Tuesday, May 26, 2020 11:49 PM IST
കോവിഡ്-19 രോഗപ്രതിരോധത്തിന്റെ ഭാഗമായുള്ള അടച്ചിടൽ ആരംഭിച്ചിട്ട് രണ്ടു മാസം പിന്നിട്ടിരിക്കുന്നു. ഇക്കാലയളവിൽ ലോകം മുഴുവൻ ഉത്കണ്ഠയോടെ തിരിച്ചറിഞ്ഞ ഒരു കാര്യം കോവിഡ് വൈറസിനെ കൈപ്പിടിയിലൊതുക്കാൻ നമുക്കിനിയും സമയം വേണ്ടിവരുമെന്നതാണ്. കോവിഡുമായി സമരസപ്പെട്ടു പോകുകയാണ് തല്കാലം കരണീയമായ മാർഗമെന്ന് ഉറപ്പായി.
ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിൽ, തുടക്കം മുതൽ നിലവിലുണ്ടായിരുന്ന നിരവധി നിയന്ത്രണ മേഖലകളിൽ നമ്മുടെ രാജ്യത്തും ഇളവുകൾ നൽകിയ സർക്കാർ നടപടി നൽകുന്ന സൂചനയും മറ്റൊന്നല്ല. വ്യാപാര, വ്യവസായ മേഖലകളിലും ഗതാഗത, വിദ്യാഭ്യാസ മേഖലകളിലും കർശനമായ നിയന്ത്രണങ്ങളോടെ ചില ഇളവുകൾ അനുവദിക്കപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പൊതു ഇടങ്ങളിലെ എസ്എംഎസ് - സാമൂഹ്യഅകലം പാലിക്കൽ, മുഖാവരണം ധരിക്കൽ, സോപ്പുപയോഗിച്ചുള്ള കൈകഴുകൽ എന്നിവ. ഏതായാലും ജനജീവിതം സാധാരണഗതിയിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണിപ്പോൾ.
അതിജീവനം
അതിജീവനത്തിനുള്ള മനുഷ്യന്റെ അടങ്ങാത്ത ത്വര മറനീക്കി പുറത്തുവന്ന അനേകം സംഭവങ്ങൾക്ക് ഈ ദിവസങ്ങളിൽ നാം സാക്ഷിയായി. സ്വന്തം വീടും നാടും നൽകുന്ന സുരക്ഷിതബോധത്തിന്റെ കുളിർമയിലേക്കു ചേക്കേറാൻ അതിസാഹസിക യാത്രകൾ നടത്തിയ അനേകരെ നാം കണ്ടു. അതിലൊരാളാണ് വാഹനാപകടത്തിൽ പരിക്കുപറ്റി ഡൽഹിയിൽ ചികിത്സയിലായിരുന്ന തന്റെ അച്ഛനുമായി 1,300 കിലോമീറ്റർ ദൂരെയുള്ള ബിഹാറിലെ ദർഭംഗയിലേക്കു സൈക്കിളിൽ സവാരിക്കു മുതിർന്ന പതിനഞ്ചു വയസുള്ള ജ്യോതികുമാരി എന്ന പെണ്കുട്ടി. കൂട്ടപ്പലായനത്തിനു നിർബന്ധിതരായ ഹതഭാഗ്യരിൽ ചിലർ വഴിയിൽ തളർന്നുവീണു ലോകത്തോടു വിടപറഞ്ഞ സംഭവങ്ങളും നാം വേദനയോടെ നോക്കിക്കണ്ടു. സ്വന്തം വീട്ടിലും നാട്ടിലുമെത്തിയാൽ ഉണ്ടായേക്കാവുന്ന സാന്പത്തിക ലാഭനഷ്ടങ്ങളായിരുന്നില്ല അവരുടെ ലക്ഷ്യം.
ജീവനോപാധികൾ തേടി അകലങ്ങളിലേക്കും കടലിനക്കരകളിലേക്കുമൊക്കെ പോയവർ, രോഗത്തിന്റെയും രോഗവ്യാപനത്തിന്റെയും നേർകാഴ്ചയിൽ മാനസികവും സാമൂഹികവുമായ സ്വസ്ഥതയ്ക്കുവേണ്ടിയുള്ള പരക്കം പാച്ചിലിന്റെ ഭാഗമായിട്ടായിരുന്നു ഒട്ടുമിക്ക മടക്കയാത്രകളും.
മിഥ്യാധാരണകൾ
ആവശ്യത്തിലേറെ പണം കൈയിലുണ്ടെങ്കിൽ എന്തും സാധിക്കുമെന്ന മിഥ്യാധാരണയുടെ ചീട്ടുകൊട്ടാരങ്ങൾ ഈ കോവിഡ് കാലത്ത് ഒന്നൊന്നായി തകർന്നുവീണ കാഴ്ചകളാണ് നമുക്കു ചുറ്റും. സാന്പത്തിക ശേഷിയുടെയും ആയുധ ബലത്തിന്റെയുമൊക്കെ കാര്യത്തിൽ ലോക നെറുകയിൽ നിന്നവർ കൊറോണ എന്ന പരമാണുവിന്റെ മുന്നിൽ പകച്ചുപോയി. ദൈവത്തേക്കാൾ മനുഷ്യൻ വളർന്നുവെന്ന പൊതുബോധത്തിനാണ് ഓർക്കാപ്പുറത്തു പ്രഹരമേറ്റത്. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും എന്ന ബൈബിൾ വചനം പ്രസക്തമാകുന്നത് ഇവിടെയാണ്.
പ്രത്യാശാഭരിതമായൊരു ജീവിതത്തിനു പ്രതിസന്ധികളെ അതിജീവിക്കാൻ താരതമ്യേന എളുപ്പമുള്ളതായി മനഃശാസ്ത്ര മേഖലയിലെ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ പ്രത്യാശയ്ക്ക് ഒരു മതാത്മക അടിത്തറയുണ്ട്. അത് ഈശ്വര വിശ്വാസമാണ്. ഇതു മനസിലാക്കിത്തന്നെയാണ് ഭാരതത്തിന്റെ ഭരണഘടനാ ശില്പികൾ പൗരൻമാരുടെ മനഃസാക്ഷി സ്വാതന്ത്ര്യം മൗലികാവകാശ പട്ടികയിൽപെടുത്തിയത്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അതിന്റെ കർമങ്ങൾ അനുഷ്ഠിക്കാനും ആ വിശ്വാസം പ്രഘോഷിക്കാനും രാജ്യത്തെ എല്ലാ പൗരൻമാർക്കും അവകാശം നൽകപ്പെട്ടിട്ടുണ്ട്. ഇത് ഒരു മൗലികാവകാശമാണെങ്കിലും സന്മാർഗത്തെയും പൊതുനന്മയെയും ഹനിക്കാത്തതും സദാചാരത്തിനു നിരക്കുന്നതുമായിരിക്കണം. പരിധി വിട്ടാൽ മതാനുഷ്ഠാനങ്ങൾക്കും ആചാരങ്ങൾക്കും ഭരണഘടനയുടെ പരിരക്ഷ ഉണ്ടാവില്ല.
ഇനിയും വൈകണോ?
രാജ്യത്ത് പൊതു അടിയന്തരാവസ്ഥ ഇപ്പോഴില്ലാത്ത സാഹചര്യത്തിൽ, കോവിഡ് -19നെ പ്രതിരോധിക്കാനുള്ള കർശനമായ നിബന്ധനകൾക്കു വിധേയമായി ആരാധനാലയങ്ങൾ അതാതു മതങ്ങളിലെ വിശ്വാസികൾക്കു പരസ്യാരാധനയ്ക്കായി തുറന്നു കൊടുക്കാൻ ഇനിയും വൈകേണ്ട കാര്യമില്ല. സമൂഹാരാധനകളും കൂട്ടപ്രാർഥനകളും മനുഷ്യന്റെ ആത്മീയാരോഗ്യം പരിപോഷിപ്പിക്കാനും സുസ്ഥിതി അനുഭവവേദ്യമാക്കാനും അത്യന്താപേക്ഷിതമാണ്. ഇതു മാനസികാരോഗ്യനില പുഷ്ടിപ്പെടുത്തുകയും സാമൂഹികവും ശാരീരികവുമായ സന്തുലിതാവസ്ഥ നിലനിർത്താനും പരിപോഷിപ്പിക്കാനും സഹായിക്കുകയും ചെയ്യുമെന്നു ലോകാരോഗ്യസംഘടനയുടെ ചില പഠനങ്ങളിൽനിന്നു വ്യക്തമാണ്.
2005ലെ ദുരന്തനിവാരണ നിർവഹണ നിയമം, പുനരധിവാസ പ്രവർത്തനങ്ങളിൽ മനഃശാസ്ത്രപരവും സാമൂഹികവുമായ ഘടകങ്ങളുടെ പ്രാധാന്യം എടുത്തു പറയുന്നുണ്ട്. ജനങ്ങളുടെ പാരന്പര്യങ്ങൾ, മൂല്യങ്ങൾ, വിശ്വാസാനുഷ്ഠാനങ്ങൾ തുടങ്ങിയവയ്ക്കു പുനരധിവാസ പ്രവർത്തനങ്ങളിൽ പ്രത്യേക പരിഗണന നൽകണമെന്നു നിയമം നിഷ്കർഷിക്കുന്നു. ഇതുകൂടി പരിഗണിച്ചാവണം കെസിബിസി അടക്കമുള്ള കേരളത്തിലെ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ, ആരാധനാലയങ്ങളിലെ സന്പൂർണ നിയന്ത്രണത്തിൽ ഇളവുകൾ ആവശ്യപ്പെട്ടു സംസ്ഥാന മുഖ്യമന്ത്രിക്ക് അടുത്തയിടെ നിവേദനം നൽകിയത്. ഇതേ ആവശ്യമുന്നയിച്ചു ഹൈക്കോടതിയിൽ ഒരു പൊതുതാൽപര്യ ഹർജി സമർപ്പിച്ചിട്ടുണ്ട്.
പ്രതിസന്ധികളെ മറികടക്കാൻ
ഈശ്വര വിശ്വാസത്തിലും ആത്മീയതയിലും അടിത്തറയുള്ള ജീവിതങ്ങൾക്കു പ്രതിസന്ധികളെ കൈകാര്യം ചെയ്യാൻ കൂടുതൽ നൈപുണ്യമുള്ളതായി പഠനങ്ങളിൽ കണ്ടിട്ടുണ്ട്. മതവിശ്വാസങ്ങളും വിശ്വാസാധിഷ്ഠിതമായ ജീവിതചര്യകളും ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താനും പുഷ്ടിപ്പെടുത്താനും സഹായിക്കുമെന്നത് അവരുടെ അനുഭവമാണ്. മഹാഭൂരിപക്ഷം ഭാരതീയരും ഈശ്വര വിശ്വാസികളാണെന്നുള്ളത് ആർക്കും അവഗണിക്കാനാവില്ല.
ആരാധനാലയങ്ങളിലെ സാന്നിധ്യവും സമൂഹ പങ്കാളിത്തവും ലോകാരോഗ്യ സംഘടന പറഞ്ഞ സുസ്ഥിതി കൈവരിക്കാൻ ഏറെ സഹായകമായ കാര്യങ്ങളാണെന്നുള്ളതു നമ്മുടെ ഭരണാധികാരികൾ തിരിച്ചറിയണം. കർശനമായ നിയന്ത്രണങ്ങൾക്കു വിധേയമായിത്തന്നെ വിശ്വാസികൾക്കു തങ്ങളുടെ ആരാധനാലയങ്ങളിൽ പ്രവേശിക്കാനും സമൂഹാരാധന നടത്താനും അവസരമുണ്ടാക്കണം.
കോവിഡ് -19 ഏല്പിച്ച ആഘാതത്തിൽനിന്നു മുക്തി ആവശ്യമുള്ളവർ അനേകരുണ്ട്. അവർക്കെല്ലാം പ്രത്യാശയും പ്രതീക്ഷയും നൽകാൻ നമുക്കാകണം. ഇവിടെയാണ് ഈശ്വര ചിന്തയുടെയും സമൂഹപ്രാർഥനയുടെയും ആത്മീയ പ്രവർത്തനങ്ങളുടെയുമെല്ലാം പ്രസക്തി ഏറുന്നത്.
മാർക്കറ്റുകളും ഷോപ്പിംഗ് കോംപ്ലക്സുകളും തുറന്നു കൊടുത്തു. ഓഫീസുകളും പൊതുഗതാഗതവും നിയന്ത്രണവിധേയമായി പ്രവർത്തനം ആരംഭിച്ചു. അങ്ങനെയെങ്കിൽ ആരാധനാലയങ്ങളെ - അന്പലങ്ങൾ, മോസ്കുകൾ, പള്ളികൾ, ഗുരുദ്വാരകൾ - മാത്രം എന്തിനു മാറ്റിനിർത്തണം? അമേരിക്ക, ഫ്രാൻസ്, ജർമനി, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ അടച്ചിട്ടിരുന്ന ആരാധനാലയങ്ങൾ തുറന്നു കൊടു ത്തിരിക്കുന്നു.
കൊറോണ വൈറസ് വ്യാപനത്തിന്റെ ആരംഭത്തിലുണ്ടായിരുന്ന അവസ്ഥയല്ല ഇപ്പോഴുള്ളത്. നിയന്ത്രണങ്ങൾക്കു വിധേയപ്പെടാൻ തുടക്കത്തിൽ ജനങ്ങളുടെമേൽ സമ്മർദവും പോലീസ് നടപടികളും വേണ്ടിവന്നു. ഇന്നാകട്ടെ കോവിഡ് രോഗ പ്രതിരോധത്തെക്കുറിച്ച് അത്യാവശ്യം ബോധവും വിവരവുമൊക്കെ സാധാരണക്കാരിലും പ്രകടമാണ്. ജനങ്ങളെ പൂർണമായും വിശ്വാസത്തിൽ എടുത്തുകൊണ്ടു കോവിഡിനൊപ്പവും കോവിഡാനന്തര കാലത്തും ജീവിതം മുന്നോട്ടു നയിക്കാൻ ജനങ്ങളെത്തന്നെ ഉത്തരവാദിത്വം ഏൽപ്പിക്കുകയാണ് ഭരണകൂടങ്ങൾ ഇപ്പോൾ ചെയ്യേണ്ടത്. സർവമേഖലകളിലും ജന ജീവിതം സാധാരണ രീതിയിലേക്കു മടക്കി കൊണ്ടുവരണം, ആത്മീയ മേഖലയിലടക്കം.
ഡോ. ടി.ജെ. തേരകം
(നാഷണൽ ലോയേഴ്സ് ഫോറം ഓഫ് റിലിജയസ് ആൻഡ് പ്രീസ്റ്റ്സ് എന്ന സംഘടനയുടെ സംസ്ഥാന ഘടകത്തിന്റെ അധ്യക്ഷനാണ് ലേഖകൻ)