Sunday, May 17, 2020 11:32 PM IST
നമ്മുടെ പുഴകളിലും ഡാമുകളിലും ധാരാളമായി മണൽ വന്നടിഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടു പ്രളയവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും അതിതീവ്രമഴയും മൂലം നമ്മുടെ ഡാമുകളുടെയും പുഴകളുടെയും ജലസംഭരണശേഷി കുറഞ്ഞുവരികയാണ്. ഈ രീതിയിൽ മുന്നോട്ടുപോയാൽ അതിവിദൂരമല്ലാത്ത ഭാവിയിൽ ഡാമുകൾ മൂടിപ്പോകാനും പുഴകളിൽ ഒഴുകിയെത്തുന്ന മഴവെള്ളം നദികൾക്ക് ഉൾക്കൊള്ളാനാകാതെവരാനും ഇടയുണ്ട്. പിന്നീടു പുഴകൾ കരകവിഞ്ഞ് പരന്നൊഴുകി മനുഷ്യരുടെയും മൃഗങ്ങളുടെയുമെല്ലാം ജീവനും സ്വത്തിനും ഭീഷണിയായി മാറും. പുഴകൾ വഴിമാറിയൊഴുകാനും സാധ്യതയുണ്ട്. 1341 ലെ മഹാപ്രളയത്തിൽ പെരിയാർ ഗതിമാറി ഒഴുകിയതും കൊടുങ്ങല്ലൂരിലെ പുരാതനമായ മുസിരിസ് തുറമുഖ നഗരം നശിച്ച് ഇല്ലാതായതുമൊക്കെ നമുക്കറിയാവുന്ന ചരിത്രമാണ്.
പുഴകളിലെയും ഡാമുകളിലെയും മണൽ വാരാതെ കെട്ടിക്കിടന്ന് ജലസംഭരണശേഷി കുറയുന്പോൾ കുടിവെള്ള വിതരണ സംവിധാനങ്ങൾ താറുമാറാകുന്നു. പ്രളയജലം വന്ന് പുറത്തേക്കു നിറഞ്ഞൊഴുകി പുഴകൾ ഗതിമാറിയൊഴുകാൻ ഇതു കാരണമാകുന്നു. കൂടാതെ, കൃഷിഭൂമിയിലേക്കു മണൽ വന്നടിഞ്ഞ് കൃഷി നശിക്കുകയും വീണ്ടും കൃഷിക്ക് യോഗ്യമല്ലാതാകുകയും ചെയ്യുന്നു. എന്നാൽ ഈ മണൽ, കൃഷിക്കാരനു വാരി വിൽക്കാൻ നിയമം അനുവദിക്കുന്നില്ല. കഴിഞ്ഞ പ്രളയത്തിൽ കൃഷിഭൂമികളിലെ മണൽക്കൂന്പാരം നമ്മൾ കണ്ടതാണ്.
ഒരു പട്ടണത്തിലോ നഗരത്തിലോ മഴ പെയ്യുന്പോൾ വലിയ വെള്ളക്കെട്ടുണ്ടാകാറുണ്ട്. കാരണം അവിടത്തെ ഡ്രെയിനേജ് സിസ്റ്റം, ഓടകൾ എല്ലാം ചെളിയും മണലും അഴുക്കും അടിഞ്ഞുകിടക്കുന്നതാണ്. ഇതു നദികളിൽ സംഭവിക്കുന്പോൾ അതു നാട് മുഴുവനും പ്രളയം എന്ന മഹാവിപത്തായി മാറും.
നിർമാണപ്രവർത്തനങ്ങൾക്കു പ്രകൃതിദത്തമായ പുഴമണലിനോളം നല്ലൊരു വസ്തു ഇല്ലെന്നു നിർമാണമേഖലയിലുള്ളവർക്ക് അറിയാം. ഈ പ്രകൃതിവിഭവത്തെ നമുക്ക് എന്തുകൊണ്ടു വാരിയെടുത്ത് ഉപയോഗിച്ചുകൂടാ? ഇന്നു നിർമിത മണലിന് രൂക്ഷമായ ക്ഷാമം നേരിടുകയാണ്. വിലയാണെങ്കിൽ അതിഭയങ്കരം. എല്ലാ നിർമാണ മേഖലകളും സ്തംഭിച്ചിരിക്കുകയാണ്. ഇത് എല്ലാ മേഖലയിലുമുള്ള കച്ചവടത്തെയും വ്യവസായത്തെയും ബാധിക്കും. സർവോപരി ഈ മേഖലയിൽ തൊഴിലില്ലാത്ത അവസ്ഥയിൽ ജനങ്ങൾ കഷ്ടപ്പെടുകയാണ്. സർക്കാരിന് ഇതര മാർഗങ്ങളിൽനിന്നു ലഭിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ നികുതി വരുമാനത്തിന്റെ ഒരു സിംഹഭാഗം നഷ്ടപ്പെടുന്നതും കണ്ണുതുറന്നു നോക്കണം.
നമ്മുടെ രാജ്യത്തുതന്നെ മറ്റുപല സംസ്ഥാനങ്ങളിലും മണൽ വാരി നിർമാണാവശ്യത്തിന് ഉപയോഗിക്കുന്നുണ്ട്. കംബോഡിയ പോലുള്ള പല രാജ്യങ്ങളും മണൽ വാരി കയറ്റുമതി ചെയ്ത് വിദേശനാണ്യം നേടുന്നുണ്ട്. കേരളത്തിലേക്കും വലിയ വിലകൊടുത്ത് കപ്പൽ മാർഗം മണൽ ഇറക്കുമതി ചെയ്തിട്ടുണ്ട്.
ക്രഷർമണലിനു വലിയ വില കൊടുക്കേണ്ടിവരുന്നത് അതിന്റെ നിർമാണപ്രക്രിയയുടെ സങ്കീർണതകൊണ്ടാണ്. ഈ രീതിയിൽ മണൽ നിർമിക്കുന്നതിനു ധാരാളം ഉൗർജവും സ്ഥലവും മൂലധന നിക്ഷേപവും യന്ത്രസാമഗ്രികളുമൊക്കെ ആവശ്യമാണ്. വൈദ്യുതി, ഡീസൽ, ഓയിൽ, ഗ്രീസ്, വെള്ളം മുതലായവ വൻതോതിൽ ഉപയോഗിക്കേണ്ടതായി വരുന്നുണ്ട്. സ്ഫോടകവസ്തുക്കളുടെ ഉപയോഗം ഈ പ്രക്രിയയിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. ഇതെല്ലാംകൂടി വരുന്പോൾ ശബ്ദമലിനീകരണം, അന്തരീക്ഷ മലിനീകരണം, ജല- മണ്ണ് മലിനീകരണം, പരിസര മലിനീകരണം, ഭാരം കൂടിയ വാഹനങ്ങളുടെ ഗതാഗതം മൂലമുള്ള റോഡുകളുടെ നാശം, റോഡിലെ തിരക്ക്, അപകടങ്ങൾ ഒക്കെ നിത്യസംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.
44 നദികളും അതിന്റെ പോഷക നദികളുമുള്ള കേരളത്തിൽ ഏതാണ്ട് എല്ലാ പ്രദേശത്തും അതാതു സ്ഥത്തു തന്നെ മണൽ ലഭിക്കാനുള്ള സാധ്യതയുണ്ട്.
അഡ്വ. ജോബി സെബാസ്റ്റ്യൻ, വെളിയേൽച്ചാൽ, കോതമംഗലം