Monday, July 20, 2020 11:18 PM IST
സ്വാഭാവിക റബർ, തന്ത്രപ്രധാനമായ ഒരു ഉത്പന്നമാണെന്ന് മനസിലാക്കിയ ജവഹർലാൽ നെഹ്റുവിന്റെ ഇടക്കാല മന്ത്രിസഭയാണ്1947 ഏപ്രിലിൽ റബർ ആക്ട് (റബർ നിയമം) കൊണ്ടുവന്നത്. സ്വാഭാവിക റബറിന്റെ ഉത്പാദനം ഉയർത്തണം, അത്യുത്പാദനശേഷിയുള്ള പുതിയ നടീൽ വസ്തുക്കൾ വികസിപ്പിച്ചെടുക്കണം, അതിനുവേണ്ടി ഗവേഷണം നടത്തണം, ഗവേഷകർ കണ്ടെത്തുന്ന വിവരങ്ങൾ കർഷകരിൽ എത്തിക്കാനുള്ള വിജ്ഞാനവ്യാപന സംവിധാനം വേണം, നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും യോജിച്ച കൃഷിരീതികൾ പറഞ്ഞുകൊടുക്കണം, കൃഷിക്കു സാന്പത്തിക സഹായവും നൽകണം, വിളവെടുപ്പ് (ടാപ്പിംഗ്). വിപണനം, കയറ്റുമതി, ഇറക്കുമതി, ന്യായവില ഉറപ്പാക്കൽ എന്നിങ്ങനെ റബറിന്റെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദിത്വം വഹിക്കാനുള്ള ദൗത്യവുമായി പ്രവർത്തനം തുടങ്ങിയ റബർബോർഡ്, ഈ റബർ നിയമത്തിന്റെ സൃഷ്ടിയാണ്.
ഒരു മാതൃകാ ഏകജാലക സംവിധാനം എന്ന നിലയിൽ പത്തെഴുപത് കൊല്ലക്കാലം വിജയകരമായി പ്രവർത്തിക്കാൻ റബർ ബോർഡിനു കഴിഞ്ഞു. ഫലം 2012 - 13 ആയപ്പോഴേക്കും റബർ ഉത്പാദനം 1950 ലെ 15,000 ടണ്ണിൽനിന്ന് ഏകദേശം പത്തു ലക്ഷം ടണ്ണായി ഉയർത്തുന്നതിനു നമ്മുടെ അധ്വാനശീലരും സാഹസികരുമായ റബർ കർഷകരെ സഹായിക്കാൻ റബർബോർഡിനു കഴിഞ്ഞു. ഇടപാടുകാർക്കു ബുദ്ധിമുട്ട് ഒഴിവാക്കി, ബിസിനസ് സൗഹൃദപരമായ വിധത്തിൽ തീരുമാനങ്ങൾ വേഗത്തിലെടുത്ത് അവരെ സഹായിക്കാൻ എല്ലാ സർക്കാർ വകുപ്പുകളും സ്വീകരിക്കുന്ന ഉപാധിയാണല്ലോ ഏകജാലക സംവിധാനം. ഈ സംവിധാനം ഫലപ്രദമായി നടപ്പാക്കി ഉപഭോക്താക്കൾക്കും സർക്കാരിനും മികച്ച സേവനം നൽകിയ റബർ ബോർഡ് റബർ നിയമം റദ്ദു ചെയ്യപ്പെട്ടാൽ, ഇല്ലാതായിത്തീരുമല്ലോ എന്ന ചിന്ത വേദനയുണ്ടാക്കുന്നു
ഉത്പന്നത്തിനു ന്യായവില
കർഷകരുടെ ഏറ്റവും പ്രധാന ആവശ്യം ഉത്പന്നത്തിനു ന്യായവില ഉറപ്പാക്കുക എന്നതാണല്ലോ. റബർ ബോർഡിനു കഴിഞ്ഞകാലങ്ങളിൽ ഇക്കാര്യം ഫലപ്രദമായി നിറവേറ്റാൻ കഴിഞ്ഞിരുന്നു. പക്ഷേ, കഴിഞ്ഞ ആറേഴു കൊല്ലക്കാലമായി ഇവിടെ ഇറക്കുമതി റബറിന്റെ കുത്തൊഴുക്കാണു നാം കണ്ടത്. വൻതോതിൽ റബർ ഇറക്കുമതി ചെയ്തു സംഭരിച്ച വ്യവസായികൾ നമ്മുടെ റബർ വിപണിയിൽനിന്നു റബർ വാങ്ങാനെത്താതെ മാറിനിന്നു വിലയിടിക്കുകയായിരുന്നു. അതോടെ കർഷകർ പ്രതിസന്ധിയിലായി.
ഇവിടെയാണു റബർ നിയമത്തിന്റെ പ്രസക്തി. റബർ നിയമത്തിൽ ഒരു വ്യവസ്ഥയുണ്ട്. ഓരോ വർഷവും റബറിന്റെ ന്യായവില, കുറഞ്ഞവില ഇവയെല്ലാം നിർണയിച്ച് പ്രഖ്യാപിക്കണം, അവ നടപ്പാക്കണം. പക്ഷേ, ഈ നിയമം നടപ്പാക്കാത്തതിനെതിരേ കർഷകർ കോടതിയിലെത്തി. കേസ് നടക്കുന്നതിനിടെ 2009ൽ കേന്ദ്രം റബർ നിയമത്തിന്റെ ഈ 13-ാം വകുപ്പ് ഭേദഗതി ചെയ്തു. “ഇതാവശ്യമെന്നു കണ്ടാൽ’’ എന്നുകൂടി ചേർത്തു.
അതായത്, പ്രതിവർഷം ന്യായവില നിർണയിച്ചു പ്രഖ്യാപിക്കേണ്ടത് ആവശ്യമെന്നു കണ്ടാൽ അതു കേന്ദ്രത്തിനു ചെയ്യാം. പക്ഷേ, കേന്ദ്രം മനസുവച്ചില്ല. കാരണം, വ്യവസായികളെ പ്രസാദിപ്പിക്കുകയാണല്ലോ കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.
മൂന്നു വർഷം മുന്പ് റബർ ബോർഡ് നടത്തിയ പഠനത്തിൽ റബറിന്റെ ഉത്പാദനച്ചെലവ് കിലോഗ്രാമിന് 172 രൂപ എന്നു കണ്ടെത്തിയിരുന്നത്രേ. റബർ നിയമത്തിൽ പറയുന്നതുപോലെ ഉത്പാദനച്ചെലവിന്റെ കണക്കനുസരിച്ച് കുറഞ്ഞ പക്ഷവിലയും ന്യായവിലയും പ്രഖ്യാപിക്കാൻ നാം കഴിഞ്ഞ ആറേഴു വർഷം തുടർച്ചയായി ആവശ്യപ്പെട്ടെങ്കിലും അതു ചെയ്യേണ്ടത് ആവശ്യമാണെന്ന് കേന്ദ്രസർക്കാർ കരുതിയില്ല. അതുകൊണ്ട് പതിമൂന്നാം വകുപ്പിലെ നിർദേശം നടപ്പാക്കാൻ നടപടിയുണ്ടായതുമില്ല. ഇന്ന് ഉത്പാദനച്ചെലവ് 200 രൂപയിലെത്തിയെങ്കിലും കർഷകന് കിട്ടുന്നത് 125 രൂപ. സ്വയം ടാപ്പ് ചെയ്യുന്നവരൊഴിച്ച് ആർക്കും പിടിച്ചുനിൽക്കാനാവാത്ത സ്ഥിതി.
സ്വാഭാവികമായും ടാപ്പിംഗ് മുടങ്ങുന്നു. ഉത്പാദനം കുറയുന്നു. 2013ലെ പത്തുലക്ഷം ടണ്ണിൽനിന്നു നാലുകൊല്ലത്തിനിടെ ഉത്പാദനം ആറു ലക്ഷം ടണ്ണായി കുറയുന്നു. ഉത്പാദനം കുറഞ്ഞതോടെ അക്കാരണം പറഞ്ഞ് കൂടുതൽ ഇറക്കുമതി. അതോടെ വിപണിവിലയിൽ വീണ്ടും ഇടിവ്. ഉത്പാദനം വീണ്ടും താഴോട്ട്. ഒരുതരം ദൂഷിത വലയം. ഇക്കണക്കിനു പോയാൽ തന്ത്രപ്രധാനമായ സ്വാഭാവിക റബറിന്റെ ഉത്പാദനം നശിക്കും. ‘ആത്മനിർഭർ’ ഇങ്ങനെയോ? റബർ നിയമത്തിൽ വ്യവസ്ഥയുണ്ടായിട്ടോ, നിയമം നിലനിർത്തിയിട്ടോ കാര്യമില്ല, നിയമം നടപ്പാക്കാൻ മനസുള്ള കേന്ദ്രസർക്കാർ ഇല്ലെങ്കിൽ!
റബർ ബോർഡ് ചെയർമാനോട് ഇക്കാര്യം അന്വേഷിച്ചു, ടെലിഫോണിൽ. റബർ നിയമം ജമ്മു-കാഷ്മീർ, ലഡാക്ക് പ്രദേശങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാനും ചെയർമാൻ, എക്സിക്യൂട്ടീവ് ഡയറക്ടർ മുതലായ പദവികളുടെ അധികാര പരിധികൾ നിർണയിക്കാനുമുള്ള ഭേദഗതികൾ മാത്രമാണ് താൻ നിർദേശിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
റബറിനെപ്പറ്റിയുള്ള പ്രധാന തീരുമാനങ്ങൾ സാധാരണയായി റബർ ബോർഡുമായി ആലോചിച്ചു മാത്രമേ കേന്ദ്ര സർക്കാർ എടുക്കാറുള്ളൂ. ഈ സാഹചര്യത്തിൽ നിയമം റദ്ദാക്കുന്നതിനെപ്പറ്റി വിവരമൊന്നുമില്ലെന്നു ചെയർമാൻ പറയുന്നത് മുഖവിലയ്ക്ക് എടുക്കാം. അപ്പോൾ നിയമം റദ്ദാക്കൽ ഇപ്പോൾ ഉണ്ടാകാനിടയില്ലെന്നുവേണം കരുതാൻ.
എന്താണു പരിഹാരമാർഗം?
ഈ അവസരത്തിൽ, നിലവിലുള്ള നിയമം നടപ്പിലാക്കാൻ തയാറാകാത്ത സർക്കാരിന്റെ മനസു മാറ്റാൻ നമുക്കെന്തുചെയ്യാൻ കഴിയുമെന്നു പരിശോധിക്കാം. ഇന്നു റബർ കർഷകർ നേരിടുന്ന രൂക്ഷമായ പ്രതിസന്ധിക്ക് എന്താണു പരിഹാരമാർഗം? രണ്ടു മാർഗങ്ങൾ നമ്മുടെ മുന്നിലുണ്ട്.
1. റബർ ആക്ടിന്റെ 13-ാം വകുപ്പിൽ ഇപ്പോഴും നിലനിൽക്കുന്ന വ്യവസ്ഥയനുസരിച്ച് റബറിന്റെ ന്യായവിലയും കുറഞ്ഞ പക്ഷവിലയും പ്രഖ്യാപിച്ച് അതു നടപ്പിലാക്കാൻ വേണ്ട തീരുമാനമെടുക്കാൻ കേന്ദ്രത്തിന് അപേക്ഷ നൽകുക, സമ്മർദം ചെലുത്തുക.
2. വിലത്തകർച്ചയ്ക്കു കളമൊരുക്കിയ ഇറക്കുമതി നിയന്ത്രിക്കുക. ഇക്കാര്യം പറയുന്പോൾ വ്യവസായികൾ വാദിക്കും, ലോക വാണിജ്യ കരാറിന്റെ വ്യവസ്ഥകളനുസരിച്ച് ഇറക്കുമതിയുടെ അളവ് നിയന്ത്രിക്കാൻ പാടില്ല എന്ന്. ശരിയാണ്, ഈ വാദം. പക്ഷേ, ഇതേ ലോക വാണിജ്യ കരാറിന്റെ മറ്റൊരു വ്യവസ്ഥയുണ്ട് - ഇറക്കുമതിയുടെ വരവ് കാരണം ഒരു ഉത്പന്നത്തിന്റെ ആഭ്യന്തര ഉത്പാദനം കുറഞ്ഞുപോയാൽ നഷ്ടപ്പെട്ട ആഭ്യന്തര ഉത്പാദനം വീണ്ടെടുക്കാൻ ഇറക്കുമതിയുടെ അളവ് നിയന്ത്രിക്കാം. അതിനുവേണ്ടി ഇറക്കുമതി റബറിന്മേൽ എത്ര ശതമാനം വേണമെങ്കിലും അധികമായി ഇറക്കുമതി ചുങ്കം വിധിക്കാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ട്.
ഈ അധിക ചുങ്കം, സേഫ്ഗാർഡ് ഡ്യൂട്ടി, ഇറക്കുമതി റബറിന്മേൽ ചുമത്തണമെന്നാവശ്യപ്പെട്ട് നാം സമർപ്പിച്ച അപേക്ഷകൾ വേണ്ടവിധത്തിൽ പരിഗണിക്കപ്പെടുന്നില്ല. അതേസമയം വിദേശനിർമിത ടയർ ഇറക്കുമതി ചെയ്യപ്പെട്ട് ഇന്ത്യൻ വിപണിയിൽ കുറഞ്ഞ വിലയ്ക്ക് വിൽക്കാനിടവന്നാൽ അതു തങ്ങളെ ബാധിക്കുമെന്നു പറയുകയും അവയുടെമേൽ അധിക ഇറക്കുമതിച്ചുങ്കം ചുമത്തി തങ്ങളെ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ടയർ കന്പനികൾക്ക് ഉടൻ അനുകൂല തീരുമാനം.
അതുപോലെ ജർമനിയിൽനിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന കൃത്രിമ റബറിന്റെ ഇറക്കുമതിച്ചുങ്കം ഉയർത്തി തങ്ങളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട കൃത്രിമ റബർ നിർമാതാക്കളായ വലിയ വ്യവസായികൾക്കും ഉടൻ അനുകൂല തീരുമാനം! ചെറുകിട കർഷകരായ സ്വാഭാവിക റബർ ഉത്പാദകർക്കു നീതിനിഷേധം!
അവഗണിക്കപ്പെടുന്ന സമരം
ഇതിനെതിരായി നമ്മുടെ കർഷകസംഘടനകൾ സമരത്തിനിറങ്ങുമോ? റബർ നിയമ വ്യവസ്ഥ അനുസരിച്ച് ന്യായവില നിർണയിച്ച് നടപ്പാക്കാനുള്ള തീരുമാനം എടുക്കാനഭ്യർഥിച്ചു നാം നിരവധി അപേക്ഷകൾ തുടർച്ചയായി സമർപ്പിച്ചിരുന്നു. പക്ഷേ ഒരു നടപടിയുമില്ലെന്നു മാത്രം. ഈ വിഷയങ്ങൾ രണ്ടിലും- ന്യായവില നിർണയിച്ചു പ്രഖ്യാപിക്കുന്നതിലും ഇറക്കുമതി നിയന്ത്രിക്കാനായി അധികചുങ്കം വിധിക്കുന്നതിലും - പ്രകടമായ നീതിനിഷേധം പ്രതിഷേധാർഹമാണ്.
പക്ഷേ, വ്യവസായ ഭീമന്മാരോട് വിധേയരായി കഴിയുന്ന ഇന്നത്തെ കേന്ദ്രസർക്കാർ നമ്മുടെ സമരത്തെ അനുഭാവപൂർവം വീക്ഷിച്ച് അനുകൂല തീരുമാനം എടുക്കുമെന്ന് വിശ്വസിക്കാൻ നിവൃത്തിയില്ല. ഉത്തരേന്ത്യൻ കർഷകരെപ്പോലെ കുടുംബാംഗങ്ങളെ മുഴവൻ ട്രാക്ടറിലും കാളവണ്ടികളിലും കയറ്റി ഡൽഹി പോലുള്ള മഹാനഗരങ്ങളെ ചുറ്റിവളഞ്ഞ് ആഴ്ചകൾ നീളുന്ന സമരങ്ങൾ നടത്താൻ നമുക്കു പറ്റില്ല. നമ്മുടെ പ്രാദേശിക ജാഥകളും ധർണകളും അവരെ ഭയപ്പെടുത്തുകയുമില്ല. ചുരുക്കത്തിൽ നമ്മുടെ സമരം അവഗണിക്കപ്പെടും.
ചെയ്യാൻ സാധിക്കുന്നത്
ഈ സാഹചര്യത്തിൽ നമുക്കു ചെയ്യാൻ സാധിക്കുന്നത് ഒരു കാര്യം മാത്രം - റബർ റീപ്ലാന്റിംഗ് നിർത്തിവച്ച് ആ തോട്ടത്തിൽ കൂടുതൽ ആദായകരമായ മറ്റു വിളകൾ കൃഷിചെയ്ത് കരകയറുക. ഒരുകാലത്ത് റബറിൽ ഒന്നാംസ്ഥാനം അലങ്കരിച്ചിരുന്ന മലേഷ്യ, ഇന്ന് അവരുടെ റബർ മേഖല മുഴുവൻ എണ്ണപ്പനത്തോട്ടങ്ങളാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു. കൂടുതൽ വരുമാനം നേടാനായി മാറിച്ചിന്തിച്ച മലേഷ്യൻ കർഷകരെപ്പോലെ നമുക്കും എണ്ണപ്പനയോ തെങ്ങ്, കൊക്കോ ഇടവിളയോ, പറങ്കിമാവോ ഫലവൃങ്ങളോ റബറിനു പകരമായി കൃഷിചെയ്യാൻ കഴിയും. ഈ കൃഷികൾക്കെല്ലാം ആദ്യ മൂന്നുവർഷക്കാലത്ത് പൈനാപ്പിൾ വളർത്തി വരുമാനമുണ്ടാക്കാം. നാലാം കൊല്ലം മുതൽ എണ്ണപ്പനയും പറങ്കിമാവും കൊക്കോയുമെല്ലാം വരുമാനം നൽകിത്തുടങ്ങിയിരിക്കും.
ഈ വിളകളെല്ലാം നല്ല ആദായം നേടിത്തരുന്നവയാണ്. മൂല്യവർധിത ഉത്പന്ന നിർമാണത്തിലേക്ക് പ്രയാസമില്ലാതെ കടന്ന് കൂടുതൽ ലാഭം നേടാനും സൗകര്യം ഒരുക്കുന്ന വിളകളാണ് ഇവയെല്ലാം. വൻ മൂലധന നിക്ഷേപം ആവശ്യമായ ടയർ വ്യവസായം അല്ലല്ലോ, ചെറു മൂലധനം മാത്രം ആവശ്യമുള്ളവയും വില്പന എളുപ്പമായതുമായ ചോക്കലറ്റ് നിർമാണവും പാമോയിൽ ശുദ്ധീകരണവും കൊപ്രയിൽനിന്നു വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നതും കൈതച്ചക്ക സംസ്കരണവും കശുവണ്ടി സംസ്കരണവും മറ്റും.
ഒരുപക്ഷേ കുറേയധികം റബർ കർഷകർ കൂടുതൽ ആദായകരമായ കൃഷിതേടി റബർ ഉപേക്ഷിക്കുന്നതു കാണുന്പോൾ ഭാവിയിൽ തങ്ങൾ വിദേശ റബർ ഉത്പാദകരുടെ ദയവിനെ ആശ്രയിച്ച് നിൽക്കേണ്ടിവരുമോ എന്ന് ഭയപ്പെടുന്ന ടയർ വ്യവസായികൾതന്നെ ഒരു നയംമാറ്റത്തിനായി കേന്ദ്രസർക്കാരിനെ സമീപിച്ചെന്നും വരാം.
പി.സി. സിറിയക്