Wednesday, June 3, 2020 1:20 AM IST
ലോകശ്രദ്ധയാകർഷിച്ച ലോക്ക് ഡൗണിനെപ്പോലും നിഷ്പ്രഭമാക്കിക്കൊണ്ട് ഇന്ത്യയിൽ കോവിഡ് വ്യാപനം രണ്ടു ലക്ഷത്തിലേക്കു കടക്കുകയാണ്. ദിവസേന വൈറസ് ബാധിതരാകുന്നവരുടേയും മരിക്കുന്നവരുടേയും എണ്ണം ഭീതിദമായി വർധിക്കുമ്പോഴും ശരാശരി മരണനിരക്കിൽ കുറവുണ്ടാകുന്നതു മാത്രമാണ് ആശ്വാസമാകുന്നത്.
ലോകത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കായ 2.82 ശതമാനമാണ് ഇന്ത്യയിൽ. വൈറസിനെ കീഴ്പ്പെടുത്തുന്നവരുടെ എണ്ണം കൂടുന്നതും പ്രതീക്ഷയ്ക്കു വകനൽകുന്നു. എന്നാൽ, ഒരു ലക്ഷത്തോളം പേരിൽ ഇപ്പോഴും വൈറസ് സജീവമാണെന്നതിനാൽ രാജ്യത്ത് എപ്പോൾ വേണമെങ്കിലും കാര്യങ്ങൾ കൈവിട്ടുപോകാമെന്നതാണ് അവസ്ഥ.
രോഗികളുടെ എണ്ണം കൂടുമ്പോൾ ആശുപത്രികളും ആരോഗ്യപ്രവർത്തകരും അപര്യാപ്തമാകുന്ന അവസ്ഥയിലേക്കു രാജ്യം കടന്നുകഴിഞ്ഞു. മുംബൈയിലും അഹമ്മദാബാദിലുമാണ് ഇതിന്റെ കെടുതികൾ അനുഭവിച്ചുതുടങ്ങിയിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ പലായനവും അതുവഴിയുള്ള രോഗവ്യാപനവുമാണു രാജ്യം നേരിടുന്ന മറ്റൊരു വിപത്ത്.
വൈറസ്ബാധ നഗരങ്ങളിൽനിന്നു ഗ്രാമങ്ങളിലേക്കും സമൂഹവ്യാപനത്തിലേക്കും നീങ്ങുന്നതിനു കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപലായനം വഴിവയ്ക്കുന്നു എന്നതാണ് അതീവ ഗൗരവതരം. പല സംസ്ഥാനങ്ങളും കോവിഡ് മരണനിരക്ക് കുറച്ചുകാണിക്കുന്നു എന്ന ആരോപണവും ശക്തമാണ്.
ലക്ഷദ്വീപ്, ദാമൻ- ദിയു തുടങ്ങിയ കേന്ദ്രഭരണപ്രദേശങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മാത്രമാണ് കോവിഡ് 19 വലിയ ഭീഷണിയാകാത്തത്. എന്നാൽ, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ബിഹാർ, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം അനുദിനം ഭീതി വർധിക്കുകയാണ്. ജനുവരി മുപ്പതിനു കേരളത്തിൽ ആദ്യമായി രോഗം സ്ഥിരീകരിക്കപ്പെട്ട് നാലുമാസം പിന്നിട്ടപ്പോൾ രോഗവ്യാപനം രാജ്യത്തിന്റെ പിടിയലൊതുങ്ങാതെ കുതിക്കുകയാണ്.
മുംബൈയിൽ വലഞ്ഞ് മഹാരാഷ്ട്ര
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ രോഗബാധയാണു മഹാരാഷ്ട്രയുടെ ഉറക്കം കെടുത്തുന്നത്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയിലടക്കം രോഗബാധ രൂക്ഷമാണ്. എല്ലാത്തരം പ്രതിരോധപ്രവർത്തനങ്ങളേയും തകിടംമറിക്കാൻ പോന്നതാണ് മുംബൈയിലെ രോഗവ്യാപനം. മഹാരാഷ്ട്രയിൽ കഴിഞ്ഞ തിങ്കളാഴ്ച രോഗികളുടെ എണ്ണം 70,000 കടന്നു. മരണസംഖ്യ 2,362 ആയിരുന്നു. തിങ്കളാഴ്ച 76 പേരാണ് സംസ്ഥാനത്തു മരിച്ചത്. ഇതിൽ 60 പേരും മുംബൈയിലായിരുന്നു.
മുംബൈ മഹാനഗരത്തിൽ രോഗബാധിതർ ഏറ്റവുമധികമുള്ള ധാരാവി, ദാദർ, മഹിം തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്ന ജി-നോർത്ത് വാർഡിൽ വൈറസ് ബാധിതരുടെ എണ്ണം 3,000 കടന്നു. 2,668 പേർ രോഗബാധിതരായുള്ള കുർള ഉൾപ്പെടുന്ന എൽ വാർഡാണ് രണ്ടാം സ്ഥാനത്ത്. ഇത്തരത്തിൽ രോഗബാധ വ്യാപകമായതോടെ നഗരത്തിലെ സർക്കാർ ആശുപത്രികളിലെ സ്ഥിതി അതീവ ദയനീയമാണ്. ആശുപത്രികളെല്ലാം രോഗികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. ബെഡുകൾ തികയാത്തതിനാൽ നിലത്തും വരാന്തയിലുമൊക്കെയാണ് രോഗികൾ കിടക്കുന്നത്.
ദിവസേന പുതിയ വാർഡുകൾ തുറക്കുന്നുണ്ടെങ്കിലും അതൊന്നും തികയുന്നില്ലെന്നാണു കിംഗ് എഡ്വേർഡ് മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോക്ടർ സയ്യിദ് സാദ് അഹമ്മദ് പ്രതികരിച്ചത് എന്നാണ് ദ പ്രിന്റ് എന്ന ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തത്.
മൃതദേഹങ്ങൾ മണിക്കൂറുകളോളം അനാഥമായി കിടക്കുന്നു. രോഗബാധയുള്ളവരെ വീട്ടുകാർ പൂർണമായും ഉപേക്ഷിക്കുന്നതും പതിവുകാഴ്ചയായി. പ്രമുഖ ആശുപത്രികളെല്ലാം കോവിഡ് കെയർ സെന്ററുകളായതോടെ മറ്റു രോഗികൾക്കു പ്രവേശനമില്ലാതായി. ആംബുലൻസുകളിൽ എത്തുന്ന ഗുരുതരാവസ്ഥയിലുള്ളവർപോലും ആശുപത്രിയിൽ പ്രവേശനം കിട്ടാതെ വലയുകയാണ്. ഇത്തരത്തിലുള്ളവർ മരിക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന ആരോഗ്യപ്രവർത്തകരുടെ കുറവും മുംബൈയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. മഹാരാഷ്ട്ര സർക്കാരിന്റെ അഭ്യർഥന പ്രകാരം കേരളത്തിൽനിന്നുള്ള ഒരു മെഡിക്കൽ സംഘം കഴിഞ്ഞ വെള്ളിയാഴ്ച മുംബൈയിൽ എത്തി. 50 ഡോക്ടർമാരെയും 100 നഴ്സുമാരെയും വിട്ടുനൽകാമെന്നാണ് കേരളം സമ്മതിച്ചിരിക്കുന്നത്. ബാക്കിയുള്ളവർ ഈ ആഴ്ചതന്നെ എത്തും.
കുറവില്ലാതെ രാഷ്ട്രീയപ്പോര്
രാജ്യത്തെ ആകെ രോഗികളുടെ 35 ശതമാനവും മരിച്ചവരുടെ 47 ശതമാനവും സംസ്ഥാനത്തായിരിക്കുമ്പോഴും മഹാരാഷ്ട്രയിൽ രാഷ്ട്രീയകളികൾക്കു യാതൊരു കുറവുമില്ല എന്നതാണ് ഏറെ ലജ്ജാകരം. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന- കോൺഗ്രസ്- എൻസിപി സഖ്യസർക്കാരിനെ അട്ടിമറിക്കാൻ ബിജെപി പരിശ്രമിക്കുന്നുവെന്നാണ് വിമർശനമുയരുന്നത്. ബിജെപി നേതാവായ രാജ്യസഭാംഗം നാരായണ റാണെ കഴിഞ്ഞ 25ന് ഗവർണറെ കണ്ട് സംസ്ഥാനത്തു രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയുണ്ടായി. കോവിഡ് വ്യാപനം തടയുന്നതിൽ ഉദ്ധവ് സർക്കാർ പരാജയപ്പെട്ടു എന്നാണ് ബിജെപിയുടെ ആരോപണം.
എന്നാൽ, രോഗവിമുക്തി നേടുന്നവരുടെ എണ്ണം ഉയർത്തിക്കാട്ടിയാണ് ഉദ്ധവ് പ്രതിരോധിച്ചത്. സംസ്ഥാനത്തെ ആദ്യ രോഗി ഇപ്പോൾ രോഗമുക്തി നേടി വീട്ടിലാണെന്നും ഇതുവരെ 28,000 പേർ സുഖപ്പെട്ടിട്ടുണ്ട് എന്നുമാണ് ഉദ്ധവിന്റെ വാദം. വൈറസ്ബാധയുണ്ടായ 34,000 പേരിൽ 24,000 പേർക്കു രോഗലക്ഷണങ്ങളില്ലെന്നും അദ്ദേഹം കഴിഞ്ഞ ഞായറാഴ്ച അവകാശപ്പെട്ടിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നമസ്തേ ട്രംപ് പരിപാടിയാണ് മുംബൈയിലും ഗുജറാത്തിലും ഡൽഹിയിലും കോവിഡ് വ്യാപനത്തിനു വഴിവച്ചത് എന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വിമർശനം. ശിവസേന മുഖപത്രമായ സാംനെയിൽ എഴുതിയ ആഴ്ചക്കോളത്തിലായിരുന്നു സഞ്ജയ് റാവത്ത് ആരോപണം ഉന്നയിച്ചത്.
മോഡൽ തകർന്ന് ഗുജറാത്ത്
നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കുന്നതിനു മുഖ്യപങ്കു വഹിച്ച ഗുജറാത്തിലെ മാതൃകാ വികസനം കോവിഡിനു മുന്നിൽ അടിപതറിയിരിക്കുന്നു. ദേശീയ ശരാശരിയേക്കാൾ മരണനിരക്ക് ഉയർന്നതാണു ഗുജറാത്തിനു വിനയായത്. കോവിഡ് ബാധിതരിൽ രാജ്യത്തെ മരണനിരക്ക് 2.82 ശതമാനമായിരിക്കെ ഗുജറാത്തിൽ 5.9 ശതമാനമാണ്. സംസ്ഥാനത്തെ മരണസംഖ്യയുടെ 70 ശതമാനവും സംഭവിച്ചിരിക്കുന്നത് അഹമ്മദാബാദ് നഗരത്തിലാണ്.
അതിനിടെ അഹമ്മദാബാദ് മുനിസിപ്പൽ കമ്മീഷണറെ മാറ്റിയതും വിമർശനത്തിനിടയാക്കി. കൂടുതൽ പരിശോധനകൾ നടത്തിയതുവഴി രോഗബാധിതരുടെ എണ്ണക്കൂടുതലിന് ഇടയാക്കി എന്നതാണു കമ്മീഷണറുടെ മാറ്റത്തിനു കാരണം എന്നാണ് ആരോപണം. എന്നാൽ, സർക്കാർ ഇതു നിഷേധിക്കുന്നു. കഴിഞ്ഞ ഞായറാഴ്ചത്തെ കണക്കനുസരിച്ച് 4.42 ലക്ഷം കുടുംബങ്ങളിലായി 20.8 ലക്ഷം പേരാണ് സംസ്ഥാനത്തു ക്വാറന്റൈൻ ചെയ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്തിന്റെ ആരോഗ്യരംഗം അതീവ ദുർബലമാണെന്നാണു പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി ഹിന്ദുസ്ഥാൻ ടൈസിൽ എഴുതിയ കോളത്തിൽ ചൂണ്ടിക്കാട്ടുന്നത്. ആയിരം പേർക്ക് 0.33 ബെഡുകൾ മാത്രമാണ് സംസ്ഥാനത്തുള്ളത്. ദേശീയ ശരാശരി 0.55 ആണ്. ഇക്കാര്യത്തിൽ ബിഹാർ മാത്രമാണ് ഗുജറാത്തിനു പിന്നിലുള്ളത്. ആരോഗ്യ മേഖലയിലെ ആളോഹരി ചെലവിലും ഗുജറാത്തിന് അഭിമാനിക്കാനില്ല. 1999-2000ൽ രാജ്യത്ത് നാലാം സ്ഥാനത്തായിരുന്നു ഗുജറാത്തെങ്കിൽ 2009-10ൽ പതിനൊന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
ശിശുമരണനിരക്കിലും സംസ്ഥാനം ഏറെ പിന്നിലാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണത്തിലും ഗുജറാത്ത് ബിഹാറിനേക്കാൾ പിന്നിലാണ്. അടുത്തകാലത്തായി നിരവധി സർക്കാർ ആശുപത്രികൾ സ്വകാര്യ മേഖലയ്ക്കു കൈമാറിയിട്ടുണ്ടെന്നും സർദേശായി ചൂണ്ടിക്കാട്ടുന്നു.
ടൈറ്റാനിക് ദുരന്തത്തെ ഓർമിപ്പിച്ച് ഹൈക്കോടതി
ഗുജറാത്തിലെ ആരോഗ്യമേഖലയുടെ ശോച്യാവസ്ഥ ഹൈക്കോടതിയുടെ പരിഹാസത്തിനുവരെ വഴിവച്ചു. കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനം 1912ലെ ടൈറ്റാനിക് കപ്പൽ ദുരന്തത്തിന്റെ അവസ്ഥയാണ് ഓർമിപ്പിക്കുന്നത് എന്നാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് അഭിപ്രായപ്പെട്ടത്. കപ്പലിന്റെ തകർച്ച തടയാനാകുമായിരുന്നില്ല; എന്നാൽ, മനുഷ്യജീവനുകൾ രക്ഷിക്കാമായിരുന്നു. അതുപോലെ സ്വകാര്യ മേഖലയിലെ അടക്കം ആരോഗ്യപ്രവർത്തകരെ സംഘടിപ്പിച്ച് വൈറസ് ബാധിതരെ രക്ഷിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. സർക്കാരിന്റെ സിറ്റി സിവിൽ ഹോസ്പിറ്റൽ ശ്മശാനമായി മാറിയിരിക്കുന്നുവെന്നും കോടതി പരാമർശിക്കുകയുണ്ടായി. ആരോഗ്യമന്ത്രിയേയും കോടതി വിമർശിച്ചു. എന്നാൽ, താൻ ജീവൻ പണയപ്പെടുത്തിയും കർമനിരതനാണെന്നാണ് ആരോഗ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ നിതിൻ പട്ടേൽ പ്രതികരിച്ചത്. അറുപത്തിനാലുകാരനായ താൻ തന്റെ പ്രായംപോലും വകവയ്ക്കാതെ ആശുപത്രികൾ സന്ദർശിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ആപ്പുമായി ഡൽഹി
രാജ്യതലസ്ഥാനമായ ഡൽഹി കോവിഡ് പ്രതിരോധത്തിൽ കടുത്ത പോരാട്ടമാണു നടത്തുന്നത്. സംസ്ഥാനത്തു രോഗവ്യാപനം കൂടുന്നതു ഡൽഹി സർക്കാരിനേയും കേന്ദ്രസർക്കാരിനേയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നു. വിവിഐപികളുടെ സുരക്ഷയടക്കമുള്ള കാര്യങ്ങളിൽ അതീവജാഗ്രതയാണ് പുലർത്തുന്നത്. സിആർപിഎഫ് അടക്കമുള്ള സേനാംഗങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും രോഗവ്യാപനമുണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. അതിനിടെ ആശുപത്രികളിലെ ബെഡുകളുടെ ലഭ്യത സംബന്ധിച്ച് വിവരങ്ങൾ അറിയുന്നതിന് സംസ്ഥാന സർക്കാർ കഴിഞ്ഞദിവസം മൊബൈൽ ആപ്പ് ഏർപ്പെടുത്തി.
കോവിഡ് മരണനിരക്ക് സംബന്ധിച്ച് ഡൽഹി സർക്കാരിന്റെ കണക്കുകളിൽ ബിജെപി സംശയം പ്രകടിപ്പിക്കുന്നുണ്ട്. പല ശ്മശാനങ്ങളിലും പതിവിൽക്കവിഞ്ഞ മൃതസംസ്കാരങ്ങൾ നടക്കുന്നുവെന്നാണു ബിജെപിയുടെ സംശയം.
വീഴ്ചകൾ എണ്ണിപ്പറഞ്ഞ് വിദഗ്ധർ
കോവിഡ് പ്രതിരോധനടപടികളിൽ കേന്ദ്രസർക്കാരിനു ഗുരുതരമായ വീഴ്ച സംഭവിച്ചിരിക്കുന്നുവെന്നാണ് എയിംസിലേയും ഐസിഎംആറിലേയും വിദഗ്ധരടങ്ങിയ സംഘത്തിന്റെ പഠനം ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് എപിഡെമോളജിസ്റ്റ് എന്നീ സംഘടനകളിലെ വിദഗ്ധരടങ്ങുന്ന സംയുക്ത ടാസ്ക് ഫോഴ്സ് പ്രധാനമന്ത്രിക്കു നൽകിയ റിപ്പോർട്ടിലാണ് സർക്കാർ നടപടികളിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
സ്വന്തം നാടുകളിലേക്കു പോകുന്ന കുടിയേറ്റത്തൊഴിലാളികൾ രാജ്യത്തിന്റെ മുക്കിലും മൂലയിലുംവരെ കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നു എന്നാണു വിമർശനം. കുടിയേറ്റത്തൊഴിലാളികൾക്കു സ്വദേശത്ത് എത്താൻ അവസരം നൽകിയതിനുശേഷം വേണമായിരുന്നു ലോക്ക് ഡൗൺ. രാജ്യത്തു സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞു. ആരോഗ്യരംഗത്തുള്ള വിദഗ്ധരേക്കാൾ ഭരണരംഗത്തുള്ള ഉദ്യോഗസ്ഥപ്രമുഖരുടെ നിർദേശങ്ങളാണ് നയരൂപീകരണത്തിൽ പ്രതിഫലിച്ചത്.
മാനുഷിക തലത്തിലും രോഗവ്യാപനത്തിലും രാജ്യം കനത്ത വിലയാണു നൽകേണ്ടിവന്നിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്നു സ്വീകരിക്കേണ്ട 11 നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.
സി.കെ. കുര്യാച്ചൻ