Monday, July 20, 2020 1:24 AM IST
ഉപഭോക്താവ് രാജാവാണെന്ന് സ്വാമി വിവേകാനന്ദനും അതിഥിയാണെന്ന് ഗാന്ധിജിയും വിശേഷിപ്പിച്ചുവെങ്കിലും യഥാർത്ഥത്തിൽ യാചകന്റെ അവസ്ഥയിലാണ് സാധാരണ ഉപഭോക്താവ്. ഈ ദുരവസ്ഥയ്ക്ക് അറുതി വരുത്തിക്കൊണ്ടു പുതിയ ഉപഭോക്തൃസംരക്ഷണ നിയമം ഇന്നു രാജ്യത്ത് നിലവിൽ വന്നു.
1986-ൽ ഇന്ത്യയിലുണ്ടായ നിയമത്തിനു പകരമാണ് 34 വർഷങ്ങൾക്കുശേഷം ഇന്ത്യൻ പാർലമെന്റ് 2019 ഓഗസ്റ്റ് ആറിനു നിയമം പാസാക്കുകയും രാഷ്ട്രപതി അതിന് അംഗീകാരം നൽകുകയും ചെയ്തത്. എന്നാൽ കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ നിയമം വിജ്ഞാപനം ചെയ്യാനോ ചട്ടങ്ങൾ നടപ്പിലാക്കാനോ കേന്ദ്ര സർക്കാരിനു കഴിഞ്ഞിരുന്നില്ല. ഈ മാസം 15ന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവുപ്രകാരം ഉപഭോക്തൃസംരക്ഷണ അഥോറ്റിറ്റി ചില വ്യവസ്ഥകൾ നടപ്പിലാക്കുന്നതു മാറ്റിവച്ചിരുന്നു. അതിൽ ഓൺലൈൻ വ്യാപാരംകൂടി ഉൾപ്പെടുമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ നിയമത്തിലെ 16-ാം വകുപ്പിലാണ് ഇ-കൊമേഴ്സിനെ നിർവചിക്കുന്നത്. ഈ വകുപ്പും നടപ്പിലാക്കുന്നതിൽ മാറ്റിവച്ച കൂട്ടത്തിലുണ്ട്. എന്നാൽ, പുതിയ നിയമത്തിലെ 2 (7) (ബി) വകുപ്പിൽ ‘ഓഫ് ലൈൻ, ഓൺലൈൻ’ വ്യാപാരങ്ങളെക്കുറിച്ച് പറയുന്നുണ്ട്.
ഇലക്ട്രോണിക് മാധ്യമത്തിലൂടെയുള്ള വ്യാപാരങ്ങൾ, ടെലിഷോപ്പിംഗ്, ഡയറക്ട് സെല്ലിങ്ങ്, മൾട്ടിലെവൽ മാർക്കറ്റിംഗ് എന്നിവയിലൂടെ വാങ്ങുന്ന ഉത്പന്നങ്ങളും സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ വ്യവസ്ഥ വിജ്ഞാപനപ്രകാരം നടപ്പിലാക്കുന്നതിൽനിന്നും ഒഴിവാക്കപ്പെട്ടിട്ടില്ല. അതിനാൽ തന്നെ ഓൺലൈൻ വ്യാപാര മേഖലയെ സംബന്ധിച്ച ഉപഭോക്തൃ പരാതികൾ പരിഗണിക്കാൻ ഉപഭോക്തൃ കോടതികൾക്ക് അധികാരമുണ്ട്.
ധനപരമായ അധികാരപരിധി
ജില്ലാ ഉപഭോക്തൃതർക്ക പരിഹാരഫോറത്തിന്റെ പേര് കമ്മീഷൻ എന്നാക്കി മാറ്റിയതോടൊപ്പം ധനകാര്യപരിധി 20 ലക്ഷം രൂപയിൽനിന്നും ഒരു കോടി രൂപയായി ഉയർത്തി. ഒരു കോടി മുതൽ പത്തുകോടി വരെ സംസ്ഥാന കമ്മീഷനും 10 കോടിയിലധികം മുല്യമുള്ള പരാതികൾ ഇനി സമർപ്പിക്കേണ്ടത് ദേശീയ കമ്മീഷനിലുമാണ്.ധനപരമായ അധികാരപരിധി ഉയർത്തിയതോടൊപ്പം അത് നിർണയിക്കുന്ന രീതിയിലും കാതലായ മാറ്റം വരുത്തി.
എവിടെ പരാതി സമർപ്പിക്കാം. ഉപഭോക്താക്കളുടെ താത്പര്യ സംരക്ഷണത്തിനായി പരാതി സമർപ്പിക്കുന്നതിനുള്ള വ്യവസ്ഥകൾ വിപുലീകരിച്ചു എന്നതാണ് പുതിയ നിയമത്തെ സവിശേഷമാക്കുന്നത്.
മോട്ടോർ വെഹിക്കിൾസ് നിയമമനുസരിച്ച് വാഹനാപകടം സംഭവിച്ചയാൾക്ക് സ്വന്തം വാസസ്ഥലം, അപകടം നടന്ന സ്ഥലം, ജോലിസ്ഥലം ഇവിടെയെല്ലാം കേസ് ഫയൽ ചെയ്യാം. ഇതിനുസമാനമായ രീതിയിലാണ് ഉപഭോക്തൃസംരക്ഷണ നിയമത്തിലും മാറ്റം വരുത്തിയിട്ടുള്ളത്.
ഉത്പന്നബാധ്യത
വിദേശരാജ്യങ്ങളിൽ പ്രചാരത്തിലുള്ള പ്രൊഡക്ട് ലയബിലിറ്റി എന്ന വ്യവസ്ഥ ആദ്യമായാണ് ഇന്ത്യൻ നിയമത്തിൽ ഉൾപ്പെടുത്തിയത്. നിലവാരം കുറഞ്ഞ ഉത്പന്നങ്ങളും സേവനങ്ങളും മൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് നിർമാതാവും വില്പനക്കാരനും ഇനി സമാധാനം പറയണം, നഷ്ടപരിഹാരം നൽകുകയും വേണം.
മീഡിയേഷൻ
ഉപഭോക്തൃകോടതികളിലെ തർക്ക പരിഹാരത്തിന് മധ്യസ്ഥശ്രമസംവിധാനം ആദ്യമായാണ് ഏർപ്പെടുത്തുന്നത്. കേസുകൾ രമ്യമായി പരിഹരിക്കാൻ കമ്മീഷനുകൾക്ക് അനുബന്ധമായുള്ള മീഡിയേഷൻ സെല്ലുകൾക്ക് കൈമാറും. ഇതിലൂടെ നിരവധി പരാതികൾ സമയബന്ധിതമായി പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ബ്രാൻഡ് അംബാസഡർമാർക്കും ശിക്ഷ
ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് പരസ്യങ്ങളിൽ അഭിനയിക്കുന്ന സിനിമാതാരങ്ങളും കായികതാരങ്ങളും ഇനി നിയമത്തിന്റെ കരുത്തറിയും. ഇവർക്ക് പിഴ ചുമത്താൻ കേന്ദ്ര ഉപഭോക്തൃസംരക്ഷണ അഥോറിറ്റിക്ക് അധികാരം നൽകുന്നു പുതിയ നിയമം.
ഉപഭോക്തൃസംരക്ഷണ അഥോറിറ്റി
നിയമത്തോടൊപ്പം ഉപഭോക്തൃസംരക്ഷണ അഥോറിറ്റി നിലവിൽ വരുന്നില്ലെങ്കിലും ഉപഭോക്താക്കളുടെ താത്പര്യ സംരക്ഷണത്തിന് നിർണായകമായ ചുമതലയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക, ന്യൂനതയുള്ള ഉത്പന്നങ്ങൾ കന്പോളത്തിൽ നിന്നും തിരിച്ചു വിളിക്കുക. ഉപഭോക്താക്കൾക്ക് പണം തിരികെ നൽകാൻ ഉത്തരവിടുക എന്നിവയ്ക്കും അതോറിറ്റിക്ക് അധികാരമുണ്ട്. മാത്രമല്ല, സ്വമേധയാപോലും കേസെടുക്കാൻ നിയമം അഥോറിറ്റിക്ക് അധികാരം നൽകുന്നു. അഥോറിറ്റിയുടെ ഉത്തരവിനെ ദേശീയ കമ്മീഷനിൽ മാത്രമേ ചോദ്യം ചെയ്യാനാവൂ.
അനുചിത വ്യവസ്ഥകൾ റദ്ദാക്കാം
ഉപഭോക്താക്കളും വ്യാപാരി/ നിർമാതാവും തമ്മിലുള്ള കരാറിലെ വ്യവസ്ഥകൾ ഉപഭോക്തൃവിരുദ്ധമാണെങ്കിൽ ആ വ്യവസ്ഥകൾ റദ്ദാക്കാനും സംസ്ഥാന ദേശീയ കമ്മീഷനുകൾക്ക് അധികാരമുണ്ട്. ഏകപക്ഷീയവും ഉപഭോക്താക്കളെ ദ്രോഹിക്കുന്നതുമായ ഇത്തരം കരാറിലെ വ്യവസ്ഥകൾ അനുചിതമായ കച്ചവടരീതിയായി കണ്ട് റദ്ദാക്കാനുള്ള അധികാരം ആദ്യമായാണ് ഉന്നത ഉപഭോക്തൃകോടതികൾക്ക് നൽകുന്നത്.
ആതുരസേവനരംഗത്തെ പിഴയും അഭിഭാഷകരുടെ സേവനവും പുതിയ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധം ചില ഉപഭോക്തൃ സംഘടനകൾ ഉയർത്തുന്നുണ്ടെങ്കിലും ഉപഭോക്താക്കളെ കന്പോളത്തിലെ രാജാവാക്കുന്നതിൽ സുപ്രധാന ചുവടുവയ്പാണ് ഈ നിയമമെന്ന കാര്യത്തിൽ സംശയമില്ല.
നിയമത്തിലെ സുപ്രധാനമായ ചില വ്യവസ്ഥകൾ
1. ഓൺലൈനിൽ പരാതി സമർപ്പിക്കാം
2. മൂന്നു മാസത്തിനകം കേസ് തീർപ്പാക്കണം (ലാബ് പരിശോധന ആവശ്യമെങ്കിൽ പരമാവധി അഞ്ചുമാസം വരെ)
3. കമ്മീഷനുകൾക്ക് ഉത്തരവുകൾ പുനഃപരിശോധിക്കാൻ അധികാരം
4. അപ്പീൽ സമർപ്പിക്കാൻ കെട്ടിവയ്ക്കേണ്ട തുകയിൽ വ്യത്യാസം
5.സംസ്ഥാന കമ്മീഷനിൽ അപ്പീൽ സമർപ്പിക്കാനുള്ള കാലപരിധി 30 ദിവസത്തിൽനിന്നു 40 ദിവസമായി വർധിപ്പിച്ചു.
6. കാതലായ നിയമ പ്രശ്നമുള്ള കേസുകളിൽ ദേശീയ കമ്മീഷനിൽ രണ്ടാം അപ്പീൽ സമർപ്പിക്കാം.
7. പരാതി സമർപ്പിക്കാനുള്ള സമയപരിധി രണ്ടുവർഷം (കാരണം ബോധ്യപ്പെട്ടാൽ കമ്മീഷന് കാലവിളംബരം മാപ്പാക്കാം.
8. ടെലികോം, ഭവനനിർമാണം എന്നിവയുൾപ്പെടുത്തി നിയമത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.
9. കമ്മീഷനുകളിലെ പ്രസിഡന്റിനെയും അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനുള്ള സമിതിയിൽ മാറ്റം.
10. ധനപരമായ അധികാരപരിധി വർധിപ്പിച്ചു.
അഡ്വ. ഡി.ബി. ബിനു