Wednesday, June 3, 2020 1:15 AM IST
പഴയകാല ഗ്രാമീണ കേരളത്തിലെ വിവാഹങ്ങൾ ഒരു കുടുംബത്തിന്റെ സ്വകാര്യ ചടങ്ങ് എന്നോ രണ്ടു വ്യക്തികൾ തമ്മിലുള്ള നിയമപ്രകാരമുള്ള ബന്ധമെന്നോ പറയാൻ കഴിയാത്തവിധം ആലോചന, പങ്കാളിത്തം, ചടങ്ങുകൾക്ക് അതീതമായ മുതിർന്നവരുടെ കരുതലിന്റെ മേൽനോട്ടം എന്നിവകൊണ്ടു ശ്രദ്ധേയമായിരുന്നു. അക്കാലത്ത് അതുകൊണ്ടുതന്നെ രഹസ്യാത്മകത കുറവായിരുന്നു.
ഗ്രാമീണർക്ക് എല്ലാ കാര്യങ്ങളും പരസ്പരമറിയാവുന്നതുകൊണ്ടു ഗ്രാമത്തിന്റെ ഓരോ ചലനവും മനസിലാക്കാൻ ഗ്രാമത്തിലെ അനുഭവസന്പന്നരായ കാരണവന്മാർക്ക് എളുപ്പം കഴിഞ്ഞിരുന്നു. ഇളംതലമുറക്കാരെ ജാതിമത സീമകൾക്കപ്പുറം മക്കളായി കരുതുകയും സ്വാതന്ത്ര്യത്തോടെതന്നെ തിരുത്താൻ മുന്പോട്ടുവരുകയും ചെയ്യുമായിരുന്നു. ചുരുക്കത്തിൽ സമൂഹത്തിന്റെ ഒരു പൊതു ജാഗ്രത അന്നുണ്ടായിരുന്നു. കുടുംബങ്ങളിൽ അനഭിലഷണീയമായ കാര്യങ്ങൾ അക്കാലത്ത് വളരെ കുറവായിരുന്നതിന്റെ കാരണവും മറ്റൊന്നല്ല.
വിദ്യാഭ്യാസം പെൺകുട്ടികളുടെ ജീവിതനിലവാരം, സ്വാതന്ത്ര്യം എന്നിവയിൽ വലിയ ഉയർച്ചയ്ക്കു കാരണമായി. ആൺകുട്ടികളെപ്പോലെ വിദ്യാഭ്യാസ- ജോലി സംബന്ധമായി അവരും പുറംലോകത്തേക്കിറങ്ങി. അന്യ സംസ്ഥാനങ്ങളിലും വിദേശത്തും അവർ ഇടങ്ങൾ തേടി. ഈ അവസ്ഥ നല്കുന്ന സ്വാതന്ത്ര്യം പലർക്കും സ്വയം ഭരണാധികാരം നല്കി, അവർതന്നെ ജീവിതപങ്കാളിയെ കണ്ടെത്തി, കാര്യങ്ങളൊക്കെ തീർച്ചയാക്കിയശേഷം മാത്രം മാതാപിതാക്കളെ അറിയിക്കുക എന്ന അവസ്ഥയിൽ മക്കളുടെ ജീവിത തീരുമാനങ്ങളിൽ അവർക്കു പ്രത്യേക സ്ഥാനമൊന്നുമില്ലാതായി.
മാതാപിതാക്കളെ കാണികളാക്കി മാത്രം ഗണിക്കുന്ന ശൈലി രൂപപ്പെടാൻ തുടങ്ങിയിട്ടു നാലു പതിറ്റാണ്ടു മാത്രമേ ആയിട്ടുള്ളുവെങ്കിലും കഴിഞ്ഞ കാൽ ശതാബ്ദമായി ഇക്കാര്യം കൈവിട്ട അവസ്ഥയിലെത്തുകയും പ്രത്യാഘാതങ്ങൾ പ്രബലമാവുകയുംചെയ്തു. സ്ത്രീധന തർക്കം, സംശയം, അവിശ്വസ്തത, ജീവിതപങ്കാളികൾ തമ്മിലുള്ള മാനസികതലത്തിലെ മത്സരം എന്നിവമൂലം വിവാഹബന്ധങ്ങൾ പളുങ്കുപാത്രങ്ങൾ വീണുടയുന്നതുപോലെ തകർന്നു ചിതറിപ്പോവുന്നു. ദന്പതികൾക്കിടയിൽ സ്നേഹത്തേക്കാൾ പണത്തിനാണു മേൽക്കോയ്മ. പങ്കുവയ്ക്കൽ അധികാര- അവകാശത്തർക്കങ്ങൾക്കു വഴിമാറിക്കൊടുത്തു. ഈ ദുർഘട ഘട്ടങ്ങളിൽ മാതാപിതാക്കളുടെ അസാന്നിധ്യവും ഇടപെടൽ ഇല്ലായ്മയും രംഗം കൂടുതൽ വഷളാക്കുന്നു.
സാമൂഹിക ശാസ്ത്രം മനുഷ്യഹൃദയശാസ്ത്രത്തെ ബഹുദൂരം പിന്നോട്ടു തള്ളിയപ്പോൾ പാശ്ചാത്യരാജ്യങ്ങളിലെന്നപോലെ ഇവിടെയും ആരും ആരുടെ സ്വകാര്യതയിലേക്കും പ്രവേശിക്കാതെയായി. സാമൂഹികശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും “പീപ്പിംഗ് ടോം’’ (Peeping Tom) ഒഴിവാക്കപ്പെടുന്നത് വ്യക്തിസ്വാതന്ത്ര്യമേഖലയ്ക്കു നല്ലതുതന്നെ. പൂന്പാറ്റകളെപ്പോലെ ഒരു പൂവിൽനിന്ന് മറ്റൊരു പൂവിലേക്കു പറന്ന് രഹസ്യവിവരങ്ങൾ പകർന്നുനല്കുന്നത് നല്ല പ്രവണതയല്ല. പക്ഷേ, സ്വന്തം മാതാപിതാക്കളും സഹോദരങ്ങളും തങ്ങളുടെ സ്വന്തം കുടുംബത്തിലും സഹോദരി- സഹോദര കുടുംബങ്ങളിലും നടക്കുന്ന ഗൗരവമായ സംഭവങ്ങൾ അറിയാതെ പോകുന്നത് വലിയ അപകടങ്ങൾക്കു വഴി തെളിക്കുമെന്ന് കരിനാഗ- സയനൈഡ് സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
ചില പാശ്ചാത്യരാജ്യങ്ങളിൽ “ഹൗ ആർ യു’’ എന്നു ചോദിക്കുന്നതുപോലും അവജ്ഞയോടും സംശയത്തോടും നോക്കിക്കാണുന്നതുപോലെ നമ്മുടെ നാട് അധഃപതിച്ചിട്ടില്ല. സ്വന്തം മാതാപിതാക്കളെയാണ് നാം ആദ്യം കാണുന്നതും കേൾക്കുന്നതും. അതിനുശേഷം മാത്രമാണു ജീവിതപങ്കാളിയെ കാണുന്നത്. അതുകൊണ്ട് മാതാപിതാക്കന്മാരിൽനിന്ന് ജീവിത പങ്കാളിയുടെ പ്രത്യേകതകൾ (ദുസ്വഭാവങ്ങൾ) അഭിമാനത്തിന്റെപേരിൽ ഒളിച്ചുവയ്ക്കുന്നത് ഭാവിയിൽ അപകടം ക്ഷണിച്ചുവരുത്തും.
അച്ഛനമ്മമാരുടെ സ്വത്തിൽ മക്കൾക്ക് അവകാശമുണ്ടെന്നത് നിയമപ്രാബല്യമുള്ള കാര്യമാണെങ്കിലും മക്കളുടെ ജീവിതപങ്കാളികളെ തെരഞ്ഞെടുക്കുന്പോൾ ആരെയും പണം കൊടുത്തു വാങ്ങരുത് എന്നതു നമ്മുടെ പൂർവികർ നമുക്കു കൈമാറിയ വിലയേറിയ സാമൂഹിക പാഠമാണ്. ഒരു കാര്യത്തിലും പ്രത്യേകിച്ച് വിവാഹബന്ധത്തിൽ ആലോചനയും അന്വേഷണവുമില്ലാതെയെടുക്കുന്ന ക്ഷിപ്രതീരുമാനങ്ങൾ ഗുണകരമല്ല.
ഉപഭോഗ സംസ്കാരം, ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന ആധുനിക ശൈലി എന്നിവ ഇത്രയധികമായി മനുഷ്യനെ സ്വാധീനിക്കുന്നതിന്റെ കാരണം സാക്ഷര പഠനത്തിന്റെ സിലബസിൽ ഉൾപ്പെടുന്നില്ല. അറിവിന്റെ മഹാ സാഗരം മുന്പിൽ, പക്ഷേ, ഒരു തുള്ളിപോലും കുടിക്കാൻ കഴിയില്ല എന്ന അവസ്ഥയിലാണ് അറിവിന്റെ ആനപ്പുറത്തു കയറിയിരിക്കുന്ന മനുഷ്യൻ. അറിവ് എന്ന അഹങ്കാര ആനപ്പുറത്തുനിന്ന് യാഥാർഥ്യത്തിന്റെയും ആഴമായ അനുഭവത്തിന്റെയും തലത്തിലേക്കു മനുഷ്യൻ ഇറങ്ങിവന്നില്ലെങ്കിൽ അവൻ കുഴിച്ച കുഴിയിൽതന്നെ വീണുപോകും. ഭൗതിക വിജ്ഞാനത്തിനപ്പുറത്ത് അളക്കാനാകാത്ത ദൈവികജ്ഞാനത്തിന്റെ മഹാലോകം ഉണ്ടെന്ന കാര്യം അല്പജ്ഞാനിയായ മനുഷ്യാ നീ മറക്കരുതേ.
അനുബന്ധം-എല്ലാ പ്രഫഷന്റെയും ഒരുക്ക ക്ലാസുകൾ വർഷങ്ങളോളം നീളും. ഏറ്റവും ദൈർഘ്യമുള്ള ജീവിതാവസ്ഥയ്ക്കു മുന്നോടി യായി വിവാഹ ഒരുക്ക ക്ലാസുകൾ എത്ര ഗൗരവത്തോടെയാണു ബന്ധപ്പെട്ടവർ കൈകാര്യം ചെയ്യുന്നതെന്ന് ചിന്തിക്കേണ്ടതല്ലേ?
ഡോ. ഫ്രാൻസിസ് ആലപ്പാട്ട്