റബർ ആക്ട്: കൃഷിക്കാർക്ക് ആശങ്ക വേണ്ട
Thursday, July 30, 2020 11:52 PM IST
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റബർ ആക്ട് റദ്ദു ചെയ്യുമെന്നും റബർ ബോർഡ് ഇല്ലാതായി തീരുമെന്നും അതുമൂലം കൃഷിക്കാർക്ക് വലിയ തിരിച്ചടിയാകുമെന്നും കൃഷിക്കാരും കർഷക സംഘടനകളും രാഷ്ട്രീയ പാർട്ടികളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. റബർ ആക്ട് റദ്ദു ചെയ്യുന്നതിനെതിരേയോ ഭേദഗതി വരുത്തുന്നതിനെതിരെയോ റബർ ബോർഡു നിറുത്തലാക്കുന്നതിനെതിരേയോ അല്ല കൃഷിക്കാർ പ്രതികരിക്കേണ്ടത്. മറിച്ച് കൃഷിക്കാരന്റെ ഉത്പന്നത്തിനു ന്യായവില കിട്ടാനാണ്.
1947-ലെ റബർ ആക്ട് കൃഷിക്കാരെ സംരക്ഷിക്കാൻ കൊണ്ടുവന്നതാണ് എന്നു കരുതുന്നതു തെറ്റ്. റബർ ആക്ട് വ്യവസായികൾക്ക് അനുകൂലമായ നിയമമാണ്. അതുകൊണ്ടാണ് റബർ ഒരു വ്യാവസായിക അസംസ്കൃത വസ്തുവായി നിയമത്തിൽ നിർവചിക്കുന്നതുതന്നെ. റബർ ആക്ടിന്റെ എല്ലാ നിയന്ത്രണങ്ങളും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ പൂർണ നിയന്ത്രണത്തിലാണ്. റബറിനെ വ്യവസായിക അസംസ്കൃത വസ്തു എന്ന നിർവചനം ഒരു നിയമ ഭേദഗതിയിലൂടെ മാറ്റി കാർഷികോല്പന്നമെന്ന നിർവചനത്തിൽ കൊണ്ടുവരികയും കൃഷിമന്ത്രാലയത്തിന്റെ കീഴിൽ കൊണ്ടുവരികയും ചെയ്തില്ലെങ്കിൽ റബർ ആക്ട് ഇന്നത്തെ നിലയിൽ തുടരുന്നിടത്തോളം കാലം റബർ കൃഷിക്കാർക്കു പ്രയോജനം ലഭിക്കില്ല.
റബർ ബോർഡ് വാണിജ്യമന്ത്രാലയത്തിന്റെ കർശന നിർദേശങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്നതിനാൽ കഴിഞ്ഞ 70 വർഷക്കാലമായി ന്യായവില ലഭിക്കാൻ ഒന്നും ചെയ്യാൻ അവർക്ക് കഴിഞ്ഞതായി കാണുന്നില്ല.
അനിയന്ത്രിതമായ ഇറക്കുമതി തീർച്ചയായും വിലയിടിവു സൃഷ്ടിക്കും. എന്നാൽ സ്വാഭാവിക റബറിന് ഉത്പാദന ചിലവിന്റെയും മറ്റ് മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ താങ്ങുവില നിശ്ചയിച്ചാൽ കൃഷിക്കാരന്റെ സങ്കടം തീരില്ലേ? കാലഘട്ടത്തിനനുസൃതമായ പുതിയ മാർഗങ്ങളും പുതിയനിയമവും കൊണ്ടുവരികയല്ലേ വേണ്ടത്?
റബറിന് താങ്ങുവില നിശ്ചയിക്കുന്നതിന് നിലവിലുള്ള ഒരു അന്തർദേശീയ കരാറുകളും തടസമാകില്ല. അന്തർ ദേശീയ കരാറിൽ ഒപ്പിട്ടിട്ടുണ്ട് എങ്കിൽതന്നെ കരാറിന് നിയമപ്രാബല്യം ലഭിക്കണമെങ്കിൽ ഭരണഘടനയുടെ 253-10 വകുപ്പ് അനുശാസിക്കും പ്രകാരം ആക്ടിൽ ഭേദഗതി വരുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ നിലവിലുള്ള വ്യവസ്ഥകൾക്കനുസൃതമായി തറവില നിശ്ചയിക്കുന്നതിന് തടസമില്ല.
ബോർഡ് എന്തു ചെയ്തു?
13-ാം വകുപ്പു പ്രകാരം താങ്ങുവില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര ഗവണ്മെന്റിൽ മാത്രം നിക്ഷിപ്തമാണ്. എന്നാൽ ഇക്കാലമത്രയും ഇറക്കുമതി യഥേഷ്ടം നടന്നിട്ടും താങ്ങുവില നിശ്ചയിക്കാതിരുന്നിട്ടും കർഷകരെ സഹായിക്കേണ്ട റബർ ബോർഡ് എന്തു നടപടിയെടുത്തു എന്നത് വ്യക്തമല്ല. റബർ ബോർഡിന്റെ തലപ്പത്ത് മലയാളികളും കേരള കേഡറിലുള്ള സീനിയർ ഓഫീസർമാർ ചുമതല വഹിച്ചിട്ടുണ്ട്. എന്നിരുന്നാലും കൃഷിക്കാർക്ക് അർഹിക്കുന്ന ആനുകൂല്യം പോലും ബോർഡിൽനിന്നും ഉണ്ടായതായി കാണുന്നില്ല.
സ്വാഭാവിക റബറിനെ കാർഷികോത്പന്നങ്ങളുടെ പട്ടികയിൽപ്പെടുത്തണമെന്നും താങ്ങുവില പ്രഖ്യാപിച്ച് വിലസ്ഥിരത ഉറപ്പുവരുത്തണമെന്നും കൃഷിക്കാരും അവരുടെ സംഘടനകളും രാഷ്ട്രീയ പാർട്ടികളും പൊതു പ്രവർത്തകരും ജനപ്രതിനിധികളും മതമേലധ്യക്ഷന്മാരും മാറിമാറി വന്ന സർക്കാരുകളോടു നിരവധിയായ നിവേദനങ്ങളിലൂടെ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു വെങ്കിലും അതിന്റെയൊക്കെ സ്ഥാനം ചവറ്റു കൊട്ടയായിരുന്നു എന്നു കാണാം.
താങ്ങുവില നിശ്ചയിച്ചു, പക്ഷേ...
2001-ൽ കോടതി നിർദേശത്തെത്തുടർന്ന് താങ്ങുവില നിശ്ചയിച്ചുവെങ്കിലും കഴിഞ്ഞ 19 വർഷക്കാലമായി ഇക്കാര്യത്തിൽ തുടർനടപടികൾ ഉണ്ടായിട്ടില്ല. വിലത്തകർച്ച വലിയൊരു മഹാമാരിയാണ്. കോവിഡ് കാലത്ത് കേന്ദ്രം പ്രഖ്യാപിച്ച ഒരു ആനുകൂല്യവും റബർ കൃഷിക്കാർക്ക് പ്രയോജനം ലഭിക്കുന്നതല്ല. ഇക്കാര്യം അടിയന്തരമായി കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം.
കൃഷിമന്ത്രാലയത്തിന്റെ കീഴിലുള്ള വിലനിർണയ കമ്മീഷനാണ് തറവില നിശ്ചയിക്കുന്നതിനുള്ള അന്തിമശിപാർശകൾ സർക്കാരിനു സമർപ്പിക്കുന്നത്. 1965-ൽ നിലവിൽ വന്ന വില നിർണയ കമ്മീഷൻ ചെയർമാനും മെന്പർ സെക്രട്ടറിയും സർക്കാർ പ്രതിനിധിയും രണ്ട് കർഷക പ്രതിനിധികളും അടങ്ങുന്നതാണ്. ഓരോ വർഷവും കമ്മീഷൻ അവരുടെ ശിപാർശകൾ സമർപ്പിക്കാറുണ്ട്. എന്നാൽ റബറിന് താങ്ങുവില നിശ്ചയിക്കാനുള്ള ശിപാർശ ചെയ്യാൻ കമ്മീഷനെ ചുമതലപ്പെടുത്തിയതായി അറിയില്ല.
പാർലമെന്ററി സബ് കമ്മിറ്റിയുടെ 11-03-2020ൽ സമർപ്പിച്ച 152-ാം നന്പർ റിപ്പോർട്ടിൽ റബറിന് എത്രയും പെട്ടെന്ന് താങ്ങുവില നിശ്ചയിക്കണമെന്ന് സർക്കാരിലേക്കു ശിപാർശ ചെയ്തിരുന്നു. റിപ്പോർട്ടിന്റെ 15-ാം ഖണ്ഡികയിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളതാണ്. മേൽശുപാർശയിലും കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടില്ല.
പിന്തിരിയരുത്
വിലത്തകർച്ചയും പ്രതികൂല കാലാവസ്ഥയും മറ്റും മാറിമാറി വരും. അതിനെയൊക്കെ അതിജീവിക്കാനുള്ള മനോവീര്യം കർഷകർക്കുണ്ട്. ഇപ്പോഴത്തെ പ്രതികൂല സാഹചര്യം മാത്രം കണക്കിലെടുത്ത് റബർ കൃഷിയിൽനിന്നും പിന്തിരിയുന്നതിനോ മറ്റു കൃഷിയിലേക്കു മാറുന്നതോ കൃഷിക്കാരനു സാധിക്കില്ല. ദീർഘകാല അടിസ്ഥാനത്തിൽ സ്ഥിരവരുമാനം ലഭിക്കാൻ കേരളത്തിന്റെ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും കൃഷികൾക്കു കഴിയില്ല എന്ന യാഥാർഥ്യം മറക്കരുത്.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് കെ.എം. മാണി കൊണ്ടുവന്ന വിലസ്ഥിരതാ ഫണ്ട് സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ്. സംസ്ഥാന സർക്കാർ നൽകുന്ന ഈ ആനുകൂല്യം ആർപിഎസ് മുഖാന്തിരം കൃഷിക്കാരിൽ എത്തിക്കുന്നു എന്നേ ഉള്ളൂ. അതുകൊണ്ട് അത് റബർ ബോർഡിന്റെയോ കേന്ദ്ര സർക്കാരിന്റെയോ പദ്ധതി ആകില്ല. റബർബോർഡോ റബർ ആക്ടോ ഇല്ലാതെതന്നെ സംസ്ഥാന സർക്കാരിന് ഇത്തരം സഹായങ്ങളും കൃഷിക്കാർക്കു നൽകാവുന്നതാണ്. ആർപിഎസ് പോലുള്ള കർഷക കൂട്ടായ്മകൾ ഉണ്ടാകേണ്ടത് കർഷകർക്ക് പ്രയോജനകരവുമാണ്. അവരുടെ പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്. കോവിഡ് കാലത്തെ ആരോഗ്യ പ്രവർത്തകരെപോലെ വിലത്തകർച്ചയുടെ കാലത്ത് റബർ കൃഷിക്കാരെ ആശ്വസിപ്പിക്കുന്നവരാണ്.
ജോർജ് മേച്ചേരിൽ അഡ്വക്കറ്റ്, കേരള ഹൈക്കോടതി