പ്രതിസന്ധികളിൽ തളരാതെ ക്ഷീരകേരളം
Sunday, May 31, 2020 11:52 PM IST
ഐക്യരാഷ്ട്ര സംഘടനയുടെയും ലോക ഭക്ഷ്യ കാർഷിക സംഘടനയുടെയും ആഭിമുഖ്യത്തിൽ ജൂൺ ഒന്നിനു ലോകക്ഷീരദിനമായി കൊണ്ടാടുന്നു. ഈ വർഷം ലോക ക്ഷീരദിനത്തിന്റെ 20-ാം വാർഷികമാണ്. സമീകൃത പോഷകാഹാരം എന്ന നിലയിൽ പാലിനെ ഉയർത്തിക്കാട്ടുക, ജീവനോപാധി എന്ന നിലയിൽ പശുവളർത്തലിന്റെ പ്രസക്തി പൊതുജനങ്ങളിലെത്തിക്കുക, ക്ഷീരകർഷകരോടുള്ള ആദരവ് പ്രകടിപ്പിക്കുക തുടങ്ങിയവയാണ് ലോക ക്ഷീരദിനത്തിന്റെ ലക്ഷ്യങ്ങൾ.
2018ലെയും 2019ലെയും പ്രളയം, കോവിഡ് എന്ന മഹാമാരി എന്നിവ ഈ മേഖലയിലെ വളർച്ചയ്ക്കും സ്വയം പര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കുന്നതിനും മങ്ങലേൽപ്പിച്ചെങ്കിലും ഇന്നു സംസ്ഥാനത്ത് ആവശ്യമായ പാലിന്റെ ഏതാണ്ട് 90 ശതമാനം ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു സാന്പത്തിക വർഷവും ക്ഷീരമേഖലയിൽ ദേശീയ ശരാശരിയുടെ ഇരട്ടിയോളം വളർച്ച നമുക്കു കൈവരിക്കാൻ കഴിഞ്ഞു.
ലോക്ക്ഡൗൺ കാലഘട്ടത്തിൽ പാൽ വിപണന മേഖലയിൽ 30 ശതമാനം കുറവ് ഇന്ത്യയിൽ ഒട്ടാകെ വന്നു. സംഭരണമേഖലയിലും കുറവ് വന്നു. സഹകരണമേഖലയിലെ പാൽ സംഭരണത്തിൽ പ്രതിദിനം 1.5 ലക്ഷം ലിറ്ററോളം കുറഞ്ഞിട്ടുണ്ട്.
രണ്ടര ലക്ഷം ചാക്ക് സമീകൃത കാലിത്തീറ്റ, ഓരോ ചാക്കിനും 400 രൂപ നിരക്കിൽ സബ്സിഡി നൽകി. ജൂൺ-ജൂലൈ മാസങ്ങളിലായി കർഷകർക്ക് വിതരണം ചെയ്യും. ക്ഷീരസംഘങ്ങളിലൂടെ പച്ചപ്പുല്ല്/വൈക്കോൽ എന്നിവ സബ്സിഡിയോടെ വിതരണം ചെയ്യും. ധാതുലവണ മിശ്രിതത്തിന്റെ വിതരണംകൂടി നടപ്പിലാക്കും.
നബാർഡ്, കേരള ബാങ്ക് എന്നിവയുടെ സാന്പത്തിക സഹകരണത്തോടുകൂടി കേരളത്തിലെ ക്ഷീര-മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് 1500 കോടി രൂപ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണു സർക്കാർ. ഒരാൾക്കു പരമാവധി 1.6 ലക്ഷം രൂപ ആറുശതമാനം പലിശനിരക്കിൽ ലഭ്യമാകുന്നതാണ് പദ്ധതി. സുഭിക്ഷകേരളം എന്ന ബൃഹത് പദ്ധതിയുടെ ഭാഗമായി 245 കോടി രൂപ മുതൽ മുടക്കിൽ നാമമാത്ര ക്ഷീരകർഷകർക്കും ചെറുകിട സംരംഭകർക്കും ക്ഷീരസഹകരണ സംഘങ്ങൾക്കുള്ള വിവിധ സഹായങ്ങളായും ഡയറി പ്ലാന്റുകളുടെ നവീകരണത്തിനും ഈ തുക വിനിയോഗിക്കും.
സംസ്ഥാനത്തു ക്ഷീരകർഷകർക്ക് സന്പൂർണമായും കിസാൻ ക്രെഡിറ്റ് കാർഡുകൾ ലഭിക്കുന്നതിനുള്ള പ്രാഥമിക നടപടി ആരംഭിച്ചു. ഏതാണ്ട് 25 ശതമാനം ക്ഷീരകർഷകർക്കു കിസാൻ കാർഡ് ലഭിച്ചിട്ടുണ്ട്. ഒരു ലക്ഷം ക്ഷീരകർഷകർക്ക് ഒന്നാംഘട്ട പദ്ധതിയിലൂടെ കിസാൻ ക്രെഡിറ്റ് കാർഡ് നൽകുന്നതിനും ലക്ഷ്യമിടുന്നു. ഒരു ഗുണഭോക്താവിന് പരമാവധി മൂന്നു ലക്ഷം രൂപ വരെ അഞ്ചു വർഷത്തേക്ക് വായ്പ ലഭിക്കുന്നതും കൃത്യമായ തിരിച്ചടവിനു മൂന്നു ശതമാനം കേന്ദ്രസഹായം ലഭിക്കുന്നതിനും ഈ പദ്ധതി ഉതകും.
ഈ വർഷം സംസ്ഥാനത്ത് 25 പഞ്ചായത്തുകളെ ക്ഷീരഗ്രാമമായി തെരഞ്ഞെടുത്തുകൊണ്ട് ക്ഷീരരംഗത്ത് സമഗ്ര വികസനത്തിനുള്ള പദ്ധതി ആരംഭിച്ചുകഴിഞ്ഞു.
കെ. രാജു (ക്ഷീരവികസന മന്ത്രി)