Saturday, May 30, 2020 12:02 AM IST
ഇന്നു നരേന്ദ്ര മോദി സർക്കാർ 2.0, ഒരു വർഷം പൂർത്തിയാക്കുന്നു. ലോകം അംഗീകരിക്കുന്ന നേതാവായുള്ള നരേന്ദ്ര മോദിയുടെ ഉദയം നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ രാഷ്ട്രീയ ചരിത്രത്തിലെ നാഴികക്കല്ലാണ്.
വ്യക്തമായ ദർശനങ്ങളോടുകൂടിയ ചില നടപടികൾക്കാണ് ഒന്നാം മോദി സർക്കാർ തുടക്കമിട്ടത്. നവീകരണം, നടപ്പിലാക്കൽ, പരിവർത്തനം എന്നിവ ഉറപ്പാക്കുന്നതു ലക്ഷ്യമിട്ടുള്ളവയായിരുന്നു ഇവ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്, സാധാരണ പൗരന്റെ ശക്തീകരണവും രാഷ്ട്രനിർമാണത്തിൽ അവനെ ഉൾപ്പെടുത്തുന്ന നടപടികളുമായിരുന്നു.
ഇന്ത്യയുടെ തന്ത്രപ്രധാനവും സുരക്ഷാപരവുമായ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ദൃഢനിശ്ചയത്തോടും അനിതരസാധാരണമായ ധൈര്യത്തോടും കൂടിയാണു നമ്മുടെ പ്രധാനമന്ത്രി ഒരു നേതാവായി ഉയർന്നുവന്നത്. ഫലമോ, ആഗോളവേദികളിൽ നമ്മുടെ നിലപാടുകൾക്കും വാക്കുകൾക്കും ചെവിയോർക്കാൻ ലോകരാജ്യങ്ങൾ തയാറായി.
വർധിതമായ ജനഹിതത്തിന്റെ കരുത്തിൽ, കൂടുതൽ ശക്തമായ പരിഷ്കാരങ്ങൾക്കും ദരിദ്രർക്ക് അനുകൂലമായ നിരവധി നടപടികൾക്കുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ, ബിജെപി നേതൃത്വം നൽകുന്ന രണ്ടാം എൻഡിഎ സർക്കാർ തുടക്കമിട്ടത്. പ്രതിവർഷം 6,000 രൂപ ധനസഹായം ഉറപ്പാക്കുന്ന പിഎം കിസാൻ യോജന രാജ്യത്തെ എല്ലാ വിഭാഗം കർഷകർക്കും ലഭ്യമാക്കി. കർഷകർ, തൊഴിലാളികൾ, വ്യാപാരികൾ, സ്വയം തൊഴിൽ ചെയ്യുന്നവർ എന്നിവർക്കു സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, പെൻഷൻ പദ്ധതികൾ നടപ്പിലാക്കി. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി, സബ്സിഡി നിരക്കിൽ രാജ്യത്തെ എട്ടു കോടി കുടുംബങ്ങൾക്ക് പാചകവാതക സിലണ്ടറുകൾ, ഡിജിറ്റൽ ഇന്ത്യ പരിപാടി തുടങ്ങിയവ നമ്മുടെ ഗവണ്മെന്റെ നേട്ടങ്ങളിൽ ചിലതു മാത്രം.
ജാം (ജൻധൻ, ആധാർ, മൊബൈൽ) ത്രിമൂർത്തികളും അതുവഴിയുള്ള "ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറും' സർക്കാർ ആനുകൂല്യങ്ങൾ പാവപ്പെട്ടവരിലേക്കെത്തുന്ന രീതിയിൽ കാതലായ പൊളിച്ചെഴുത്താണു നടത്തിയത്. 435 പദ്ധതികളിലായി 11 ലക്ഷം കോടി രൂപയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിച്ചത്. മധ്യവർത്തികളും കപടഗുണഭോക്താക്കളും തട്ടിയെടുത്തിരുന്ന 1.70 ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ ഖജനാവിനു ലാഭിക്കാനായത്.
ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിയതും മുത്തലാഖ് നിരോധിച്ചു കുറ്റകരമാക്കിയതും അയൽരാജ്യങ്ങളിൽ ക്രൂരമായ പീഡനങ്ങൾക്കു വിധേയരാകുന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതു ലക്ഷ്യമിട്ടുള്ള നിയമനിർമാണവും ചരിത്രപരമായ നീക്കങ്ങളായിരുന്നു.
നിക്ഷേപങ്ങളുടെ വാഗ്ദത്ത ഭൂമി
സാമ്പത്തിക വശങ്ങൾ പരിശോധിക്കുകയാണെങ്കിൽ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ വാഗ്ദത്ത ഭൂമിയായി നമ്മുടെ രാജ്യം മാറിക്കഴിഞ്ഞു. വ്യാപാര സൗഹൃദ രാഷ്ട്രങ്ങളുടെ സൂചികയിൽ 2014 ൽ 142 ആം സ്ഥാനത്തുണ്ടായിരുന്ന നാം, 2019 ൽ 63 ലെത്തിക്കഴിഞ്ഞു. ഇലക്ട്രോണിക്സ് ഉത്പാദനരംഗത്തെ മുൻനിര രാഷ്ട്രങ്ങളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞു. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമാതാക്കളാണു നാം.
രണ്ടാം മോദി ഭരണകൂടത്തിന് ഏറ്റവും വലിയ വെല്ലുവിളി സൃഷ്ടിച്ചത് കോവിഡ് 19 ഉം രാജ്യത്തെ അതിന്റെ വ്യാപനവുമാണ്. എന്നാൽ, ഈ വെല്ലുവിളിയുടെ സാഹചര്യത്തിൽ അനിതരസാധാരണമായ ധൈര്യവും അനുകമ്പയും അർപ്പണമനോഭാവവുമാണ് നമ്മുടെ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.
രോഗവ്യാപനത്തിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ 1.70 ലക്ഷം കോടി രൂപയുടെ ഭീമമായ സഹായമാണ് രാജ്യത്തെ പാവപ്പെട്ടവർക്കും ദുർബലവിഭാഗങ്ങൾക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. രാജ്യത്തെ 80 കോടി ജനങ്ങൾക്കു മൂന്നു മാസത്തേക്കു സൗജന്യ റേഷൻ, ജൻധൻ അക്കൗണ്ട് ഉടമകളായ 20 കോടി വനിതകൾക്ക് സാമ്പത്തികസഹായം തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉറപ്പാക്കുകയും ചെയ്തു. നേരിട്ടുള്ള ബാങ്ക് നിക്ഷേപങ്ങളിലൂടെ വിതരണം ചെയ്തത് 52,606 കോടിയോളം രൂപയാണ്.
20 ലക്ഷം കോടിയുടെ പാക്കേജ്
സ്വാശ്രയത്വമുള്ള ഒരു ഇന്ത്യയ്ക്ക് (ആത്മനിർഭർ ഭാരത്) രൂപം നൽകുന്നതിനായി 20 ലക്ഷം കോടിയുടെ ഒരു വലിയ ഉത്തേജക പാക്കേജും മോദി പിന്നാലെ പ്രഖ്യാപിച്ചു. ഇതിൽ, 5.94 ലക്ഷം കോടി രൂപയോളം രാജ്യത്തെ എംഎസ്എംഇ- റിയൽ എസ്റ്റേറ്റ് ഊർജവിതരണ മേഖലകൾക്കായി നീക്കിവച്ചിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മൂന്നു മേഖലകളാണിവ. കൂടാതെ, കൂടുതൽ സ്ഥാപനങ്ങൾക്കു പ്രയോജനം ലഭിക്കുന്നതിനായി എംഎസ്എംഇകളുടെ നിർവചനത്തിലും സർക്കാർ മാറ്റം വരുത്തി.
രാജ്യത്തെ ഗ്രാമീണ സമ്പദ്വ്യവസ്ഥ, കർഷകർ, കുടിയേറ്റ തൊഴിലാളികൾ, നഗരങ്ങളിൽ അധിവസിക്കുന്ന പാവപ്പെട്ടവർ, ഇടത്തരക്കാർ എന്നിവർക്കായി 3.16 ലക്ഷം കോടി രൂപയാണു മാറ്റിവച്ചിരിക്കുന്നത്. പാവപ്പെട്ട കുടുംബങ്ങൾക്കുള്ള സൗജന്യ ഭക്ഷ്യധാന്യ വിതരണം രണ്ടു മാസത്തേക്കു കൂടി ദീർഘിപ്പിക്കാനും വഴിയോരക്കച്ചവടക്കാർക്കായി പതിനായിരം രൂപയുടെ വായ്പ ലഭ്യമാക്കാനും പാക്കേജിൽ തീരുമാനിച്ചു.
മാത്രമല്ല, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 40,000 കോടി രൂപയുടെ അധിക വിഹിതവും അനുവദിച്ചു. കുടിയേറ്റ തൊഴിലാളികൾ അടക്കമുള്ള നഗരഗ്രാമീണ മേഖലകളിലെ പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇതു സഹായകമാകും.
ഫാംഗേറ്റ് അടിസ്ഥാനസൗകര്യ വികസനത്തിനായി 1.63 ലക്ഷം കോടി രൂപ അനുവദിച്ചതിനു പുറമെ, കാർഷികമേഖലയിൽ കാതലായ മാറ്റങ്ങൾക്കും കേന്ദ്രസർക്കാർ ഈ പാക്കേജിലൂടെ തുടക്കമിട്ടു. തങ്ങളുടെ ഉത്പന്നങ്ങൾ രാജ്യത്തെവിടെയും ആർക്കും വിൽക്കാൻ ഇനി മുതൽ കർഷകർക്കു സാധിക്കും. കാർഷിക ഉത്പന്നങ്ങൾക്ക് ഏറ്റവും മികച്ച വില എന്ന സ്വപ്നം ഇതിലൂടെ യാഥാർഥ്യമാവുകയാണ്.
പരിഷ്കാരങ്ങൾ യാഥാർഥ്യമാക്കി
ദീർഘനാളായി തീർപ്പുകല്പിക്കാതെ കിടന്നിരുന്ന പരിഷ്കാരങ്ങൾ യാഥാർഥ്യമാക്കുന്നതിനും ഈ കോവിഡ് കാല വെല്ലുവിളികളെ നമ്മുടെ പ്രധാനമന്ത്രി പ്രയോജനപ്പെടുത്തി.
കുടിയേറ്റ തൊഴിലാളികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഏറെ വേദനയുളവാക്കുന്നതാണ്. പക്ഷേ, നമുക്കു സാധിക്കുന്നതിന്റെ പരമാവധി ശ്രമം ഈ വിഷയത്തിൽ സർക്കാർ നടത്തുന്നുണ്ട്. 3,500 ശ്രമിക് സ്പെഷൽ ട്രെയിനുകളുടെ സേവനം, പരിശോധനകളിൽ മനുഷ്യത്വപരമായ നിലപാടുകൾ, സൗജന്യ റേഷൻ, ക്വാറന്റൈൻ സൗകര്യമൊരുക്കുന്ന സംസ്ഥാന ഭരണകൂടങ്ങൾക്കു സഹായം തുടങ്ങി പലതും.
ഭീമാകാരമായ വെല്ലുവിളികളാണ് കോവിഡ്-19 നമുക്കു മുന്നിൽ ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ കുറെയധികം വർഷങ്ങളായി നാം അനുഭവിക്കാത്ത പലതും ഇപ്പോൾ നമുക്കു മുന്നിലുണ്ട്. എന്നാൽ, മറ്റു ലോകരാഷ്ട്രങ്ങളെക്കാൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കോവിഡ് വെല്ലുവിളികളെ നേരിടാൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനങ്ങളോടു ചേർന്നുകൊണ്ട്, ഒരുമിച്ചു പ്രവർത്തിക്കാൻ നമ്മുടെ പ്രധാനമന്ത്രി സ്വീകരിച്ച നടപടികളും അദ്ദേഹത്തിന്റെ ശക്തവും ഉറപ്പുള്ളതുമായ നേതൃത്വവുമാണ് ഇതിനു കാരണം.
നരേന്ദ്ര മോദി സർക്കാർ പ്രകടിപ്പിക്കുന്ന ധീരതയും അനുകമ്പയും ഈ ദുരന്തത്തെ മറികടക്കാൻ നമ്മെ പ്രാപ്തരാക്കുമെന്നു തീർച്ച. മാത്രമല്ല, നമ്മുടെ രാജ്യത്തിനു മുന്നിൽ വലിയ അവസരങ്ങളുടെ വാതായനങ്ങൾ തുറക്കാൻ ഈ വെല്ലുവിളി നിമിത്തമാവുകയും ചെയ്യും. ഇന്ത്യയുടെ സമയം ആഗതമായിക്കഴിഞ്ഞു.
രവിശങ്കർ പ്രസാദ്
(നിയമം- നീതി, ഇലക്ട്രോണിക്സ്, ഐടി, കമ്യൂണിക്കേഷൻസ് മന്ത്രാലയങ്ങളുടെ ചുമതല
വഹിക്കുന്ന കേന്ദ്രമന്ത്രിയാണു ലേഖകൻ)