Saturday, May 23, 2020 11:28 PM IST
ഒറ്റക്കെട്ടായി, ഒന്നാമത്: മുഖ്യമന്ത്രി പിണറായി വിജയൻ
എൽഡിഎഫ് സർക്കാർ നാലുവർഷം പൂർത്തിയാക്കി അഞ്ചാം വർഷത്തിലേക്കു കടക്കുന്നത് ആഘോഷങ്ങളില്ലാതെ. മനുഷ്യരാശി അതിന്റെ ചരിത്രത്തിൽ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നായ കോവിഡ് -19 മഹാമാരിയെ അതിജീവിക്കാനുള്ള പോരാട്ടത്തിനിടയിലാണ് ഈ മേയ് 25 കടന്നുവരുന്നത്. ""ഒന്നാണ് നാം; ഒന്നാമതാണ്'' എന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്നത് ഏതു പ്രതിസന്ധിയെയും നേരിട്ട അനുഭവം കൊണ്ടുതന്നെ. കഴിഞ്ഞ നാലു വർഷങ്ങളിൽ വലിയ പരീക്ഷണങ്ങൾ തേടിയെത്തി. 2018ലെ മഹാപ്രളയം, കഴിഞ്ഞ വർഷം വന്ന അതിതീവ്ര മഴ, ഓഖി, നിപ്പ എന്നിവ കേരളത്തെ കഠിനമായി ബാധിച്ചു. അവയുടെ ആഘാതത്തിൽനിന്നു കരകയറാനും പുനർനിർമാണ പദ്ധതി ആവിഷ്കരിച്ചു മുന്നോട്ടുവരുന്പോഴാണ് കോവിഡ് എത്തിയത്. ഒരുപക്ഷേ, എല്ലാ വികസന പ്രവർത്തനങ്ങളും സ്തംഭിച്ചുപോകുമായിരുന്നു. അത്തരമൊരു ദുരവസ്ഥയിലേക്കു നാടിനെ തള്ളിവിടാതെ നവകേരള സൃഷ്ടിക്കായുള്ള ഉറച്ച ചുവടുവയ്പ്പിനു നമുക്കു കഴിഞ്ഞു- അതാണ് ഈ വാർഷിക വേളയിൽ അഭിമാനപൂർവം പറയാവുന്ന കാര്യം.
നവകേരള കർമപദ്ധതിയുടെയും മിഷനുകളുടെയും ഫലപ്രാപ്തിയെ സൂചിപ്പിക്കുന്നതാണ് കോവിഡ് കാലത്തെ നമ്മുടെ അതിജീവന അനുഭവങ്ങൾ. ലൈഫ് മിഷനു കീഴിൽ 2,19,154 വീടുകളുടെ നിർമാണമാണ് ഇതുവരെ പൂർത്തിയാക്കിയത്. പൊതുവിദ്യാലയങ്ങൾ ഹൈടെക്കായി മാറിയിരിക്കുന്നു.
390 കിലോമീറ്റർ നീളത്തിൽ പുഴകളും 36,000 കിലോമീറ്റർ നീർച്ചാലുകളും പുനരുജ്ജീവിച്ചതുൾപ്പെടെ കേരളത്തിന്റെ പച്ചത്തുരുത്തുകൾ തിരിച്ചുപിടിക്കാനുള്ള മുന്നേറ്റമാണ് ഹരിതകേരളം മിഷനിലൂടെ സാധ്യമായത്. തരിശുരഹിതമായ 26 ഗ്രാമങ്ങളും മൂന്നര ലക്ഷം ടണ് പച്ചക്കറിയുടെ അധിക ഉത്പാദനവും ഈ മിഷന്റെ നേട്ടങ്ങളാണ്.
ഇന്ത്യയിൽ ആദ്യ കോവിഡ് ബാധ ഉണ്ടായത് കേരളത്തിലാണ്. ഉയർന്ന ജനസാന്ദ്രതയും പ്രവാസി കേരളീയരുടെ എണ്ണക്കൂടുതലും ഇവിടെ കൂട്ടമായി പാർക്കുന്ന അതിഥി തൊഴിലാളികളും- ഇങ്ങനെ രോഗബാധ പടരാനുള്ള എല്ലാ സാഹചര്യവുമുള്ള സംസ്ഥാനമാണ് നമ്മുടേത്. അത്തരമൊരു അപകടത്തിൽനിന്ന് നാടിനെ സംരക്ഷിക്കാൻ നമുക്ക് വലിയ ഒരളവിൽ സാധിച്ചു. സർക്കാർ സംവിധാനങ്ങളും ജനങ്ങളും ഒന്നിച്ച് ജാഗ്രതയോടെ ഇടപെട്ടു.
നമ്മുടെ സാമൂഹ്യ സന്നദ്ധസേനയും പോലീസും ഫയർ ആൻഡ് റെസ്ക്യു സേനയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ സംവിധാനങ്ങളാകെയും ഒരേ ചരടിൽ കോർത്തതുപോലെയാണു കോവിഡ് പ്രതിരോധത്തിൽ അണിചേർന്നത്. കൊറോണ വൈറസ് ബാധയ്ക്കു മുന്നിൽ നാം നിസംഗരായില്ല. എല്ലാവരെയും ഉൾച്ചേർക്കുന്ന പ്രതിരോധ നയമാണ് ആവിഷ്കരിച്ചത്. കേരളമാണ് ഈ ദുരിതകാലത്തെ അതിജീവിക്കാനുള്ള 20,000 കോടി രൂപയുടെ ഉത്തേജക പാക്കേജ് രാജ്യത്താദ്യമായി പ്രഖ്യാപിച്ചത്. സമൂഹ അടുക്കളകളിലൂടെയുള്ള ഭക്ഷണ വിതരണവും സൗജന്യ രോഗചികിത്സയും കോവിഡ് ആശുപത്രികളുടെ അതിവേഗത്തിലുള്ള സജ്ജീകരണവും കേരളത്തിന്റെ സവിശേഷ നേട്ടങ്ങളാണ്.
50,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ വികസനം ബജറ്റിനു പുറത്തു പണം കണ്ടെത്തി നടപ്പാക്കാൻ കേരളം ആവിഷ്കരിച്ച കിഫ്ബി നമ്മുടെ പുനരുജ്ജീവനത്തിന്റെ തനതു വഴിയാണ്.
അസാധ്യമെന്ന് വിധിയെഴുതി തള്ളിക്കളഞ്ഞ വൻകിട പദ്ധതികൾ സാധ്യമാക്കിയതിന്റെ റെക്കോഡും ഓർമിക്കേണ്ടതുണ്ട്. അതിലൊന്നു ഗെയിൽ പൈപ്പ് ലൈനാണ്. മുടങ്ങിക്കിടന്ന കൊച്ചി- ഇടമണ് വൈദ്യുതി പ്രസരണ ലൈൻ യാഥാർഥ്യമാക്കിയത് ഉൗർജരംഗത്തെ ശ്രദ്ധേയ കാൽവയ്പ്പാണ്. കാസർഗോഡ് - തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽവേയുടെ പ്രാരംഭ പ്രവർത്തനം പുരോഗമിക്കുന്നു.
കോവിഡ് ലോകസന്പദ് വ്യവസ്ഥയെതന്നെ ദുർബലപ്പെടുത്തിയിരിക്കുന്നു. ഭക്ഷ്യ കാർഷിക സംഘടന ഭക്ഷ്യക്ഷാമവും അന്താരാഷ്ട്ര തൊഴിൽ സംഘടന കടുത്ത തൊഴിലില്ലായ്മയും പ്രവചിച്ചിരിക്കുന്നു. ഇതുതന്നെയാണ് ഇനിയുള്ള നാളുകളിൽ നാം നേരിടുന്ന വെല്ലുവിളി. അതു മുന്നിൽ കണ്ടുകൊണ്ടാണ് സുഭിക്ഷ കേരളം, വ്യവസായ ഭദ്രത എന്ന രണ്ടു പദ്ധതികൾക്കു തുടക്കം കുറിച്ചത്.
നിക്ഷേപകർ കേരളത്തിന്റെ സുരക്ഷിതമായ അന്തരീക്ഷത്തെക്കുറിച്ചു പറഞ്ഞുതുടങ്ങിയിട്ടുണ്ട്. പുതിയ സംരംഭകരെ ആകർഷിക്കാനായി പ്രധാന വ്യവസായ ലൈസൻസുകളും അനുമതികളും അപേക്ഷിച്ച് ഏഴു പ്രവൃത്തിദിവസങ്ങൾക്കകം നൽകുന്നതടക്കമുള്ള തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. മൾട്ടി മോഡൽ ലോജിസ്റ്റിക്സ് സെന്ററുകൾ, കാർഷികോത്പന്നങ്ങളുടെ മൂല്യവർധനയ്ക്കുള്ള സംരംഭങ്ങൾ തുടങ്ങിയവയും ഇതിന്റെ ഘടകങ്ങളാണ്.
കോവിഡ് തീവ്രമായി ബാധിച്ച വിവിധ ഭാഗങ്ങളിൽ പ്രവാസി കേരളീയർ ജീവിക്കുന്നുണ്ട്. കേരളത്തിന്റെ ഇന്നത്തെ പുരോഗതിക്കു നിർണായക സംഭാവനകൾ നൽകിയ പ്രവാസി സമൂഹം എല്ലാ പ്രതിസന്ധിഘട്ടത്തിലും നമുക്കു താങ്ങും തണലുമായി നിന്നവരാണ്. അവർ പലരും സ്വന്തം മണ്ണിലേക്കു തിരിച്ചെത്തുകയാണ്. അവർക്കു സുരക്ഷിതത്വം ഒരുക്കാനും തുടർന്നങ്ങോട്ടുള്ള ജീവിതത്തിനു പിന്തുണ നൽകാനുമുള്ള ശ്രമങ്ങളാണ് നാം ഇപ്പോൾ നടത്തുന്നത്.
പ്രതിസന്ധികളിൽ കാലിടറാതെ ദുരന്തങ്ങളെ അതിജീവിച്ചാണ് സർക്കാർ നാലുവർഷം പിന്നിട്ടത്. നമ്മുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽനിന്നു പിന്നോട്ടടിപ്പിക്കാൻ ഒരു ദുരന്തത്തിനും സാധ്യമായില്ല. എതിർപ്പിനു വേണ്ടിയുള്ള എതിർപ്പും കുപ്രചാരണങ്ങളും സർക്കാരിന്റെ പ്രയാണത്തെ തളർത്തിയില്ല.
പാഴാക്കിയ നാല് വർഷം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കോവിഡ് ബാധ മനുഷ്യരാശിയെ പ്രതിസന്ധിയിലാക്കിയപ്പോൾ കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് അതൊരു കച്ചിത്തുരുന്പായാണ് മാറിയത്. നാല് വർഷത്തെ ഭരണ പരാജയവും ധൂർത്തും അഴിമതിയും കെടുകാര്യസ്ഥതയും മറച്ചു വച്ച് കോവിഡിലൂടെ പിടിച്ചുകയറി രക്ഷപ്പെടാനാവുമോ എന്നാണ് സർക്കാരിന്റെ നോട്ടം. വൻ പിആർ കന്പനികളുടെ അകന്പടിയോടെ സിപിഎമ്മിന്റെ സൈബർ സേന നടത്തുന്ന പ്രചാരണ കോലാഹലങ്ങൾക്ക് പക്ഷേ സത്യത്തെ മൂടിവയ്ക്കാനാവില്ല.
കോവിഡ് വ്യാപനം ചെറുക്കുന്നതിൽ കേരളം കൈവരിച്ച നേട്ടം സംസ്ഥാനത്തെ ജനങ്ങളുടെയും ആരോഗ്യസംവിധാനത്തിന്റെയും നേട്ടമാണ്. രാജഭരണകാലത്ത് അടിത്തറയിട്ട് കേരള രൂപീകരണത്തിന് ശേഷം മാറിമാറിവന്ന സർക്കാരുകൾ കെട്ടി ഉയർത്തിയ അതിശക്തമായ ആരോഗ്യസംവിധാനത്തിന്റെ കരുത്താണത്. ജനങ്ങളുടെ ഉയർന്ന സാക്ഷരതയും ആരോഗ്യസംരക്ഷണ ജാഗ്രതയും ശുചിത്വബോധവും ചേർന്ന ആ പുകൾപെറ്റ കേരള മോഡലിന്റെ ഫലം തങ്ങളുടെ മാത്രം നേട്ടമാണെന്ന തരത്തിൽ അന്തർദേശീയ തലത്തിൽ നടക്കുന്ന നിറംപിടിപ്പിച്ച പ്രചാരണത്തിന് മലയാളികളുടെ കണ്ണുകെട്ടാനാവില്ല.
സ്പ്രിങ്ക്ളർ കൊള്ള
കോവിഡിന്റെ മറവിൽ ആട്ടിൻ തോലണിഞ്ഞ് രക്ഷക വേഷത്തിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും സർക്കാരിന്റെയും യഥാർഥമുഖം ഇടയ്ക്കിടെ പുറത്തു ചാടുന്നുണ്ട ്. ഈ ദുരന്തത്തിനിടയിൽ ഇത് തന്നെ അവസരം എന്ന മട്ടിൽ സ്പ്രിങ്ക്ളർ എന്ന അന്താരാഷ്ട്ര പിആർ കന്പനിക്ക് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരം മറിച്ചുവില്ക്കാൻ നോക്കിയതാണ് അതിലൊന്ന്. "കാറപകടത്തിൽ മരിച്ചവന്റെ പോക്കറ്റിൽ നിന്ന് പറന്നു വീണ അഞ്ചു രൂപയിലാണെന്റെ നോട്ടം’ എന്ന അയ്യപ്പന്റെ കവിതയെ ഓർമ്മിപ്പിക്കുന്നു ആ ഇടപാട്. ദുരന്തത്തിന്റെ നടുവിൽ പ്രതികരിക്കാൻ പോലും കഴിയാതെ ജനങ്ങൾ നിൽക്കുന്പോൾ അതീവരഹസ്യമായി അവരുടെ ആരോഗ്യവിവരങ്ങൾ മറിച്ചു വില്ക്കാൻ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന് എങ്ങനെ കഴിഞ്ഞു എന്നത് അന്പരപ്പിക്കുന്നതാണ്. പ്രതിപക്ഷം ആ അഴിമതി പുറത്തുകൊണ്ട ുവരാതിരുന്നെങ്കിൽ സർക്കാരിനും അന്താരാഷ്ട്ര പിആർ കന്പനിക്കും കോവിഡ് ഒരു ചാകരയായി മാറുമായിരുന്നു.
സർക്കാരിന്റെ മനുഷ്യത്വഹീനമായ യഥാർഥ മുഖം പുറത്തുവന്നത് വാളയാറിലായിരുന്നു. ലോക്കൗട്ടിൽ മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടന്ന മലയാളികൾ ജീവനുംകൊണ്ട ് പിറന്ന മണ്ണിലേക്ക് ഓടിവന്നപ്പോൾ അവരുടെ മുന്നിൽ നിഷ്ക്കരുണം വാതിൽ കൊട്ടി അടയ്ക്കുകയാണ് പിണറായി സർക്കാർ ചെയ്തത്.
എന്തു നൽകി?
കഴിഞ്ഞ നാലു വർഷത്തെ ഭരണംകൊണ്ട് സംസ്ഥാനത്തിനും സംസ്ഥാനത്തെ ജനങ്ങൾക്കും എന്ത് നേടിക്കൊടുക്കാൻ ഈ സർക്കാരിന് കഴിഞ്ഞു എന്നതാണ് കാതലായ ചോദ്യം. വലിയ ഒരു പൂജ്യം എന്നതിനപ്പുറം ഒന്നുമില്ല. നാലു വർഷം കേരളത്തിന് പാഴായി എന്ന് മാത്രമല്ല, വികസനരംഗത്ത് കാതങ്ങളോളം പിന്നിലാവുകയും തലമുറകളോളം കേരളം കടത്തിൽ മുങ്ങുകയും ചെയ്തു. നാല് വർഷത്തിനിടയിൽ പേരിനെങ്കിലും എടുത്തുകാട്ടാൻ പറ്റുന്ന നല്ലൊരു പദ്ധതി ആരംഭിക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ല. യുഡിഎഫ് കാലഘട്ടത്തിൽ മിക്കവാറും പൂർത്തിയാക്കിയ കൊച്ചി മെട്രോയും, കണ്ണൂർ വിമാനത്താവളവും ഉദ്ഘാടനം ചെയ്ത് ഞെളിയാനല്ലാതെ മറ്റൊന്നിനും ആയിട്ടില്ല.
സാന്പത്തിക അടിത്തറ തകർത്തു
കേരളത്തിന്റെ സാന്പത്തിക അടിത്തറ അടുത്തെങ്ങും തിരിച്ചുകയറാനാവാത്ത വിധം തല്ലിത്തകർത്തു എന്നതാണ് ഈ സർക്കാരിന്റെ പൊറുക്കാനാവാത്ത തെറ്റ്. ഈ സർക്കാർ വരുത്തിവച്ചത് ഒരു ലക്ഷം കോടിയുടെ കടം. കേരളം രൂപം കൊണ്ട ശേഷം ഇതുവരെ മാറി മാറി ഭരിച്ച സർക്കാരുകളെല്ലാം കൂടി വരുത്തിവച്ച കടത്തിന്റെ മുക്കാലോളം വരുമിത്. കിഫ്ബി വഴി കൊള്ളപ്പലിശയ്ക്ക് വാങ്ങിക്കൂട്ടിയ കടം വേറെ.
അനിയന്ത്രിതമായ ധൂർത്ത്
ഇങ്ങനെ വാങ്ങിക്കൂട്ടിയ ഈ കടമെല്ലാം സംസ്ഥാനത്തിന്റെ വികസനത്തിനോ, പ്രത്യുത്പാദന കാര്യങ്ങൾക്കോ ചിലവാക്കിയോ? അതുമില്ല. എല്ലാം ധൂർത്തടിക്കുകയും ആഘോഷങ്ങൾക്കും മാമാങ്കങ്ങൾക്കും വാരിവിതറുകയുമാണ് ചെയ്തത്. മന്ത്രിസഭാ വാർഷികങ്ങൾക്ക് ചിലവിട്ട കോടികൾക്ക് കണക്കില്ല. അധിക കാബിനറ്റ് പദവികൾ അഞ്ചാണ് ഈ സർക്കാർ സൃഷ്ടിച്ചത്. തോറ്റ എംപിക്ക് ലാവണമൊരുക്കാൻ ഡൽഹിയിൽ കാബിനറ്റ് പദവി നൽകിയെങ്കിലും മലയാളികൾക്ക് ഏറ്റവും അധികം സഹായം ആവശ്യമായി വന്ന കോവിഡ് കാലത്ത് അദ്ദേഹം അവിടെ ഉണ്ടായില്ല.
മുഖ്യമന്ത്രിയുടെ പിആർ വർക്കിനുള്ള സ്പോണ്സേർഡ് ടെലിവിഷൻ പരിപാടിക്ക് വർഷാവർഷം നാലും അഞ്ചും കോടി വേറെ. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിദേശസഞ്ചാരത്തിനും ചെലവായി കോടികൾ. ലോക കേരളസഭ, അസന്റ് എന്ന പേരിലെ നിക്ഷേപക സംഗമം തുടങ്ങി കോടികൾ തുലച്ചുകളഞ്ഞ മാമാങ്കങ്ങൾ പലതാണ്.
ട്രഷറികൾ പൂർണമായി സ്തംഭിക്കുകയും കരാറുകാർക്ക് കൊടുക്കാനുള്ള കുടിശിക 14,000 കോടി എന്ന ഭയപ്പെടുത്തുന്ന നിലയിലേക്കു വളരുകയും ചെയ്തു. 30,000 കോടിയോളമാണ് നികുതി പിരിവിലെ വീഴ്ച. പ്രളയ പുനർനിർമിതിക്കായി ലോകബാങ്കിൽ നിന്ന് വാങ്ങിയ 1780 കോടി രൂപ പോലും വകമാറ്റി ധൂർത്തടിച്ച സർക്കാരാണിത്.
ശാസ്ത്രീയമായ അഴിമതി
ശാസ്ത്രീയമായ അഴിമതിയിൽ സ്പെഷ്യലൈസ് ചെയ്ത സർക്കാരാണിത്. സ്പ്രിങ്ക്ളർ പോലെ ആരും അറിയാതെ നടത്തിയ മറ്റൊന്നാണ് ബ്രൂവറി അഴിമതി. അതീവ രഹസ്യമായി മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചത് പുറത്തുകൊണ്ട ുവന്നത് പ്രതിപക്ഷമായിരുന്നെങ്കിൽ പോലീസ് തലപ്പത്തെ കോടികളുടെ പകൽകൊള്ള പിടികൂടിയത് സിഎജി ആയിരുന്നു. ചട്ടങ്ങളും നിയമങ്ങളുമെല്ലാം കാറ്റിൽപ്പറത്തിയ ആ അഴിമതിക്കഥ വല്ലാതെ ദുർഗന്ധം വമിപ്പിക്കുന്നതായിരുന്നു.
കോടികൾ കൈമറിഞ്ഞ മറ്റൊന്നാണ് കെഎസ്ഇബി ട്രാൻസ്ഗ്രിഡ് അഴിമതി. കോട്ടയം, കോലത്ത്നാട് ട്രാൻസ്ഗ്രിഡ് പാക്കേജുകളുടെ കരാർ എസ്റ്റിമേറ്റിന്റെ പല മടങ്ങ് ഉയർത്തി രണ്ട ു കുത്തക കന്പനികൾക്ക് നൽകിയതു വഴി 261 കോടിയുടെ അഴിമതിയാണ് നടത്തിയത്.
വികസന രാഹിത്യത്തിന് മറുമരുന്ന് എന്ന നിലയിൽ സർക്കാർ കൊണ്ട ുവന്ന കിഫ്ബിയെ അഴിമതിയുടെയും ധൂർത്തിന്റെയും കൂടാരമാക്കി മാറ്റി. അഴിമതി പിടിക്കപ്പെടുമെന്നതിനാൽ ഭരണഘടനാ സ്ഥാപനമായ സിഎജിയുടെ ഓഡിറ്റ് പോലും സർക്കാർ അനുവദിച്ചിട്ടില്ല.
സർവകലാശാലകളെ മന്ത്രിയുടെ ഓഫീസിന്റെ ബ്രാഞ്ചുകളായും വൈസ് ചാൻസലർമാരെ കീഴുദ്യോഗസ്ഥരാക്കിയും മാറ്റി മന്ത്രി കെ.ടി. ജലീൽ നടത്തിയ മാർക്ക് ദാന അഴിമതിക്ക് ഗവർണർ തന്നെ മന്ത്രിയുടെ ചെവിക്ക് പിടിച്ചു.
പുനരധിവാസം വാചകമടിയിൽ
കോവിഡിന് പുറമേ ഓഖിയും രണ്ടു പ്രളയവുമാണ് ഈ സർക്കാരിന്റെ കാലത്തുണ്ടായത്. അതിൽ ഓഖിയും ആദ്യ പ്രളയവും സർക്കാരിന്റെ കൈത്തെറ്റിന്റെ ഫലമാണ്. ഈ മൂന്ന് ദുരന്തങ്ങളിലും സഹായമെത്തിക്കുന്നതിലും പുനരധിവാസത്തിലും ദയനീയ പരാജയമാണുണ്ടായത്. കേരള പുനർനിർമ്മിതി വാചകമടിയിൽ ഒതുങ്ങി.
രാഷ്ട്രീയകൊലപാതകങ്ങളുടെ പെരുമഴക്കാലമാണ് ഈ സർക്കാരിന് കീഴിലുണ്ടായത്. 31 രാഷ്ട്രീയ കൊലപാതകങ്ങൾ. മിക്കതിലും പ്രതികൾ സിപിഎമ്മുകാർ. അവരെ രക്ഷിക്കാൻ പൊതുഖജനാവിൽ നിന്ന് ചിലവാക്കുന്നത് കോടികൾ.