Thursday, July 9, 2020 12:53 AM IST
പുഴയിൽ കളിച്ചും തൊടിയിലെ ചെടികളിലെ പൂക്കൾ പറിച്ചും മണ്ണും ചിരട്ടയുംകൊണ്ട് അപ്പം ഉണ്ടാക്കിയും മരത്തിൽ കയറി നെല്ലിക്കയും മാങ്ങയും ഒക്കെ പറിച്ചുതിന്നും രസിച്ച ഒരു ബാല്യം ഇന്നത്തെ കുട്ടികൾക്ക് അന്യമാണ്. ബാല്യം നഷ്ടപ്പെട്ട ഒരു തലമുറ ഇലക്ട്രോണിക് യുഗത്തിന്റെ സാധ്യതകളെ താലോലിക്കേണ്ടി വരുന്പോൾ അരുതെന്നു പറയാൻ കഴിയാത്ത അവസ്ഥ പൊടുന്നനെയാണ് നിത്യജീവിതത്തിൽ നമുക്ക് അനുഭവപ്പെട്ടത്.
വിദ്യാഭ്യാസത്തിൽ സമഗ്രവ്യക്തിത്വവികസനത്തിന്റെ പ്രാധാന്യം
വിദ്യാഭ്യാസ പഠനക്രമത്തിൽ മുന്പൊക്കെ അക്കാദമിക മികവിനൊപ്പം ശാരീരികവും ആധ്യാത്മികവും മാനസികവുമായ വികസനത്തിന് ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനം ലഭിച്ചിരുന്നു. ഇന്നിപ്പോൾ സ്പെഷലൈസേഷന്റെ കാലമായപ്പോൾ, താത്പര്യമുള്ള ഓരോ മേഖലയ്ക്കും പ്രത്യേകം പ്രത്യേകം സൗകര്യങ്ങൾ ഉണ്ടായപ്പോൾ കായികവും മാനസികവുമായ വികസനം എല്ലാവർക്കും ലഭിക്കണമെന്ന ചിന്താഗതി അവഗണിക്കപ്പെട്ടു. ചുരുക്കിപ്പറഞ്ഞാൽ ഇന്ന് കുട്ടികൾ സ്വപ്നലോകത്തിലാണ്. യഥാർഥ ലോകചുറ്റുപാടുമായി അവർക്ക് ഉണ്ടായിരിക്കേണ്ട ബന്ധവും സ്വാധീനവും നഷ്ടപ്പെട്ടു. സന്തുലിതവും സമഗ്രവുമായ വ്യക്തിത്വവികസനത്തിലെ ഈ പോരായ്മയാണ് നിത്യജീവിതത്തിൽ അപക്വമായ പെരുമാറ്റങ്ങൾക്കും വിവേകരഹിതമായ പ്രവർത്തനങ്ങൾക്കും മൂലകാരണമെന്ന് നാം മറക്കുന്നു.
പ്രകൃതിയെ അടുത്തറിയുക
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം അഭേദ്യമാണെന്നും അതിന്റെ സന്തുലനത്തിനു കോട്ടം തട്ടരുതെന്നും പ്രപഞ്ചവുമായുള്ള ബന്ധത്തിൽ മനുഷ്യൻ എന്ന ശീർഷകത്തിൽ വിശുദ്ധ ജോണ്പോൾ രണ്ടാമൻ മാർപാപ്പ പരിസ്ഥിതി സംബന്ധിച്ച സാമൂഹിക പ്രബോധനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം തകരുന്പോൾ അവന് ദൈവവുമായുള്ള ബന്ധത്തിനും ഉലച്ചിൽ തട്ടുന്നുവെന്ന് അദ്ദേഹം സ്ഥാപിക്കുകയുണ്ടായി.
മരങ്ങളും ചെടികളും നമ്മുടെ സുഹൃത്തുക്കളാണ്, ഉപകാരികളാണ്, അവ നമുക്ക് അനിവാര്യമാണ്.
മനുഷ്യനും പ്രകൃതിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്
മനുഷ്യനു ഭൂമിയുടെ മേൽനോട്ടച്ചുമതലയാണ് നൽകിയിരിക്കുന്നത്. അതു നശിപ്പിക്കാനുള്ള അവകാശം നമുക്കില്ല. മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതിയിൽ സുലഭമായിട്ടുണ്ട്. അത് അവനവന്റെ ആവശ്യത്തിനുള്ളതു മാത്രം എടുത്ത് ഉപയോഗിക്കണം. ആഹാരമായാലും വസ്ത്രമായാലും മറ്റേത് നിത്യോപയോഗവസ്തുവായാലും ധൂർത്തടിക്കാനുള്ളതല്ല.
തീൻമേശയിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ നമ്മുടെ കയ്യിൽനിന്നു വീഴുന്ന ഒരുമണിച്ചോറ് വളരെ ആർത്തിയോടെ തിന്നാൻ കാത്തുനിൽക്കുന്ന ഉറുന്പും, പല്ലിയും തുടങ്ങി ഒട്ടനവധി ചെറുജീവികളുണ്ട്. നമുക്ക് വേണ്ടാത്തത് അവയ്ക്കുവേണം. ഉറുന്പും, ചിതലും, ചാണകവണ്ടുകളും തുടങ്ങി ജൈവവസ്തുക്കൾ ജീർണിപ്പിച്ച് വിഘടനം നടത്തുന്ന ചെറുജീവികളെ വിഘാടകർ എന്നാണ് പറയുന്നത്. വളരെ നിസാരമായി നാം കാണുന്ന അവയുടെ സേവനം വളരെ വിലപ്പെട്ടതാണ്. അവ ഇല്ലായിരുന്നെങ്കിൽ മനുഷ്യനു നിന്നു തിരിയാൻ ഭൂമിയിൽ ഇടം കിട്ടുമായിരുന്നില്ല. ജീവനുള്ള ചെറുതും വലുതുമായ സമസ്ത ജീവജാലങ്ങളെയും കോർത്തിണക്കുന്ന വല ഉയിർവല അഥവാ ജൈവവല എന്നാണു പറയുക. അതായത് ജീവലോകം ഒന്നാകെ പരസ്പരം ഒരു വസ്ത്രത്തിലെ ഇഴകൾ പോലെ കെട്ടുപിണഞ്ഞ ഒരു ശൃംഖലയാണ്.
പ്രകൃതി ഒളിപ്പിച്ച രോഗാണുക്കൾ
സ്രഷ്ടാവായ ഈശ്വരന്റെ മഹത്വത്തിന് ഉത്തമോദാഹരണമാണ് മനുഷ്യനിൽ ആപത്കരമായ പകർച്ചവ്യാധികൾ ഉണ്ടാക്കാൻ കെൽപ്പുള്ള വൈറസുകളെയും മറ്റും കാട്ടുജന്തുക്കളിലാണ് ഒളിപ്പിച്ചിരിക്കുന്നത് എന്ന വസ്തുത. വന്യമായ ചുറ്റുപാടിൽ, കാട്ടിൽ വളരുന്ന അവയെ മനുഷ്യരിൽനിന്നും സുരക്ഷിതമായി പ്രതിഷ്ഠിച്ച അവയെ, മനുഷ്യൻ പുറത്തുകൊണ്ടുവന്നു.
കാടു നശിപ്പിച്ചും വന്യജീവികളെ വേട്ടയാടിയും എന്തിന് മൽസ്യവും മാംസവും വിൽക്കുന്ന ചന്തയിൽ ജീവനോടെ പ്രദർശിപ്പിക്കയും കശാപ്പു ചെയ്യുകയും അവയ്ക്കൊപ്പം കഴിയുകയും ചെയ്തതാണ് നാമിന്ന് അനുഭവിക്കുന്ന കോവിഡ് -19 തിന്റെ മൂലകാരണമെന്ന് ചില പഠനങ്ങൾ പറയുന്നു. ആരോഗ്യത്തിന്റെ വില നാം അറിഞ്ഞു. പകർച്ചവ്യാധിക്കുമുന്പിൽ നാം തീർത്തും നിസ്സഹായരാണെന്ന് നമുക്ക് ബോധ്യമായി. ഇത്തരത്തിലുള്ള പകർച്ചവ്യാധികൾ മുന്പും ഉണ്ടായിട്ടുണ്ട്. 14-ാം നൂറ്റാണ്ടിലെ പ്ലേഗ് മൂലം ഉണ്ടായ വംശനാശത്തോടുപമിക്കാവുന്ന കൂട്ടമരണം ബ്ലാക്ക് ഡെത്ത് (മരണത്തിന്റെ കറുത്ത ദിനങ്ങൾ) എന്നാണ് അറിയപ്പെടുന്നത്. 1918 ലും ഇത്തരത്തിലുള്ള മഹാമാരി ഉണ്ടായി. എന്നാൽ കഴിഞ്ഞ കാലങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു രണ്ടായിരങ്ങളിലെ പകർച്ചവ്യാധികൾ.
വൈവിധ്യം കൊണ്ട് സന്പന്നവും സന്പുഷ്ടവുമായ ജീവലോകത്തിനു പോറൽ ഏൽക്കുന്പോൾ ഇത്തരം പ്രത്യാഘാതങ്ങൾ ഉണ്ടാകും എന്ന് പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പു നൽകിയ ശേഷമാണ് 2003 ൽ ചൈനയിൽ മാരകമായ മാഴ്സ് വൈറസ് വവ്വാലിൽനിന്ന് പൊട്ടിപ്പുറപ്പെട്ടത്. അന്ന് കാട്ടുമൃഗങ്ങളെ ജീവനോടെ ചന്തയിൽ വിൽക്കുന്നത് നിരോധിച്ചതിനു ശേഷമാണ് ഇപ്പോഴത്തെ മഹാമാരിക്ക് തുടക്കമിട്ടത്.
പ്രകൃതിയെ സംരക്ഷിക്കണം
മഹാമാരിക്കു മറുമരുന്നില്ലാത്തതിനാൽ ജലവും സോപ്പും ഉപയോഗിച്ച് 20 സെക്കന്റ് തുടർച്ചയായി തിരുമ്മിക്കഴുകിയും മൂക്കും വായും മറച്ചും ആളുകൾ പരസ്പരം ആളകലം പാലിച്ചുമൊക്കെ നാം പെടാപ്പാട് പെട്ടു. ജലം ഇല്ലായിരുന്നെങ്കിൽ, ദുർലഭമായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? ജലം അത്രയ്ക്കു വിലപ്പെട്ട പ്രകൃതിവിഭവമാണ്. നീർത്തടങ്ങൾ നശിപ്പിച്ചും വനങ്ങൾ നശിപ്പിച്ചും ജലാശയങ്ങളും നദികളും മലിനമാക്കിയും ജലലഭ്യത കുറയ്ക്കുന്ന നമ്മുടെ നടപടി എത്രമാത്രം കുറ്റകരമാണെന്നു ചിന്തിക്കൂ. കുട്ടികളിൽ പരിസര ശുചിത്വത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തണം - യാത്രാവേളയിലും പൊതുസ്ഥലങ്ങളിലും വിനോദസഞ്ചാര അവസരങ്ങളിലും ഒന്നും പുറത്തേക്ക് വലിച്ചെറിയരുതെന്ന് നിർബന്ധമായി പഠിപ്പിക്കണം. അത്യാവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടി പാഴ്വസ്തുക്കളുടെ കൂന കൂട്ടാതിരിക്കാൻ ശീലിക്കണം. കടലാസിന്റെ രണ്ടുപുറവും എഴുതുന്ന ശീലം ഉണ്ടാക്കണം. എഴുതിപഠിക്കാൻ തപാലിലും മറ്റും ലഭിക്കുന്ന കടലാസുകളിൽ ഉപകാരപ്പെടുത്താവുന്നവ ഉപയോഗിക്കണം. ജലം പാഴാക്കാതെ നോക്കണം. പല്ലു തേക്കുന്പോൾ മഗ്ഗിൽ വെള്ളമെടുത്ത് വായിൽ കൊള്ളാനും ടാപ്പു തുറന്നിട്ട് ജലം പാഴാക്കാതെയിരിക്കാനും പരിശീലിപ്പിക്കണം.
വീട്ടിൽ പച്ചക്കറികൾ വളർത്തണം
പച്ചക്കറികൾ വീട്ടിൽ വളർത്താൻ പരിശീലിപ്പിക്കണം. തുറസായ ഭൂമി ഉണ്ടെങ്കിൽ ഒരു വാഴയെങ്കിലും നട്ടുവളർത്തണം. പാക്ക് ചെയ്ത ഭക്ഷണത്തോടു വിട പറയുന്നതിന്റെ മെച്ചം ബോധ്യപ്പെടുത്തണം. വളർന്നു വലുതാകുന്പോൾ രക്തസമ്മർദത്തിനും, പൊണ്ണത്തടിക്കും ചികിൽസ തേടാതിരിക്കാൻ വീട്ടിലെ ഭക്ഷണത്തോടു പ്രിയമുണ്ടാക്കണം. അതിന്റെ മേന്മയും ഗുണവും പറഞ്ഞുകൊടുക്കണം.
പച്ചക്കറി - പൂന്തോട്ടം കൊണ്ട് വ്യായാമവും ലഭിക്കും. നിത്യവും ചെടിക്ക് വെള്ളമൊഴിക്കുന്നതും, മൊട്ടുവന്നോ, പൂത്തോ, കായ്ച്ചോ എന്നൊക്കെ മനസിലാക്കി അപ്പനോടും അമ്മയോടും ചേട്ടനോടുമൊക്കെ പറയുന്പോൾ അവരുടെ മനസിന്റെ പിരിമുറുക്കം ഒന്നയഞ്ഞു കിട്ടാൻ ഉപകരിക്കും. പ്രകൃതിയോട് ഇടപഴകി, പ്രകൃതിക്കിണങ്ങിയ ജീവിതശൈലി പിന്തുടർന്നാൽ നമുക്ക് ഓരോരുത്തർക്കുമെെന്നപോലെ മനുഷ്യരാശിക്കുതന്നെ ഗുണമാണെന്ന് കോവിഡ് നമ്മെ ഓർമിപ്പിക്കുന്നു. ഈ ഗുണപാഠം നാം മറന്നു പ്രവർത്തിച്ചാൽ ഇനി എത്ര പേർ നമ്മിൽ അവശേഷിക്കും എന്നു പറയാൻ വയ്യ.
പ്രകൃതി സംരക്ഷണം നമ്മുടെ കടമ
കാട്ടുതീ ഉണ്ടാകുന്പോഴും വരൾച്ചയും വെള്ളപ്പൊക്കവും ചുഴലിക്കാറ്റും കടൽക്ഷോഭവവും സംഭവിക്കുന്പോഴുമെല്ലാം ജൈവവൈവിധ്യത്തിന്റെ, വിവിധ ജീവജാലങ്ങളുടെ, നാശത്തിനിടയാകുന്നു. അതിനാൽ അവ ഒഴിവാക്കുന്നതിനാണ് താപവർധനക്കു കാരണമായ വാതകങ്ങൾ അധികമായി പുറന്തള്ളുന്ന പെട്രോളും സമാന ഇന്ധനങ്ങളും ഉപയോഗിക്കുന്നത് കുറച്ച്, പകരം ഇന്ധനം കണ്ടെത്താൻ ആഹ്വാനം ചെയ്യുന്നത്.
ഓൺലൈൻ വിദ്യാഭ്യാസംകൊണ്ട് എല്ലാവർക്കും പഠിക്കാനുള്ള അവസ്ഥ നഷ്ടമാകരുത്. വിദ്യാഭ്യാസത്തിനും, ആരോഗ്യത്തിനും, തൊഴിലിനും മുൻഗണ നൽകണം. ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലമാണ്. ഡെൻമാർക്കിലും, റുവാണ്ടയിലും താപ പരിശോധനയ്ക്കും മറ്റ് പ്രാഥമിക പരിശോധനകൾക്കും റോബോട്ടിനെ ഉപയോഗപ്പെടുത്തിയത് നമുക്കും മാതൃകയാക്കാം. ആഗോളതാപനം കുറയ്ക്കാൻ അത് ഉപകരിക്കും. ഭൂമി നമ്മുടെ അമ്മ എന്ന ഫ്രാൻസിസ് മാർപാപ്പയുടെ ഗ്രന്ഥവും നിരന്തരമായ ആഹ്വാനങ്ങളും സകല സൃഷ്ടികളെയും സംരക്ഷിക്കാൻ ആഹ്വാനം ചെയ്യുന്നു.
ഫാ. സോണി മുണ്ടുനടയ്ക്കൽ