Saturday, July 11, 2020 12:19 AM IST
കോവിഡ് മഹാമാരിയിൽ രാജ്യം മുഴുവൻ വിറങ്ങലിച്ചുനിൽക്കുമ്പോഴും ഇന്ത്യയുടെ വിദ്യാഭ്യാസരംഗത്ത് സംഘപരിവാർ അവരുടെ നിക്ഷിപ്തതാത്പര്യങ്ങളുമായി മുന്നോട്ടുപോകുന്നു എന്നത് അത്യന്തം ദുഃഖകരവും പ്രതിഷേധകരവും ആണ്. ഇന്ത്യയിലെ വിദ്യാഭ്യാസമേഖലയുടെ കാവിവത്കരണം തന്നെയാണ് പൗരത്വം, ഫെഡറലിസം, മതേതരത്വം തുടങ്ങിയ സുപ്രധാന വിഷയങ്ങള് സിലബസിൽനിന്നു വെട്ടിക്കുറക്കാനുള്ള കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ തീരുമാനത്തിന് പിന്നിലെന്ന് നിസംശയം പറയേണ്ടിയിരിക്കുന്നു.
കോവിഡ് കാലത്തെ ക്ലാസ് നഷ്ടത്തിന്റെ പേരുപറഞ്ഞ് സിലബസിൽനിന്നു വെട്ടിമാറ്റിയതു മുഴുവൻ സംഘപരിവാറിന് അസ്വസ്ഥത ഉണ്ടാക്കുന്നതും അസ്വീകാര്യവുമായ ഇന്ത്യയുടെ ബഹുസ്വരതയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ ആണ് എന്നത് ശ്രദ്ധേയമാണ്.
ഒഴിവാക്കപ്പെട്ട പ്രധാന ഭാഗങ്ങൾ
ഒമ്പതാം ക്ലാസ് സാമൂഹിക പാഠത്തിൽ ജനാധിപത്യ അവകാശങ്ങൾ, ഇന്ത്യൻ ഭരണഘടനയുടെ സ്വഭാവം, ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ. പത്താം ക്ലാസ് സാമൂഹിക പാഠത്തിൽ ജനാധിപത്യവും നാനാത്വവും, ജാതി, മതം, ലിംഗം, ജനാധിപത്യത്തിനുള്ള വെല്ലുവിളികൾ, വനം, വന്യജീവി എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ.
പതിനൊന്നാം ക്ലാസ് പൊളിറ്റിക്കൽ സയൻസിൽ ഫെഡറലിസം, പൗരത്വം, ദേശീയത, മതനിരപേക്ഷത, ലോക്കൽ ഗവൺമെന്റ്, ബിസിനസ് സ്റ്റഡീസിൽ ജിഎസ്ടി, കറൻസി പിൻവലിക്കൽ മുതലായ പാഠഭാഗങ്ങൾ.
പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസിൽ സമകാലിക ലോകത്തിലെ സുരക്ഷ, പാരിസ്ഥിതിക പ്രകൃതി വിഭവങ്ങൾ, ഇന്ത്യയിലെ സാമൂഹ്യവും നവീനവുമായ മുന്നേറ്റങ്ങൾ, കൊളോണിയലിസം, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, മ്യാന്മർ എന്നീ അയൽക്കാരുമായുള്ള ഇന്ത്യയുടെ ബന്ധം, ബിസിനസ് സ്റ്റഡീസിൽ നോട്ട് നിരോധനം എന്നിവ.
കോവിഡും ലോക്ക് ഡൗണും കാരണം നഷ്ടപ്പെട്ട അധ്യയനദിനങ്ങൾ വിദ്യാർഥികളിൽ അമിത ഭാരമുണ്ടാക്കാതിരിക്കാനാണ് 30 ശതമാനം ഒഴിവാക്കിയത് എന്നാണ് സിബിഎസ്ഇ പറയുന്നത്. “പ്രധാന പാഠഭാഗങ്ങളും വിഷയങ്ങളും സിലബസസില് നിലനിർത്തും. ഉപരിപഠനത്തിന് തടസമുണ്ടാകാത്ത രീതിയിലാകും സിലബസ് പരിഷ്കരണം- കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാല് നിഷാങ്ക് പറഞ്ഞു.
മന്ത്രിയുടെ വാക്കുകൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ സംശയം മതേതരത്വം, ദേശീയത, ജനാധിപത്യം, പൗരത്വം എന്നിവ ഒന്നും വിദ്യാർഥികൾ പഠിക്കേണ്ട സുപ്രധാന ഭാഗങ്ങൾ അല്ലേ എന്നാണ്. അല്ല എന്നാണ് സംഘപരിവാർ ബുദ്ധിജീവികൾ കാലങ്ങളായി പറഞ്ഞുവരുന്നത്. എന്തുകൊണ്ടാണ് മതേതരത്വം, ദേശീയത, ജനാധിപത്യം തുടങ്ങിയ ഇന്ത്യയുടെ ബഹുസ്വരതയും ആത്മാവുമായി ബന്ധപ്പെട്ട വാക്കുകൾ തുടർച്ചയായി സംഘപരിവാറിനെ അസ്വസ്ഥമാക്കുന്നത്?
തമസ്കരണങ്ങളുടെ ചരിത്രവും കാവിവത്കരണവും
1998 ൽ ഇന്ത്യയിൽ ആദ്യമായി അധികാരത്തിലെത്തിയ ബിജെപി ഗവൺമെന്റ് ചരിത്രവും പാഠപുസ്തകങ്ങളും കാവിവത്കരിക്കാൻ ആരം ഭിച്ച ശ്രമങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്ന നീക്കങ്ങൾ. 1999 ൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നപ്പോൾ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ചുമതല വഹിച്ച ഡോ. മുരളി മനോഹർ ജോഷിയുടെ നേതൃത്വത്തിൽ ശക്തമായ കാവിവത്കരണ ശ്രമങ്ങളാണു നടന്നത്. മതേതരജനാധിപത്യ വീക്ഷണം പുലർത്തുന്ന ചിന്തകരും വിദ്യാഭ്യാസ വിചക്ഷണരും അക്കാദമിക് സമിതികളിൽനിന്നു കൂട്ടമായി പടിയിറക്കപ്പെട്ടു. ആർഎസ്എസിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ചുമതലക്കാരനായ ജെ.എസ്. രാജ്പുത് പുതിയ എൻസിഇആർടി ഡയറക്ടറായി അവരോധിക്കപ്പെട്ടു. ആർഎസ്എസ് സൈദ്ധാന്തികരായ ദീനനാഥ് ബത്ര, അതുൽ റാവത്ത്, ആർഎസ്എസ് മുഖപത്രം പാഞ്ചജന്യയുടെ ചുമതലക്കാരൻ തരുൺ വിജയ് തുടങ്ങിയവരെ കാവിവത്കരണത്തിനുവേണ്ടി ആർഎസ്എസിനെയും മാനവവിഭവശേഷി മന്ത്രാലയത്തെയും ഇണക്കുന്ന കണ്ണികളായി നിയോഗിക്കപ്പെട്ടു.
ഇതിന്റെ തുടർച്ചയായി നരേന്ദ്ര മോദിയുടെ ഭരണത്തിൽ പാഠപുസ്തകങ്ങളെ കാവിവത്കരിക്കുന്നതിനുവേണ്ടിയുള്ള തീവ്രമായ ശ്രമങ്ങൾ ആരംഭിച്ചു. 2016 ജൂലൈ 30ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ച കരട് ദേശീയ വിദ്യാഭ്യാസ നയം ഈ കാവിവത്കരണത്തിന്റെ ഭാഗമായിരുന്നു.
ഇന്ത്യയിലെ പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാനുള്ള ശ്രമങ്ങളുടെ അടുത്ത ചുവടുവയ്പായിരുന്നു 2018 മാർച്ച് മാസത്തിൽ 51 സർവകലാശാലകളിലെ വൈസ് ചാൻസലർമാർ ഉൾപ്പെടെ എഴുന്നൂറിൽപ്പരം വിദ്യാഭ്യാസ വിദഗ്ധരെ പങ്കെടുപ്പിച്ച് ആർഎസ്എസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ പഠനശിബിരം. ‘ജ്ഞാൻ സംഘം’ എന്ന പേരിൽ അറിയപ്പെട്ട ഈ പഠനശിബിരം പൂർണമായും നിയന്ത്രിച്ചത് ആർഎസ്എസ് സംഘടനയായ പ്രജ്ഞാപ്രവാഹിന്റെ ചുമതലയുള്ള ജെ. നന്ദകുമാർ ആയിരുന്നു. ആർഎസ്എസ് മേധാവി മോഹൻ ഭഗവത് മുഴുവൻ സമയവും ശിബിരത്തിൽ പങ്കെടുക്കുക മാത്രമല്ല, മുഴുവൻ ക്യാമ്പ് അംഗങ്ങളുമായും നേരിട്ട് ആശയവിനിമയം നടത്തുകയും ചെയ്തു. ശിബിരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തതും മോഹൻ ഭഗവത് ആണ്. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ സുദർശൻ റാവു, ആർഎസ്എസ് ബുദ്ധികേന്ദ്രങ്ങളായ സുരേഷ് സോണി, കൃഷ്ണ ഗോപാൽ, എസ്.ഗുരുമൂർത്തി തുടങ്ങിയവരും മുഴുവൻ സമയവും ക്യാമ്പിൽ പങ്കെടുക്കുകയും ചർച്ചകളിൽ ഇടപെടുകയും ചെയ്തിരുന്നു. “യഥാർഥ ദേശീയതയുടെ നിർവചനം’’ എന്നതായിരുന്നു ശിബിരത്തിന്റെ പ്രഖ്യാപിതലക്ഷ്യം.
പന്തീരായിരം വർഷത്തോളം നീളുന്ന ഇന്ത്യാ ചരിത്രത്തെ വളച്ചൊടിക്കുന്നതിനായി ആർഎസ്എസ് ഗൂഢതന്ത്രം മെനയുന്നതായി വിദേശ വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് 2019 ൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിലെ ആദിമനിവാസികൾ ഹിന്ദുമതവുമായും സംസ്കാരവുമായും ബന്ധമുള്ളവർ ആയിരുന്നെന്നും പ്രാചീന ഹിന്ദുപുരാണങ്ങളും ഇതിഹാസങ്ങളും യഥാർഥത്തിൽ സംഭവിച്ചവ ആയിരുന്നെന്നും വരുത്തിത്തീർക്കുന്നതിനുവേണ്ടിയാണത്രേ ചരിത്രത്തിന്റെ ഈ വളച്ചൊടിക്കൽ. ഹൈന്ദവ പുരാണങ്ങളിലും ഇതിഹാസങ്ങളിലും പറഞ്ഞിരിക്കുന്ന യുദ്ധഭൂമികൾ അടക്കമുള്ള പ്രദേശങ്ങളുടെ ഖനനം, സാങ്കൽപിക നദിയായ സരസ്വതിയുടെ അടയാളങ്ങൾ തേടിയുള്ള പര്യവേക്ഷണങ്ങൾ, ഇന്ത്യയിലെ ആദിമനിവാസികൾ ഹിന്ദുമതത്തിന്റെ ഭാഗമായിരുന്നു എന്നു തെളിയിക്കാൻ വേണ്ടിയുള്ള ഡിഎൻഎ പരീക്ഷണങ്ങൾ തുടങ്ങിയവയെല്ലാം കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിൽ നടക്കുന്ന ഈ പ്രോജക്ടിന്റെ ഭാഗങ്ങളാണ് എന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
സംഘപരിവാർ വിഭാവനം ചെയ്യുന്ന മതേതരത്വവും ദേശീയതയും എന്താണ് എന്ന് ഹിന്ദു ദേശീയവാദത്തിന്റെ പ്രധാന വക്താവായ ഗോൾവാൾക്കർ 1936 ൽ പ്രസിദ്ധീകരിച്ച “വി ഓർ അവർ നേഷൻഹുഡ് ഡിഫൈന്ഡ്’’ എന്ന ഗ്രന്ഥത്തിൽ വ്യക്തമായി പറയുന്നുണ്ട്. ജർമനി അതിന്റെ വംശത്തിന്റെയും സംസ്കാരത്തിന്റെയും പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി സെമിറ്റിക് വംശങ്ങളെ, ജൂതന്മാരെ ഉച്ചാടനം ചെയ്തുകൊണ്ട് ലോകത്തെ ഞെട്ടിച്ചു. വംശാഭിമാനം അതിന്റെ പരമകാഷ്ഠയിൽ പ്രത്യക്ഷീഭവിക്കുകയായിരുന്നു അവിടെ. അടിവേരോളം ഭിന്നതകളുള്ള മതങ്ങളേയും സംസ്കാരങ്ങളേയും ഒരു ഐക്യപൂർണിമയിൽ ഏകീഭവിപ്പിക്കുക എത്രകണ്ട് അസാധ്യമാണെന്ന് ജർമനി കാണിച്ചുതന്നിരിക്കുന്നു. അത് ഹിന്ദുസ്ഥാനിലെ നമുക്ക് പഠിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യാവുന്ന നല്ലൊരു പാഠമാണ്.’’
ഇങ്ങനെ ഒരു ദേശീയബോധത്തിന്റെ രൂപീകരണത്തിന് സംഘപരിവാർ ലക്ഷ്യമിടുന്നത് രാജ്യത്തെ പാഠ്യപദ്ധതി തന്നെയാണ്. കോവിഡിനെപ്പോലും മറയാക്കി പാഠപുസ്തകങ്ങളിൽ നടത്തുന്ന ഇടപെടലുകളുടെ ആത്യന്തികലക്ഷ്യവും ഇതുതന്നെ.
പ്രഫ. റോണി കെ. ബേബി