Saturday, October 17, 2020 12:28 AM IST
ലോകത്ത് വിശപ്പ് ഗുരുതര പ്രശ്നമായി മാറിക്കഴിഞ്ഞസാഹചര്യത്തിലാണ് 2020ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ "ലോക ഭക്ഷ്യപദ്ധതി' അർഹമായിരിക്കുന്നത്
കോവിഡ് മഹാമാരിക്കുശേഷം ലോകം നേരിടുന്ന വൻപ്രശ്നം വിശപ്പായിരിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. 2019ൽ ഏകദേശം 13.5 കോടി ജനങ്ങൾ പട്ടിണി മൂലം നരകയാതനയനുഭവിച്ചു. കോവിഡിനുശേഷമുള്ള ലോകത്ത് ഭക്ഷ്യ മേഖലയിൽ ഗൗരവതരമായ പദ്ധതികൾ ഉണ്ടാവണമെന്നും വളരെ ശക്തമായ പ്രവർത്തനങ്ങളിലൂടെ ദാരിദ്ര്യം നിർമാർജനം ചെയ്യേണ്ടത് അനിവാര്യമാണെന്നും കണക്കാക്കപ്പെടുന്നു. ലോകത്ത് 70 കോടിയോളം ജനങ്ങൾ പട്ടിണിയും അനുബന്ധ ക്ലേശങ്ങളുംമൂലം ദുരിതത്തിലാണ്. യമൻ, കോംഗോ, നൈജീരിയ, സുഡാൻ തുടങ്ങിയ രാജ്യങ്ങൾ ഇപ്പോൾത്തന്നെ ഗുരുതരമായ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നു. 2012ൽ ഐക്യരാഷ്ട്രസംഘടന ആവിഷ്കരിച്ച ദാരിദ്ര്യനിർമാർജന പദ്ധതിയായിരുന്നു "സീറോ ഹംഗർ ചലഞ്ച്'. ഈ പദ്ധതിക്ക് ചുക്കാൻപിടിച്ച മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂണ് ലക്ഷ്യമിട്ടത് 2030ൽ ലോകത്തിൽനിന്നു പട്ടിണി പൂർണമായും നീക്കം ചെയ്യണമെന്നതാണ്. കോവിഡ് മഹാമാരി ലോകത്തിന്റെ വികസന സൂചികയിൽ ചുരുങ്ങിയത് 25 വർഷത്തെയെങ്കിലും ഇടിവ് സംഭവിപ്പിച്ചുവെന്നു വേണം അനുമാനിക്കാൻ. അതുകൊണ്ട് ആസന്നഭാവിയിൽ വിശപ്പ് ഗുരുതര പ്രശ്നമാകുമെന്നു കരുതണം.
ഇത്തരമൊരു സാഹചര്യത്തിൽ 2020ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഐക്യരാഷ്ട്ര സംഘടനയുടെ "ലോക ഭക്ഷ്യപദ്ധതി'ക്ക് നൽകപ്പെട്ടിരിക്കുന്നു എന്നത് ഏറെ പ്രസക്തമാണ്. ലോകത്തിലെ പ്രശ്നങ്ങൾക്കുള്ള ഫലപ്രദമായ വാക്സിൻ ഭക്ഷണമാണെന്ന് നൊബേൽ പുരസ്കാര സമിതി വിലയിരുത്തി. ഭാവിയിൽ ദാരിദ്ര്യത്തിനെതിരെയുള്ള സംഘാത്മകമായ മുന്നേറ്റത്തിന് ലോക മനഃസാക്ഷിയെ തൊട്ടുണർത്തുകയാണ് നൊബേൽ പുരസ്കാര സമിതി ചെയ്തിരിക്കുന്നത്.
1963-ലാണ് യുഎൻ "വേൾഡ് ഫുഡ് പ്രോഗ്രാം' ആരംഭിച്ചത്. റോം ആസ്ഥാനമായുള്ള വേൾഡ് ഫുഡ് പ്രോഗ്രാം കഴിഞ്ഞവർഷം 88 രാജ്യങ്ങളിലായി പത്തു കോടിയിലധികം ജനങ്ങൾക്ക് ഭക്ഷണ സഹായം എത്തിച്ചുകൊടുത്തു. ലോകത്തിലെ അവികസിത മേഖലകളിലെ പട്ടിണി അകറ്റുന്നതും സംഘർഷമേഖലകളിൽ സമാധാന സാധ്യതകൾ തുറന്നെടുക്കുന്നതും യുദ്ധങ്ങളിൽ പട്ടിണി ആയുധമാക്കുന്നതിനെതിരേ ഫലപ്രദമായി ഇടപെടുന്നതും കോവിഡ് കാലത്ത് ഭക്ഷ്യപ്രശ്നങ്ങൾക്കു ഭാവാത്മകമായ പരിഹാര പ്രവർത്തനങ്ങൾ നടത്തുന്നതും കണക്കിലെടുത്താണ് ലോക ഭക്ഷ്യപദ്ധതിക്ക് ഈ അംഗീകാരം നൽകിയത്. ഈ പദ്ധതിയോടു ബന്ധപ്പെട്ട് സേവനം ചെയ്യുന്ന 17,000 ലധികം പ്രവർത്തകർക്കും ഈ പുരസ്കാരം നൽകപ്പെട്ടതുവഴി ആദരവ് ലഭിച്ചു.
സമത്വാധിഷ്ഠിതമായ ആഗോളക്രമം
ദാരിദ്ര്യ നിർമാർജനത്തിന് സാന്പത്തിക ദുരുപയോഗം ഇല്ലാതാക്കുക വളരെ പ്രധാനമാണ്. സന്പന്ന രാഷ്ട്രങ്ങളും ദരിദ്ര രാജ്യങ്ങളും തമ്മിലുള്ള അകൽച്ച ദൂരീകരിച്ച് സന്പന്ന രാജ്യങ്ങളുടെ വിഭവങ്ങൾ ദരിദ്ര രാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിൽ ലോക ഭക്ഷ്യപദ്ധതി വിജയകരമായിരുന്നു. വരുംകാലങ്ങളിൽ സന്പന്ന രാജ്യങ്ങൾക്കു പട്ടിണിക്കും വിശപ്പിനുമെതിരേ ഫലപ്രദമായ ഇടപെടലിനുള്ള വാതിലാണ് നൊബേൽ പുരസ്കാരസമിതി ലോക ഭക്ഷ്യപദ്ധതിക്ക് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകുകവഴി തുറന്നിരിക്കുന്നത്. അന്താരാഷ്ട്ര സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാകുന്പോൾ സമത്വാധിഷ്ഠിതമായ ഒരു ആഗോള ക്രമം ഉണ്ടാവാനിടയാകും എന്ന പ്രത്യാശയും ഈ പുരസ്കാരം പങ്കുവയ്ക്കുന്നു. സമാധാനത്തിന് ഏറ്റവും അടിസ്ഥാനമായി നിൽക്കുന്നതു ഭക്ഷണമെന്ന് സമിതി വിലയിരുത്തി. എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കുക എന്നത് അന്താരാഷ്ട്ര സമൂഹത്തിന്റെ ചുമതലയാണ്.
സാമൂഹിക ഉത്തരവാദിത്വം
പ്രാഥമിക ജീവിതാവശ്യങ്ങൾ ഒരു വ്യക്തിക്ക് ഇല്ലാതാകുന്നതിന്റെ ധാർമിക ഉത്തരവാദിത്വം ഒരു സമൂഹത്തിനു മുഴുവനുമുണ്ട്. ഭക്ഷണം, വസ്ത്രം, ആരോഗ്യം, തൊഴിൽ, വിദ്യാഭ്യാസം, ജീവരക്ഷാഔഷധങ്ങൾ എന്നിവയുടെ സംലഭ്യതയിൽ സാന്പത്തിക പരാധീനത സ്വാധീനിക്കാനിടയാകാത്ത വിധത്തിൽ ആഗോള സാന്പത്തിക ക്രമത്തെ പുനഃപ്രതിഷ്ഠിക്കുക എന്ന ഭഗീരഥപ്രയത്നം വരുംനാളുകളിലെ വെല്ലുവിളിയാണ്. ഈ വെല്ലുവിളി ഭക്ഷ്യസുരക്ഷയിലെങ്കിലും ഒരു പരിധിവരെ വിജയിപ്പിച്ചെടുക്കാൻ ലോക ഭക്ഷ്യപദ്ധതിക്കായി എന്നത് നേട്ടം തന്നെയാണ്.
കോവിഡ് ഉയർത്തുന്ന വെല്ലുവിളി
കോവിഡിനു ശേഷമുള്ള ലോകം ഇപ്പോഴുള്ളതിലും കൂടുതൽ ഭക്ഷ്യദാരിദ്ര്യമനുഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് യുഎൻ സൂചിപ്പിക്കുന്നുണ്ട്. യുദ്ധവും സംഘർഷങ്ങളുമായിരുന്നു കോവിഡിനു മുന്പുള്ള പട്ടിണിക്കു പ്രധാന കാരണം. കോവിഡ് എന്ന മഹാമാരികൂടി വന്നതോടെ ലോകത്താകെ 13 കോടിയിലധികം ജനങ്ങൾ പട്ടിണിയിലാവാനുള്ള സാധ്യത നിലനിൽക്കുന്നു. കോംഗോ, നൈജീരിയ മുതലായ രാജ്യങ്ങൾ ലോക ഭക്ഷ്യപദ്ധതിയിലെ അടിയന്തരസഹായ പട്ടികയിലാണ്.
ആഭ്യന്തരയുദ്ധത്തിൽപ്പെട്ടിരിക്കുന്ന യമൻ പോലുള്ള രാജ്യങ്ങളിൽ ഈ ഭക്ഷ്യപദ്ധതിയാണ് യഥാർഥത്തിൽ വൻജനസഞ്ചയത്തെ പട്ടിണി മരണത്തിൽനിന്നു രക്ഷിച്ചത്. യമനിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ടും ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാതെ ക്ലേശിക്കുകയാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ലോക ഭക്ഷ്യപദ്ധതി ദൈവത്തിന്റെ അപ്പമായി ജനങ്ങൾക്ക് ആശ്വാസമേകുന്നു.
ലോക്ക്ഡൗണിലും നിലയ്ക്കാത്ത സേവനം
കോവിഡിന്റെ പശ്ചാത്തലത്തിൽ നിശ്ചയിക്കപ്പെട്ടിരുന്ന പ്രവർത്തനങ്ങൾക്കപ്പുറമായിരുന്നു ലോക ഭക്ഷ്യപദ്ധതിയുടെ നിയോഗങ്ങൾ. ലോക്ക്ഡൗണ്മൂലം ലോകം മുഴുവൻ അടച്ചിരുന്നപ്പോൾ ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തകരാണ് രാജ്യങ്ങളെയും ജനങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചതും ജനങ്ങൾക്കിടയിൽ ഭക്ഷണക്കിറ്റുകളും മറ്റുമായി സജീവമായി നിലകൊണ്ടതും.
വിമാനങ്ങളെല്ലാം നിലത്ത് വിശ്രമിച്ചപ്പോൾ അവരായിരുന്നു ലോകത്തിലെ ഏറ്റവും വലിയ എയർലൈൻസ്. രാജ്യാന്തര സഹകരണത്തിനുള്ള മഹത് സന്ദേശമാണ് ലോക ഭക്ഷ്യപദ്ധതി മുന്നിൽ വയ്ക്കുന്നത്. രാജ്യാന്തര സഹായത്തോടെ ലോകം നേരിടുന്ന പട്ടിണി ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ വിജയകരമായി നേരിടാനാകുമെന്ന പ്രതീക്ഷയ്ക്കു ചിറകു നൽകുന്നതാണ് ഈ വർഷത്തെ സമാധാന നൊബേൽ പുരസ്കാരം.
ഈ വർഷം സമാധാന നൊബേൽ പുരസ്കാരത്തിന് 318 നോമിനേഷനുകളാണ് പരിഗണനാർഹമായി ഉണ്ടായിരുന്നത്. അതിൽ 211 വ്യക്തികളും 107 സംഘടനകളും ഉണ്ടായിരുന്നു. ഇതിൽനിന്നാണ് യുഎൻ ജീവകാരുണ്യപ്രസ്ഥാനമായ വേൾഡ് ഫുഡ് പ്രോഗ്രാമിനെ തെരഞ്ഞെടുത്തത്.
ഇതു പന്ത്രണ്ടാം തവണയാണ് ഐക്യരാഷ്ട്ര സംഘടനയ്ക്ക് സമാധാന നൊബേൽ പുരസ്കാരം ലഭിക്കുന്നത്. വേൾഡ് ഫുഡ് പ്രോഗ്രാമിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകിക്കൊണ്ട് ഭക്ഷണത്തിനാണ് പ്രഥമപരിഗണന എന്ന് നൊബേൽ സമിതി വ്യക്തമാക്കിയിരിക്കുന്നു. ഈ കോവിഡ് കാലഘട്ടത്തിൽ പ്രതിരോധ വാക്സിൻ കണ്ടെത്തുന്നതുവരെ അപ്പം തന്നെയാണ് വാക്സിൻ എന്നും സമിതി വിശദീകരിക്കുന്നു.
ബിഷപ് ജേക്കബ് മുരിക്കൻ