ഖാദി ഗ്രാമവ്യവസായ കേന്ദ്രം ജമ്മു കാഷ്മീരിലെ ജീവിതം മാറ്റുന്നു
Wednesday, July 29, 2020 11:15 PM IST
കൊറോണ മഹാമാരിയുടെ രൂക്ഷ അനുഭവങ്ങളിലേക്ക് ഇന്ത്യ എത്താനിരിക്കെ, ഈ വർഷം ഫെബ്രുവരിയിൽ ഡൽഹിയിൽ കൊണാട്ട് പ്ലേസിലെ നവീകരിച്ച ഖാദി ഗ്രാമോദ്യോഗ് ഭവനിലേക്കുള്ള ആകസ്മിക സന്ദർശനത്തിനിടെ, പ്രദർശനത്തിൽ ചില ഖാദി തൂവാലകൾ ഞാൻ ശ്രദ്ധിച്ചു.
ഖാദിയുടെ വിശാലമായ ഉൽപന്ന നിരയിലേക്ക് ഒരു പുതിയ കൂട്ടിച്ചേർക്കൽ. ഖാദി ഗ്രാമ വ്യവസായ കേന്ദ്രത്തിന്റെ (കെവിഐസി) ജമ്മു കാഷ്മീരിലെ നാഗ്രോട്ട കേന്ദ്രത്തിൽ ഖാദി തൂവാലകൾ വിൽപന ആരംഭിച്ചത് 2019 ഡിസംബറിലാണ് എന്ന അറിവ് എന്നിൽ കൗതുകമുണർത്തി.
നാഗ്രോട്ട കേന്ദ്രം 2016 ൽ ഖാദിയുടെ തൂവാലതുന്നൽ ആരംഭിച്ചു. ഇവിടെ, തീവ്രവാദത്തിന്റെ ദുരന്തഫലങ്ങൾ അനുഭവിച്ച കുടുംബങ്ങളിൽ നിന്നുള്ള മുന്നൂറോളം വനിതാ കരകൗശലത്തൊഴിലാളികളാണ് താഴ്വരയിൽ തൂവാലകൾ തുന്നിയിരുന്നത്. അവർ പ്രതിദിനം പതിനായിരത്തിലധികം തൂവാലകൾ നിർമിച്ചു.
കുറച്ചു മാസങ്ങൾക്കുശേഷം, രാജ്യം മുഴുവൻ കോവിഡ് -19 ലോക്ക്ഡൗണിനു കീഴിലായപ്പോൾ, കൊറോണയെ നേരിടുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഉപകരണമായ മുഖാവരണങ്ങൾ നിർമിക്കുന്നതിലും ജമ്മുവിലെ അതേ സംഘം സ്ത്രീകളാണ് രാജ്യത്തെ നയിച്ചത്. 2020 ഏപ്രിലിൽ കെവിഐസി അതിന്റെ നാഗ്രോട്ട കേന്ദ്രത്തെ മാസ്ക് നിർമാണ കേന്ദ്രമാക്കി മാറ്റി. 7.5 ലക്ഷം ഖാദി മാസ്കുകൾക്കു ജമ്മു കാഷ്മീർ സർക്കാർ മാത്രം ഓർഡർ നൽകി. ത്വക് സൗഹൃദപരമായവും കഴുകി വീണ്ടും ഉപയോഗിക്കാവുന്നതുമായ മാസ്കുകൾ ഒന്നിനു വെറും 30 രൂപ നിരക്കിലാണ് വിറ്റിരുന്നത്. ആ കൊച്ചുപട്ടണത്തിലെ മാസ്ക് നിർമാണ കേന്ദ്രത്തിൽ നിന്നുള്ള ഖാദി മാസ്കുകൾ രാഷ്്ട്രപതി ഭവനിലേക്കും പ്രധാനമന്ത്രിയുടെ ഭവനത്തിലേക്കും നിരവധി കേന്ദ്ര മന്ത്രാലയങ്ങളിലേക്കും സംസ്ഥാന ഗവണ്മെന്റുകളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും അയച്ചു.
ഒരു പ്രതിസന്ധിയെ അവസരമാക്കി മാറ്റിയതിന്റെ ക്രെഡിറ്റ് കെവിഐസിക്കാണ് ലഭിക്കാൻ പോകുന്നത്. കൊറോണ കേസുകൾ അനുദിനം വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ മുഖാവരണങ്ങൾ തുന്നുന്നതിനും ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും കരകൗശലത്തൊഴിലാളികൾക്കു വീണ്ടും പരിശീലനം നൽകി. ജമ്മു കാഷ്മീരിൽ ഈ ഗാന്ധിയൻ സംഘടനയുടെ പ്രവർത്തനങ്ങൾ വൈവിധ്യപൂർണമാണ്. തേൻ ഉൽപാദനത്തിൽ സംസ്ഥാനത്തിന്റെ വലിയ സാധ്യതകൾ വിനിയോഗിക്കുക, കുംഭാര സമൂഹത്തെ അതിന്റെ കഴിവുകൾ ഉപയോഗപ്പെടുത്തി ശക്തീകരിക്കുക, പ്രധാനമന്ത്രി തൊഴിൽ ഉത്പാദന പദ്ധതി (പിഎംഇജിപി) വഴി തൊഴിലില്ലാത്തവർക്ക് തൊഴിൽ സൃഷ്ടിക്കുക തുടങ്ങി നിരവധി ക്രിയാത്മക പദ്ധതികൾ.
370 ാം വകുപ്പ് റദ്ദാക്കിയ ശേഷം കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്ത് ഗ്രാമ വ്യവസായ പ്രവർത്തനങ്ങളിൽ കുതിച്ചുചാട്ടം ഉണ്ടായി. 106 ഖാദി സ്ഥാപനങ്ങൾ ജമ്മു കാഷ്മീരിൽ പ്രവർത്തിക്കുന്നുണ്ട്.
ആർ. സുദർശനം
(ഐക്യരാഷ്ട്ര നഷ്ടപരിഹാര കമ്മീഷൻ മുൻ സീനിയർ പ്രോഗ്രാം ഓഫീസറും ഉപദേശകനുമാണു ലേഖകൻ)