Sunday, May 17, 2020 11:23 PM IST
കോവിഡ് കാലത്ത് ഓണ്‍ലൈൻ വിദ്യാഭ്യാസം വ്യപകമാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണല്ലോ. ഇത്തരം ശൈലികൾ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി അത് ഇപ്പോഴും പരന്പരാഗത വിദ്യാഭ്യാസ സന്പ്രദായങ്ങളെ ഓണ്‍ലൈനിൽ പുനരാവിഷ്കരിക്കുന്നു എന്നതാണ്. നിരവധി നന്മകളും സൗകര്യങ്ങളും ഓണ്‍ലൈൻ വിദ്യാഭ്യാസ ഘടനയിൽ ഉണ്ടെങ്കിലും ചില പോരായ്മകളും പരിമിതികളും ഇതിലുണ്ട്.
വിദ്യാലയങ്ങൾ നൽകുന്ന ധാർമിക മൂല്യങ്ങൾ വിദൂര പഠനങ്ങൾക്ക് നൽകാനാകുമോ? വിദ്യാർത്ഥികൾ തമ്മിലുള്ള ആശയവിനിമയം, സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കാനുള്ള കഴിവ്, കായികമായ പരിശീലനം, ഗുരുക്കന്മാരുടെ സാന്നിധ്യം എന്നിവ വിദ്യാർഥികൾക്കു നിഷേധിക്കപ്പെടുന്നു. പ്രതികരണത്തിനും സംവാദത്തിനുമുള്ള സാധ്യതകൾ വിദൂര പഠനത്തിൽ തീരെ കുറവാണ്. അധ്യാപകരുടെയും കൂട്ടുകാരുടെയും സഹായത്താൽ ലഭിക്കേണ്ട ചില നൈപുണ്യങ്ങൾ, മൂല്യങ്ങൾ തുടങ്ങിയവ അന്യമാകുന്നു.
ഓണ്‍ലൈൻ വിദ്യാഭ്യാസത്തിന്റെ പ്രശ്നങ്ങളിലൊന്ന് പരസ്പര ആശയവിനിമയത്തിന്റെ അഭാവമാണ്. ഒരു ഓണ്‍ലൈൻ കോഴ്സിന് ഏതെങ്കിലും തരത്തിലുള്ള ചർച്ചാ ഘടകങ്ങളുണ്ടെങ്കിൽ, അത് സാധാരണയായി ഒരു ഓണ്‍ലൈൻ പോസ്റ്റിന്റെ രൂപത്തിൽ എഴുതിയ ചർച്ചയാണ് നടക്കുന്നത്. അവിടെ ഒരേസമയം നിരവധി വിദ്യാർഥികളെ ശ്രദ്ധിക്കാൻ അധ്യാപകന് കഴിയില്ല. വാക്കാലുള്ള ആശയവിനിമയ കഴിവുകൾ ആവശ്യമുള്ള ഏത് കരിയറിലും വിജയിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഇത് ഒരു പ്രധാന പോരായ്മയായി കണക്കാക്കാം.
യഥാർഥ ക്ലാസ് മുറികളുടെയും ശരിയായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെയും അഭാവത്തിൽ അധ്യാപകരും വിദ്യാർഥികളും അഭൂതപൂർവമായ വെല്ലുവിളികൾ നേരിടുന്നുണ്ട് .വിദൂര പഠനത്തിന്റെ പ്രധാന വെല്ലുവിളി ക്ലാസുകൾ നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് വൈദ്യുതി, ഇന്റർനെറ്റ് കണക്ഷനുകൾ മുതൽ കന്പ്യൂട്ടർ അല്ലെങ്കിൽ സ്മാർട്ട്ഫോണുകൾ പോലുള്ള ഉപകരണങ്ങൾവരെ ലഭ്യമാക്കണം.
മിഡിൽ, ഹൈസ്കൂൾ വിദ്യാർഥികൾ പലർക്കും ഉണ്ടാകാവുന്ന ഒരു വലിയ പോരായ്മ, വ്യക്തിഗത പിന്തുണയുടെ അഭാവമാണ്. ഒരു ആശയം ഗ്രഹിക്കാതിരിക്കുന്പോൾ കൂടുതൽ വിശദീകരണത്തിനോ ഇടപെടലിനോ കഴിയാതെ അവർ തളർന്നുപോകും.
ഓണ്‍ലൈൻ കോഴ്സുകൾക്ക് സമയപരിധി ഉണ്ട്. വളരെയധികം പ്രചോദിതരും കൃത്യസമയം പാലിക്കുന്നവരുമായ വിദ്യാർഥികൾക്ക് ഇതു നല്ലതാണെങ്കിലും ഈ അടിസ്ഥാന കഴിവുകൾ ഇല്ലാത്ത വിദ്യാർഥികൾക്കും ഇത് വൻ പതനമായിരിക്കും.
ചില ഓണ്‍ലൈൻ കോഴ്സുകളിൽ പ്രീപ്രോഗ്രാം ചെയ്ത സോഫ്ട്വെയർ അടങ്ങിയിരിക്കുന്നു. അത് വിദ്യാർഥിക്ക് ഒരു പ്രഭാഷണം വായിക്കാനോ കേൾക്കാനോ ഉള്ള ഒരു ടെസ്റ്റ് അല്ലെങ്കിൽ ക്വിസ് എടുക്കുന്നു. കന്പ്യൂട്ടർ അല്ലെങ്കിൽ സോഫ്ട്വെയർ തന്നെ വിലയിരുത്തലുകൾ നടത്തുകയും സ്കോർ ചെയ്യുകയും ചെയ്യുന്നു. മാനുഷിക വികാരങ്ങളെ യന്ത്രങ്ങൾ കണക്കിലെടുക്കില്ല.വിദ്യാർത്ഥികളുടെ വൈകാരികമായ വികാരങ്ങളെ ഓണ്‍ലൈൻ പഠനങ്ങൾ അവഗണിക്കുന്നു.
ഓണ്‍ലൈൻ ഡിജിറ്റൽ ഉപകരണങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം കൊണ്ട് ഉണ്ടാകുന്ന വ്യക്തിപരവും സാമൂഹ്യവും സാംസ്കാരികവുമായ പ്രശ്നങ്ങൾ ഏറെയാണ്. കൗമാരക്കാരായ കുട്ടികൾ ഇതിന്റെ ദൂഷിത വലയത്തിൽ വീഴാനുളള സാധ്യത വളരെ കൂടുതലാണ്. കന്പ്യൂട്ടർ, ഇന്റർനെറ്റ് എന്നിവയിൽ ’അഡിക്ഷൻ’ ആകാനുളള സാധ്യത ഇത്തരക്കാരിൽ ഏറെയുണ്ട്.
ഇന്ത്യയിൽ എത്ര ശതമാനം വിദ്യാർഥികൾക്ക് പഠനാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സ്വന്തമായി ഡിജിറ്റൽ ഉപകരണമുണ്ട്? നമ്മുടെ രാജ്യത്ത് സ്വന്തമായി ഡിജിറ്റൽ ഉപകരണം പഠന ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന വിദ്യാർഥികളുടെ എണ്ണം 50 ശതമാനത്തിൽ താഴെയാണ്. വീടുകളിലെ സാന്പത്തിക സ്ഥിതിയും രക്ഷകർത്താക്കളുടെ ജോലിയും വരുമാനവും ഡിജിറ്റൽ ഉപകരങ്ങൾ വാങ്ങാൻ മതിയാകുമോ? വാസ്തവത്തിൽ പണക്കാരന്റെ കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്പോൾ, പാവപ്പെട്ടവന്റെ കുട്ടികൾ എത്ര സമർഥരായാലും അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു.
ഡിജിറ്റൽ വിദ്യാഭ്യാസത്തിന് വൈദ്യുതിയുടെ ഉപയോഗം നിർണായകമാണ്. വീ ടുകൾക്ക് വൈദ്യുതി നൽകാനുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ സൗഭാഗ്യ പദ്ധതി കാണിക്കുന്നത് ഏകദേശം 99.9% വീടുകളിലും വൈദ്യുതി കണക്ഷനുണ്ടെന്നാണ്. വൈദ്യുതിയുടെ ഗുണനിലവാരവും എല്ലാ ദിവസവും ലഭ്യമായ മണിക്കൂറുകളുടെ എണ്ണവും പരിശോധിച്ചാൽ ചിത്രം അത്ര തിളക്കമുള്ളതല്ല.
ഓണ്‍ലൈൻ ക്ലാസുകൾക്ക് ഒരു കന്പ്യൂട്ടർ അഭികാമ്യമാണെങ്കിലും ഒരു സ്മാർട്ട്ഫോണിനും ഈ ആവശ്യം നിറവേറ്റാനാകും. എന്നിരുന്നാലും ആപ്ലിക്കേഷനുകൾക്ക് ഫോണ്‍ സൗകര്യപ്രദമായിരിക്കാം, പക്ഷേ ദൈർഘ്യമേറിയ അസൈൻമെന്റുകളോ ഗവേഷണങ്ങളോ നടത്തുന്നതിന് സ്മാർട്ട് ഫോണ്‍ ഉപകരിക്കില്ല. 24% ഇന്ത്യക്കാർക്ക് ഒരു സ്മാർട്ട്ഫോണ്‍ സ്വന്തമാണെങ്കിലും 11% വീടുകളിൽ മാത്രമേ ഏതെങ്കിലും തരത്തിലുള്ള കന്പ്യൂട്ടർ ഉള്ളൂ, അതിൽ ഡെസ്ക്ടോപ്പ് കന്പ്യൂട്ടറുകൾ, ലാപ്ടോപ്പ്, നോട്ട്ബുക്കുകൾ, നെറ്റ്ബുക്കുകൾ, പാംടോപ്പുകൾ അല്ലെങ്കിൽ ടാബ്ലെറ്റുകൾ എന്നിവ ഉൾപ്പെടുന്നു.
വിദൂര പഠനത്തിൽ അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള വൈകാരിക ബന്ധം, അറിവിന്റെ സ്വാംശീകരണം, സ്വതന്ത്ര ചിന്തയുടെ പ്രയോഗവും വളർച്ചയും ഉറപ്പാക്കുന്നതിലുള്ള സാധ്യത തുടങ്ങിയ കാര്യങ്ങൾ കൂടുതൽ ചർച്ചക്ക് വിധേയമാകേണ്ടതുണ്ട്.
ആവശ്യമായ പിന്തുണാ നടപടികളില്ലാതെ സർക്കാരുകൾ ഓണ്‍ലൈൻ വിദ്യാഭ്യാസം തുടരുകയാണെങ്കിൽ, വെർച്വൽ ലോകത്ത് നിലവിലുള്ള അസമത്വം പഠിതാക്കൾക്കിടയിൽ വിദ്യാഭ്യാസ അസമത്വം വർധിപ്പിക്കുന്നതിനു കാരണമാകും. ഓണ്‍ലൈൻ വിദ്യാഭ്യാസം പുതിയ ഒരു യുഗത്തിലേക്ക് നയിക്കും,തീർച്ച. പക്ഷേ പെട്ടെന്നുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാൻ ഇന്ത്യ പോലുള്ള രാജ്യത്തിന് സാധിക്കില്ല.
ടോണി ചിറ്റിലപ്പിള്ളി