Sunday, October 18, 2020 1:24 AM IST
അനന്തപുരി / ദ്വിജൻ
കേരള രാഷ്ട്രീയത്തിലെ വടവൃക്ഷമായിരുന്ന കെ.എം. മാണിയുടെ വിയോഗത്തെ തുടർന്നു കേരള കോണ്‍ഗ്രസിലും അതിലൂടെ ജനാധിപത്യമുന്നണിയിലും വളർന്നുവന്ന അസ്വാരസ്യങ്ങൾ സ്വാഭാവികമായ പരിണാമത്തിലെത്തി. ജനാധിപത്യമുന്നണിയിൽനിന്നു പുറത്താക്കപ്പെട്ട ജോസ് കെ. മാണിയും കൂട്ടരും ഇടതുമുന്നണിയിൽ ചേരാൻ തീരുമാനിച്ചു. ഒരു വീട്ടിൽ തമ്മിൽത്തല്ലി കഴിയുന്നതിനെക്കാൾ നല്ലതു രണ്ടു വീട്ടിൽ സമാധാനത്തോടെ കഴിയുന്നതാണ് എന്നു മാണി പണ്ട് പാർട്ടിയിലെ പിളർപ്പുകളെ പ്പറ്റി പറഞ്ഞിരുന്നു. കേരളത്തിലെ മുന്നണി സമവാക്യങ്ങളിൽ വലിയ മാറ്റം ഉണ്ടാക്കുന്നതാണ് പുതിയ മാറ്റം.
ഇടതുമുന്നണിക്കു ജോസിന്റെ പാർട്ടിയുടെ തീരുമാനം ഗുണം ചെയ്യുമെന്ന് അവരുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവ് പിണറായി വിജയൻ തന്നെ സമ്മതിച്ചു. ജോസ് കെ. മാണിയുടെ മുന്നണിപ്രവേശനം സംബന്ധിച്ചു ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങളുമായി മുഖ്യമന്ത്രിയെ കുടുക്കാൻ ശ്രമിച്ചവരോടു കുപിതനാകാതെ മുഖ്യമന്ത്രി പറഞ്ഞു, നിങ്ങളിൽ പലർക്കും അതു പിടിക്കുന്നില്ലെന്ന് എനിക്കറിയാം പക്ഷേ സഹിക്കുക മാത്രമാണ് വഴി എന്ന്. കേരള കോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശനത്തെ മാണിയുടെ കാലം മുതൽ എതിർത്തിരുന്ന സിപിഐയുടെയും കാനം രാജേന്ദ്രന്റെയും വാക്കുകളിൽ മഞ്ഞുരുകുന്നതിന്റെ സൂചനകളുണ്ട്. ഇടതു മുന്നണിയിലെ നേതാക്കളിൽ പാലായിലെ മാണി സി. കാപ്പന്റെ മനസിൽ ഇപ്പോഴും തീയുണ്ടെന്നതു വാസ്തവം.
ജോസ് കെ. മാണി സിപിഐയുടെ ആസ്ഥാനമായ എം.എൻ. സ്മാരകത്തിലും എകെജി സെന്ററിലും സന്ദർശനവും കാനം രാജേന്ദ്രൻ അടക്കമുള്ള നേതാക്കളുമായി ചർച്ചയും നടത്തി ബന്ധം ഉറപ്പിച്ചു. എ.കെ.ജി സെന്ററിൽനിന്നു മടങ്ങിയ ജോസ് കെ. മാണിയെയും റോഷി അഗസ്റ്റിനെയും യാത്രയാക്കാൻ കോടിയേരി ബാലകൃഷ്ണൻതന്നെ ഓഫീസ് കവാടത്തിലെത്തിയത് അവർക്ക് ജോസിന്റെ പാർട്ടിയോടുള്ള മനോഭാവ ത്തിന്റെ സൂചനയുമായി.
ഇടതുമുന്നണി
കേരള കോണ്‍ഗ്രസ് എന്ന പേരിലുള്ള എല്ലാ പാർട്ടികളും ഒരിക്കലെങ്കിലും അംഗമായിട്ടുള്ള മുന്നണിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. 1979 ൽ ഇ.എം.എസിന്റെ നേതൃത്വത്തിൽ ഇന്നത്തെ ഇടതുമുന്നണി രൂപംകൊണ്ടപ്പോൾ, കോണ്‍ഗ്രസിലെ എ.കെ. ആന്റണിക്കൊപ്പം കെ.എം. മാണിയും അതിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. ആ മുന്നണിയിൽനിന്ന് 1981 ഒക്ടോബറിൽ 21 മാസത്തെ സഹവാസത്തിനു ശേഷം ആന്റണിയും മാണിയും വിട്ടു.
മാണി ഇടതുമുന്നണി വിട്ടതിനെ തുടർന്ന് ലോനപ്പൻ നന്പാടൻ മാണിയുടെ പാർട്ടിവിട്ട് സോഷ്യലിസ്റ്റ് കേരള കോണ്‍ഗ്രസായി ഇടതുമുന്നണിയിൽ ചേർന്നു. അവസാനം അദ്ദേഹം സിപിഎമ്മിൽ എത്തി. ആന്റണി മുന്നണിവിട്ടതോടെ അവരുടെ പാർട്ടി പിളർന്നു.ആ പാർട്ടി എൻസിപി എന്നും കോണ്‍ഗ്രസ് എസ് എന്നും രണ്ടു പേരിൽ ഇന്ന് ഇടതുമുന്നണിയിലുണ്ട്. പിള്ളയുടെ കേരള കോണ്‍ഗ്രസും ജോസഫിന്റെ തുടർച്ചയുള്ള സ്കറിയാ തോമസിന്റെ പാർട്ടിയും 2010 ൽ ജോസഫ്, മാണിയിൽ ലയിച്ചതിനെ തുടർന്ന് ഇടതുമുന്നണിയിലെത്തിയ ജനാധിപത്യ കേരള കോണ്‍ഗ്രസും ഇപ്പോഴും ഇടതുമുന്നണിയിലുണ്ട്.
അതുകൊണ്ട് ഇടതുമുന്നണിയിൽ പ്രവർത്തിക്കാൻ കേരള കോണ്‍ഗ്രസിനു ബുദ്ധിമുട്ട് ഉണ്ടാവില്ല എന്നാണു മുഖ്യമന്തിയുടെ സമീപനം.1989 ൽ ഇടതുമുന്നണിയിലെത്തിയ ജോസഫ് 2010 വരെ 21 വർഷത്തോളം അവിടെ തുടർന്നു. ജോസഫിന്റെ പാർട്ടിയിലെ അംഗമായി പി.സി. ജോർജും പി.സി. തോമസും ഇടതുമുന്നണിയിൽ സജീവമായിരുന്നു.
ജനാധിപത്യ മുന്നണി
1979 ൽ ഇടതുമുന്നണി രൂപം കൊള്ളുന്പോൾ അവർക്ക് ഉൾപ്പെടുത്താനാവാതിരുന്ന ഇന്ദിരാ കോണ്‍ഗ്രസ്, ലീഗ്, കേരള കോണ്‍ഗ്രസ് ജെ, സംഘപരിവാർ ബന്ധം ഉണ്ടായിരുന്ന ജനാതാ പാർട്ടി, എൻഎസ്എസിന്റെ പാർട്ടിയായി എൻഡിപി, എസ്എൻഡിപിയുടെ പാർട്ടിയായ എസ്ആർപി എന്നിവർ ചേർന്നാണ് ജനാധിപത്യമുന്നണി ഉണ്ടായത്. ഇവരിൽ ലീഗിനും കേരള കോണ്‍ഗ്രസ് ജെക്കും ഇടതുമുന്നണിയിൽ പ്രവേശനം കൊടുക്കണമെന്ന് ആന്റണി കോണ്‍ഗ്രസിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും നടന്നില്ല. നേരത്തേ തന്നെ ഇടതുപക്ഷത്തുണ്ടായിരുന്ന അഖിലേന്ത്യാ ലീഗിന്റെ എതിർപ്പു മൂലം ലീഗിനും മാണിയുടെ എതിർപ്പുമൂലം ജോസഫിനും പ്രവേശിക്കാനായില്ല. അതുകൊണ്ട് അവരെല്ലാം ജനാധിപത്യ മുന്നണിയായി.
1989 ൽ മൂവാറ്റുപുഴ സീറ്റിനെ ചൊല്ലി ജോസഫ് മുന്നണി വിട്ടു. മാണി അതോടെ അവിടത്തെ ചോദ്യം ചെയ്യപ്പെടാത്ത കേരള കോണ്‍ഗ്രസ് നേതാവായി. ആ ബന്ധമാണ് ഇപ്പോൾ മുറിയുന്നത്.
മാണിയുടെ മരണത്തെ തുടർന്ന് വഷളായിക്കൊണ്ടിരുന്ന യുഡിഎഫുമായുള്ള ബന്ധം അറത്തുമുറിച്ച് ജോസ് വിഭാഗത്തിനു മുന്നണിവിടുക എന്ന പാപഭാരം ഒഴിവാക്കിയത് മുന്നണി കണ്‍വീനർ ബെന്നി ബഹനാനാണ്. ബെന്നിയെ ന്യായീകരിച്ചുകൊണ്ടും ജോസിനെ പുറത്താക്കിയില്ല എന്നു പറഞ്ഞുകൊണ്ടും മുന്നണി ചെയർമാൻ രമേശ് ചെന്നിത്തല രംഗത്തുവന്നെങ്കിലും അപ്പോഴേക്കും വെള്ളം ഏറെ ഒഴുകിക്കഴിഞ്ഞിരുന്നു.
ജനാധിപത്യ മുന്നണി ചെയർമാനും കണ്‍വീനറും രണ്ടു ഭാഷ പറയുന്നത് കേൾവിക്കാർക്കു തമാശയാകുന്നുണ്ട്. ബെന്നിക്കു പകരം വന്ന പുതിയ കണ്‍വീനർ ഹസൻ, മാണി സി. കാപ്പനും രമേശുമായി സീറ്റ് ചർച്ച നടത്തിയെന്നും രമേശും കാപ്പനും അങ്ങനെ നടന്നിട്ടില്ലെന്നും പറഞ്ഞതാണ് ഏറ്റവും പുതിയ ഉദാഹരണം. ജനത്തിനു സത്യം മനസിലാവുകയും ചെയ്തു. ജോസ് പോയാൽ തങ്ങൾക്കു വ്യക്തിപരമായ പ്രയോജനം ഉണ്ടാവുമെന്നു കരുതുന്ന നേതാക്കളെങ്കിലും ജോസിന്റെ തീരുമാനം ജനാധിപത്യ മുന്നണിക്കു ഗുണകരമാവുമെന്നു കരുതുന്നുണ്ട്.
കേരള കോണ്‍ഗ്രസ് അനുഭാവികൾ
തെരഞ്ഞെടുപ്പു വരുന്പോൾ ജനം ഇടതുമുന്നണി, വലതുമുന്നണി എന്നിങ്ങനെ തിരിയുമെന്നും ബാക്കി എല്ലാം പാർട്ടികളടക്കം അപ്രസക്തമാകുമെന്നും കോണ്‍ഗ്രസിലെ ചില നേതാക്കൾ കരുതുന്നുണ്ട്. എന്നാൽ, ജനാധിപത്യ മുന്നണിയിൽ കോണ്‍ഗ്രസ് വല്ലാതെ തകർന്നടിയുന്പോഴും കേരള കോണ്‍ഗ്രസ്, ലീഗ് സ്ഥാനാർഥികൾ ജയിച്ചിരുന്നതു തന്നെ ഈ വാദം പൂർണമായും ശരിയല്ല എന്നു വ്യക്തമാക്കുന്നുണ്ട്. മാത്രവുമല്ല കമ്യൂണിസ്റ്റ് വിരുദ്ധചേരിയുടെ നായകത്വത്തിനായി ബിജെപി കേരളത്തിൽ ശക്തമായ സാന്നിധ്യമാവുകയും ചെയ്തു.
ജോസ് കെ. മാണിയെ ഇടതുമുന്നണി എന്തുകൊണ്ടു സ്വാഗതം ചെയ്യുന്നു എന്നു വ്യക്തമാക്കാൻ ചാനൽചർച്ചകളിൽ സംബന്ധിച്ച സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ തുർക്കിയിലെ ഹാഗിയ സോഫിയയ്ക്കു പിന്നാലെ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഖോറ ദേവാലയവും മുസ്ലിം തീവ്രവാദികൾ മോസ്ക്കാക്കി മാറ്റിയ കാര്യവും അതിനെ അംഗീകരിക്കുന്ന ലീഗും വെൽഫയർ പാർട്ടിയും എല്ലാം ചേർന്നതാണ് ജനാധിപത്യമുന്നണി എന്ന കാര്യവും ഓർമിപ്പിച്ചു. ഹാഗിയ സോഫിയ ദേവാലയം മോസ്ക്കാക്കിയതിനെ കേരളത്തിലെ ലീഗ് നേതാവ് സ്വാഗതം ചെയ്തപ്പോൾ ഒരു കോണ്‍ഗ്രസ് നേതാവും ഒരക്ഷരം പോലും പറഞ്ഞില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു.
ജനം വിധിക്കുന്നു
നിരീക്ഷകരുടെ വിലയിരുത്തലുകളിൽ വ്യക്തിപരമായ സമീപനങ്ങളും പ്രസക്തമാവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുപ്പു വരികയാണ്. ഒരു തെരഞ്ഞെടുപ്പു ഫലവും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ കൃത്യമായ സൂചനയല്ല. അതുകൊണ്ടു തന്നെ തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം നിയമസഭയിൽ പ്രതിഫലിക്കണം എന്നില്ല. ലോക്സഭയിൽ 20 ൽ 19 സീറ്റും നേടിയ ജനാധിപത്യ മുന്നണിക്കു തുടർന്നു നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ആ വിജയം ആവർത്തിക്കാ നായില്ല.
മുന്നണികൾ ശക്തമാകണമെങ്കിൽ ഘടകകക്ഷികൾ ഒരേവികാരത്തോടെ പോരാടണം. ജോസ്- ജോസഫ് വഴക്കില്ലാത്തതു ജനാധിപത്യമുന്നണിക്കു വലിയ ആശ്വാസമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്വന്തം മുന്നണിയിലെ പലരെയും തോൽപ്പിക്കാൻ അകത്തുനിന്നു തന്നെ ശ്രമം നടന്നു. എതിരാളികളെ സാന്പത്തികമായി സഹായിച്ചവർ പോലുമുണ്ട്. ഇനിയും സീറ്റിന്റെ പങ്കിടൽ വല്ലാത്ത തലവേദന ഉണ്ടാക്കാം. സീറ്റ് നിഷേധിക്കപ്പെടുന്നവർ റിബലുകളായി വരാം.