയിൽ കാലാനുസൃതമായ ഉയർച്ച ഉണ്ടായില്ല. കർഷകരും സംഘടിതരും തമ്മിലുള്ള വരുമാന അന്തരം നാൾക്കുനാൾ വർധിക്കുന്നു. കർഷകർ വർഷാവർഷം കൂടുതൽ ദരിദ്രരാകുകയാണെങ്കിലും കേരളത്തിലെ മറ്റു ജനങ്ങളുടെ വരുമാനം കുത്തനെ ഉയരുകയാണ്.
പബ്ലിസിറ്റിക്കല്ല കൃഷി
കൃഷിയെ രക്ഷിക്കാൻ സർക്കാർ ധനസഹായമോ സബ്സിഡികളോ അല്ല ആവശ്യം മറിച്ച് കാർഷിക ഉത്പന്നങ്ങൾക്ക് വിലക്കയറ്റത്തിനനുസൃതമായ ന്യായവില സർക്കാർ ഉറപ്പാക്കണം. അങ്ങനെ ചെയ്താൽ ആരുടെയും സഹായം ഇല്ലാതെ തന്നെ കർഷകർ ഏതു കൃഷിയും ചെയ്യും. കാലാവസ്ഥയോടു മല്ലടിച്ചാണ് കർഷകർ കൃഷി ഇറക്കുന്നത്. പിന്നെ വിലയും വിപണിയുമായുള്ള യുദ്ധം. പ്രഖ്യാപനങ്ങളോ പരസ്യങ്ങളോ അല്ല ആത്മാർഥതയോടെയുള്ള കർഷക സൗഹൃദ സമീപനമാണ് ആവശ്യം. തരിശുപാടങ്ങൾ സംഘകൃഷികളിലൂടെ വീണ്ടെടുക്കുന്നതടക്കമുള്ള നീക്കങ്ങൾ വളരെ ചെറിയൊരളവിൽ മാത്രമേ കാർഷിക ഉത്പാദനം വർധിപ്പിക്കൂ എന്ന കാര്യം ആരും വിസ്മരിക്കരുത്. അതൊരു പബ്ലിസിറ്റി നീക്കം മാത്രമായെ പരിഗണിക്കൂ.
രാഷ്ട്രീയപ്രക്ഷോഭങ്ങൾക്കും മഹാറാലികൾക്കും ഒന്നും കാർഷിക ഉത്പന്നങ്ങളുടെ വില ഉയർത്താനോ കർഷകരുടെ വരുമാനം വർധിപ്പിക്കാനോ നാളിതുവരെ സാധിച്ചില്ല. ഇനിയൊട്ടു സാധിക്കുമെന്നു കരുതാനും വയ്യ. അതുകൊണ്ടുതന്നെ സർക്കാർ രക്ഷിക്കും എന്നു കരുതാനാവില്ല. സമീപഭാവിയിൽ അതിനുള്ള സാഹചര്യവുമില്ല. ജനങ്ങൾക്ക് കൂടുതൽ ആവശ്യമുള്ളതും കൂടുതൽ വരുമാനം/വില ലഭിക്കുന്നതുമായ കൃഷികളിലേക്ക് കർഷകർ മാറണം. അതിനവർക്ക് ഒരു നേതൃത്വം വേണം.
കർഷകരക്ഷക്കും കർഷകവരുമാന വർധനവിനും ഇനിയുള്ള ഏകമാർഗം എന്നത് കർഷകർ ദേശീയതലത്തിലും സംസ്ഥാനതലത്തിലും സംരംഭകത്വശൈലിയോടെ സംഘടിക്കുകയും അവരുടെ ഉത്പന്നവില മുൻകൂട്ടി നിശ്ചയിക്കുകയും അതു ദിവസേന കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും കർഷകരുടെ ഉത്പന്നങ്ങൾ വാങ്ങി വിൽക്കാൻ സംസ്ഥാന/ദേശീയതലത്തിൽ സംഘടിതമായൊരു വിപണനസംവിധാനം രൂപീകരിക്കുകയും ചെയ്യുക എന്നതു മാത്രമാണ്. തങ്ങൾക്കു ലാഭകരമായ വില കിട്ടിയാലെ ഉത്പന്നങ്ങൾ വിൽക്കൂ എന്നു കർഷകർ തീരുമാനിക്കണം. കച്ചവടക്കാരുടെ ശൈലിയിലേക്കു കർഷകർ മാറണം. അതോടൊപ്പംതന്നെ വിദേശ ഇറക്കുമതിയെ ചെറുക്കാനുള്ള നീക്കങ്ങളും നടത്തണം.
കാർഷിക വിപണി
കർഷകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്കു ന്യായമായ വില ലഭിക്കുന്നില്ല. കൃഷിക്കാർ കൃഷി ഇറക്കാൻ മുടക്കുന്ന പണം പോലും തിരികെ ലഭിക്കുന്നില്ല. കാർഷിക ഉത്പന്നങ്ങളുടെ ലാഭം മുഴുവൻ ഇടനിലക്കാരായ കച്ചവടക്കാർ സ്വന്തമാക്കുന്നു. രാജ്യവും സംസ്ഥാനവും ഭരിക്കുന്ന മുന്നണികളും രാഷ്ട്രീയ പാർട്ടികളും മേൽപ്പറഞ്ഞതുതന്നെയാണ് കാർഷിക പ്രതിസന്ധിക്കു കാരണമെന്നും ഇടനിലക്കാരെ ഒഴിവാക്കി കാർഷിക ഉത്്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിലെത്തിക്കുന്ന സംവിധാനം ഉണ്ടാക്കണമെന്നും സ്ഥിരമായി ആവശ്യപ്പെടുന്നു. എന്നാൽ ആരും ഇതിനു നേതൃത്വം നൽകുന്നില്ല.
ഇടനിലക്കാരെ ഒഴിവാക്കി കാർഷിക ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്കു നേരിട്ടെത്തിക്കാനുള്ള സംവിധാനങ്ങൾ കേരളത്തിൽ ഇല്ലേ? ദീർഘവീക്ഷണവും താത്പര്യവും ലക്ഷ്യബോധവുമുണ്ടായിരുന്നെങ്കിൽ നിലവിലുള്ള സംവിധാനങ്ങളിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാവില്ലേ? പിന്നെ എന്തുകൊണ്ടാണ് അതു സാധിക്കാതിരുന്നത്? ആരെങ്കിലും കുറ്റം വിധിക്കാനല്ല, മറിച്ച് കൃത്യമായ ഒരു വിശകലനം നടത്തി, നിലവിലെ സംവിധാനങ്ങൾ ഉപയോഗിച്ച് കാര്യക്ഷമമായ ഒരു സംസ്ഥാനതല കാർഷിക വിപണി സ്ഥാപിക്കാനാവില്ലേ എന്ന ചോദ്യത്തിനുത്തരം അടിയന്തിരമായി കണ്ടെത്തേണ്ടിയിരിക്കുന്നു.
ബിസിനസ് സംരംഭങ്ങൾ
കർഷകർക്ക് സ്വന്തമായി ബിസിനസ്സ് സംരംഭങ്ങൾ സ്ഥാപിക്കാൻ ആവശ്യമായ സൗകര്യങ്ങൾ/കഴിവുകൾ ലഭ്യമല്ലാത്തതിനാൽ കർഷകരുടെ മാത്രം ഉടമസ്ഥതയിൽ, എന്നാൽ പ്രഫഷണൽ കർഷർക്ക് നിയന്ത്രണവിധേയമായി പ്രവർത്തിക്കുന്ന പുതിയൊരു സംവിധാനം ഉണ്ടാകണമെന്ന നിർദ്ദേശമുയർന്നു. അങ്ങനെ 2002-ൽ നിലവിൽ വന്നതാണ് കർഷക ഉത്പാദക കന്പനികൾ. ഇതു പ്രകാരം 10 കർഷകർ ചേർന്ന് ഒരു കർഷക ഉത്പാദക കന്പനി രജിസ്റ്റർ ചെയ്യാം. പരമാവധി അംഗങ്ങൾക്ക് (ഓഹരി ഉടമകൾക്ക്), യാതൊരു നിയന്ത്രണവുമില്ല. രാജ്യത്തെവിടെ വേണമെങ്കിലും കർഷക ഉത്പാദക കന്പനികൾക്കു പ്രവർത്തിക്കാം.
പരമാവധി 20 അംഗങ്ങളുള്ള കർഷകരുടെ കൂട്ടായ്മകൾ അങ്ങനെ 50 കൂട്ടായ്മകൾ ഒത്തുചേർത്ത് ഒരു ഫാർമർ പ്രൊഡ്യൂസിംഗ് കമ്പനി രൂപീകരിക്കുകയുമാണ് അഭികാമ്യം. കൂടുതൽ മൂലധനം ആവശ്യമുള്ളിടത്ത് കൂടുതൽ കൂട്ടായ്മകൾ രൂപീകരിക്കണം. കർഷക ഉത്പാദക കന്പനികൾ രജിസ്റ്റർ ചെയ്യാനായി 2002-ൽ തന്നെ കന്പനി നിയമം ഭേദഗതി ചെയ്തെങ്കിലും കർഷക ഉത്പാദക കന്പനികൾ രജിസ്റ്റർ ചെയ്യാനുള്ള മാർഗനിർദേശങ്ങൾ പുറത്തിറങ്ങിയത് 2012-2013 കാലഘട്ടത്തിലായിരുന്നു.
കുട്ടനാട്ടിലെ പാടശേഖരകമ്മിറ്റികളുടെയും റബർ ഉത്പാദകസംഘങ്ങളുടെയും നാളികേര ഉത്പാദകസംഘങ്ങളുടെയും ഒക്കെ പരിഷ്കരിച്ച/വിപുലീകരിച്ച കർഷക കൂട്ടായ്മകളാണ് 2002-ൽ അരുണ് ജെയ്റ്റിലി കൊണ്ടുവന്നതും 2013-ൽ കേന്ദ്രസർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതുമായ കർഷക ഉത്പാദക കന്പനികൾ.
കേവലം 500 ലിറ്റർ പാൽ ദിവസേന ശേഖരിച്ച് വിപണനം നടത്തുന്ന രീതിയിൽ പ്രവർത്തനമാരംഭിച്ച ക്ഷീരകർഷകരുടെ കൂട്ടായ്മയാണ് ഇന്നു ലോകത്തിനു തന്നെ മാതൃകയായ അമൂൽ. അതുകൊണ്ടുതന്നെ കാർഷിക ഉത്പാദക കന്പനികൾക്കു കേരളത്തിൽ ഏറെ പ്രസക്തിയുണ്ട്. അമൂൽ സ്ഥാപകൻ വർഗീസ് കൂര്യനു സമാനമായ പ്രഫഷണൽ കർഷകനേതാക്കൾ കർഷകർക്കു നേതൃത്വം നൽകണം. റബർ ഉത്പാദകസംഘങ്ങൾ 2015-ൽ സംസ്ഥാന ധനകാര്യമന്ത്രിയായിരുന്ന കെ.എം. മാണി പ്രഖ്യാപിച്ച റബർ കൃഷി ഉത്തേജകപദ്ധതിയിലൂടെയാണ് ഇന്നു സജീവമായത്. പല കോണുകളിൽനിന്നും നിരുത്സാഹപ്പെടുത്തിയെങ്കിലും അവസാനകണക്കുകൾ പ്രകാരം 1,900 ആർപിഎസുകളിലായി 5,20,000 റബർ കർഷകർക്ക് റബർ ധനസഹായ പദ്ധതിയിലൂടെ 2,000 കോടിയിലധികം രൂപയുടെ സഹായം കിട്ടി.
തുടങ്ങിയത് 7000 കന്പനികൾ
ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം രാജ്യത്തൊട്ടാകെ 7000 കർഷക ഉത്പാദക കന്പനികൾ രജിസ്റ്റർ ചെയ്തു പ്രവർത്തനം നടത്തുന്നു. എന്നാൽ നബാർഡു കണക്കു പ്രകാരം 3356 കർഷക ഉത്പാദക കന്പനികളാണ് രാജ്യത്തു പ്രവർത്തിക്കുന്നത്. കേരളത്തിൽ 131 കർഷക ഉത്പാദക കന്പനികളാണുള്ളത്.
കേന്ദ്ര കൃഷിവകുപ്പിനു കീഴിലുള്ള SMALL FARMERS AGRI BUSINESS CONSORTIUM ആർക്കു വേണമെങ്കിലും കർഷക ഉത്പാദക കന്പനികൾ രൂപീകരിക്കാൻ സഹായങ്ങൾചെയ്തുതരും.
കർഷക ഉത്പാദക കന്പനികൾ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കാൻ 2013-ൽ കേന്ദ്രസർക്കാർ ആദ്യത്തെ മൂന്നു വർഷം 40.26 ലക്ഷം രൂപ സൗജന്യ ധനസഹായം നൽകിയിരുന്നു. എന്നാൽ കേരളത്തിലെ ഒരു കർഷക ഉത്പാദക കന്പനിക്കുപോലും ഇത്തരമൊരു സഹായം ലഭിച്ചിട്ടില്ല.
കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ലഭിക്കാൻ റബർ കൃഷിയും നെൽകൃഷിയും ആദായകരമാക്കാൻ ആവശ്യമായ റൈസ് മില്ലുകളും ടയർ കന്പനികളും നിരവധി കർഷകമാർക്കറ്റുകളും സ്ഥാപിക്കാൻ കർഷക ഉത്പാദക കന്പനികൾ തന്നെ സ്ഥാപിക്കപ്പെടണം.
സംസ്ഥാന കർഷക ഉത്പാദക കന്പനി ധനസഹായം ലഭ്യമാകണമെന്നാഗ്രഹിക്കുന്നവർ സംസ്ഥാന കൃഷിവകുപ്പിനു കീഴിലുള്ള സ്മോൾ ഫാർമർ അഗ്രിബിസിനസ് കണ്സോർഷ്യത്തിന്റെ അധികാരികളെ ബന്ധപ്പെടുക. ഓണ്ലൈൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിച്ചുകഴിഞ്ഞു. വിശദാംശങ്ങൾക്കായി തിരുവനന്തപുരത്ത് 2742110 നന്പരിലോ 9383470281 അല്ലെങ്കിൽ 9447754263 എന്നീ മൊബൈൽ നന്പരുകളിൽ ബന്ധപ്പെടുക. www.sfackerala.org എന്ന സൈറ്റിൽ ബന്ധപ്പെട്ടാലും വിശദാംശങ്ങൾ ലഭ്യമാകും.
രാജ്യത്ത് 10,000 കർഷക ഉത്പാദക സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനാണ് കേന്ദ്ര സർക്കാർ പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇതുവഴി ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് നാളെ.
കർഷക ഉത്പാദക കന്പനി വിവിധ ഘട്ടങ്ങൾ
കർഷക ഉത്പാദക കന്പനികൾ ആരംഭിക്കാനുള്ള ഘട്ടങ്ങളിങ്ങനെയാണ്
1. സമാനചിന്താഗതിക്കാരായ/പ്രവർത്തനശൈലിയുള്ള കർഷകരുടെ ക്ളസ്റ്റർ കണ്ടെത്തൽ
2. അങ്ങനെ ഒരു കൂട്ടായ്മയായി മാറുന്ന കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ വിലയിരുത്തൽ
3. കൃഷി എങ്ങനെ ലാഭകരമാക്കാമെന്നതിനെപ്പറ്റിയുള്ള പഠനം
4. ഇങ്ങനെ തെരഞ്ഞെടുക്കുന്ന സമൂഹത്തിന്റെ അടിസ്ഥാനവിവരശേഖരണം
5. സാഹചര്യത്തിനനുസൃതമായ ഏറ്റവും മികച്ച ബിസിനസ് മോഡൽ പ്ലാനിംഗ്
6. കർഷരുടെ കൂട്ടായ്മ സംഘടിപ്പിക്കലും ഒത്തുചേരലും
7. കർഷക ഉത്പാദകസംഘങ്ങൾ രൂപീകരണനടപടികൾ
8. കർഷക ഉത്പാദകസംഘങ്ങൾ ലാഭകരമായി പ്രവർത്തിക്കാനാവശ്യമായ കാര്യങ്ങൾ കണ്ടെത്തൽ
9. കർഷക ഉത്പാദകസംഘങ്ങൾക്കാവശ്യമായ സംവിധാനമൊരുക്കൽ
10. ലാഭകരമായ ബിസിനസ് നടത്തിപ്പ്
11. പ്രവർത്തനവിലയിരുത്തലും ഓഡിറ്റിംഗും
കർഷക ഉത്പാദക കന്പനിക്കു നൽകാവുന്ന സേവനങ്ങൾ
കർഷക ഉത്പാദക കന്പനികൾക്ക് കർഷകർക്കു നൽകാവുന്ന സേവനങ്ങൾ താഴെ പറയുന്നവയാണ്.
1. കൃഷി ഇറക്കാൻ ആവശ്യമായ ധനസഹായം നേടിക്കൊടുക്കലടക്കമുള്ള സാന്പത്തിക സേവനങ്ങൾ
2. കൃഷിക്കാവശ്യമായ വിത്ത്, വളം അടക്കമുള്ള സാധനങ്ങൾ ഏറ്റവും കുറഞ്ഞ വിലക്ക് ലഭ്യമാക്കൽ
3. ഉത്പന്നങ്ങൾ സംഭരിക്കലും ശേഖരിക്കലും പാക്കിംഗും
4. ലാഭകരമായ വിപണി കണ്ടെത്തൽ-ഇടനിലക്കാരെ ഒഴിവാക്കൽ
5. ഇൻഷ്വറൻസ് സേവനങ്ങൾ നൽകൽ.
6. കൃഷിയെ ലാഭകരമാക്കാനും ആധുനികവിദ്യകളുപയോഗിച്ച് ഉത്പാദനക്ഷമത വർധിപ്പിക്കാനുള്ള സേവനങ്ങൾ
7. വിവിധ സംസ്ഥാനങ്ങളിലെയും വിവിധ ജില്ലകളിലെയും കർഷക ഉത്പാദകസംഘങ്ങളെ കോർത്തിണക്കൽ
ജയിംസ് വടക്കൻ
("ഫാർമേഴ്സ് ഫസ്റ്റ്', സെന്റർ ഫോർ കണ്സ്യൂമർ എഡ്യൂക്കേഷൻ എന്നിവയുടെ സ്ഥാപകനും കേരളം, തമിഴ്നാട്, പോണ്ടിച്ചേരി സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി മുൻ അംഗവുമാണ് ലേഖകൻ)