Monday, October 19, 2020 12:55 AM IST
‘സത്യനാദം’ എന്ന ആദ്യകാല പത്രത്തിന്റെ പത്രാധിപരായി അര നൂറ്റാണ്ടു കാലം സേവനം ചെയ്ത പി.സി. വർക്കിയെ ഇന്നു മലയാളക്കര ഓർക്കുന്നേയില്ല. 1876 ൽ കൊച്ചി രാജ്യത്തെ വരാപ്പുഴയിൽനിന്നു പ്രസിദ്ധീകരണം ആരംഭിച്ച ഈ പത്രത്തിന്റെ ആദ്യപേര് ’സത്യനാദ കാഹളം’ എന്നായിരുന്നു. പത്രത്തിന്റെ മലയാള ലോഗോയ്ക്കൊപ്പം THE TRUMPET OF THE VOICE OF TRUTH എന്ന് ഇംഗ്ലീഷിലും ആലേഖനം ചെയ്തിരുന്നു. അതിനിരുവശങ്ങളിലും “സത്യം നിങ്ങളെ രക്ഷിക്കും, സകലത്തെക്കാൾ സത്യം ജയിക്കുന്നു’’ എന്നു ലത്തീനിലും സുറിയാനിയിലും മലയാളത്തിലും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടായിരുന്നു. 1899ൽ പി.സി. വർക്കി പത്രാധിപരായി ചുമതലയേറ്റയുടൻ പേരിൽനിന്നു കാഹളം നീക്കം ചെയ്ത് സത്യനാദം എന്നു മാത്രമാക്കി മാറ്റി. 1951ൽ അദ്ദേഹം മരണമടയുന്നതു വരെ പത്രാധിപരായി തുടർന്നു.
അദ്ദേഹത്തിന്റെ പത്രാധിപത്യ കാലമായിരുന്നു സത്യനാദത്തിന്റെ സുവർണദശ. പത്രത്തിന്റെ കെട്ടുംമട്ടും അദ്ദേഹം മാറ്റിവരച്ചു. വാർത്താ റിപ്പോർട്ടിംഗിലും മുഖപ്രസംഗശൈലിയിലും കാതലായ മാറ്റം വരുത്തി. സാഹിത്യം, സാംസ്കാരികം, വൈജ്ഞാനികം, ശാസ്ത്രം, നിയമം, കവിത, ചരിത്രം തുടങ്ങിയ പുതിയ പംക്തികൾ കൂട്ടിച്ചേർത്തു. നാടിന്റെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു വർത്തമാനപത്രത്തിന് എന്തു പങ്കു വഹിക്കാനാകുമെന്ന് സത്യനാദം കാട്ടിക്കൊടുത്തു.
മുഖപ്രസംഗങ്ങൾക്കു രാജ്യത്തെ പ്രധാന പ്രശ്നങ്ങളെല്ലാം വിഷയങ്ങളായി. ദേശീയ- അഖിലേന്ത്യാ കാര്യങ്ങളും പരാമർശിക്കപ്പെട്ടു. രാഷ്ട്രീയ പ്രബുദ്ധതയുള്ള ചിന്തകനും നിരീക്ഷകനും കൂടെയായിരുന്നു വർക്കി. രാജഭരണമായിരുന്നെങ്കിലും പത്രസ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കും സാമൂഹ്യനീതിക്കും വേണ്ടി അവരോടു കലഹിക്കാൻ അദ്ദേഹത്തിന് ഒരു സങ്കോചവും ഉണ്ടായില്ല. അപ്പോഴും രാജകുടുംബത്തോടുള്ള ആദരവും വ്യക്തിബന്ധവും ഊഷ്മളമായി നിലനിർത്തുകയും ചെയ്തു.
1904ൽ ഭാരതത്തിൽ ഉപ്പുനികുതി ഏർപ്പെടുത്തിയതിനെതിരെ അദ്ദേഹം മുഖപ്രസംഗമെഴുതി. 1935ലാണ് പ്രസിദ്ധമായ ഉപ്പു സത്യഗ്രഹം നടന്നതു തന്നെ. ബ്രിട്ടീഷുകാർ കൊച്ചി രാജ്യത്തെ ഭരിച്ചിരുന്നില്ലെങ്കിലും ബ്രിട്ടീഷുകാർക്കെതിരെ പി.സി. വർക്കി മുഖപ്രസംഗങ്ങളെഴുതി. അവയെല്ലാം ഇംഗ്ലീഷിലുമായിരുന്നു.
1910ഓടെ പ്രമുഖരുടെ ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കെ.പി. കേശവമേനോൻ, പുത്തേഴത്ത് രാമൻ മേനോൻ, പണ്ഡിറ്റ് കെ.പി. കറുപ്പൻ, ഉള്ളൂർ എസ്. പരമേശ്വരഅയ്യർ, കട്ടക്കയം ചെറിയാൻ മാപ്പിള, സി. അന്തപ്പായി തുടങ്ങിയവർ സത്യനാദത്തിൽ നിത്യ എഴുത്തുകാരായി. സാമൂഹ്യപരിഷ്കരണത്തിനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി മുഖപ്രസംഗങ്ങൾക്കൊപ്പം പി.സി. വർക്കി ലേഖനങ്ങളുമെഴുതി. വിവാഹിതരായാൽ അധ്യാപികമാരെ പിരിച്ചുവിടുന്ന തിരുവിതാംകൂറിലെ സ്കൂളുകളുടെ നടപടിക്കെതിരേ എഴുതിയ മുഖപ്രസംഗം തിരുവിതാംകൂർ നിയമസഭയിൽ വലിയ കോളിളക്കമാണു സൃഷ്ടിച്ചത്.
ദളിത് ജനതയുടെ ഉന്നമനത്തിനും സ്ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുമായി അനേകം ലേഖനങ്ങളാണ് എഴുതിയത്.1930കളിൽ മണ്ണിൽ കൃഷിചെയ്യുന്ന കുടിയാന്മാരുടെ അവകാശ സംരക്ഷണത്തിന് ജന്മി- കുടിയാൻ നിയമം വേണമെന്ന് മുഖപ്രസംഗത്തിലൂടെയും തുടർച്ചയായി എഴുതിയ ലേഖനങ്ങളിലൂടെയും പി.സി. വർക്കി ആവശ്യപ്പെട്ടു. ഭൂപരിഷ്കരണ നിയമം എന്നത് അന്നു മറ്റാരുടെയും ചിന്തയിൽ പോലുമുണ്ടായിരുന്നില്ല എന്നോർക്കണം.
1945ൽ പത്രപ്രവർത്തകരുടെ പ്രതിനിധിയായി അദ്ദേഹം കൊച്ചി നിയമസഭയിൽ അംഗമായി.
ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം, ഇന്ത്യാ ഗവണ്മെന്റിന് എന്തോ കാര്യത്തിന് ബ്രിട്ടനിലെ പത്രങ്ങളുടെ സഹായം വേണ്ടിവന്നു. അതിനായി ഇന്ത്യാ ഗവണ്മെന്റ് ശ്രമം നടത്തുന്നതായി അറിഞ്ഞ ബോംബെയിലെ ഒരു പത്രം, ലണ്ടനിലെ പത്രപ്രവർത്തകരെ സ്വാധീനിക്കാൻ 40 സുന്ദരിമാരെ ഇന്ത്യാ ഗവണ്മെന്റ് അങ്ങോട്ടയച്ചതായി റിപ്പോർട്ടു ചെയ്തു. ഇതിൽ കലിപൂണ്ട സർക്കാർ പത്രങ്ങളെ നിയന്ത്രിക്കാൻ നിയമം നിർമിച്ചു. അതിന്റെ ചുവടു പിടിച്ച് പത്രങ്ങളെ നിയന്ത്രിക്കാനായി കൊച്ചി സർക്കാരും ഇവിടെ ഒരു നിയമം കൊണ്ടുവന്നു. ഇതിനെതിരേ പി.സി. വർക്കി നിയമസഭയ്ക്കകത്തും പുറത്തും വീറോടെ പോരാടി. അവസാനം പത്രമാരണനിയമം സർക്കാരിനെക്കൊണ്ട് പിൻവലിപ്പിച്ച ശേഷമേ അദ്ദേഹം അടങ്ങിയുള്ളു. അവ നിയമസഭയുടെ 100 വർഷത്തെ ചരിത്രത്തിലെ പ്രധാന പ്രസംഗങ്ങളിൽപെടുത്തി നിയമസഭയുടെ ശതാബ്ദി സ്മരണികയിൽ ചേർത്തിട്ടുണ്ട്.
പോത്തൻ ജോസഫ്, ചലപതിറാവു, ഫ്രാങ്ക് മൊറൈസ് തുടങ്ങിയ പത്രാധിപന്മാരെയും നെഹ്റുവിനെപ്പോലും വിടാതിരുന്ന കാർട്ടൂണിസ്റ്റ് ശങ്കർ തുടങ്ങിയുള്ളവരെയും നാം കേട്ടിട്ടുണ്ട്. കൊച്ചി ഒരു ചെറിയ നാട്ടുരാജ്യമായിരുന്നതിനാലും സത്യനാദം ഒരു നാട്ടുഭാഷാ പത്രമായിരുന്നതിനാലും വർക്കിക്കു ദേശീയ ശ്രദ്ധ ലഭിച്ചില്ല.
അരനൂറ്റാണ്ടുകാലം ഒരു പത്രത്തിന്റെ പത്രാധിപരായിരിക്കുകയെന്നതും പത്രപ്രവർത്തകരെ പ്രതിനിധീകരിച്ച് നിയമസഭയിൽ അംഗമാവുകയെന്നതും (പത്രപ്രവർത്തകർ നിയമസഭാംഗങ്ങളായിട്ടുണ്ടെങ്കിലും) പി.സി. വർക്കിയെ മറ്റുള്ള പത്രാധിപന്മാരിൽ നിന്നു വ്യത്യസ്തനാക്കുകയും ചെയ്യുന്നു. പി.സി. വർക്കിക്ക് ലഭിച്ച ഈ അംഗീകാരത്തിലൂടെ പത്രപ്രവർത്തകർ ആദരിക്കപ്പെടുകയും പത്രപ്രവർത്തനത്തിന്റെ അന്തസും പെരുമയും വർധിക്കുകയുമായിരുന്നു.
പി.സി. വർക്കിയുടെ മരണത്തോടെ സത്യനാദത്തിന്റെ പ്രസിദ്ധീകരണം നിലച്ചു. പിന്നീട് കേരളടൈംസിന്റെ വാരാന്ത്യപതിപ്പായി കുറെക്കാലം പുനഃപ്രസിദ്ധീകരിച്ചു. മുഖ്യപതിപ്പിന് അസ്വാഭാവിക മരണം സംഭവിച്ചതോടെ വാരാന്ത്യപതിപ്പ് സ്വാഭാവിക ചരമമടയുകയും ചെയ്തു.
ഒരു കാലത്ത് കൊച്ചിയിലെ ജനങ്ങൾ ആദരപൂർവം കണ്ടിരുന്ന പി.സി. വർക്കിക്ക് എവിടെയും ഒരു സ്മാരകമില്ല. അങ്ങനെയെന്തെങ്കിലുമൊന്നുണ്ടായിരുന്നെങ്കിൽ പി.സി. വർക്കി എന്ന പത്രപ്രവർത്തകനെ ആരെങ്കിലുമൊക്കെ എപ്പോഴെങ്കിലും ഓർത്തേനെ. പി.സി. വർക്കിയെ സ്വന്തം സമുദായവും മറന്നുപോയി. എന്നാൽ, പത്രസ്വാതന്ത്ര്യത്തിനായി വിട്ടുവീഴ്ചയില്ലാതെ പൊരുതുകയും പത്രധർമത്തെ പരിശുദ്ധമായി കാത്തുസൂക്ഷിക്കുകയും ചെയ്ത പത്രലോകത്തെ ഈ കുലപതിയെ പത്രപ്രവർത്തകർ ഓർമിക്കാത്തതിലാണ് അന്പരപ്പ് തോന്നുന്നത്.
പി.സി. വർക്കി ജനിച്ചത് ഒരു മേയ് മൂന്നിനാണ്. മരിച്ചത് മറ്റൊരു മേയ് മൂന്നിനും. ലോകപത്രസ്വാതന്ത്ര്യദിനമായി മേയ് മൂന്ന് തെരഞ്ഞെടുക്കപ്പെട്ടത് യാദൃച്ഛികമായാണെങ്കിലും ആരും ഓർമിക്കാൻ കൂട്ടാക്കാത്ത പി.സി. വർക്കിയുടെ ഓർമദിനം തന്നെ അതിനായി വന്നുപെട്ടതിൽ ഈശ്വരന്റെ ഒരു കൈയൊപ്പ് ചാർത്തൽ കാണുന്നില്ലേ?
അഡ്വ. ജേക്കബ് അറയ്ക്കൽ