Thursday, August 13, 2020 11:11 PM IST
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുമ്പോൾ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവർത്തകർ നേരിടുന്നത് കടുത്ത അവഗണന. ഡോക്ടർമാർ മുതൽ ശുചീകരണത്തൊഴിലാളികൾവരെയുള്ള ആരോഗ്യപ്രവർത്തകർ ജീവൻപണയപ്പെടുത്തിയാണ് കോവിഡ് ചികിത്സയിലും പ്രതിരോധ പ്രവർത്തനങ്ങളിലും പങ്കാളികളാകുന്നത്. 196 ഡോക്ടർമാർ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചു എന്ന് ഐഎംഎ വെളിപ്പെടുത്തുന്നു. ആറു ലക്ഷത്തിലധികം ആശാവർക്കർമാർ സമരമുഖത്താണ്. കോവിഡ് ബാധിതരാകുന്ന ആരോഗ്യപ്രവർത്തകർക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 50 ലക്ഷം രൂപയുടെ ഇൻഷറൻസും കേവലം വാഗ്ദാനം മാത്രമായി മാറിയെന്ന പരാതിയും വ്യാപകമാണ്.
പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തതയും വേണ്ടത്ര വിശ്രമമില്ലാതെ തുടർച്ചയായി ജോലിചെയ്യേണ്ടിവരുന്നതും ആരോഗ്യപ്രവർത്തകർ നേരിടുന്ന പ്രതിസന്ധികളാണ്. ക്ലിനിക്കുകളിലും ചെറുകിട സ്വകാര്യ ആശുപത്രികളിലും സേവനമനുഷ്ഠിക്കുന്ന ആരോഗ്യപ്രവർത്തകർ കൂടുതൽ സുരക്ഷാഭീഷണി നേരിടുന്നുണ്ട്.
ജീവൻ നഷ്ടമായത് 196 ഡോക്ടർമാർക്ക്
കോവിഡ് ചികിത്സയിലും പ്രതിരോധപ്രവർത്തനങ്ങളിലും ഏർപ്പെട്ടതുവഴി രാജ്യത്തെ 196 ഡോക്ടർമാർ കോവിഡ് 19 വൈറസ് ബാധയേറ്റു മരിച്ചു എന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ-ഐഎംഎ പ്രധാനമന്ത്രിക്കു കഴിഞ്ഞദിവസം നൽകിയ കത്തിൽ പറയുന്നത്. സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന സ്വകാര്യ ക്ലിനിക്കുകളിലെ ജനറൽ പ്രാക്ടീഷണർമാരെയാണ് കോവിഡ് കൂടുതലായി ബാധിച്ചിരിക്കുന്നത്. മരിച്ചവരിൽ 40 ശതമാനത്തോളംപേരും ഇത്തരത്തിലുള്ളവരാണ്. പനിയും ചുമയുമടക്കമുള്ള കോവിഡ് ലക്ഷണങ്ങളുള്ളവർ ആദ്യമെത്തുന്നത് സമീപത്തെ സ്വകാര്യ ക്ലിനിക്കിലായിരിക്കും.
ഡോക്ടർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആവശ്യമായ സുരക്ഷയൊരുക്കാൻ പദ്ധതിയുണ്ടാകണം. എല്ലാ ഡോക്ടർമാർക്കും ഇൻഷറൻസ് പരിരക്ഷ നൽകാൻ സർക്കാർ മുൻകൈയെടുക്കണമെന്നും ഐഎംഎ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആശയറ്റ് ആശാ പ്രവർത്തകർ
രാജ്യത്തെ ഒമ്പതു ലക്ഷത്തോളംവരുന്ന ആശാ പ്രവർത്തകരാണ് കോവിഡ് പ്രതിരോധത്തിൽ വലിയ കഷ്ടതയനുഭവിക്കുന്ന മറ്റൊരു വിഭാഗം. 2005ൽ നിലവിൽവന്ന ദേശീയ ആരോഗ്യപദ്ധതിയുടെ ഭാഗമായി ഓരോ വില്ലേജിലും നിയമിക്കപ്പെട്ടിരിക്കുന്ന അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് ആണ് ആശാ പ്രവർത്തകർ. മാതൃശിശു സംരക്ഷണം ഉറപ്പാക്കുക, പ്രാഥമിക വൈദ്യസഹായം എത്തിക്കുക, പകർച്ചവ്യാധികൾ പടരാതിരിക്കാനുള്ള മുൻകരുതലുകളെടുക്കുക, തുടങ്ങി 43 വ്യത്യസ്ത ചുമതലകളുമായി പിടിപ്പതു പണിയുള്ള ഇവർക്ക് 2,000 രൂപ പ്രതിഫലമടക്കം മാസം പരമാവധി കിട്ടാവുന്നത് 6,500 രൂപയാണ്. കേരളത്തിൽ 27, 080 ആശാ പ്രവർത്തകർ ഉണ്ടെന്നാണ് ആരോഗ്യമന്ത്രി ഇക്കഴിഞ്ഞ മാർച്ച് പത്തിന് നിയമസഭയിൽ പറഞ്ഞത്. പലസംസ്ഥാനങ്ങളിലും തുച്ഛമായ പ്രതിഫലംപോലും മാസങ്ങൾ കുടിശികയാണ്.
കോവിഡ് ബാധയിൽ ഇരുപതിലധികം ആശാ പ്രവർത്തകർ മരിച്ചതായാണ് കണക്കാക്കുന്നത്. മാസം 21,000 രൂപ ശമ്പളവും പതിനായിരം രൂപ പെൻഷനും അനുവദിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. എഐടിയുസി, എച്ച്എംഎസ്, ഐഎൻടിയുസി, സിഐടിയു, എഐയുടിയുസി, ടിയുസിസി തുടങ്ങി പത്തോളം ട്രേഡ് യൂണിയനുകൾ ഇവരെ പിന്തുണച്ച് രംഗത്തുണ്ട്.
ആശാ പ്രവർത്തകരെപ്പോലെ ദുരിതത്തിലാണ് ഇവരെ ഏകോപിപ്പിക്കുന്ന ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരും. മാസ്കുകളും സാനിറ്റൈസൈറും ഗ്ലൗസുകളുമെല്ലാം നൽകി ഇവർക്ക് പ്രാഥമിക സുരക്ഷ നൽകാൻപോലും തയാറാകാത്തത് ക്രൂരതയാണ്.
ഇൻഷറൻസും കിട്ടാക്കനി
ഡൽഹിയിൽ പി.കെ. അംബിക എന്ന മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചത് മേയ് 25നായിരുന്നു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 50 ലക്ഷത്തിന്റെയും ഡൽഹി സർക്കാർ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെയും ഇൻഷറൻസിന് അംബികയുടെ കുടുംബം അർഹരാണ്. എന്നാൽ ഇതുവരെ ഇവരുടെ ക്ലെയിമിന് അംഗീകാരമായിട്ടില്ല. ഫയൽ ഡൽഹി സർക്കാരിന്റെ ആരോഗ്യമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും ഉടനേ കിട്ടുമെന്നാണ് പ്രതീക്ഷയെന്നുമാണ് ഡൽഹി മലയാളി അസോസിയേഷൻ സെക്രട്ടറി ഷാജി കുമാർ ദീപികയോടു പറഞ്ഞത്.
അംബിക ജോലിചെയ്തിരുന്ന സ്വകാര്യ ആശുപത്രി 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകി. രാജമ്മ മധുസൂദനൻ എന്ന മറ്റൊരു മലയാളി നഴ്സ് ജൂൺ മൂന്നിന് ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവരുടെ ഇൻഷറൻസ് തുകയും ചുവപ്പുനാടയിൽ കുരുങ്ങിയിരിക്കുകയാണ്. ഡൽഹിയിലെ പല സ്വകാര്യ ആശുപത്രികളിലും നഴ്സുമാർക്ക് പിപിഇ കിറ്റുകളോ മാസ്കുകൾ പോലുമോ ആവശ്യത്തിനു ലഭ്യമല്ല. പലവിധ കാരണങ്ങൾ പറഞ്ഞ് ക്ലെയിം നിരസിക്കാനാണ് ഇൻഷറൻസ് കമ്പനിയും സർക്കാർ ഉദ്യോഗസ്ഥരും ശ്രമിക്കുന്നതെന്ന് രാജ്യത്തിന്റെ പലഭാഗത്തുനിന്നും പരാതി ഉയരുന്നുണ്ട്. കോൽക്കത്തയിൽ ഏപ്രിൽ 27ന് മരിച്ച ഡോ. സിസിർ മണ്ഡലിന്റെ മകൻ പറയുന്നത് താൻ നൽകിയ അപേക്ഷ ഇൻഷറൻസ് കമ്പനി നിരസിച്ചുവെന്നാണ്. ആദ്യം മൂന്നു മാസത്തേക്കായിരുന്നു കേന്ദ്രസർക്കാർ 50 ലക്ഷം രൂപയുടെ ഇൻഷറൻസ് പ്രഖ്യാപിച്ചത്. ജൂൺ 30ന് ഇതിന്റെ കാലാവധി കഴിഞ്ഞപ്പോൾ മൂന്നു മാസത്തേക്കുകൂടി ദീർഘിപ്പിച്ചിട്ടുണ്ട്.
ആരോഗ്യപ്രവർത്തകർ തളർന്നാൽ കോവിഡ് പ്രതിരോധം പാടേതകരുമെന്നതിന് ആർക്കും സംശയമുണ്ടാകില്ല. ജീവൻപണയപ്പെടുത്തി ആരോഗ്യപ്രവർത്തകർ നടത്തുന്ന സേവനത്തിനു കേവലം കൈയടിമാത്രം പോര.
സി.കെ. കുര്യാച്ചൻ