Saturday, May 30, 2020 12:01 AM IST
ഡൽഹി ഡയറി / ജോർജ് കള്ളിവയലിൽ
""നിങ്ങൾ കണ്ടിട്ടുള്ള ഏറ്റവും ദരിദ്രനും ദുർബലനുമായ ആളുടെ മുഖം ഓർമിച്ചെടുക്കുക. എന്നിട്ടു നിങ്ങൾ ചെയ്യാൻ പോകുന്ന നടപടി ഏതെങ്കിലും വിധത്തിൽ അവന് പ്രയോജനം ഉണ്ടാകുമോയെന്നു സ്വയം ചോദിക്കുക.''- കോവിഡ്-19നെ തുടർന്നു ഇന്ത്യയിലാകെ ലോക്ക്ഡൗണ് പ്രഖ്യാപിച്ചപ്പോൾ മഹാത്മാഗാന്ധിയുടെ ഈ വാചകം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓർമിച്ചിരിക്കാൻ സാധ്യതയില്ല.
ലോക്ക്ഡൗണ് മാത്രമല്ല, ഇന്ന് ഒരു വർഷം പൂർത്തിയാക്കുന്ന മോദി സർക്കാരിന്റെ പല നടപടികളും നിയമനിർമാണങ്ങളും സാന്പത്തിക നയങ്ങൾ അടക്കമുള്ള തീരുമാനങ്ങളും പാവങ്ങൾക്കു നേരിട്ടും പരോക്ഷമായും ദോഷകരമാകുകയും ചെയ്തു. ജനാധിപത്യത്തിൽ നിന്നും ജനങ്ങളിൽ നിന്നും സാമൂഹിക അകലം പാലിച്ചു കഴിയുന്ന സർക്കാർ ഈ ദുരിതകാലത്തെങ്കിലും അവർക്കരികിലേക്കു നീങ്ങിനിൽക്കണം.
പാവങ്ങൾക്കായി കക്കൂസുകൾ പണിതതും സൗജന്യ പാചകവാതക കണക്ഷനും വൈദ്യുതിയും നൽകിയതും ജൻധൻ യോജനയും ആരോഗ്യ ഇൻഷ്വറൻസും നല്ല കാര്യങ്ങൾ തന്നെ. കോവിഡ് പോലുള്ള മഹാദുരന്തങ്ങളുടെ കാലം ഏതൊരു മികച്ച ഭരണാധികാരിക്കും അത്ഭുതകരമായ മാറ്റങ്ങൾക്കു വിനിയോഗിക്കാനുള്ള അവസരം കൂടിയാണു നൽകിയത്. ഇന്ത്യയെ ലോകത്തിനു മുന്നിലെത്തിക്കാനുള്ള അവസരമാക്കി ഈ മഹാമാരിയെ മാറ്റുമെന്ന് മോദിയും വാഗ്ദാനം ചെയ്തിരുന്നു.
പക്ഷേ, ഭരണത്തിൽ തുടർച്ചയായ ആറു വർഷം പിന്നിടുന്പോൾ, രാജ്യത്തെ സാന്പത്തികനിലയും തൊഴിലില്ലായ്മയും വ്യവസായിക വളർച്ചയും കയറ്റുമതിയും മുതൽ പാവങ്ങളുടെയും കർഷകരുടെയും ദുരിതം വരെ പലതും അപകടകരമായ നിലയിലാണ്. അസംഘടിത മേഖലകളിലെ കുടിയേറ്റ, തോട്ടം, നിർമാണം, മൽസ്യതൊഴിലാളികളുടെയെല്ലാം പൊതുസ്ഥിതി ദയനീയമാണെന്നതാകും വേദനാജനകം. ലോക്ക്ഡൗണ് മൂലം വേലയും കൂലിയും നഷ്ടമായതോടെ വയറു നിറച്ചു ഭക്ഷണത്തിനു പോലും നിർവാഹമില്ലാതെ ദുരിതക്കയത്തിലേക്കാണു കോടിക്കണക്കിനു പാവങ്ങൾ വീണത്.
പലായനത്തിന്റെ ദൈന്യചിത്രം
വെള്ളവും ഭക്ഷണവും പോലുമില്ലാതെ നൂറുകണക്കിനു കിലോമീറ്ററുകൾ പലായനം ചെയ്യുന്ന പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ ദൈന്യചിത്രമാകും കോവിഡ്-19ന്റെയും രണ്ടുമാസം നീണ്ട ലോക്ക്ഡൗണിന്റെയും ഭാവിതലമുറയുടെ ഓർമച്ചിത്രമായി ശേഷിക്കുക. ബിഹാറിലെ മുസാഫർപുർ റെയിൽവേ പ്ലാറ്റ്ഫോമിൽ വീണുമരിച്ച യുവതിയെ വിളിച്ചുണർത്താൻ ശ്രമിക്കുന്ന പിഞ്ചുകുഞ്ഞിന്റെ ഹൃദയഭേദകമായ ഒറ്റ ഫോട്ടോ മതിയാകും ഈ ദുരന്തകാലത്തെ ഓർമിക്കാൻ.
കുടിയേറ്റ തൊഴിലാളികളുടെ ശ്രമിക് ട്രെയിനിന്റെ ടോയ്ലറ്റിൽ യുവാവിന്റെ മൃതദേഹം ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയതും സ്ഥിതിയെത്ര വഷളാണെന്നു വ്യക്തമാക്കുന്നു. മോഹൻലാൽ ശർമ എന്ന 38 വയസുള്ള ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയപ്പോഴേക്കും രണ്ടുദിവസമെങ്കിലും പഴക്കമുണ്ടായിരുന്നു.
ജീവിക്കാൻ മറ്റൊരു മാർഗവുമില്ലാതെയാണു ലക്ഷക്കണക്കിനു കുടിയേറ്റ തൊഴിലാളികൾ സ്വന്തം ഗ്രാമങ്ങളിലേക്ക് ഇപ്പോഴും മടങ്ങുന്നത്. ശ്രമിക് ട്രെയിനുകളിൽ മാത്രം 35 ലക്ഷം തൊഴിലാളികളാണു നാടുകളിലേക്കു മടങ്ങിയതെന്നു റെയിൽമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. നൂറു രൂപ മിച്ചം വയ്ക്കാനില്ലാതെ വിഷമിക്കുന്ന ഈ 35 ലക്ഷം തൊഴിലാളികളിൽ നിന്നു ട്രെയിൻ ടിക്കറ്റിന്റെ പണം ഈടാക്കിയെന്നതാകും കരുണയില്ലാത്ത ഭരണാധികാരികൾ ചെയ്ത വലിയ ക്രൂരത. ദുരിതത്തിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളിൽ നിന്നു യാത്രക്കൂലി വാങ്ങരുതെന്ന് ഒടുവിൽ സുപ്രീംകോടതിക്ക് ഉത്തരവ് നൽകേണ്ടിവന്നു.
നേരത്തെ ലഭിച്ച പരാതികൾ പരിഗണിക്കാതിരുന്ന കോടതിയാണു പിന്നീട് ഈ പ്രശ്നത്തിൽ സ്വമേധയാ കേസെടുത്ത് ഉത്തരവ് നൽകിയത്. വൈകിയെങ്കിലും തീരുമാനം നല്ലതായി. ഗൾഫിലും മറ്റു സംസ്ഥാനങ്ങളിലും നിന്നു ജോലി നഷ്ടപ്പെട്ടും സുരക്ഷ തേടിയും ലക്ഷക്കണക്കിനു പ്രവാസികളാണ് ഇപ്പോഴും വിഷമത്തിൽ കഴിയുന്നത്.
മോടി കൂട്ടാൻ ഡിജിറ്റൽ റാലികൾ
രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിനെങ്കിലും പാവപ്പെട്ടവർ, തൊഴിലാളികൾ, കർഷകർ, ചെറുകിട- ഇടത്തരം വ്യവസായികൾ, കച്ചവടക്കാർ തുടങ്ങിയവർ മുതൽ പ്രവാസികൾ വരെയുള്ളവർക്കു നേരിട്ടുള്ള സാന്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നെങ്കിൽ എന്നാകും പലരും ആശിക്കുക. പക്ഷേ അടവുകളിലും തന്ത്രങ്ങളിലും അഗ്രഗണ്യനായ മോദി കോവിഡ് മഹാമാരിയുടെ ദുരന്തത്തെ പോലും തനിക്കനുകൂലമാക്കി മാറ്റാനുള്ള അവസരമായാണു രാഷ്ട്രത്തോടു നടത്തിയ പ്രസംഗങ്ങളെ കൂടുതലായും ഉപയോഗപ്പെടുത്തിയത്.
മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിന്റെ പ്രഥമ വാർഷികം പ്രമാണിച്ച് രാജ്യമൊട്ടാകെ ബിജെപി പ്രവർത്തകരുടെ 500-ലേറെ ഡിജിറ്റൽ റാലികളും വെർച്വൽ കോണ്ഫറൻസുകളും നടത്തുമെന്നാണ് പ്രഖ്യാപനം. ബിഹാറിൽ ഉടൻ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കേണ്ട സാങ്കേതികവിദ്യയെക്കുറിച്ചു പറയാനും ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവിന് നാക്കേറെയുണ്ടായി. പത്തു കോടി കുടുംബങ്ങൾക്ക് മോദിയുടെ കൈപ്പടയുള്ള കത്തും കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന ലഘുലേഖയും എത്തിക്കുമെന്നും ബിജെപി പറയുന്നു. കൊടിയ ദുരിതത്തിലായ ജനത്തിന് ആശ്വാസമായി 10,000 രൂപ പോലും നൽകാതെയാണു കത്തും ലഘുലേഖയും വിതരണം ചെയ്യാൻ ലക്ഷക്കണക്കിനു രൂപ പൊടിക്കുന്നതെന്നതു വൈരുധ്യമാകും.
സാന്പത്തിക സ്ഥിതി വഷളാകുന്പോഴും ലോകത്തിലെ ഏറ്റവും കൂടിയ വളർച്ചാനിരക്ക് ഇന്ത്യ നേടുമെന്നാണ് ബിജെപി നേതാക്കൾ ഇന്നലെ നടത്തിയ വാഗ്ദാനവും അവകാശവാദവും. സാന്പത്തിക വളർച്ച ഈ വർഷം തന്നെ പൂജ്യത്തിലും താഴേയ്ക്കു കൂപ്പുകുത്തുമെന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാർച്ചിൽ അവസാനിച്ച മൂന്നു മാസക്കാലത്ത് വളർച്ച 3.1 ശതമാനമായിരുന്നുവെന്നു കേന്ദ്രം ഇന്നലെ പുറത്തുവിട്ട കണക്കിൽ പറയുന്നു. മുന്നോട്ടു സ്ഥിതി വഷളാകുകയും ചെയ്യും.
ഏച്ചുകെട്ടിയതും മുഴച്ചുപോയതും
കോവിഡിനു മുന്പുള്ള കാലത്തു മോദി സർക്കാരിന്റെ വലിയ നേട്ടങ്ങളായി ചിത്രീകരിച്ച പലതും ആർഎസ്എസിന്റെ രാഷ്ട്രീയവും മതപരവുമായ അജൻഡകളുടെ നടപ്പാക്കൽ മാത്രമായിരുന്നു. രാജ്യത്താകെ കാര്യമായ ഭിന്നതകൾക്കും നീണ്ട സമരങ്ങൾക്കും വഴിതെളിച്ച പൗരത്വ ഭേദഗതി നിയമം, മുത്തലാക്ക് നിരോധന നിയമം, ജമ്മു കാഷ്മീരിനു പ്രത്യേക പദവി നൽകിയ അനുച്ഛേദം 370 റദ്ദാക്കലും സംസ്ഥാനത്തെ ജമ്മുകാഷ്മീരും ലഡാക്കുമായി വെട്ടിമുറിച്ച് കേന്ദ്രഭരണ പ്രദേശമാക്കിയതുമെല്ലാം ഇതിൽ മുഖ്യമാണ്.
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി ട്രസ്റ്റ് രൂപീകരിച്ചു പൂജ നടത്തിയതും വൻകിട വ്യവസായികളുടെ കോർപറേറ്റ് നികുതി ഗണ്യമായി വെട്ടിക്കുറച്ചതും പെട്രോളിന്റെയും ഡീസലിന്റെയും നികുതികൾ കുത്തനെ കൂട്ടിയതും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ സ്വകാര്യ മുതലാളിമാർക്കു വിറ്റതുമെല്ലാം നേട്ടങ്ങളുടെ പട്ടികയിലുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 23 മുതൽ മൂന്നു ദിവസം നീണ്ട ഡൽഹിയിലെ വർഗീയ കലാപത്തിൽ 58 പേർ മരിച്ചതും ലോക്ക്ഡൗണിനെ തുടർന്നുള്ള യാതനകളിൽ നൂറോളം തൊഴിലാളികൾ മരിച്ചതും ഒരു സർക്കാരിനും ഭൂഷണമല്ല. കോവിഡ് ഭീഷണിക്കിടയിലും മധ്യപ്രദേശിലെ എംഎൽഎമാരെ ചാക്കിട്ടുപിടിച്ച് ജനം തോൽപിച്ച ബിജെപിയെ വീണ്ടും അധികാരത്തിലേറ്റിയതു ജനാധിപത്യത്തിനും നല്ലതല്ല.
ജമ്മു കാഷ്മീരിൽ നിന്നു ലഡാക്കിനെ മുറിച്ചുമാറ്റിയതും കര, വ്യോമ, നാവിക സേനാ തലവന്മാരെ നിഷ്പ്രഭരാക്കി സംയുക്ത സൈനിക മോധാവിയായി ഇഷ്ടക്കാരനായ ബിപിൻ റാവത്തിനെ നിയമിച്ചതുപോലും ചൈനയുടെ പുതിയ അതിർത്തി കടന്നുകയറ്റത്തിനും ഇന്ത്യയുടെ മേലുള്ള സമ്മർദത്തിനും കാരണമായെന്നതു വെറും ആരോപണമല്ല.
മുന്പൊരിക്കലുമില്ലാത്ത രീതിയിൽ അയൽരാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ വഷളായതു മോദിക്കു തലവേദനയും രാജ്യത്തിനു ക്ഷീണവുമായി. പാക്കിസ്ഥാനെയും നേപ്പാളിനെയും ചേർത്ത് മേഖലയിൽ ചൈന ഉയർത്തുന്നതു വെല്ലുവിളി മാത്രമല്ല, രാജ്യസുരക്ഷയ്ക്കു ഭീഷണിയാകുന്ന അപായസൂചനയുമാണ്. ഭൂട്ടാൻ ഒഴികെയുള്ള എല്ലാ അയൽരാജ്യങ്ങളും ഇന്ത്യയ്ക്കു വെല്ലുവിളി ഉയർത്തുകയുമാണ്.
പ്രവൃത്തികൾ പ്രത്യാശയുടേതാകട്ടെ
സാന്പത്തിക രംഗത്തുണ്ടായ മാന്ദ്യം രൂക്ഷമാകുന്നതും തൊഴിലില്ലായ്മ 46 വർഷത്തിനിടയിലെ ഏറ്റവും കൂടിയ തോതിലേക്കു വളർന്നതുമാകും പക്ഷേ മോദി സർക്കാരിന്റെ വലിയ പരാജയം. ബിസിനസുകളും വ്യവസായങ്ങളും സർവത്ര അടഞ്ഞുകിടക്കുകയും വലിയ തകർച്ചയെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. കോടിക്കണക്കിനു പേർക്കു തൊഴിലും ശന്പളവും നഷ്ടമാകുന്നു.
തൊഴിലാളികളും കർഷകരും അടക്കം സാധാരണ ജനങ്ങൾക്കു പ്രതീക്ഷയും പ്രത്യാശയും ക്ഷേമവും നൽകാനും രാജ്യത്തിനു വികസനവും സാന്പത്തിക വളർച്ചയും സമാധാനവും സൗഹാർദവും ഉറപ്പാക്കാനുമാകട്ടെ ഇനിയുള്ള നാലു വർഷം മോദി ഉപയോഗിക്കേണ്ടത്.
കോവിഡിൽ കുടുങ്ങിയ ദേശാടനം
പ്രധാനമന്ത്രിയായ ശേഷം ആദ്യമായി വിദേശയാത്രയില്ലാതെ തുടർച്ചയായ അഞ്ചു മാസം പൂർത്തിയാക്കിയിരിക്കുകയാണു നരേന്ദ്ര മോദി. കോവിഡിന്റെ ഭീഷണി മൂലം അടുത്ത നവംബർ വരെ വിദേശയാത്ര ഉപേക്ഷിക്കാനും മോദി നിർബന്ധിതനാകും. അങ്ങനെയായാൽ വിദേശയാത്രകളില്ലാതെ ഒരു വർഷം തികയ്ക്കാനും മോദി നിർബന്ധിതനാകും.
നവംബറിൽ വിയറ്റ്നാമിൽ നടക്കേണ്ട കിഴക്കേനേഷ്യൻ രാജ്യങ്ങളുടെ ഉച്ചകോടിയിലും ഇതിനു പിന്നാലെ നവംബർ 21-22 തീയതികളിൽ സൗദി അറേബ്യയിലെ റിയാദിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ജി 20 ഉച്ചകോടിയിലും പങ്കെടുക്കാനാണു മോദിയുടെ ഇപ്പോഴുള്ള ശ്രമം.
ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയയിൽ കഴിഞ്ഞ നവംബർ 13, 14 തീയതികളിൽ നടന്ന പതിനൊന്നാമത് ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടിയിൽ പങ്കെടുത്തു നവംബർ 16ന് ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം ഇന്ത്യക്കു പുറത്തുപോകാൻ മോദിക്കായില്ല. കോവിഡ്-19 ലോകമെങ്ങും പരിഭ്രാന്തി പരത്തിയതോടെ വിദേശയാത്രകളുടെ സാധ്യതകൾ പോലും തത്കാലം അടഞ്ഞു.
പ്രധാനമന്ത്രിയായ ശേഷം 59 വിദേശയാത്രകളിലായി 60 രാജ്യങ്ങളാണു മോദി സന്ദർശിച്ചത്. ഇതിൽ അമേരിക്ക, റഷ്യ, ജർമനി തുടങ്ങി നിരവധി രാജ്യങ്ങളിൽ പലതവണ പര്യടനം നടത്തി. അഞ്ചു വർഷം കൊണ്ടു മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് നടത്തിയ വിദേശസഞ്ചാരങ്ങളുടെ ഇരട്ടിയാണ് മോദി നടത്തിയത്.
പ്രധാനമന്ത്രിയായുള്ള മോദിയുടെ ആദ്യ ഭരണകാലത്തെ 2018 വരെയുള്ള യാത്രകൾക്കായി 2,021 കോടി രൂപ ചെലവഴിച്ചതായി അന്നത്തെ വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് രാജ്യസഭയെ അറിയിച്ചിരുന്നു. എയർ ഇന്ത്യ വിമാനം ചാർട്ടർ ചെയ്തതിന് 1,583.18 കോടി, വിമാനത്തിന്റെ അറ്റകുറ്റപ്പണികൾക്ക് 429.25 കോടി, ഹോട്ട്ലൈൻ ചെലവായി 9.11 കോടി രൂപ എന്നിങ്ങനെയാണ് ചെലവ്.