Thursday, September 24, 2020 11:10 PM IST
പ്രതിപക്ഷ പാർട്ടികളുടെയും കർഷക സംഘടനകളുടെയും ശക്തമായ പ്രതിഷേധം തൃണവത്ഗണിച്ചുകൊണ്ട് നരേന്ദ്രമോദി സർക്കാർ കർഷക ബില്ലുകൾ പാസാക്കിയെടുത്തിരിക്കുന്നു.
പഞ്ചാബിലും യുപിയിലും ഹരിയാനയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും കർണാടകയിലുമെല്ലാം കർഷകർ സമരരംഗത്താണ്. പഞ്ചാബിൽ വീശിയടിക്കുന്ന കാറ്റിന്റെ ഗതി മനസിലാക്കി ബിജെപിയുടെ ആരംഭകാലം മുതൽ സഖ്യകക്ഷിയായിരുന്ന അകാലിദൾ മന്ത്രിയെ രാജിവയ്പിച്ചു പുറത്തിറക്കിക്കഴിഞ്ഞു. കർഷകരുടെ പ്രതിഷേധസമരം രാജ്യമെങ്ങും വ്യാപിക്കുകയാണ്.
എന്താണീ മൂന്നു ബില്ലുകളുടെ ഉദ്ദേശ്യം? മിക്ക സംസ്ഥാനങ്ങളിലും കാർഷിക ഉത്പന്നങ്ങളുടെ വിപണനം സുഗമമായി നടക്കാനായി എപിഎംസി (Agricultural Produce Marketing Committee) നിയമത്തിൻകീഴിൽ മാർക്കറ്റ് കമ്മിറ്റികളും അവയുടെ കീഴിൽ മണ്ഡികളും രൂപീകരിച്ചിട്ടുണ്ട്. കർഷകർ തങ്ങളുടെ കാർഷികോത്പന്നങ്ങൾ അവിടെ കൊണ്ടുചെന്നുവേണം വിൽക്കാൻ. ഈ നിയമം റദ്ദുചെയ്ത് കർഷകർക്കു തങ്ങളുടെ ഉത്പന്നം രാജ്യത്ത് എവിടെ കൊണ്ടുചെന്നു വേണമെങ്കിലും വിൽക്കാം. അങ്ങനെ കർഷകരെ നിയന്ത്രണത്തിൽനിന്നു വിമുക്തരാക്കി ഒരു രാജ്യം ഒരു വിപണി എന്ന ആശയം നടപ്പിലാക്കുന്നു. കൂടുതൽ വില കിട്ടുന്നിടത്ത് ചരക്കു കൊണ്ടുപോയി വിറ്റ് നേട്ടമുണ്ടാക്കാൻ കർഷകന് അവസരം നൽകുന്നു.
രണ്ടാമത്തെ നിയമം, കോൺട്രാക്ട് കൃഷി നടപ്പാക്കാനുള്ളതാണ്. കോർപറേറ്റ് കന്പനികൾക്ക് കർഷകരുമായി കരാറിലേർപ്പെട്ട് കൃഷി തുടങ്ങുന്നതിനു മുൻപേതന്നെ വില നിശ്ചയിച്ച് അത് ഉറപ്പാക്കാം. കരാറുണ്ടാക്കുന്ന കന്പനികൾ ആധുനിക സാങ്കേതികവിദ്യകളും അത്യുത്പാദനം നേടിയെടുക്കാൻ ആവശ്യമായ ഉത്പാദന ഉപാധികളും ലഭ്യമാക്കും. കരാർ ചെയ്ത വിലയ്ക്ക് ഉത്പന്നം ഏറ്റെടുക്കുകയും ചെയ്യും.
മൂന്നാമത്തെ നിയമം അവശ്യവസ്തു നിയന്ത്രണ നിയമത്തിൽ മാറ്റങ്ങൾ വരുത്തി അരി, ഗോതന്പ്, ഭക്ഷ്യ എണ്ണ, ഉള്ളി, പരിപ്പുവർഗങ്ങൾ ഇവയെല്ലാം എത്ര വേണമെങ്കിലും സംഭരിച്ചുവയ്ക്കാൻ അനുവാദം നൽകുന്നു.
കരാർ കൃഷി മേഖലയിലേക്കിറങ്ങുന്ന വലിയ കന്പനികൾക്കു ബോധ്യമായി, തങ്ങളുടെ പുതിയ ബിസിനസ് കാര്യക്ഷമമായി നടക്കണമെങ്കിൽ ചില നിയമഭേദഗതികൾ ആവശ്യമാണെന്ന്. അവരുടെ ആവശ്യപ്രകാരമാണ് സർക്കാർ ഈ പുതിയ കാർഷിക നിയമങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചത്. കർഷക സംഘടനകൾ ഈ നിയമങ്ങളെ എതിർക്കാൻ എന്താണു കാരണം? ന്യായവില കിട്ടാതാകുമോ?
മാർക്കറ്റ് കമ്മിറ്റികളുടെ മണ്ഡിയിൽ മാത്രമേ ഉത്പന്നം വിൽക്കാവൂ എന്ന നിയന്ത്രണം എടുത്തുകളഞ്ഞു കർഷകരെ സ്വതന്ത്രമാക്കിയെന്നു സർക്കാർ അവകാശപ്പെടുന്പോൾ അവരെ വലിയ കന്പനികളുടെ വലയിലേക്കു വീഴ്ത്തിയിരിക്കുകയാണ് സർക്കാർ എന്ന് കർഷകസംഘടനകൾ ഭയപ്പെടുന്നു. ഇപ്പോൾ കർഷകർ നെല്ലും ഗോതന്പും മറ്റുത്പന്നങ്ങളും മണ്ഡിയിൽ എത്തിക്കുന്പോൾ ഫുഡ് കോർപറേഷൻപോലുള്ള സർക്കാർ ഏജൻസികൾ സർക്കാർ നിശ്ചയിച്ചിട്ടുള്ള ന്യായവിലയ്ക്ക് (എംഎസ്പി- മിനിമം സപ്പോർട്ട് പ്രൈസ്) അതു മുഴുവൻ സംഭരിക്കുന്നു. ആണ്ടുതോറും ഈ സംഭരണവില പുതുക്കുന്നു. അവർ സന്തുഷ്ടരാണ്. 50 കൊല്ലം മുൻപ് ഹരിതവിപ്ലവത്തിന്റെ തുടക്കകാലം മുതൽ ഈ നയം സർക്കാർ നടപ്പാക്കിയിരുന്നു. കർഷകർക്കു വിളവെടുപ്പിന്റെ സമയത്ത് സാധാരണഗതിയിൽ ഉണ്ടാകുമായിരുന്ന വിലത്തകർച്ചയിൽനിന്നു രക്ഷപ്പെടാൻ സാധിച്ചത് അങ്ങനെയാണ്.
വിലസ്ഥിരത ഉറപ്പായതോടെ അവർ ആത്മവിശ്വാസത്തോടെ കൃഷിയിറക്കി. അങ്ങനെയാണു രാജ്യത്ത് പട്ടിണിമരണങ്ങൾ ഒഴിവായതും ഫുഡ് കോർപറേഷൻ ഗോഡൗണുകൾ ഭക്ഷ്യധാന്യങ്ങൾകൊണ്ടു നിറഞ്ഞുകവിഞ്ഞതും ഇന്ത്യ ലോകത്തിലെ വലിയ ഭക്ഷ്യധാന്യ കയറ്റുമതി രാജ്യങ്ങളിലൊന്നായി തീർന്നതും.
സ്വകാര്യ കന്പനികൾ പുതിയ നിയമമനുസരിച്ച് ധാന്യം വാങ്ങാനുള്ള കരാറുമായി എത്തിയാൽ ആദ്യ രണ്ടോ മൂന്നോ വർഷകാലത്ത് അവർ ഉയർന്ന വിലയ്ക്ക് കരാറുണ്ടാക്കാൻ തയാറാകും. താത്കാലിക ലാഭത്തിന്റെ ആകർഷണത്തിൽ വീണുപോകുന്ന പല കർഷകരും അങ്ങോട്ടു ചായും. പോരാഞ്ഞ് മാർക്കറ്റ് കമ്മിറ്റിയുടെ മണ്ഡി സെസ് ആറു ശതമാനം ഒഴിവാകുകയും ചെയ്യും. ചുരുക്കത്തിൽ നാലഞ്ചു വർഷംകൊണ്ട് മണ്ഡി സന്പ്രദായം തകരും.
അപ്പോൾ കന്പനിക്കാർ തനിനിറം കാട്ടും. വില കുറയും. ഗുണനിലവാരത്തിന്റെ കാര്യംപറഞ്ഞ് നിശ്ചയിച്ച വിലയിലും കുറവു നൽകും. കർഷകർ വെള്ളത്തിലാകും. പുതിയ നിയമം വന്നാലും താങ്ങുവിലയും സംഭരണവും നടക്കുമെന്നു സർക്കാർ പറയുന്നു. പക്ഷേ, മണ്ഡികളിലാണു സംഭരണം നടത്തുക. അങ്ങോട്ടു വരുന്ന ചരക്കിന്റെ അളവു കുറയുന്നതോടെ സംഭരണ ഏജൻസികൾ പിന്മാറും.
ഓരോ വർഷവും പുതുക്കി നിശ്ചയിക്കുന്ന താങ്ങുവിലയ്ക്കു മുകളിലായിരിക്കണം കരാറിൽ നിശ്ചയിക്കുന്ന വില എന്ന വ്യവസ്ഥ നിയമത്തിൽ ചേർക്കണം എന്ന ഡിമാൻഡ് അംഗീകരിക്കാൻ സർക്കാർ തയാറല്ല.
സർക്കാർ സംഭരണം കുറയുകയും നിലയ്ക്കുകയും ചെയ്യുന്നതോടെ ഗോഡൗണുകൾ കാലിയാകും. ഇക്കൊല്ലത്തെ കോവിഡ് ദുരന്തസമയത്ത് നമ്മുടെ ധാന്യശേഖരം ഒന്നു മാത്രമാണല്ലോ വ്യാപകമായ പട്ടിണിമരണങ്ങൾ ഒഴിവാക്കാനുള്ള ആയുധമായി ഉപയോഗിക്കാൻ നമുക്കു കഴിഞ്ഞത്.
ധാന്യശേഖരം കുറഞ്ഞുപോകുന്നത് രാജ്യം അംഗീകരിച്ചിട്ടുള്ള ഭക്ഷ്യ സുരക്ഷാപദ്ധതിയുടെ പരാജയത്തിനും ഇടവരുത്തും.
ബിഹാറിൽ 2006-ൽ മാർക്കറ്റ് കമ്മിറ്റികളെയും മണ്ഡികളെയും മാറ്റി കർഷകരെ സ്വതന്ത്രരാക്കി കഴിഞ്ഞപ്പോൾ അവിടെ ഭക്ഷ്യധാന്യങ്ങളുടെയും പരിപ്പിന്റെയും വിലയിടിഞ്ഞതും കർഷകർ ബുദ്ധിമുട്ടിലായതും പുതിയ നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകർ ചൂണ്ടിക്കാട്ടുന്നു.
വരുത്തേണ്ട മാറ്റങ്ങൾ
പുതിയ കാർഷിക നിയമങ്ങൾ കർഷകദ്രോഹപരമായി തീരാതിരിക്കാൻ എന്തു മാറ്റമാണു വരുത്തേണ്ടത്? ഒന്ന്, കോർപറേറ്റ് സ്ഥാപനങ്ങൾ കരാറിനായി എത്തുന്പോൾ കരാർ വില, ഓരോ വിളയ്ക്കും കേന്ദ്രം നിർണയിക്കുന്ന താങ്ങുവിലയ്ക്കു മുകളിൽ ആയിരിക്കണം എന്നു വ്യവസ്ഥ ചെയ്യുക.
രണ്ട്, കരാർ നടപ്പാക്കുന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമോ വഴക്കുകളോ പരാതികളോ ഉണ്ടാകുന്പോൾ സിവിൽ കേസിലും മറ്റും കുടുങ്ങി വർഷങ്ങൾ പാഴാക്കാനിടയാകാതിരിക്കാൻ സർക്കാരിന്റെ ഒരു റെഗുലേറ്ററി കമ്മീഷൻ ഉണ്ടായിരിക്കണം. അവിടെ ന്യായമായ തീരുമാനം ഉടനടി ഉണ്ടാവുകയും വേണം.
ഫെഡറൽ ഘടനയ്ക്കു വെല്ലുവിളി
ഈ പുതിയ കേന്ദ്രനിയമങ്ങൾ ഇന്ത്യയുടെ ഫെഡറൽ ഘടനയ്ക്കുപോലും വെല്ലുവിളി ഉയർത്തുന്നു എന്നതാണ് മറ്റൊരു പ്രധാന ആക്ഷേപം. നമ്മുടെ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ മൂന്നു പട്ടികകൾ ഉണ്ട്. ഒന്നാം പട്ടിക കേന്ദ്രത്തിനു മാത്രം നിയമനിർമാണം നടത്താവുന്ന വിഷയങ്ങൾ. രണ്ടാമത്തേത് സംസ്ഥാനങ്ങൾക്കു മാത്രം നിയമനിർമാണ അവകാശമുള്ള വിഷയങ്ങൾ ഉൾപ്പെടുന്ന പട്ടിക. മൂന്നാമത്തേതിൽ കേന്ദ്രവും സംസ്ഥാനവും നിയമനിർമാണം നടത്താവുന്ന വിഷയങ്ങൾ. കൃഷി സംസ്ഥാന വിഷയമാണ്. പക്ഷേ, രാജ്യസഭയ്ക്കു മൂന്നിൽരണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കി സംസ്ഥാനവിഷയങ്ങളിൽ ഇടപെടാനും പാർലമെന്റിൽ നിയമം കൊണ്ടുവരാനും കഴിയും.
അതുപോലെതന്നെ അടിയന്തരാവസ്ഥ നിലനിൽക്കുന്പോഴും അന്താരാഷ്ട്ര കരാറുകൾ നടപ്പാക്കാൻ വേണ്ടിയുമെല്ലാം പാർലമെന്റിന് സംസ്ഥാന വിഷയങ്ങളെപ്പറ്റി നിയമനിർമാണം നടത്താം. പക്ഷേ, ഇവിടെ ഈ വിധത്തിലുള്ള പ്രത്യേക സാഹചര്യത്തിന്റെ അഭാവത്തിൽ സംസ്ഥാനങ്ങളോട് ആലോചിക്കുകപോലും ചെയ്യാതെ കേന്ദ്രം സംസ്ഥാന വിഷയമായ കാർഷികമേഖലയിൽ നിയമനിർമാണം നടത്തുന്നു.
2014-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണമേറ്റതിനുശേഷം സംസ്ഥാനങ്ങളെ ബലഹീനമാക്കുന്ന നിരവധി കാര്യങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ജിഎസ്ടി വന്നതോടെ നികുതി നിർണയ വിഷയത്തിൽ സംസ്ഥാനങ്ങളുടെ അധികാരം നഷ്ടപ്പെട്ടു. പതിനാലാം ഫിനാൻസ് കമ്മീഷന്റെ ശിപാർശകളനുസരിച്ച് സംസ്ഥാനങ്ങളുടെ വിഹിതശതമാനം ഉയർത്തിയെങ്കിലും ലഭിച്ച തുക കുറഞ്ഞിരിക്കുകയാണ്. ജിഎസ്ടിയുണ്ടാക്കിയ നഷ്ടം നികത്താൻപോലും കേന്ദ്രം തയാറാകുന്നില്ല. ഇക്കഴിഞ്ഞയാഴ്ച പാർലമെന്റിൽ നിയമം പാസാക്കി, സംസ്ഥാനങ്ങൾക്ക് സഹകരണബാങ്കുകളെ നിയന്ത്രിക്കാനുള്ള അവകാശവും ഇല്ലാതാക്കിത്തീർത്തു. ഇപ്പോളിതാ കാർഷിക നിയമങ്ങൾ സംസ്ഥാനങ്ങളോട് ആലോചിക്കാൻ മിനക്കെടാതെ കേന്ദ്രംതന്നെ സ്വമേധയാ മാറ്റി ഉത്തരവു പുറപ്പെടുവിച്ചത് മറ്റൊരു കാര്യം.
കേരളത്തെ എങ്ങനെ ബാധിക്കുന്നു?
നമ്മുടെ സംസ്ഥാനത്ത് എപിഎംസി നിയമവും മാർക്കറ്റ് കമ്മിറ്റികളുമില്ല. മിക്ക ഉത്പന്നങ്ങളും നിയന്ത്രണമില്ലാതെ വിപണനം നടത്താവുന്നവയാണ്. ഭക്ഷ്യധാന്യങ്ങൾക്കും പരിപ്പ്, പയർ, ഭക്ഷ്യ എണ്ണ മുതലായവയ്ക്കും കേരളത്തിലാണ് ഏറ്റവും കൂടിയ വില. അതുകൊണ്ടു നമ്മുടെ നെല്ലും അരിയുമൊന്നും മറ്റു സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകുന്ന പ്രശ്നമേയില്ല.
റബർത്തടിപോലുള്ള ചില ഉത്പന്നങ്ങൾ സംസ്ഥാനത്തിനു പുറത്തെത്തിക്കാൻ കഴിഞ്ഞാൽ കൂടുതൽ വില ലഭിക്കും. പക്ഷേ, പുതിയ കാർഷികനിയമം ഈ വിഷയത്തിൽ സഹായകരമല്ല; വനസംരക്ഷണത്തിന്റെ പേരിലാണ് റബർ കർഷകരോടു ചെയ്തിരിക്കുന്ന ഈ അനീതി. ഇതു സംസ്ഥാന സർക്കാരിനുതന്നെ പരിഹരിക്കാവുന്ന പ്രശ്നവുമാണ്.
നമ്മുടെ നെല്ലു മുഴുവൻ കേന്ദ്രം നിശ്ചയിക്കുന്ന താങ്ങുവിലയ്ക്കു പുറമേ സംസ്ഥാനവിഹിതംകൂടി നൽകിയാണ് ഇന്നു സംഭരിക്കുന്നത്. ഇതിലും ഉയർന്ന വിലയ്ക്ക് ഒരു സ്വകാര്യ കന്പനിയും സംഭരണത്തിനെത്തുമെന്നു പ്രതീക്ഷിക്കാനാവില്ല. നമ്മുടെ നെല്ലിന്റെ ഉത്പാദനം ഇനിയും കുറഞ്ഞുപോകാതിരിക്കാൻ താങ്ങുവില സംഭരണം തുടരേണ്ടതാവശ്യം. കേരളത്തിൽ സർക്കാർ സംഭരിക്കുന്ന മറ്റൊരു വിഭവമാണ് കൊപ്ര. ഇവിടെ സ്വകാര്യ സംരംഭകരെ നമുക്കു സ്വാഗതംചെയ്യാം.
കേരളത്തിലെ സുപ്രധാനമായ കാർഷികവിളയാണ് ഇപ്പോഴും റബർ. ഉത്പന്നം വാങ്ങുന്നതും വിപണിവില നിശ്ചയിക്കുന്നതുമെല്ലാം വലിയ ടയർ കന്പനികളാണ്. റബറിന് ആണ്ടുതോറും ഉത്പാദനച്ചെലവു കണക്കാക്കി ന്യായവില നിശ്ചയിക്കാമെന്ന് റബർ ആക്ടിൽ വ്യവസ്ഥയുണ്ട്. എങ്കിലും കേന്ദ്രസർക്കാർ അതിനു തയാറാകുന്നില്ല. പുതിയ കാർഷിക നിയമം റബർ മേഖലയിൽ ഒരു മാറ്റവുമുണ്ടാക്കുമെന്നു പ്രതീക്ഷിക്കാനാവില്ല.
കേരളത്തിലെ വാണിജ്യവിളകളുടെ ഉത്പാദനംപോലും ചെറുകിട കർഷകരാണല്ലോ നടത്തുന്നത്. വലിയ കന്പനികളുമായി നേരിട്ട് കരാർ ഉണ്ടാക്കാനുള്ള അറിവ് അവർക്കില്ല. കേരളസർക്കാർ മുൻകൈയെടുത്ത് വലിയ കന്പനിക്കാരെ ക്ഷണിച്ചുവരുത്തി റബർ, കൊക്കോ, സുഗന്ധവ്യഞ്ജനങ്ങൾ, കുരുമുളക്, കപ്പ, മറ്റു കിഴങ്ങുവർഗങ്ങൾ, പഴവർഗങ്ങൾ, കശുവണ്ടിപ്പരിപ്പ് തുടങ്ങിയ ഉത്പന്നങ്ങളുടെ വിപണനത്തിനായി സർക്കാരിന്റെ കാർമികത്വത്തിൽ കരാറുണ്ടാക്കാം. കർഷകർ ചൂഷണവിധേയരാകില്ല എന്ന് ഉറപ്പുവരുത്താൻ സർക്കാരിന്റെ കാർമികത്വം സഹായകരമാകും. പക്ഷേ, കേരള സർക്കാർ പ്രത്യയശാസ്ത്രപരമായ കടുത്ത നിലപാടുകളുപേക്ഷിച്ച് ഇതിനു തയാറാകണം.
നമ്മുടെ കാർഷിക മേഖലയിൽ ഗ്രാമതല റബർ ഉത്പാദക സംഘങ്ങൾപോലെ കൊക്കോ, കുരുമുളക്, കിഴങ്ങ്, വാഴപ്പഴം, കശുവണ്ടി, പൈനാപ്പിൾ തുടങ്ങിയ ഉത്പാദക സംഘങ്ങൾ രൂപീകരിക്കണം.
മുപ്പത് ഉത്പാദക സംഘങ്ങൾ ചേർന്ന് ഒരു പ്രൊഡ്യൂസർ കന്പനി സ്ഥാപിക്കാം. നബാർഡിന്റെ സഹായത്തോടെ ഈ പ്രൊഡ്യൂസർ കന്പനികൾ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാനുള്ള ഫാക്ടറികൾ സ്ഥാപിക്കണം. ഈ ഉത്പന്നങ്ങൾ വിപണനംചെയ്യാൻ കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമമനുസരിച്ച് കന്പനികളുമായി നമുക്കു കരാറുണ്ടാക്കാം. വിപണനത്തിനെത്തുന്ന കന്പനികൾ പുതിയ സാങ്കേതികവിദ്യകൾ ലഭ്യമാക്കുന്നതോടൊപ്പം വിദേശവിപണികൾ കണ്ടെത്താനും സഹായിച്ചേക്കാം.
ഒരുവശത്ത് നെല്ലിന്റെയും കൊപ്രയുടെയും റബറിന്റെയും താങ്ങുവില നിർണയ ഏർപ്പാടുകൾ ഫലപ്രദമായി നടപ്പാക്കാൻ ശ്രമിക്കുന്നതോടൊപ്പം നമ്മുടെ മറ്റു പ്രധാന ഉത്പന്നങ്ങളുടെ കാര്യത്തിൽ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്ന കർഷക കൂട്ടായ്മകൾ വികസിപ്പിച്ചെടുക്കാനും അവയുടെ വിപണനം കാര്യക്ഷമമാക്കാനും കേരള സർക്കാർ പുതിയ കാർഷിക നിയമത്തെ നമുക്കനുകൂലമായി പ്രയോജനപ്പെടുത്താൻ ശ്രമിക്കണം.
പി.സി. സിറിയക്