Thursday, July 9, 2020 12:51 AM IST
തിരുവിതാംകൂർ രാജാവായിരുന്ന മാർത്താണ്ഡവർമയുടെ ചരിത്രത്തിൽ കള്ളിയങ്കാട്ടു നീലി എന്ന യക്ഷിയെപ്പറ്റി പറയുന്നുണ്ട്. നാഗർകോവിലിലേക്കുള്ള വഴിയിൽ കരിന്പനക്കൂട്ടങ്ങൾ തിങ്ങി നിറഞ്ഞിരുന്ന ഒരു പ്രദേശത്തു കൂടി ഇവളെപ്പേടിച്ചാരും വഴിനടക്കാറില്ലായിരുന്നത്രെ. ഏതാണ്ട് അതുപോലൊരു ദുർഭൂതം എന്ന മട്ടിലാണ് കൊറോണ വൈറസിനെ ഇപ്പോൾ ചിത്രീകരിക്കുന്നത്. കേരളത്തിലെ ടെലിവിഷൻ വാർത്താ ചാനലുകൾ രാവിലെ തുടങ്ങുന്ന കൊറോണ വാർത്തകൾ അർധ രാത്രിവരെ തുടരുന്നു. ഈ രോഗത്തിനു മരുന്നില്ലെന്നും രോഗം വന്നാൽ കാലൻ പടിവാതിക്കൽ വന്നു കാത്തുനിൽക്കുകയാണെന്നും തോന്നുമാറ് ഭയാനകമായ വാർത്തകളാണ് ഓരോ ദിവസവും നാം കേൾക്കുന്നത്.
കൊറോണ അഥവാ കോവിഡ്-19 ലോകം കീഴടക്കുകയാണെന്നും ഉടനെ ലോകാവസാനം ഉണ്ടാകുമെന്നുമുള്ള മട്ടിലാണ് ചിലരുടെ പ്രചാരണം. കൊറോണയെ തുടർന്നുണ്ടായ ലോക്ക് ഡൗണും ഭാരതത്തിൽ 300-ൽ അധികം ആത്മഹത്യകൾക്കു കാരണമായെന്ന് ടൈംസ് ഓഫ് ഇന്ത്യ ( ജൂണ്‍ 12 ) റിപ്പോർട്ട് ചെയ്തു. സാധാരണ വ്യക്തികളെക്കാൾ കോവിഡ്-19 രോഗികളുടെ ആത്മഹത്യാ പ്രവണത 170 മടങ്ങു കൂടുതലാണെന്നു മനഃശാസ്ത്ര വിദഗ്ധർ പറയുന്നു. വിഷാദരോഗത്തിലേക്കും തുടർന്ന് ആത്മഹത്യയിലേക്കും പ്രേരിപ്പിക്കാൻ ഈ രോഗത്തെക്കുറിച്ചുള്ള പല വാർത്തകളും ഇടയാക്കുന്നുണ്ട്. കേരളത്തിലും ചിലരെല്ലാം കോവിഡ് രോഗം ഉണ്ടെന്നു റിസൾട്ട് വന്നതിനെത്തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു.
എന്നാൽ, ഇത്രയേറെ ഭയന്നുവിറയ്ക്കേണ്ട കാര്യമുണ്ടോ? കേരളത്തിൽ മാർച്ച് മാസം മുതൽ ജൂണ്‍ 30 വരെ ആകെ കോവിഡ് പോസിറ്റീവായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം 5429 മാത്രമാണ്. അതിൽ 3174 പേര് സുഖം പ്രാപിച്ചു, 2230 ആൾ ചികിത്സയിലാണ്, വെറും 25 പേർ മാത്രമാണ് മരണപ്പെട്ടത്. അതായതു 0.46 ശതമാനം മാത്രം. അവരിൽത്തന്നെ പലരും കാൻസർ, ഹൃദ്രോഗം മുതലായ ഗുരുതര രോഗം ഉള്ളവരും, 70 വയസിനു മേൽ പ്രായമുള്ളവരുമായിരുന്നു.
കോവിഡ് -19 ബാധിച്ചവരിൽ 90 ശതമാനത്തിനുമേൽ വ്യക്തികളിലും ഗുരുതരമല്ലാത്ത അസുഖങ്ങൾ ജലദോഷം, ചുമ, പനി മുതലായവ വന്ന് ഏതാനും ദിവസങ്ങൾക്കുശേഷം സുഖം പ്രാപിക്കുമെന്നു വിദഗ്ധ ഡോക്ടർമാർ പറയുന്നു. തിരുവനന്തപുരത്തെ പകർച്ചവ്യാധി രോഗ വിദഗ്ധനായ ഡോ. ഡാനിഷ് സലിം പറയുന്നു: “ഈ രോഗത്തെ ഭയപ്പെടേണ്ട, നമുക്ക് ഇതിനെ ചെറുത്തു തോല്പിക്കാം.’’ നന്നായി ഉറങ്ങുക, സമീകൃതമായ ആഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ചെറുനാരങ്ങാ, നെല്ലിക്ക മുതലായ പഴങ്ങൾ കഴിക്കുക, പിന്നെ മദ്യം, പുകവലി എന്നിവ ഒഴിവാക്കുക ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശക്തി മൂലം, വൈറസിന്റെ പ്രവർത്തനം ദുർബലമായിത്തീരുകയും രോഗി സുഖം പ്രാപിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.
അടുത്തയിടെ രോഗബാധിതയായ ഹൈദരാബാദ് സിറ്റി അഡീഷണൽ പോലീസ് കമ്മീഷണറായ മിസ്. ശിഖാ ഗോയൽ പറയുന്നു, ജൂണ്‍ 19 ന് തനിക്കു കോവിഡ് പോസിറ്റീവ് ആയെന്നും, സ്വന്തം വീട്ടിൽത്തന്നെ ഏകാന്തമായി ഒരാഴ്ച കഴിച്ചുകൂട്ടിയെന്നും സുഖം പ്രാപിച്ചെന്നും. ചില മൾട്ടി വിറ്റാമിനുകളല്ലാതെ മറ്റു മരുന്നുകളൊന്നും കഴിച്ചില്ലെന്നും സുഖം പ്രാപിച്ച ശേഷം വീണ്ടും ജോലിയിൽ പ്രവേശിച്ചുവെന്നുമാണ് അവർ പറഞ്ഞത്. ഇതുപോലെ സുഖം പ്രാപിച്ച മറ്റു പലരും സ്വന്തം അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.
സമൂഹ വ്യാപനം തടയാൻ നമുക്ക് മാസ്ക് ധരിക്കാം, കൈകൾ ഇടയ്ക്കിടെ കഴുകാം,
രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്ന വിറ്റമിൻ ഇ അടങ്ങിയ ഭക്ഷണം കഴിക്കാം. രോഗം ബാധിച്ചാൽത്തന്നെ മനസിടിയാതെ, നിരാശപ്പെടാതെ, രോഗത്തെ അതിജീവിക്കുവാൻ ശ്രമിക്കാം. അകാരണമായ ഭയം നമ്മളെയും നമ്മുടെ കുടുംബത്തെയും കീഴടക്കാൻ ഇടയാവാതിരിക്കട്ടെ.
ഡോ . സിബി മാത്യൂസ് ഐപിഎസ്