Saturday, May 23, 2020 12:25 AM IST
ഡൽഹി ഡയറി / ജോർജ് കള്ളിവയലിൽ
അയൽക്കാരനു ജോലി നഷ്ടമായാൽ, അതിനെ സാന്പത്തിക മാന്ദ്യം എന്നു വിളിക്കാം. നിങ്ങളുടെ ജോലി നഷ്ടമാകുന്പോൾ ആണ് അതു സാന്പത്തിക തകർച്ച ആകുന്നത്: അമേരിക്കയുടെ മുൻ പ്രസിഡന്റ് ഹാരി എസ്. ട്രൂമാന്റെ വിഖ്യാതമായ ഈ വ്യാഖ്യാനം പലരും ഓർക്കുന്നുണ്ടാകും. ഉള്ളതുകൊണ്ടു ജീവിക്കാൻ പഠിക്കുന്ന തലമുറയെ വളർത്തിയെടുക്കുന്നതു വരെ സാന്പത്തിക മാന്ദ്യം മാറില്ലെന്ന ഒരു പഴമൊഴിയുമുണ്ട്. ചെന്നായുടെ തോലണിഞ്ഞ അവസരമാണു പക്ഷേ ചിലർക്കെങ്കിലും സാന്പത്തിക മാന്ദ്യം എന്നതും കാണാതെ പോകരുത്. ഇന്ത്യ കടുത്ത സാന്പത്തിക മാന്ദ്യത്തിലേക്കു കടന്നിരിക്കുകയാണെന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇന്നലെ പത്രസമ്മേളനത്തിൽ പറയാതെ പറഞ്ഞു. സാന്പത്തിക തളർച്ചയെന്നാൽ കോടിക്കണക്കിന് തൊഴിലാളികളുടെ പണി പോകുമെന്നതും ദാരിദ്ര്യം കൂടുമെന്നതുമാണ് ഏറ്റവും സങ്കടകരമായ സ്ഥിതി.
മാന്ദ്യവൈറസിനെ മറികടക്കണം
കൊറോണയ്ക്കെതിരേ പോരാടുന്നതോടൊപ്പം വലിയ സാന്പത്തിക മാന്ദ്യം മറികടക്കാനുള്ള പോരാട്ടവും സുപ്രധാനമാണെന്നു ചുരുക്കം. അതോടൊപ്പം മോദി സർക്കാരിന്റെ സാന്പത്തിക നയങ്ങൾ പലതും അപകടകരവും തെറ്റുമായിരുന്നുവെന്ന തിരിച്ചറിവു കൂടിയാണിത്. മോദി സർക്കാർ അധികാരത്തിലെത്തിയ 2014ൽ 7.41 ശതമാനവും 2015ലും 2016ലും എട്ടു ശതമാനത്തിനു മുകളിലും ഉണ്ടായിരുന്ന സാന്പത്തിക വളർച്ചയാണു കഴിഞ്ഞ വർഷം 4.23 ശതമാനമായും ഇപ്പോൾ 1.87 ശതമാനമായും കൂപ്പുകുത്തിയത്. 2010ൽ പത്തു ശതമാനത്തിനു മുകളിൽ (10.2%) വളർച്ച നേടാൻ ഇന്ത്യക്കായിരുന്നു.
നടപ്പു സാന്പത്തിക വർഷം അവസാനിക്കുന്നതിനു മുന്‍പായി വളർച്ചനിരക്കു പൂജ്യമാകുകയും പിന്നീടു പടവലങ്ങ പോലെ കീഴോട്ട് നെഗറ്റീവ് വളർച്ചയിലേക്കുമാണു പോകുന്നത് എന്ന റിപ്പോർട്ടുകൾ അതീവ ഗുരുതരമാണ്. വളർച്ച നിരക്കു പൂജ്യത്തിനും താഴെയാകുമെന്നു റിസർവ് ബാങ്ക് ഗവർണർ പറഞ്ഞതു ജനങ്ങളോടു സഹനത്തിനു തയാറെടുക്കാനുള്ള മുന്നറിയിപ്പായാണു കാണേണ്ടത്.
ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും (ഐഎംഎഫ്) വായ്പ പോലും തരാൻ വിസമ്മതിക്കുകയും സ്വർണ ശേഖരം വരെ വിദേശത്തു കൊണ്ടു പോയി പണയം വയ്ക്കേണ്ടിവരുകയും ചെയ്ത ഗുരുതര സാന്പത്തിക തകർച്ചയിൽ നിന്നു രാജ്യത്തെ രക്ഷിച്ചതു മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവും അദ്ദേഹം അന്നു ധനമന്ത്രിയായി നിയമിച്ച ഡോ. മൻമോഹൻ സിംഗും ആയിരുന്നു.
വെട്ടിലാക്കിയ എടുത്തുചാട്ടങ്ങൾ
നോട്ട് നിരോധനം, ജിഎസ്ടി ധൃതി പിടിച്ചു നടപ്പാക്കിയതിലെ അപാകതകൾ, വേണ്ടത്ര ഒരുക്കങ്ങൾ നടത്താതെയുള്ള കൂട്ട ലയനങ്ങൾ അടക്കമുള്ള ബാങ്കിംഗ് പരിഷ്കാരങ്ങൾ എന്നിവ മുതൽ കുത്തക കോർപറേറ്റുകളെയും ചങ്ങാത്ത മുതലാളിമാരെയും കൈയയച്ചു സഹായിച്ച നടപടികൾ വരെ മാന്ദ്യത്തിലേക്കു രാജ്യത്തെ നയിച്ചുവെന്നു വ്യക്തമായി. കൃഷി മുതൽ വ്യവസായം, നിർമാണം, കയറ്റുമതി തുടങ്ങിയ സമസ്ത മേഖലകളിലും തിരിച്ചടികൾ സ്വാഭാവികമായിരുന്നു.
കോവിഡ് മഹാമാരിയുടെ മറവിൽ പാർലമെന്റിൽ പോലും ചർച്ച ചെയ്യാതെ പ്രതിരോധ മേഖല മുതൽ ആകാശവും ബഹിരാകാശവും വരെ വിദേശികൾക്കും കുത്തകകൾക്കും വിൽക്കാനാണു ധനമന്ത്രി നിർമലാ സീതാരാമൻ തെരക്കിട്ട് പ്രഖ്യാപനങ്ങൾ നടത്തിയത്. ഇതര സംസ്ഥാന തൊഴിലാളികളും ദരിദ്രരും റോഡിൽ മരിച്ചുവീഴുന്പോഴും നേരിട്ടു ഗുണകരമാകുന്ന സാമൂഹ്യ ക്ഷേമ പദ്ധതികളേക്കാളേറെ, സ്വകാര്യവത്കരണത്തിനും കുത്തകവത്കരണത്തിനുമാണു ധനമന്ത്രിയും കേന്ദ്രസർക്കാരും മുൻതൂക്കം നൽകിയത്.
എണ്ണിയാലൊടുങ്ങാത്ത പൂജ്യങ്ങൾ
പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാന്പത്തിക ഉത്തേജക പാക്കേജ്, രാജ്യത്തോടുള്ള ക്രൂരമായ തമാശയാണെന്നാണ് പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്നലെ പറഞ്ഞത്. കോവിഡിനെതിരായ യുദ്ധത്തിൽ ആദ്യമുണ്ടായിരുന്ന ആത്മവിശ്വാസം പോലും തെറ്റായിരുന്നുവെന്നും വ്യക്തമായി.
ലോകത്തൊരു രാജ്യവും പരീക്ഷിക്കാത്ത, രണ്ടു മാസത്തിലേറെ നീളുന്ന രാജ്യം അടച്ചിട്ട കർശന ലോക്ക് ഡൗണിലൂടെ സന്പദ്ഘടന തകർന്നു തരിപ്പണമായി. കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാനായുമില്ല. മാർച്ച് 25ന് ലോക്ക്ഡൗണ്‍ തുടങ്ങുന്പോൾ രാജ്യത്താകെ മൊത്തം 618 കോവിഡ് കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാലിപ്പോൾ 1.20 ലക്ഷം കടന്നു. ജൂലൈയോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം പതിന്മടങ്ങു കൂടി പത്തുലക്ഷത്തിലേറെയായേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
കഷ്ടകാലങ്ങളിലെ രാഷ്ട്രീയക്കളികൾ
മുന്‍പൊരിക്കലും കാണാത്ത ഗുരുതരവും അപകടകരവുമായ സ്ഥിതിവിശേഷം രാജ്യം നേരിടുന്പോഴും രാഷ്ട്രീയക്കളികൾ തുടരുന്നതാണു ദുരന്തം. ഇതര സംസ്ഥാന തൊഴിലാളികളെ സ്വന്തം ഗ്രാമങ്ങളിലെത്തിക്കാനായി യുപിയിൽ പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസും നൽകിയ 1,000 ബസുകൾ സാങ്കേതികത്വവും തടസവാദങ്ങളും ഉയർത്തി തിരിച്ചയച്ച ക്രൂരത മതിയാകും ഇതിന് ഉദാഹരണം. രാജസ്ഥാൻ- യുപി അതിർത്തിയിലും ഡൽഹി അതിർത്തിയിലും കാത്തുകിടന്ന നൂറുകണക്കിനു ബസുകളാണ് ഏതാനും ബസുകളുടെ രജിസ്ട്രേഷൻ നന്പർ തെറ്റാണെന്നും മറ്റും ആക്ഷേപിച്ച് തിരിച്ചയച്ചത്. യുപിയിലെ കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലുവിനെ അറസ്റ്റു ചെയ്തു ജയിലിലേക്കയയ്ക്കാനും ആദിത്യനാഥ് സർക്കാർ മടിച്ചില്ല.
ആരെയും കയറ്റാതെ കാലി ബസുകൾ മടക്കിവിടുന്പോഴും പതിനായിരങ്ങളാണു യുപിയിലെ തെരുവുകളിലൂടെ കിലോമീറ്ററുകൾ നടന്നു വലഞ്ഞിരുന്നത്. ഈ പാവങ്ങൾക്കു നേരത്തെ തന്നെ ആവശ്യത്തിനു ട്രെയിനുകളും ബസുകളും ഭക്ഷണവുമെല്ലാം ഒരുക്കേണ്ട സർക്കാരാണു സംഭാവനയായി നൽകിയതു പോലും നിരസിച്ചു ക്രൂരത കാട്ടിയത്. ലോക്ക്ഡൗണ്‍ രണ്ടു മാസത്തോളം ആയിട്ടും പകുതിയോളം പ്രവാസികളെയും ഇതര സംസ്ഥാന തൊഴിലാളികളെയും പോലും തിരികെയെത്തിക്കാൻ കഴിഞ്ഞിട്ടില്ല. പ്രധാന നഗരങ്ങളിലുള്ള ലക്ഷക്കണക്കിനു മലയാളികളും ഭയചകിതരായാണ് ഇപ്പോഴും കഴിയുന്നത്. എന്തെല്ലാം കുറവുകളുണ്ടെങ്കിലും സ്വന്തം നാടും വീടും മതിയെന്നു പ്രവാസികളും ഇതര സംസ്ഥാന തൊഴിലാളികളും കരുതുന്നു. ലക്കണക്കിനാളുകൾ അവരവരുടെ വീടുകളിലേക്കു മടങ്ങുന്നതു തന്നെ സർക്കാരുകളുടെ പരാജയമാണ്.
പാവപ്പെട്ടവരെന്നും പടിക്കു പുറത്ത്
ഇരുപതു ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചപ്പോഴും പാവപ്പെട്ട തൊഴിലാളികൾക്കു നേരിട്ടു പണം നൽകേണ്ട അവശ്യഘട്ടത്തിൽ അതിനു സർക്കാർ തയാറായില്ല. കൊടിയ ദുരിതത്തിലുള്ള കർഷകർ, തൊഴിലാളികൾ, ചെറുകിട-ഇടത്തരം പരന്പരാഗത വ്യവസായികൾ, കച്ചവടക്കാർ, സ്വയംസംരംഭകർ, പിരിച്ചുവിടപ്പെട്ട തൊഴിലാളികൾ തുടങ്ങി സമൂഹത്തിന്റെ താഴേത്തട്ടിലുള്ള 13 കോടി കുടുംബങ്ങൾക്കും സാന്പത്തിക സഹായം എത്തിച്ചേ മതിയാകൂ. കൊറോണയേക്കാളേറെ പേർ പട്ടിണികൊണ്ടു മരിക്കുന്ന രാജ്യത്ത് വിശപ്പു മാറ്റാനാകട്ടെ മുൻഗണന.
മറുപടികളൊന്നും മൗനമാകരുത്
രാജ്യത്തെ തൊഴിൽമേഖല മുന്‍പൊരിക്കലും ഉണ്ടാകാത്ത ഏറ്റവും കടുത്ത പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ പ്രതികരണങ്ങളൊന്നുമില്ലാതെ കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് ഗാംഗ്വാർ മൗനിയായിരിക്കുന്നതാണു ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയുടെ തനിരൂപം.
സാന്പത്തിക വിദഗ്ധർ അടക്കം കഴിവുള്ളവർ രാജ്യത്തു വേണ്ടുവോളമുണ്ട്. റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ പറഞ്ഞതു പോലെ കഴിവും പരിചയസന്പത്തുമുള്ളവരുടെ ഉപദേശമെങ്കിലും തേടാൻ ഇനിയെങ്കിലും കേന്ദ്രം തയാറാകട്ടെ. ചുരുങ്ങിയ പക്ഷം ശാസ്ത്രത്തിൽ വിശ്വാസമുള്ള ഒരു മന്ത്രിയെയെങ്കിലും നമ്മൾ അർഹിക്കുന്നുണ്ട് എന്നതാണു സത്യം.