Friday, October 9, 2020 10:53 PM IST
"മനോരോഗങ്ങൾ കാഴ്ചപ്പാടുകൾ മാറ്റുക' എന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യദിന ചിന്താവിഷയം. വികസിതരാജ്യങ്ങളിൽ ശാരീരികാരോഗ്യം പോലെ മാനസികാരോഗ്യവും പ്രധാനപ്പെട്ടതായാണു കണക്കാക്കുന്നത്. എന്നാൽ ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങളിലാകട്ടെ മാനസികാരോഗ്യത്തിനു രണ്ടാംസ്ഥാനം മാത്രമേയുള്ളൂ. ഇത്തരം രാജ്യങ്ങളിൽ ഇപ്പോഴും മാനസികാരോഗ്യ ചികിത്സാരംഗത്ത് കാര്യമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കുന്നുമില്ല. ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ 2019-20 വർഷത്തിലെ റിപ്പോർട്ടിൽ കാണുന്നത് രാജ്യത്ത് ആത്മഹത്യാനിരക്ക് കൂടിയ സംസ്ഥാനങ്ങളിൽ അഞ്ചാം സ്ഥാനത്താണ് കേരളം എന്നാണ്. 2019 ൽ കേരളത്തിൽ 8,556 പേരാണ് ജീവനൊടുക്കിയത്. ഇതിൽ 6,668 പേർ പുരുഷന്മാരും 1,888 പേർ സ്ത്രീകളുമാണ്. ഇതിൽ 961 വീട്ടമ്മമാരുമുണ്ട്. രാജ്യത്ത് ഏറ്റവും കൂടിയ ആത്മഹത്യാനിരക്കുള്ള നഗരം കൊല്ലമാണ്. 41.2 ശതമാനം.
പ്രഫഷണലുകളും സർക്കാർ ജീവനക്കാരുമുൾപ്പെടെ 845 പേരും കഴിഞ്ഞവർഷം കേരളത്തിൽ ജീവനൊടുക്കി. ഇവിടെ വിദ്യാഭ്യാസമുള്ളവരിലാണ് 90 ശതമാനം ആത്മഹത്യകളും നടക്കുന്നത്. ഇന്ത്യയിൽ പത്തുകോടി ആളുകളെങ്കിലും വിവിധ മാനസികരോഗങ്ങളാൽ പ്രയാസപ്പെടുന്നവരാണ്. അവയിൽ ഒരു കോടിയോളം പേർ ആശുപത്രികളിൽ കിടന്നു ചികിത്സിക്കേണ്ട ഗുരുതരമായ മാനസികരോഗങ്ങൾ അനുഭവിക്കുന്നവരാണ്.
ആത്മഹത്യ
മനോരോഗികൾക്കിടയിൽ ആത്മഹത്യ കൂടുതലാണ്. ആത്മഹത്യാപ്രവണതയും. ആത്മഹത്യ ചെയ്യുന്ന 60 ശതമാനമാളുകളിലും മാനസിക തകരാർ ഉണ്ടെന്നാണ് വികസിത രാജ്യങ്ങളിൽനിന്നുള്ള കണക്ക്. നമ്മുടെ നാട്ടിൽ 40 ശതമാനമാളുകളിൽ മാനസികരോഗം ആത്മഹത്യയിലേക്കു വഴിതുറക്കുന്നുണ്ട്. ഇതിൽ പലതും ചികിത്സിച്ചു ഭേദമാക്കാവുന്ന മാനോരോഗങ്ങളാകും.
വിഷാദം
ഏറ്റവുമധികം പരാധീനതകളും പ്രയാസങ്ങളും ഉണ്ടാക്കുന്ന നാലാമത്തെ രോഗമാണ് വിഷാദം എന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ആത്മഹത്യകൾക്കു പ്രധാനകാരണം വിഷാദമാണ്. വിഷാദരോഗികളിൽ 15 ശതമാനം പേർ ആത്മഹത്യ ചെയ്യാറുണ്ട്. 50 ശതമാനം പേർ ആത്മഹത്യക്കു ശ്രമിക്കാറുണ്ട്. 75 ശതമാനം പേർ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാറുണ്ട്. വിഷാദ രോഗം ചികിത്സയിലൂടെ നിയന്ത്രിക്കാനായാൽ 60 ശതമാനത്തോളം ആത്മഹത്യകൾ തടയാനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.
മദ്യപാനരോഗം
30 ശതമാനത്തോളം ആത്മഹത്യകൾ മദ്യത്തിന്റെ വിപത്താണ്. മദ്യപാനികളിൽ 10-15 ശതമാനം പേർ ആത്മഹത്യചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. മദ്യം മദ്യപാനികളെ മാത്രമല്ല കഷ്ടത്തിലാക്കുന്നത്. അവരുടെ കുടുംബവും ദുരിതത്തിലാകും. അത്തരത്തിൽ ദുരിതം അനുഭവിക്കുന്ന മദ്യപാനികളുടെ കുടുംബങ്ങളും ആത്മഹത്യ ചെയ്യാറുണ്ട്. ചികിത്സയിലൂടെ മദ്യാസക്തി മാറ്റിയെടുത്താൽ വ്യക്തിയും കുടുംബവും രക്ഷപ്പെടും.
സ്കിസോഫ്രീനിയ, ഒസിഡി
ഈ രോഗമുള്ളവരിൽ 10 ശതമാനം പേർ ആത്മഹത്യചെയ്യുന്നു. ചികിത്സയിലൂടെ ഈ രോഗം നിയന്ത്രിച്ചാൽ സ്വസ്ഥമായ ജീവിതം നയിക്കാം. ഒബ്സസ്സീവ് കമ്പൽസീവ് ഡിസോർഡർ, പാനിക് ഡിസോർഡർ തുടങ്ങിയ ഉത്കണ്ഠാരോഗങ്ങളും ആത്മഹത്യക്കു കാരണമായിത്തീരാറുണ്ട്.
പൊരുത്തപ്പെടാനുള്ള പ്രയാസം
ജീവിതത്തിൽ പലരും പല പ്രതിസന്ധികളും നേരിടാറുണ്ട്. കടുത്ത മാനസിക സമ്മർദങ്ങൾക്ക് ഇടയാകുന്ന സന്ദർഭങ്ങൾ വരും. പലരും ഇതുമായി പൊരുത്തപ്പെടും. അല്ലെങ്കിൽ പ്രയാസം മറികടക്കാൻ വഴികൾ തേടും. എന്നാൽ ചിലർക്ക് ഇതു താങ്ങാനാവില്ല. അവർ ആത്മഹത്യയിലേക്കു തിരിയുന്നു. സ്ത്രീകളിലാണ് പൊരുത്തപ്പെടാനുള്ള പ്രയാസം കൂടുതൽ കാണാറ്.
സാമൂഹ്യവിരുദ്ധർക്കിടയിലും ആത്മഹത്യാപ്രവണത കാണാറുണ്ട്. അക്രമവാസനയുള്ളവർ, ചീത്തക്കൂട്ടുകെട്ടുകളിൽപ്പെടുന്നവർ, ബോർഡർലൈൻ വ്യക്തിത്വവൈകല്യമുള്ളവർ എന്നീ വിഭാഗക്കാരിലെല്ലാം ആത്മഹത്യയും, ആത്മഹത്യാപ്രവണതയും കണ്ടുവരുന്നു.
അന്ധവിശ്വാസങ്ങൾ
കേരളത്തിൽ ധാരാളം രോഗികളും അവരുടെ ബന്ധുക്കളും കടുത്ത അന്ധവിശ്വാസം മൂലം ചികിത്സിക്കാതെ തീരാദുരിതമനുഭവിച്ച് ജീവിതം നരകതുല്യമാക്കി കഴിഞ്ഞുകൂടുന്നുണ്ട്. കേരളത്തിന്റെ ചില ഭാഗങ്ങളിൽ നടത്തിയ അഭിപ്രായ സർവേയനുസരിച്ച് അന്ധവിശ്വാസങ്ങൾ അധികവും വിദ്യാഭ്യാസം കുറഞ്ഞവരിലും ഗ്രാമീണരിലുമാണ്. അലോപ്പതി മരുന്നുകൾ ചുടുണ്ടാക്കുമെന്നും അവ മനോരോഗികൾക്കു കൊടുത്തുകൂടാ എന്നും വിശ്വസിക്കുന്നവരുണ്ട്. എന്നാൽ ഇതിന്റെ കാരണമെന്തെന്ന് അവർക്കറിയുകയുമില്ല. പാർശ്വഫലങ്ങളാണെങ്കിൽ, വിശദമായ പഠനങ്ങളും നിരവധി പരീക്ഷണങ്ങളും നടത്തിയതിനുശേഷം മാത്രമാണ് ഓരോ ആധുനിക മരുന്നും പുറത്തുവരുന്നത്.
മറയാക്കാൻ ദാരിദ്ര്യം
മാധ്യമങ്ങളും രാഷ്ട്രീയവും പൊലിപ്പിച്ചുകാണിക്കുന്ന തെറ്റായ ഒരു ധാരണയുണ്ട്. അതായത് ആത്മഹത്യകളെല്ലാം ദാരിദ്ര്യംകൊണ്ടാണ്. കർഷക ആത്മഹത്യ എന്ന വിഷയം രാഷ്ട്രീയത്തിന് പ്രിയംകരമാണ്. ആത്മഹത്യാപഠനങ്ങങ്ങളിൽ പലപ്പോഴും മാനസിക പോസ്റ്റ്മോർട്ടം മാത്രമെ തെളിവായി കാണിക്കാനുണ്ടാകൂ. പല ശാസ്ത്രീയ പഠനങ്ങളും തെളിയിക്കുന്നത് 95 ശതമാനം ആത്മഹത്യകളും മാനസിക കാരണങ്ങളായ വിഷാദരോഗം, മദ്യപാനം, സ്കിസോഫ്രീനിയ എന്നിവ മൂലമാണെന്നാണ്.
ബോധവത്കരണം
ജർമനിയിലെ ന്യൂറംബെർഗിൽ വിഷാദത്തെ ചെറുക്കാനായി നടത്തിയ കർമപദ്ധതി ഗവേഷണ പ്രബന്ധമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അധ്യാപകർ, പുരോഹിതർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്ക് വിഷാദരോഗത്തെക്കുറിച്ചുള്ള അറിവുനൽകി. അവരുടെ തലത്തിൽ ചെയ്യാവുന്ന പ്രാഥമിക കാര്യങ്ങളും ഇതിൽ ഉൾപ്പെട്ടു. വിഷാദരോഗങ്ങൾ ചികിത്സിക്കാനുള്ള അടിസ്ഥാന വൈദഗ്ധ്യം കുടുംബഡോക്ടർമാർക്കും ലഭിച്ചു. അവിടെ പരിഹരിക്കാനാവാത്തത് വിദഗ്ധരുടെ പരിചരണത്തിന് എത്തി. രണ്ട് വർഷമായിരുന്നു കർമപദ്ധതിയും പഠനവും. ന്യൂറംബെർഗിലെ ആത്മഹത്യാപ്രവണത ഗണ്യമായി കുറഞ്ഞുവെന്നതായിരുന്നുഫലം. മാനസികമായ അനാരോഗ്യത്തിന്റെ പുഴുക്കുത്തേറ്റ് വീണുപോകുന്നവരുടെ നാടായ കേരളത്തിലും ഈ മാതൃകയിൽ അതിശക്തമായ കർമപദ്ധതികളും പ്രവർത്തനങ്ങളും ഈ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്.
വിചിത്രമായ പെരുമാറ്റങ്ങൾ
മനോരോഗം മോശമെന്ന ഉറച്ച ധാരണമൂലം പല വിചിത്രമായ പെരുമാറ്റങ്ങൾ കാണാം. പലപ്പോഴും രോഗികളും ബന്ധുക്കളും സൈക്ക്യാട്രിസ്റ്റ് കൊടുക്കുന്ന കുറിപ്പടി കളയുന്നു, പകരം ആ മരുന്ന് വേറെ കടലാസിലെഴുതി വാങ്ങിക്കഴിക്കുന്നു. ചിലരാകട്ടെ സൈക്ക്യാട്രിസ്റ്റിന്റെ പേര് മാത്രം കുറിപ്പിൽനിന്നു കീറിക്കളയും. രോഗിയെ സൈക്ക്യാട്രിസ്റ്റിന്റെ അടുത്തുകൊണ്ടുവന്നാൽത്തന്നെ വേറെ എന്തെങ്കിലും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചും ബോർഡും പേരും കാണിക്കാതെയുമാകും കൊണ്ടുവരിക. ഇത് ഡോക്ടർ- രോഗി ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നു.
റോഡിൽ അലഞ്ഞുതിരിയുന്ന വളരെ പഴക്കമേറിയ സ്കിസോഫ്രിനിയ രോഗിയെ സൈക്കോളജിസ്റ്റിനെ കാണിച്ച് "ഒന്നു ഹിപ്നോട്ടൈസ് ചെയ്ത് രോഗം മാറ്റുവാൻ' ബന്ധുക്കൾ ആഗ്രഹിക്കുന്നു. അഭ്യസ്തവിദ്യരിൽപ്പോലും കാണുന്ന ധാരണയാണിത്. ഹിപ്നോസിസ്കൊണ്ട് എല്ലാ മാനസികരോഗങ്ങളും മാറ്റാം എന്നൊരു ധാരണയുണ്ട്. ഇതിന് ഒരു ശാസ്ത്രീയ തെളിവുമില്ല. വ്യക്തിബന്ധങ്ങളിലെ പ്രശ്നങ്ങൾ, ലഘുവായ വിഷാദം എന്നീ മാനസികപ്രശ്നങ്ങൾക്ക് മാത്രമേ ഇപ്രകാരം പരിഹാരമുള്ളൂ. ഒരിക്കലും ഇതൊരു സർവരോഗസംഹാരിയുമല്ല.
റവ. ഡോ. സിജോണ് കുഴിക്കാട്ടുമ്യാലിൽ
(തൃശൂർ മേരി മാതാ മേജർ സെമിനാരിയിലെ ക്ലിനിക്കൽ ഹെൽത്ത് സൈക്കോളജിസ്റ്റും പ്രഫസറുമാണ് ലേഖകൻ)