Saturday, July 11, 2020 12:22 AM IST
വെള്ളരിക്കാപ്പട്ടണം വെറുമൊരു ഭാവനയല്ല. പ്രേംനസീർ, സീമ, രതീഷ്, സുകുമാരി തുടങ്ങിയവർ വേഷമിട്ട് തോമസ് ബേർളി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത വെള്ളരിക്കാപ്പട്ടണം എന്ന സിനിമ റിലീസ് ചെയ്തിട്ട് 45 വർഷം കഴിഞ്ഞു. തിരുവനന്തപുരത്തെ 15 കോടിയുടെ നയതന്ത്ര കള്ളക്കടത്തും ഉത്തർപ്രദേശിലെ കൊടുംകുറ്റവാളി വികാസ് ദുബെയെ വെടിവച്ചു കൊന്നതുമൊക്കെ വെള്ളരിക്കാപ്പട്ടണത്തെ വെല്ലുന്ന സംഭവങ്ങളാണ്. രാജ്യത്തെ നിയമ, നീതിന്യായ സംവിധാനങ്ങളെയൊക്കെ നോക്കുകുത്തിയാക്കുന്ന സംഭവപരന്പരകളാണ് പുറത്തുവരുന്നത്.
“ഇതങ്ങു വിശ്വസിക്കുന്നവന്മാരും കാണും. എന്നാൽ ഈ മഹാദേവൻ വിശ്വസിക്കില്ല, കോട്ടോടാ !’’ എന്നു പറയാനാണു തോന്നുക. വികാസ് ദുബെ എന്ന യുപിയിലെ ഗുണ്ടാത്തലവനെ പോലീസ് കസ്റ്റഡിയിൽ പട്ടാപ്പകൽ വെടിവച്ചു കൊന്ന സംഭവത്തിലും തിരുവനന്തപുരത്തെ സ്വർണ കള്ളക്കടത്തിലും ഇതുവരെ പുറത്തുവന്നതൊന്നും വിശ്വസിക്കാനാകില്ല. രാജ്യത്തു തഴച്ചുവളരുന്ന ഗുണ്ടാ- രാഷ്ട്രീയ- ഉദ്യോഗസ്ഥ- ബിസിനസ് കൂട്ടുകെട്ടുകളുടെ മാഫിയകൾ രാജ്യസുരക്ഷയെയും സാന്പത്തികമേഖലയെയുംതന്നെ തകർക്കുന്ന നിലയിലേക്കു വളർന്നിരിക്കുന്നു. മണി, മസിൽ, വുമണ്പവർ എന്ന് ആംഗലേയത്തിൽ ചുരുക്കി പറയും.
തിരുവനന്തപുരത്തെ വിവാദ സ്വർണക്കടത്തു കേസിലും യുപിയിൽ കൊല്ലപ്പെട്ട വികാസ് ദുബെയുടെ കാര്യത്തിലും വലിയ പ്രതീക്ഷ വേണ്ട. ചെറുമീനുകൾ പിടിക്കപ്പെട്ടേക്കാമെങ്കിലും വർഷങ്ങളായി നടക്കുന്ന വൻ കള്ളക്കടത്തുകളുടെയും തീവെട്ടിക്കൊള്ളകളുടെയും പിന്നിലുള്ള ബിസിനസുകാർ അടക്കമുള്ള വന്പൻ സ്രാവുകളും ഇവർക്ക് ഒത്താശ ചെയ്ത രാഷ്ട്രീയ- ഉദ്യോഗസ്ഥ- നയതന്ത്ര മേഖലയിലെ ‘ഉന്നതർ’ രക്ഷപ്പെടാനാണു സാധ്യത. ഭരിക്കുന്ന പ്രബല പാർട്ടികളുമായി ബന്ധമുള്ള പ്രമുഖർ ഏതായാലും തലയൂരും. പലരുടെയും പേരു പോലും പുറത്തു വരില്ല.
നിയമം നോക്കുകുത്തിയായി
നിയമവാഴ്ചയെ നോക്കുകുത്തിയാക്കി എന്തും ആകാമെന്ന നിലയാണിന്ന് ഇന്ത്യയിൽ. നടുക്കുന്നതു പലതും കാണുന്പോൾ സാധാരണക്കാർക്കു വിശ്വസിക്കാനാകുന്നില്ല. വികാസ് ദുബെയും സ്വപ്ന സുരേഷും സരിതാ നായരും അടക്കമുള്ളവർ ഒരു ദിവസം പൊട്ടിമുളച്ചവരല്ല. ശക്തരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വെള്ളമൊഴിച്ചു വളർത്തിയെടുത്തവർ നിരവധിയാണ്.
പിടിക്കപ്പെടുന്നവരെ രക്ഷിക്കാൻ കഴിയില്ലെന്നു തോന്നിയാൽ പേരില്ലാത്ത ഈ ‘ഉന്നതർ’ പീലാത്തോസിനെ പോലെ കൈകഴുകും. കൈയൊഴിയും. ഭരണചക്രത്തിലെ പ്രധാനികളായ ഇത്തരക്കാർക്കു പതിനെട്ടടവുകളും നിശ്ചയമുണ്ട്. തങ്ങളുടെ പേരുകൂടി പിടിക്കപ്പെട്ടവൻ വലിച്ചിഴക്കുമെന്നു തോന്നിയാൽ പിന്നെ ‘അവൻ’ അവശേഷിക്കില്ല.
യുപിയെ വിറപ്പിച്ച വികാസ് ദുബെയുടെ കഥ അവസാനിച്ചതിൽ ഇത്തരം പല കഥകളുമുണ്ട്. എട്ടു പോലീസുകാരെ വെടിവച്ചു കൊന്ന ശേഷം കടന്ന കുപ്രസിദ്ധ കുറ്റവാളി വികാസ് മധ്യപ്രദേശിലെ ഉജ്ജയിനിയിൽ വ്യാഴാഴ്ച പോലീസിനു കീഴടങ്ങുകയായിരുന്നു. പോലീസ് പിടിച്ചതാണെന്നാണ് ഒൗദ്യോഗിക ഭാഷ്യം. പോലീസ് കസ്റ്റഡിയിലിരിക്കവേ ഇന്നലെ പുലർച്ചെ പക്ഷേ യുപിയിലെ കാണ്പുരിൽ വികാസ് കഥാവശേഷനായി!
ശവശരീരങ്ങൾ സംസാരിക്കില്ല. വികാസ് ദുബെയോടൊപ്പം ഒരുപാടു രഹസ്യങ്ങളും എരിഞ്ഞമരും. സത്യം ഒരു പിടി ചാരമായി മാറി. ദുരൂഹതകളുടെ ചുരുളുകളഴിയാതെ പുതിയ വികാസുമാർക്കായി കാലം കാത്തിരിക്കും. അറസ്റ്റ് ചെയ്യാനെത്തിയ എട്ടു പോലീസുകാരെ വെടിവച്ചു കൊല്ലണമെങ്കിൽ വികാസിനുണ്ടായിരുന്ന ആത്മവിശ്വാസവും പിന്തുണയും എത്ര ശക്തമായിരിക്കും. രാഷ്ട്രീയ- ഉദ്യോഗസ്ഥ- ബിസിനസ്- മാഫിയ സംഘങ്ങൾ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ആത്മവിശ്വാസം.
വികാസിന്റെ വിധിയും കഥയും
വികാസ് ഉൾപ്പെടെ ആറു പ്രതികൾ മരിച്ചു. വ്യത്യസ്ത സംഭവങ്ങളിലാണിത്. മൂന്നു പേരെ അറസ്റ്റ് ചെയ്തു. ഏഴു പേരെ ജയിലിലേക്കയച്ചു. വികാസിന്റെ സംഘാംഗങ്ങളായ 12 കുറ്റവാളികളെകൂടി ഇനി പിടിക്കാനുണ്ട്. യുപിയിലെ എഡിജിപി പ്രശാന്ത് കുമാർ പറയുന്നു. വികാസുമായി പോകുന്പോൾ അപകടത്തിൽ പെട്ടു തലകീഴായി മറിഞ്ഞ വാഹനത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വികാസിനെ വെടിവച്ചുവെന്നാണു പോലീസ് ഭാഷ്യം.
പോലീസിന്റെ റിവോൾവർ തട്ടിയെടുത്ത് ഇയാൾ പോലീസിനു നേരെ വെടിയുതിർത്തെന്നും കഥയിലുണ്ട്. ഇന്നലെ രാവിലെ ഏഴിനായിരുന്നു വികാസിന്റെ കഥകഴിഞ്ഞ വിവരം പോലീസ് പ്രഖ്യാപിച്ചത്. എട്ടു പോലീസുകാരെ ഒറ്റയടിക്കു വധിച്ച ഇത്രയും വലിയ കൊടുംകുറ്റവാളിയെ വിലങ്ങു വയ്ക്കാതെയാണോ പോലീസ് കൊണ്ടുപോയത് എന്നൊന്നും ചോദിച്ചേക്കരുത്.
വികാസിനെ കൊണ്ടുപോകുന്ന പോലീസ് വാഹനത്തെ പിന്തുടർന്ന മാധ്യമപ്രവർത്തകർക്കും ടെലിവിഷൻ കാമറകൾക്കും പിന്നെന്തേ ‘ഏറ്റുമുട്ടൽ’ പകർത്താൻ കഴിയാതിരുന്നതെന്ന ചോദ്യമുണ്ട്. ‘ഏറ്റുമുട്ടൽ’ നടക്കുന്നതിനു മിനിറ്റുകൾക്കു മുന്പ് പോലീസ് തടഞ്ഞു നിർത്തിയെന്നാണു വികാസുമായി പോയിരുന്ന പോലീസ് വാഹനത്തിന്റെ തൊട്ടുപിന്നിലുണ്ടായിരുന്ന പത്രപ്രവർത്തകർ പറഞ്ഞത്.
മുൻകൂട്ടി റോഡ് ബ്ലോക്ക് ചെയ്തതു നേരത്തെ തയാറാക്കിയ തിരക്കഥയാണെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. പോലീസിന്റെ വാഹനവ്യൂഹം രാവിലെ ആറരയോടെ കാണ്പുർ നഗരത്തിലേക്കു പ്രവേശിപ്പിച്ചപ്പോൾതന്നെ അനുഗമിച്ചിരുന്ന മാധ്യമസംഘത്തെ തടയുകയായിരുന്നുവെന്നു ഹിന്ദി വാർത്താ ചാനലായ ആജ് തക് റിപ്പോർട്ട് ചെയ്തു. ഒരു വാഹനം അപകടത്തിൽ പെട്ടു മറിഞ്ഞതിനാലാണു ഗതാഗതം തടഞ്ഞതെന്നു പോലീസ് അവകാശപ്പെട്ടു.
എട്ടു പോലീസുകാരെ വെടിവച്ചു കൊന്ന ശേഷം ഒരാഴ്ചയോളം അഞ്ചു സംസ്ഥാനങ്ങളിലൂടെ 1,500 കിലോമീറ്റർ സഞ്ചരിച്ചിട്ടും പോലീസ് തടസപ്പെടുത്താതിരുന്ന വികാസ് ദുബെ വ്യാഴാഴ്ച രാവിലെ ഉജ്ജയിനിലെ ക്ഷേത്രത്തിലെത്തി തൊഴുതശേഷമാണ് അറസ്റ്റ് വരിക്കാനായി ഇരുന്നുകൊടുത്തത്. കഴിഞ്ഞ മൂന്നാം തീയതി പുലർച്ചെ യുപിയിലെ കാണ്പുരിന് അടുത്തുള്ള ബിക്രു ഗ്രാമത്തിൽ വച്ചായിരുന്നു അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരുടെ കഥകഴിച്ചശേഷം ഇയാൾ മുങ്ങിയത്.
പോലീസുകാരെ പോലും കൊലചെയ്തവനെ രക്ഷപ്പെടാൻ അനുവദിച്ചവർ തന്നെയാണ് ഇപ്പോൾ അവനെ വകവരുത്തിയതെന്നു കരുതാം. പല സത്യവും പുറത്തുവരാതിരിക്കാൻ ഒരു വിഭാഗം ജനത്തിന്റെ കൈയടിയോടെതന്നെ ചില ഏറ്റുമുട്ടലുകൾ നടപ്പാക്കും. നിയമവാഴ്ചയെവിടെ എന്നൊന്നും ചോദിക്കരുത്.
ഏച്ചുകെട്ടിയ ഏറ്റുമുട്ടൽ കഥകൾ
യുപിയിലും ഗുജറാത്തിലും ജാർഖണ്ഡിലും തെലുങ്കാനയിലും ബിഹാറിലും കാഷ്മീരിലും മുതൽ കേരളത്തിൽ വരെ കൊള്ളക്കാരും തീവ്രവാദികളും തീവ്രവാദികളെന്നു മുദ്ര കുത്തപ്പെട്ടവരും ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്നതു പതിവാണ്. 2005 നവംബർ 23ന് മഹാരാഷ്ട്രയിൽ ബസിൽ യാത്രചെയ്യുകയായിരുന്ന സൊറാഹ്ബുദ്ദീൻ ഷെയ്ക്കിനെയും ഭാര്യയെയും വ്യാജ ഏറ്റുമുട്ടലിൽ ഗുജറാത്ത് പോലീസ് വധിച്ചെന്ന വാർത്ത വലിയ കോളിളക്കം സൃഷ്ടിച്ചതാണ്.
ഗുജറാത്ത് പോലീസ് അന്വേഷിച്ച ഈ കേസിലെ 22 പ്രതികളെയും പ്രത്യേക സിബിഐ കോടതി വിട്ടയച്ചു. ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിനു തൊട്ടു പിന്നാലെ 2014 ഡിസംബറിൽ ഈ കേസിൽ അമിത് ഷായെയും തെളിവുകളില്ലെന്ന കാരണത്താൽ പ്രത്യേക കോടതി വെറുതെ വിട്ടതും മറക്കാറായിട്ടില്ല.
ഗുജറാത്ത് പോലീസുമായി 2004 ജൂണ് 15ന് അഹമ്മദാബാദിലുണ്ടായ മറ്റൊരു ‘ഏറ്റുമുട്ടലിൽ’ ഇസ്രത് ജഹാനും മൂന്നു കൂട്ടാളികളും വെടിയേറ്റു മരിച്ചതും വിവാദമായതാണ്. ഗുജറാത്ത് മന്ത്രിയായിരുന്ന അമിത് ഷായെ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവുകളില്ലെന്ന് 2014 മേയിൽ അഹമ്മദാബാദിലെ പ്രത്യേക കോടതിയിൽ സിബിഐ റിപ്പോർട്ടു നൽകിയതോടെ ഈ കേസും ഒരു വഴിക്കായി.
യോഗിയുടെ ലക്ഷ്യം ഡൽഹി
“ആരെങ്കിലും കുറ്റകൃത്യം ചെയ്താൽ, അവരെ വകവരുത്തിയിരിക്കും.’’ 2017 മാർച്ച് 26ന് യുപി മുഖ്യമന്ത്രിയായി അധികാരമേറ്റ് ഒരു മാസത്തിനകം യോഗി അദിത്യനാഥ് പറഞ്ഞ വാക്കുകളാണിത്. യുപിയിലെ ഗോരഖ്പുറിൽനിന്ന് അഞ്ചു തവണ തുടർച്ചയായി ലോക്സഭയിലേക്കു ജയിച്ചു കയറിയ ശേഷമായിരുന്നു ഇന്ത്യയിലെ ഏറ്റവും പ്രബല സംസ്ഥാനത്തെ മുഖ്യമന്ത്രിക്കസേരയിലേക്കുള്ള ഈ വരവ്. 1998 മുതൽ 2017ൽ മുഖ്യമന്ത്രിയാകുന്നതു വരെ തുടർച്ചയായി പാർലമെന്റംഗമായിരുന്ന ആദിത്യനാഥിന് ഇനിയും മോഹങ്ങളേറെ.
കോവിഡിനെ നിയന്ത്രിക്കുന്നതിലും വികസനവും സാന്പത്തിക വളർച്ചയും നിയമവാഴ്ചയും ഉറപ്പാക്കുന്നതിലും വീഴ്ചകൾ ഏറെയെങ്കിലും വാചകക്കസർത്തിലും കർക്കശ നിലപാടുകളിലും ആദിത്യനാഥ് മുന്നിലാണ്. രാഷ്ട്രീയ- മത അധികാരങ്ങളോടൊപ്പം വന്പൻ വ്യവസായ- ബിസിനസ്- മാഫിയ പിൻബലവും ആദിത്യനാഥിനു സ്വന്തമാണെന്ന് യുപിയിൽ പോകുന്നവർക്കു വേഗം ബോധ്യമാകും. 26-ാം വയസിൽ ലോക്സഭാംഗമായതു മുതൽ മോഹിച്ചതു നേടിയ ചരിത്രമാണ് ആദിത്യനാഥിന്റേത്. ഇന്ത്യൻ രാഷ്ട്രീയം ഇനി ആദിത്യനാഥിന്റെ കൈകളിലേക്കാകും മാറുക.
നരേന്ദ്ര മോദിയെയും വെല്ലുന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുഖമാണിന്ന് നാല്പ ത്തിയെട്ടുകാരനായ ഈ സന്യാസി രാഷ്ട്രീയക്കാരൻ. മോദിക്കു ശേഷം അമിത് ഷായെ പോലും വെട്ടി ആദിത്യനാഥ് പിൻഗാമിയാകുമെന്നു കരുതുന്നവർ നിരവധിയാണ്. കേരളത്തിൽ അടക്കം വന്നു തീപ്പൊരി പ്രസംഗം നടത്തി ഭൂരിപക്ഷ സമുദായ വികാരം ഉണർത്തിയിട്ടുള്ള ആദിത്യനാഥ്, അയോധ്യയിലെ രാമക്ഷേത്ര നിർമാണം പൂർത്തിയാക്കുന്നതിലൂടെ പുതിയ ലക്ഷ്യങ്ങളിലേക്കു കടക്കുകയാകും.
ഡൽഹിഡയറി/ജോർജ് കള്ളിവയലിൽ